ബീഹാറിലെ വൈശാലി ജില്ലയിൽ എൻ.എച്ച് 31 പുതുതായി നിർമിച്ച മേൽപ്പാലത്തിൻ്റെ ഒരു ഭാഗം തകർന്ന് വീണതായി റിപ്പോർട്ട്. മേൽപ്പാലത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന ആർ.ജെ.ഡി എം.എൽ.എ മുകേഷ് റോഷനാണ് പാലത്തിന്റെ ഒരു ഭാഗത്തായി വലിയൊരു കുഴി രൂപപ്പെട്ടത് കണ്ടത്. തുടർന്ന് പ്രാദേശിക അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. ദേശീയപാത 31ലെ രാമാശിഷ് ചൗക്കിലെ മേൽപ്പാലത്തിലാണ് കുഴി രൂപപ്പെട്ടത്. യാത്രക്കാർക്ക് ജാഗ്രതാനിർദ്ദേശം നൽകുന്നതിനായി റോഷൻ റോഡിൽ ചുവന്ന തുണി സ്ഥാപിക്കുകയും ചെയ്തു.
ഞാൻ ഈ പാലം കടക്കുമ്പോൾ അതിൻ്റെ നടുവിൽ ഒരു വലിയ കുഴി കണ്ടു. നിതീഷ് കുമാർ സർക്കാരിന്റെ ഭരണത്തിലെ അഴിമതി എത്രത്തോളം ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. ഇത് അഴിമതി മാത്രമല്ല, യാത്രക്കാർക്ക് മാരകമായ അപകടം കൂടിയാണ് , ‘റോഷൻ പറഞ്ഞു.
മന്ത്രിമാരും ഭരണകക്ഷി നേതാക്കളും ഉദ്യോഗസ്ഥരും പൊതു പദ്ധതികൾക്കായുള്ള ഫണ്ടിൽ നിന്ന് 40 ശതമാനം കമ്മീഷൻ വാങ്ങുന്നു. അവർ അവരുടെ ലാഭം മാത്രമാണ് നോക്കുന്നത്. ഇത് നിർമാണപ്രവർത്തങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നതായി റോഷൻ പറഞ്ഞു. ‘കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ബീഹാറിൽ നിരവധി പാലങ്ങളും കലുങ്കുകളും തകർന്ന് വീണു. ഉദ്യഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഇതിനെല്ലാം കാരണം,’ റോഷൻ മാധ്യമങ്ങളോട് പറഞ്ഞു.