News
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ചതി; ബാഴ്‌സലോണയുടെ രാജകുമാരൻ റയലിന്റെ വെള്ള ജേഴ്സിയിട്ട ആ കറുത്ത രാത്രി
വർഷം 2000. പോർച്ചുഗലിൻ്റെ ലൂയിസ് ഫിഗോ അന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ എല്ലാമെല്ലാമായിരുന്നു. അവരുടെ ക്യാപ്റ്റൻ, അവരുടെ ആത്മാവ്, അവരുടെ രാജാവ്. ബാഴ്‌സലോണയെ കുറിച്ച് പറയുമ്പോൾ ഫിഗോയെ ഒഴിവാക്കാനാകില്ല. ഫിഗോയെ കുറിച്ച് പറയുമ്പോൾ ബാഴ്‌സലോണയേയും. എന്നാൽ ഒരു രാത്രി കൊണ്ട് എല്ലാം മാറിമറിഞ്ഞു. ഒറ്റ രാത്രികൊണ്ട്, ഒരേയൊരു ഒപ്പുകൊണ്ട് ക്യാമ്പ് നൗവിന്റെ ഹൃദയമിടിപ്പിൽ നിന്ന് അയാൾ കാറ്റലോണിയക്കാർക്ക് വെറുക്കപ്പെട്ടവനായി.
കാറ്റലോണിയയിലെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യൻ ഒറ്റരാത്രികൊണ്ട് ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയായി മാറി. 30 വെള്ളിക്കാശിനു വേണ്ടി കർത്താവിനെ ഒറ്റിയ യൂദാസിനേക്കാൾ വെറുക്കപ്പെട്ടവൻ. ബ്ലൗഗ്രാന ജേഴ്‌സിയിൽ അയാളെക്കണ്ട് ആവേശംകൊണ്ടിരുന്ന ഫുട്ബോൾ ലോകത്തിനു മുന്നിൽ അയാൾ ബാഴ്സയുടെ ബദ്ധവൈരികളായ റയൽ മാഡ്രിഡിന്റെ ജേഴ്സി ഉയർത്തിപ്പിടിക്കുന്നത് കണ്ട് എല്ലാവരും ഞെട്ടി. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ‘വഞ്ചന’ എന്നാണ് പലരും ഈ ട്രാൻസ്ഫറിനെ വിശേഷിപ്പിച്ചത്.
2000 ജൂലായ് 24. സ്‌പാനിഷ് ഫുട്ബോളിൻ്റെ ചരിത്രത്തിൽ ആ തീയതി വെറുമൊരു ട്രാൻസ്‌ഫറിൻ്റെ തീയതി മാത്രമല്ല. കാറ്റലോണിയക്കാർ പിന്നീട് ഒരുകാലത്തും മറക്കാത്ത ഒരു ചതിയുടെ കഥകൂടി ആ ദിവസത്തിന് പറയാനുണ്ടായിരുന്നു. ബാഴ്‌സയുടെ മുഖമായിരുന്ന ലൂയിസ് ഫിഗോ അന്ന് റെക്കോഡ് ട്രാൻസ്‌ഫർ തുകയ്ക്ക് ബദ്ധവൈരികളായ റയൽ മാഡ്രിഡിൽ ചേർന്നു. ഫുട്ബോൾ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് ഇന്ന് കോടികൾ കേൾക്കുമ്പോൾ നമ്മൾ അദ്ഭുതപ്പെടാറില്ല. എന്നാൽ 2000-ൽ 62 മില്യൺ യൂറോ എന്നത് ഫുട്ബോൾ ചരിത്രം അന്നേവരെ കണ്ടിട്ടുള്ളതിൽവെച്ച് ആരും ഞെട്ടിപ്പോകുന്ന തുകയായിരുന്നു.
ബാഴ്സലോണയുടെ പോർച്ചുഗീസ് രാജകുമാരൻ
1995-ൽ പോർച്ചുഗലിലെ സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് ബാഴ്സലോണയിലെത്തുമ്പോൾ ഫിഗോയ്ക്ക് പ്രായം വെറും 22. സ്പെയിനിലെത്തും മുമ്പേ യുവന്റസുമായും പാർമയുമായും ഫിഗോ കരാറുകളിൽ ഒപ്പുവെച്ചിരുന്നത് വലിയ വിവാദമായിരുന്നു. ഒരേസമയം രണ്ട് ക്ലബ്ബുകളുമായി കരാറിലൊപ്പിട്ടതിന് ഇറ്റലിയിൽ കളിക്കുന്നതിൽ നിന്ന് വിലക്കും നേരിട്ടു.
ആദ്യ സീസണിൽ തന്നെ ഫിഗോയുടെ കളി ബാഴ്‌സ ആരാധകരെ വിസ്മയിപ്പിച്ചു. വലതു വിങ്ങിലൂടെയുള്ള അതിവേഗ കുതിപ്പും അസാധാരണ ബോൾ കൺട്രോളും കൊണ്ട് കാറ്റലോണിയക്കാർക്ക് പ്രിയപ്പെട്ടവനായി മാറാൻ ഫിഗോയ്ക്ക് അധിക സമയം വേണ്ടിവന്നില്ല. റൊണാൾഡോ നസാരിയോ, റിവാൾഡോ, ലൂയിസ് എൻറിക്കെ, പെപ്പ് ഗ്വാർഡിയോള തുടങ്ങിയവരോടൊപ്പം കളിച്ച ഫിഗോ വളരെ വേഗം ടീമിന്റെ പ്രധാന താരമായി മാറി. ബാഴ്സലോണ ആരാധകർക്ക് അയാൾ വെറുമൊരു ഫുട്‌ബോൾ താരമായിരുന്നില്ല, അവരുടെ അഭിമാനമായിരുന്നു.
‘മോർ ദാൻ എ ക്ലബ്ബ്’ എന്ന കാറ്റലോണിയയുടെ സ്വത്വം പൂർണ്ണമായും ഉൾക്കൊണ്ട താരം. 1997-98, 1998-99 സീസണുകളിൽ ബാഴ്സലോണ തുടർച്ചയായി ലാ ലിഗ കിരീടം നേടുമ്പോൾ ആക്രമണങ്ങളുടെ എൻജിൻ ഫിഗോയായിരുന്നു. 1999-ഓടെ റൊണാൾഡോ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ പോയതോടെ പുതിയ തലമുറയെ നയിക്കാനുള്ള ചുമതല ഫിഗോയ്ക്ക് ലഭിച്ചു. അയാൾ ക്ലബ്ബിന്റെ ക്യാപ്റ്റനുമായി.
പെരസിന്റെ മാസ്റ്റർപ്ലാൻ
അക്കാലത്ത് റയൽ മാഡ്രിഡിൽ കാര്യങ്ങൾ ശുഭകരമായിരുന്നില്ല. ആഭ്യന്തര പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും നേരിട്ടിരുന്ന റയൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഫ്ളോറൻ്റിനോ പെരെസ് മത്സരിച്ചു. ജനപ്രീതി കുറവായിരുന്ന പെരെസ് ജയിക്കാൻ അസാധാരണമായ ഒരു വഴി കണ്ടെത്തി; “ഞാൻ വിജയിച്ചാൽ ലൂയിസ് ഫിഗോ റയൽ മാഡ്രിഡിൽ കളിക്കും.”
അന്ന് ബാഴ്‌സലോണ സാമ്പത്തികമായി ശക്തമായിരുന്നില്ല. താരങ്ങളുടെ കരാർ പുതുക്കുന്നതിലെ കാലതാമസവും മാനേജ്‌മെന്റുമായുള്ള അസംതൃപ്തിയും ഫിഗോയെയും ബാധിച്ചിരുന്നു. ഈ സാഹചര്യം പെരെസ് മുതലെടുത്തു. ഫിഗോയുടെ ഏജന്റായ ജോസ് വെയ്‌ഗയെ വമ്പൻ കമ്മീഷൻ വാഗ്ദാനം നൽകി പെരെസ് കൂടെക്കൂട്ടി. ഫിഗോയുടെ അറിവോടെയല്ലാതെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാമെന്ന കണക്കുകൂട്ടലിൽ വെയ്ഗയും പെരസും ചേർന്ന് ഒരു പ്രീ-കോൺട്രാക്ടിൽ ഒപ്പുവെച്ചു. പെരസ് തോൽക്കുമെന്നും, ബാഴ്സയിൽ നിന്ന് മെച്ചപ്പെട്ട കരാർ വാങ്ങാൻ ഇത് ഉപയോഗിക്കാമെന്നുമായിരുന്നു ഫിഗോ കരുതിയത്. എന്നാൽ ആ കണക്കുകൂട്ടൽ തെറ്റി.
നാടകീയമായ കൂടുമാറ്റം
പെരെസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഈ വിഷയം ആയുധമാക്കി. വാർത്ത പുറത്തുവന്നതോടെ ഫിഗോയ്ക്കു മുന്നിൽ കരാറിൽ നിന്ന് പിൻമാറാനുള്ള എല്ലാ വഴികളും അടഞ്ഞു. ബാഴ്സ പ്രസിഡൻ്റ് ജൊവാൻ ഗാസ്പാർട്ടിനെ വിളിച്ച് സഹായം തേടിയെങ്കിലും, നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നും വേണമെങ്കിൽ മാഡ്രിഡിലേക്ക് പൊയ്ക്കൊള്ളാനും അദ്ദേഹം പറഞ്ഞു.
2000 ജൂലൈ 16-ന് നടന്ന തിരഞ്ഞെടുപ്പിൽ പെരെസ് വിജയിച്ചു. തുടർന്ന് 62 മില്യൺ യൂറോയുടെ റെക്കോർഡ് റിലീസ് ക്ലോസ് നൽകി റയൽ മാഡ്രിഡ് ഫിഗോയെ സ്വന്തമാക്കി. ജൂലൈ 24-ന് ഫിഗോ റയൽ താരമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടിവിറച്ച നിമിഷമായിരുന്നു അത്.
ക്യാമ്പ് നൗവിലെ നരകയാതന
റയലിലെത്തിയ ഫിഗോയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചതെങ്കിലും, പിന്നീട് ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്തിയപ്പോഴുള്ള അനുഭവം ഭീകരമായിരുന്നു. 2000 ഒക്ടോബറിൽ റയൽ ജേഴ്‌സിയണിഞ്ഞ് ആദ്യമായി ക്യാമ്പ് നൗവിൽ കാലുകുത്തിയ ഫിഗോയ്ക്ക് നേരെ ‘വഞ്ചകൻ’ എന്ന വിളികളുമായാണ് ആരാധകർ എതിരേറ്റത്. കോർണർ എടുക്കാൻ പോകുമ്പോഴെല്ലാം പ്ലാസ്റ്റിക് കുപ്പികളും ലൈറ്ററുകളും നാണയങ്ങളും അയാൾക്ക് നേരെ വർഷിക്കപ്പെട്ടു.
2002 നവംബറിലെ എൽ ക്ലാസിക്കോ ഇതിലും ഭീകരമായിരുന്നു. സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചവനായാണ് ബാഴ്സ ആരാധകർ ഫിഗോയെ കണ്ടത്.
റയലിൽ പിൽക്കാലത്ത് ഗലാക്റ്റിക്കോസ് യുഗത്തിന് തുടക്കം കുറിച്ച ഫിഗോ, 2001-ൽ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരവും ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കി. ഫിഗോയുടെ മടക്കം ബാഴ്സലോണയെ തകർച്ചയിലേക്ക് നയിച്ചെങ്കിലും, ആ പ്രതിസന്ധിയാണ് പിന്നീട് റൊണാൾഡീന്യോയിലൂടെയും മെസ്സിയിലൂടെയും പുതിയൊരു സുവർണ്ണ കാലഘട്ടത്തെ സൃഷ്ടിക്കാൻ ക്ലബ്ബിനെ പ്രേരിപ്പിച്ചത്. എങ്കിലും, രണ്ടരപ്പതിറ്റാണ്ടിനു ശേഷവും കാറ്റലോണിയക്കാർ ഫിഗോയുടെ ആ ചതി മറന്നിട്ടില്ല.
kerala
പോരൂരിൽ ബൈക്ക് അപകടത്തിൽ എടക്കര സ്വദേശിയായ യുവാവ് മരിച്ചു
മലപ്പുറം: പോരൂർ ചെറുകോട് തോട്ടുപുറത്ത് ഇന്ന് പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ എടക്കര സ്വദേശിയായ യുവാവ് മരിച്ചു. എടക്കര മാങ്ങാട്ട് തൊടിക വീട്ടിൽ പ്രജീഷ് (26) ആണ് മരിച്ചത്.
ഗുരുവായൂരിൽ ബാർ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്ന പ്രജീഷ്, ജോലി കഴിഞ്ഞ് നാട്ടിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അപകടത്തിൽ തലയ്ക്കും കാലിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കും വഴിയാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
News
മൂന്ന് ഓവറില്‍ നാല് റണ്‍സിന് ഒമ്പത് വിക്കറ്റ്! ശ്രീലങ്കൻ താരത്തിന്റെ പ്രകടനത്തിന് പിന്നാലെ ചർച്ചയാകുന്ന ക്രിക്കറ്റിലെ ബ്രസീലിയൻ കൊടുങ്കാറ്റ്
വനിതാ ഏഷ്യാ കപ്പിൽ ഇന്തോനേഷ്യയ്‌ക്കെതിരെ ശ്രീലങ്കൻ നായിക ചമാരി അത്തപ്പത്തു രചിച്ച ചരിത്രനേട്ടം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. മത്സരത്തിൽ 3.3 ഓവർ പന്തെറിഞ്ഞ് വെറും അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ താരം, ഹാട്രിക് നേട്ടത്തോടെ ലങ്കൻ ക്രിക്കറ്റിന്റെ റെക്കോർഡ് ബുക്കിൽ പുതിയ ചരിത്രമെഴുതി.
എന്നാൽ ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അന്താരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളിങ് പ്രകടനങ്ങളുടെ പട്ടികയിൽ ആദ്യ മൂന്നിൽ പോലും ഇടംപിടിക്കാൻ ചമാരിക്ക് സാധിച്ചിട്ടില്ല. ഈ റെക്കോർഡ് പട്ടികയിൽ നാലാമതാണ് ശ്രീലങ്കൻ ഇതിഹാസത്തിന്റെ സ്ഥാനം.
അന്താരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റ് ചരിറ്റത്തിലെ എക്കാലത്തെയും മികച്ച ബൗളിങ് ഫിഗറിന്റെ റെക്കോർഡ് ബ്രസീലിയൻ താരം ലോറ കാര്‍ഡോസോയുടെ പേരിലാണ്. ഈ വർഷം ഏപ്രിലിൽ ലെസോത്തോയ്‌ക്കെതിരായ മത്സരത്തിൽ വെറും മൂന്ന് ഓവറിൽ നാല് റൺസ് മാത്രം വഴങ്ങി ഒമ്പത് വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്. ബ്രസീൽ ഉയർത്തിയ 203 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലെസോത്തോ വെറും 13 റൺസിന് പുറത്താവുകയായിരുന്നു. മത്സരത്തിൽ ബ്രസീൽ 189 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.
അതേസമയം, വനിതാ ഏഷ്യാ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തിന് തയ്യാറെടുക്കുകയാണ് ഡിഫൻഡിങ് ചാമ്പ്യന്മാരായ ശ്രീലങ്ക. നാളെ നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശാണ് ലങ്കയുടെ എതിരാളികൾ. ഇതിനോടകം തന്നെ ടൂർണമെന്റിന്റെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ള ചമാരിയും സംഘവും, സെപ്റ്റംബർ എട്ടിന് നടക്കുന്ന സെമി പോരാട്ടത്തിൽ മലേഷ്യയെ നേരിടും.
international
വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ ക്രൂരമായ നശീകരണ പ്രവർത്തനങ്ങൾ; ഫലസ്തീന്റെ കൃഷിയിടങ്ങളും ഒലിവ് തോട്ടങ്ങളും തകർത്ത് ഇസ്രായേൽ ബുൾഡോസറുകൾ
അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ നശീകരണ പ്രവർത്തനങ്ങൾ ഫലസ്തീന്റെ ഭക്ഷ്യമേഖലയെയും കൃഷിയിടങ്ങളെയും ലക്ഷ്യമിട്ട് വ്യാപിക്കുന്നു. ഇസ്രായേലി കുടിയേറ്റക്കാരുടെ അക്രമാസക്തമായ കടന്നുകയറ്റം ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമികളെ പൂർണ്ണമായും തകർക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വെസ്റ്റ് ബാങ്കിലെ അറബ-യഅബാദിൽ നാശത്തിന്റെ ദൃശ്യങ്ങളാണ് എങ്ങും കാണാനാകുന്നത്. ബുൾഡോസറുകളുടെ ശബ്ദവും റോഡിന്റെ ഇരുവശങ്ങളിലുമായി പിഴുതെറിയപ്പെട്ട ഒലിവ് മരങ്ങളും ആ പ്രദേശത്തിന്റെ ദുരവസ്ഥ വിളിച്ചോതുന്നു. കിലോമീറ്ററുകളോളം ഒലിവ് തോട്ടങ്ങൾ തകർത്തെറിയപ്പെട്ടിരിക്കുന്നു.ഫലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ഏരിയ ‘എ’ യുടെ അതിർത്തി അടയാളപ്പെടുത്തുന്ന ചുവന്ന തൂണുകൾ കടന്നുപോലും ഇസ്രായേലി പതാകകൾ നാട്ടിയിരിക്കുകയാണ്.
അൽ-ഫാരി കുടുംബത്തിന്റെ ഭൂമിയിൽ നടന്ന നശീകരണ പ്രവർത്തനങ്ങൾ ഇതിന്റെ ആഴം വ്യക്തമാക്കുന്നതാണ്. തങ്ങളുടെ അവസാനത്തെ ഒലിവ് തോട്ടങ്ങളെങ്കിലും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീനി സ്ത്രീകൾ സൈനികരോട് അപേക്ഷിക്കുന്ന കാഴ്ച ഏറെ വേദനാജനകമാണ്. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കുടുംബാംഗങ്ങളുടെ ഫോണുകൾ സൈന്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം പ്രവർത്തിച്ച ബുൾഡോസറുകൾ നൂറുകണക്കിന് ഒലിവ് മരങ്ങളാണ് തകർത്തത്. തകർന്നുവീണ വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്.
“ഇതൊരു കൃത്യമായ കുടിയേറ്റ പദ്ധതിയാണ്. ഒലിവ് മരങ്ങൾ പിഴുതെറിയുക വഴി ഈ നാട്ടിൽ നിന്ന് ആളുകളെ വേരോടെ പിഴുതെറിയാനാണ് അവർ ശ്രമിക്കുന്നത്. വൈകാതെ ഇവിടെ ഒന്നും അവശേഷിക്കില്ലെന്ന്,” പ്രദേശവാസികൾ ഫലസ്തീനികൾ പറയുന്നു.
ഉപരോധാവസ്ഥയിൽ ഫലസ്തീൻ ഗ്രാമങ്ങൾ
ഫലസ്തീനികളുടെ വീടുകളും ബിസിനസുകളും കൃഷിയിടങ്ങളും ഇസ്രായേലി സൈന്യത്തിന്റെ പിന്തുണയോടെ കുടിയേറ്റക്കാർ ആക്രമിക്കുന്നത് വെസ്റ്റ് ബാങ്കിൽ പതിവാണ്. എന്നാൽ 2023 ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം ഇത്തരം ആക്രമണങ്ങളുടെ വേഗതയും തീവ്രതയും ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്.
പടിഞ്ഞാറ് മേവോ ഡോട്ടൻ സെറ്റിൽമെന്റും, വടക്ക് പുതുതായി സ്ഥാപിതമായ എമെക് ഡോട്ടൻ സെറ്റിൽമെന്റും, തെക്ക് നിരവധി പുതിയ കുടിയേറ്റ കേന്ദ്രങ്ങളും ചേർന്ന് അറബ പട്ടണത്തെ പൂർണ്ണമായും വളഞ്ഞിരിക്കുകയാണ്. അന്താരാഷ്ട്ര നിയമപ്രകാരം വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റങ്ങളും ഔട്ട്‌പോസ്റ്റുകളും നിയമവിരുദ്ധമാണ്.
2023 ഒക്ടോബറിനുശേഷം അറബയുടെ പടിഞ്ഞാറുള്ള 1,500 ഡൂൺ (1.5 ചതുരശ്ര കിലോമീറ്റർ) കൃഷിഭൂമിയാണ് കുടിയേറ്റക്കാർ നശിപ്പിച്ചത്. എന്നാൽ മാർച്ചിൽ അറബ സൈനിക ക്യാമ്പ് വീണ്ടും പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി മാറിയിരിക്കുകയാണ്.
-
main stories2 days agoസാങ്കേതിക പ്രതിഭകളെ സര്‍ക്കാര്‍ കൈവിടില്ല: കുഞ്ഞാലിക്കുട്ടി
-
india2 days agoവിദ്യാഭ്യാസത്തിലും വര്‍ഗീയ വിഷം കലര്‍ത്താന്‍ സുവേന്ദു; ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 1000 സ്കൂളുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപനം
-
Video Stories2 days agoആര്.എസ്.എസിന്റെ അന്താരാഷ്ട്ര മുഖം മിനുക്കല്‍
-
main stories1 day agoടി-20യില്‍ 350 നോട്ട് ഔട്ട്!; വമ്പൻ നേട്ടത്തിനരികെ മലയാളി താരം സഞ്ജു സാംസൺ
-
main stories24 hours agoസൂര്യവംശിക്ക് കടുത്ത വെല്ലുവിളി: ലോക റെക്കോർഡ് തിരുത്തിക്കുറിച്ച് മറ്റൊരു രാജസ്ഥാൻ താരം കൂടി!
-
main stories1 day agoഎംബാപ്പെയുടെ പെനാൽറ്റി കിക്കിൽ റഫറിമാർക്ക് പിഴച്ചോ? റയൽ ബെറ്റിസിനോട് തോറ്റ് റയൽ മാഡ്രിഡ്
-
crime21 hours agoതറവാട് വീടിനുവേണ്ടി ക്രൂരത; ഇളയ സഹോദരനെ തല്ലിക്കൊന്ന് ജ്യേഷ്ഠനും കുടുംബവും
-
News21 hours agoഇന്ത്യക്ക് അഫ്ഗാൻ പേടി; ഭയം കൊണ്ടാണ് കരുത്തുറ്റ ടീമിനെ തിരഞ്ഞെടുത്തത്’: അഫ്ഗാനിസ്ഥാൻ പരമ്പരയിൽ ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ നായകൻ

