kerala
സൈദ് മുഹമ്മദ് നിസാമി:സമന്വയത്തിന്റെ സൗന്ദര്യം പ്രസരിപ്പിച്ച ധിഷണാശാലി
ദുല്‍ഹിജ്ജ -2:നിസാമി ഉസ്താദിന്റെ ഓര്‍മ്മകള്‍ക്ക് നാലാണ്ട്
ഡോ. അലി ഹുസൈന് വാഫി
വിശ്വാസപരമായും സാമൂഹികമായും ഉത്കൃഷ്ടമായ സ്വയം ശാക്തികരിക്കപ്പെട്ടൊരു സമൂഹം പിറവി കൊള്ളണമെങ്കില്‍ പിന്നാക്ക ജനതകള്‍ ആചരിച്ച് വരുന്ന അനഭിലഷണീയമായ ചില സമ്പ്രദായങ്ങള്‍ ഉപേക്ഷിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യേണ്ടി വരും.സമൂഹം അത് എളുപ്പത്തില്‍ ഉള്‍ക്കൊള്ളില്ല.ശീലിച്ചു പോരുന്ന ചില സമ്പ്രദായങ്ങള്‍ക്ക് യുക്തിയുടേയോ പ്രത്യയ ശാസ്ത്രത്തിന്റേയോ പിന്‍ബലം ഇല്ലെങ്കില്‍ പോലും അത് പരിപാലിക്കാനും ശക്തിപ്പെടുത്താനുമാണ് സാധാരണ വ്യക്തികളും അവരുടെ നേതാക്കളും ഇഷ്ടപ്പെടുക. സമൂഹത്തിന്റെ അനിഷ്ടം നേരിടേണ്ടി വരുമോ എന്ന ഭീതിയില്‍ പരിഷ്കരണങ്ങള്‍ക്ക് മുതിരാതെ ജീവിതം ജീവിച്ച് തീര്‍ക്കുന്നവരാണധികവും.അത്തരം നേതാക്കളെ അവര്‍ ജീവിക്കുന്ന സമൂഹങ്ങള്‍ ആഘോഷിച്ചേക്കും,ജനപ്രിയ സംഘടനകള്‍ ഏറ്റെടുക്കും. പക്ഷേ,ദീര്‍ഘ വീക്ഷണമില്ലാത്ത നയങ്ങള്‍ നടപ്പിലാക്കുന്ന നേതാക്കളെ ശേഷം വരുന്ന തലമുറകള്‍ നിശിതമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കും.
അതേസമയം,പ്രലോഭനങ്ങളില്‍ വീണ് പോകാതെ ജനതകള്‍ക്ക് ദിശ നിര്‍ണ്ണയിച്ച് നല്കാന് ജീവിതം മാറ്റിവെക്കുന്ന ചില വ്യക്തിത്വങ്ങളുണ്ടാകാറുണ്ട്.തങ്ങളുടെ സമൂഹം കാലത്തിനൊപ്പം സഞ്ചരിക്കാന്‍ അവര്‍ കാലത്തിന് മുമ്പേ നടക്കും.എളുപ്പത്തില്‍ ദഹിക്കാത്ത ആശയങ്ങള്‍ പറയുന്നതിനാല്‍ അവര്‍ നിരന്തരം ക്രൂഷിക്കപ്പെടും. ആവേശക്കമ്മറ്റിക്കാരുടെ കഥയറിയത്ത തെറി വിളികള്‍ക്ക് പാത്രമാകും. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ധിഷണാശാലികളെ അവര്‍ തിരിച്ചറിഞ്ഞ് അവരുമായി കൂട്ട് കൂടും. കാലം അപൂര്‍വമായി മാത്രം സമ്മാനിക്കുന്ന അത്തരം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു സൈദ് മുഹമ്മദ് നാസാമി.
പാരമ്പര്യത്തെ പാടേ തള്ളിപ്പറഞ്ഞ് പൊള്ളയായ അവകാശവാദങ്ങള്‍ സ്ഥാപിക്കലല്ല നവോത്ഥാനം. പഴമയും പുതുമയും സമന്വയിപ്പിക്കലാണ്. ആ ദിശയില്‍ നോക്കുമ്പോള്‍ , പാരമ്പര്യ മൂല്യങ്ങള്‍ മുറുകെപിടിച്ച് മുഖ്യധാരാ മുസ്ലിം സമുദായത്തെ ആധുനിക കാലത്തിനൊപ്പം നടത്താന്‍ ശ്രമിച്ച പണ്ഡിതാനായിരുന്നു സൈദ് മുഹമ്മദ് നിസാമി ഉസ്താദ് എന്ന് പറയാന്‍ സാധിക്കും.
പ്രഭാഷകന്‍, എഴുത്തുകാരന്, പണ്ഡിതന് തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിസാമിയുടെ ജീവിതം സാംസ്കാരിക സമ്പന്നവും കൂലിനവുമായിരുന്നു. പുതിയ അറിവുകളും ചിന്തയും പ്രദാനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രഭാഷണ ശൈലി സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവര്‍ക്ക് സ്വീകാര്യമായിരുന്നു.പ്രഭാഷണത്തെ കേവലം ആസ്വാദനം എന്നതിനപ്പുറം ചിന്താപരമായും സാംസ്കാരികമായും ഔന്നത്യം സൂക്ഷിക്കുന്ന ഒരു ജനതയുടെ സൃഷ്ടിപ്പിനുള്ള ചാലകശക്തിയായി അദ്ദേഹം വിനിയോഗിച്ചു.
ഇസ്ലാമിന്റെ പ്രതാപ കാലത്തിന്റെ കഥകള്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഹൃദ്യമായ ശൈലിയില്‍ അദ്ദേഹം പകര്‍ന്നു നല്കി. ചരിത്രം, വിദ്യാഭ്യാസം, കല, ഇസ്ലാമിക സംസ്കാരം,ആത്മീയത തുടങ്ങിയവയില്‍ അദ്ദേഹം കൈമാറിയ അറിവും കാഴ്ചപ്പാടും ഹൃദ്യവും ആഴമേറിയതുമായിരുന്നു.
ഇസ്ലാമിന്റെ സുതാര്യതയും ബഹുസ്വര സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ എങ്ങനെ പ്രബോധനം ചെയ്യണമെന്നും അദ്ദേഹം വരച്ച് കാണിച്ചു. പ്രഭാഷണം അദ്ദേഹത്തിനൊരു തൊഴിലായിരുന്നില്ല. താന്‍ പഠിച്ച വിഷയങ്ങള്‍ക്ക് മാര്‍ക്കറ്റുണ്ടാക്കാന്‍ വിവാദവും ഭീതിയും അദ്ദേഹം പരത്തിയില്ല.ഇസ്ലാമിക ചരിത്രത്തിലെ വിജയ കഥകള്‍ മാത്രമല്ല; ഭരണാധികാരികളും നേതൃത്വവും ഉപജാപക സംഘത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ തകര്‍ന്നു പോയ സാമ്രാജ്യങ്ങളെയും സമൂഹങ്ങളേയും അദ്ദേഹം പരിചയപ്പെടുത്തി.
ഇതര പ്രത്യയശാസ്ത്രങ്ങളെ പഠിച്ചറിഞ്ഞ്,താരതമ്യ വിശകലനങ്ങള്‍ നടത്തിയാണ് ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നത്. മതവും മാര്‍ക്സിസവും തമ്മിലുള്ള ചിന്താപരമായ വൈരുദ്ധ്യങ്ങള്‍ നിസാമിയെ പോലെ ആഴത്തിലറിഞ്ഞ പണ്ഡിതര്‍ വിരളമായിരുന്നു.സമസ്തയുടെ വേദികളിലെന്നപോലെ സാമുദായിക രാഷ്ട്രീയ പഠന ക്ലാസുകളിലും അദ്ദേഹം നിറഞ്ഞു നിന്നു.
വിദ്യാഭ്യാസ രംഗത്തും അദ്ദേഹം ഇടപെട്ടു. ലക്ഷ്യബോധമില്ലാതെ ബദലൊരുക്കാനോ രംഗബോധമില്ലാതെ ആളാവാനോ അദ്ദേഹം ശ്രമിച്ചില്ല.രണ്ടായിരത്തിന്റെ ആദ്യത്തില്‍ ആരംഭിച്ച വാഫി വിദ്യാഭ്യാസ ചിന്തയെ ജനകീയവല്‍ക്കരിക്കുന്നതില്‍ അദ്ദേഹം മുന്നില്‍ നിന്നു.മത ഭൗതിക സമന്വയ വിദ്യാഭ്യാസം ഇന്നത്തെപ്പോലെ സാര്‍വത്രികമാവാത്ത കാലമായിരുന്നുവത്. സ്ഥാപന മേധാവികളിലും അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും സമന്വയ ചിന്ത രൂപപ്പെടുത്താന്‍ അബ്ദുല്‍ ഹകീം ഫൈസി ഉസ്താദിനൊപ്പം അദ്ദേഹം കേരളത്തിലെ പല ഭാഗത്തും സഞ്ചരിച്ചു. ഇന്ന് അന്താരാഷ്ട്ര ഇസ്ലാമിക് യുണിവേഴ്സിറ്റിസ് ലീഗ് നിര്‍വാഹക സമിതി അംഗത്വമുള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി. ഐ. സി) അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാലം നന്ദിയോടെ സ്മരിക്കും.സമന്വയ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് അസ്തിവാരമിട്ട പല നിര്‍ണ്ണായക തീരുമാനങ്ങളും പിറവി കൊണ്ടത് ചേളാരിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു. മരണപ്പെടും വരെ സി.ഐ.സിയുടെ അക്കാദമിക് കൗണ്‍സില്‍ മീറ്റിംഗുകള്‍ നടന്നത് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു.
ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീ സാന്നിധ്യം സമൂഹത്തിന് പരിചയപ്പെടുത്തിയ അദ്ദേഹം വഫിയ്യ കോഴ്സിലൂടെ ഒരു വനിതാ വിദ്യാഭ്യാസ വിപ്ലവം സാധിച്ചെടുക്കുന്നതില് മുന്‍പന്തിയില്‍ നിന്നു. സ്ത്രീയുടെ പ്രവര്‍ത്തന ഇടം അടുക്കള മാത്രമാണെന്ന് സിദ്ധാന്തിക്കുന്ന വികലമായ സമീപനങ്ങളെ അദ്ദേഹം തുറന്ന് കാട്ടി.
പാരമ്പര്യ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് കൊണ്ട് സമൂഹത്തെ ആധുനികമായി ചിന്തിക്കാനും അത്തരം ചിന്താ പ്രസ്ഥാനങ്ങളെ ജനകീയവല്‍ക്കരിക്കാനും മുന്നില്‍ നിന്ന അദ്ദേഹത്തെ മലയാളക്കര എന്നും പ്രാര്‍ത്ഥനാപൂര്‍വം ഓര്‍ക്കും.
india
എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും
കേരളത്തിലെ എസ് ഐ ആറിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. മുസ്ലിം ലീഗ്, കോണ്‍ഗ്രസും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കിയ ഹര്‍ജികളും ഇന്ന് ചീഫ് ജസ്റ്റിസ് ബി ആര് ഗവായിക്ക് മുന്‍പാകെ മെന്‍ഷന്‍ ചെയ്തു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹര്‍ജിക്കാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജികള്‍ മറ്റന്നാള്‍ പരിഗണിക്കാം എന്ന് അറിയിച്ചത്.
കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണത്തില്‍ അടിയന്തര സ്റ്റേ വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ്ഐആര്‍ പ്രക്രിയ നിര്‍ത്തിവച്ച സാഹചര്യം പ്രധാന വാദമായി ഉയര്‍ത്തുമെന്നും മുസ്ലിംലീഗിന് വേണ്ടി ഹാജരായ അഭിഭാഷകന് അഡ്വ. ഹാരിസ് ബീരാന് എം.പി അറിയിച്ചു. കേരളത്തില്‍ blo ആത്മഹത്യ ചെയ്തസംഭവം ഉള്‍പ്പെടുത്തി ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹര്‍ജികളും.
kerala
കേരളത്തില്‍ എസ്.ഐ.ആര് പ്രവര്‍ത്തനങ്ങള്‍ നീട്ടില്ല; ബി.എല്‍.ഒമാര്‍ക്കെതിരായ ഭീഷണിക്ക് കര്‍ശന നടപടി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര് ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആര് പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊടുക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര് ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇനി ചെയ്യാനുള്ളത് ഫോമുകള്‍ തിരികെ ശേഖരിക്കുന്ന നടപടികളെന്നാണ് വിശദീകരണം.
ബൂത്ത് തലത്തില്‍ തന്നെ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഫോമുകള്‍ ശേഖരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവിഭാജ്യ ഘടകമായ ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടാകുന്നുവെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.എല്‍.ഒമാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും, അവരുടെ അഭിപ്രായവും പരിഗണിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
എസ്.ഐ.ആര് നടപടിക്രമങ്ങളെ ചോദ്യം ചെയ്തു നല്കിയ ഹരജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച ഒരുമിച്ച് പരിഗണിക്കുമെന്നാണ് സൂചന.
എസ്.ഐ.ആര് നടപടിക്രമങ്ങളില്‍ മികച്ചും മാതൃകാപരമായും പ്രവര്‍ത്തിച്ച സംസ്ഥാനത്തെ എല്ലാ ബി.എല്‍.ഒമാരെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭിനന്ദിച്ചു. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതില്‍ ബി.എല്‍.ഒമാരുടെ ഫീല്‍ഡ്-തല പരിശ്രമം നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
കോതമംഗലത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: സുഹൃത്ത് അറസ്റ്റില്‍
മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
കോതമംഗലം: വാരപ്പെട്ടിയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസ് പൊലീസ് പിടിയില്‍. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിലെ സിജോയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഫ്രാന്‍സിസിന്റെ വീട്ടില്‍ സിജോയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടിനകം ചോരപ്പാടുകള്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം ശക്തമായി.
തര്‍ക്കത്തിനിടെ ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസിന്റെ നിഗമനം. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതും അതുമായി ബന്ധപ്പെട്ട വിവാദമാണ് മദ്യപാനത്തിനിടെ തര്‍ക്കമായി തുടങ്ങിയത്.
വീട്ടില്‍ വലിയൊരു സംഭവം നടന്നുവെന്ന് പറഞ്ഞ് വിവരം അറിയിച്ചത് ഫ്രാന്‍സിസ് തന്നെയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ സംഭവം കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായി.
തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ നിലയില്‍ ചോരവാര്‍ന്ന മൃതദേഹം തുണികൊണ്ട് മൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവസമയത്ത് ഫ്രാന്‍സിസ് ലക്കുകെട്ട നിലയിലായിരുന്നുവെന്നും വീട്ടില്‍നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india19 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala17 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports15 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

