main stories
സൂര്യവംശിക്ക് കടുത്ത വെല്ലുവിളി: ലോക റെക്കോർഡ് തിരുത്തിക്കുറിച്ച് മറ്റൊരു രാജസ്ഥാൻ താരം കൂടി!
നമീബിയയ്ക്കെതിരായ ടി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. വെള്ളിയാഴ്ച്ച വിൻഡ്ഹോക്കിൽ നടന്ന മത്സരത്തിൽ നമീബിയയെ 11 റൺസിനാണ് പ്രോട്ടിയസ് പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് യുവ ബാറ്റ്സ്മാൻ ലുയാൻ-ഡ്രെ പ്രിട്ടോറിയസ് ആണ്. തന്റെ കന്നി ടി-20 അന്താരാഷ്ട്ര സെഞ്ച്വറി നേടിയ താരം റെക്കോർഡ് പുസ്തകങ്ങളിലും ഇടംനേടി. ദക്ഷിണാഫ്രിക്കയും നമീബിയയും സിംബാബ്വെയുൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് ഈ ശ്രദ്ധേയ പ്രകടനം.
ലോക റെക്കോർഡ് സ്വന്തമാക്കി പ്രിട്ടോറിയസ്
മത്സരത്തിൽ വെറും 53 പന്തുകളിൽ നിന്ന് 5 ഫോറുകളുടെയും 8 തകർപ്പൻ സിക്സറുകളുടെയും അകമ്പടിയോടെ 101 റൺസാണ് പ്രിട്ടോറിയസ് അടിച്ചുകൂട്ടിയത്. താരത്തിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 228 റൺസിന്റെ കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.
ഈ സെഞ്ച്വറിയോടെ ഒരു ചരിത്ര നേട്ടവും പ്രിട്ടോറിയസ് സ്വന്തമാക്കി. 20 വർഷവും 161 ദിവസവും പ്രായമുള്ളപ്പോൾ ടി-20 ക്രിക്കറ്റിൽ ഒരു ഫുൾ മെമ്പർ രാജ്യത്തിനെതിരെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനെന്ന ലോക റെക്കോർഡാണ് താരം സ്വന്തമാക്കിയത്. 2019-ൽ 20 വർഷവും 337 ദിവസവും പ്രായമുള്ളപ്പോൾ അയർലൻഡിനെതിരെ സെഞ്ച്വറി നേടിയ അഫ്ഗാനിസ്ഥാൻ താരം ഹസ്രത്തുള്ള സസായിയുടെ റെക്കോർഡാണ് പ്രിട്ടോറിയസ് മറികടന്നത്.
വൈഭവ് സൂര്യവംശിയുമായി താരതമ്യങ്ങൾ
പ്രിട്ടോറിയസിന്റെ ഈ റെക്കോർഡ് പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലെ യുവപ്രതിഭയായ വൈഭവ് സൂര്യവംശിയുമായുള്ള താരതമ്യങ്ങളും സജീവമായിട്ടുണ്ട്. രസകരമായ കാര്യം, പ്രിട്ടോറിയസും വൈഭവ് സൂര്യവംശിയും ഐ.പി.എൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ സഹതാരങ്ങൾ കൂടിയാണ് എന്നതാണ്.
വെറും 15 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി ഇതിനോടകം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ തകർത്തെറിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും അർധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് സൂര്യവംശി. സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ 49 പന്തിൽ 81 റൺസ് നേടി കന്നി സെഞ്ച്വറിക്ക് തൊട്ടടുത്തെത്താൻ താരത്തിന് സാധിച്ചിരുന്നു.
പ്രായം അനകൂലമായത്തിനാൽ, വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലോ ഏഷ്യൻ ഗെയിംസിലോ പ്രിട്ടോറിയസിന്റെ റെക്കോർഡ് വൈഭവ് സൂര്യവംശി തകർക്കുമോയെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ലോകം.
main stories
ടി-20യില്‍ 350 നോട്ട് ഔട്ട്!; വമ്പൻ നേട്ടത്തിനരികെ മലയാളി താരം സഞ്ജു സാംസൺ
അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സെപ്റ്റംബർ 13ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാകുന്നത്. മത്സരങ്ങൾക്കായി 15 അംഗ ഇന്ത്യൻ സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ മലയാളി സൂപ്പർതാരം സഞ്ജു സാംസണും ടീമിൽ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ സിംബാബ്വെ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന താരം അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയിലൂടെ ഇന്ത്യൻ ജേഴ്സിയിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
മിന്നുന്ന നേട്ടത്തിലേക്ക് രണ്ടേ രണ്ട് കടമ്പകൾ കൂടി
ഈ പരമ്പരയിൽ സഞ്ജു സാംസൺ കളത്തിലിറങ്ങിയാൽ ടി-20 കരിയറിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിടാനാകും. കുട്ടിക്രിക്കറ്റിൽ തന്റെ 350 മത്സരങ്ങൾ പൂർത്തിയാക്കാൻ സഞ്ജുവിന് ഇനി വെറും രണ്ട് മത്സരങ്ങൾ മാത്രം മതി.
ഇതുവരെ വിവിധ ടീമുകൾക്കായി 348 ടി-20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 8,910 റൺസാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. ഇതിൽ 8 സെഞ്ച്വറികളും 55 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. ഇന്ത്യക്ക് പുറമെ കേരളം, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ഡെയർഡെവിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ് തുടങ്ങിയ പ്രമുഖ ടീമുകൾക്കായും സഞ്ജു ടി-20യിൽ ബാറ്റേന്തിയിട്ടുണ്ട്.
പ്ലേയിങ് ഇലവനിലെ കടുത്ത മത്സരം
അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ അഭിഷേക് ശർമ, യുവതാരം വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ തുടങ്ങിയ ഓപ്പണർമാരും ബാറ്റർമാരും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ.
2026-ലെ ടി-20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് സഞ്ജു. ലോകകപ്പിൽ കളിച്ച അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 321 റൺസ് അടിച്ചുകൂട്ടിയ താരം ‘പ്ലെയർ ഓഫ് ദി ടൂർണമെന്റായും’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യക്കായി ഇതുവരെ 66 ടി-20 മത്സരങ്ങളിൽ നിന്ന് 1,432 റൺസാണ് താരം നേടിയിട്ടുള്ളത്. ഓപ്പണർ റോളിൽ മൂന്ന് സെഞ്ച്വറികളും മൂന്ന് അർധസെഞ്ച്വറികളും സഞ്ജുവിന്റെ പേരിലുണ്ട്. സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങൾ നടക്കുന്നത്.
അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ സ്ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍) ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.
main stories
എംബാപ്പെയുടെ പെനാൽറ്റി കിക്കിൽ റഫറിമാർക്ക് പിഴച്ചോ? റയൽ ബെറ്റിസിനോട് തോറ്റ് റയൽ മാഡ്രിഡ്
എസ്റ്റാഡിയോ ഡി ലാ കാർട്ടൂജയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ റയൽ ബെറ്റിസിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി റയൽ മാഡ്രിഡ്. ഈ സീസണിലെ ലോസ് ബ്ലാങ്കോസിന്റെ ആദ്യ തോൽവിയാണിത്. ട്രോയ് പാരറ്റിന്റെ ഗോളിൽ ബെറ്റിസ് വിജയം ഉറപ്പിച്ചെങ്കിലും, മത്സരത്തിന്റെ അവസാന നിമിഷങ്ങളിലുണ്ടായ നാടകീയ സംഭവങ്ങളും റഫറിയുടെ തീരുമാനങ്ങളുമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം.
അവസാന നിമിഷത്തെ നാടകീയതയും പെനാൽറ്റി നഷ്ടവും
മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ(93-ാം മിനിറ്റിൽ), വിനീഷ്യസ് ജൂനിയറിനെ വീഴ്ത്തിയതിന് റഫറി അലജാൻഡ്രോ ജോസ് ഹെർണാണ്ടസ് റയൽ മാഡ്രിഡിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ കിലിയൻ എംബാപ്പെയ്ക്ക് ടീമിനെ രക്ഷിക്കാൻ സുവർണ്ണ അവസരമാണ് ലഭിച്ചത്. എന്നാൽ ഫ്രഞ്ച് സൂപ്പർതാരത്തിന്റെ കിക്ക് ബെറ്റിസ് ഗോൾകീപ്പർ അൽവാരോ വാലെസ് തകർപ്പൻ ഡൈവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.
എന്നാൽ എംബാപ്പെ കിക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് ബെറ്റിസ് പ്രതിരോധ താരം മാർക്ക് ബാർട്ര പെനാൽറ്റി ബോക്സിനുള്ളിലേക്ക് അതിക്രമിച്ചു കയറിയെന്നും, റീബൗണ്ട് ആയ പന്ത് ക്ലിയർ ചെയ്തത് അദ്ദേഹമാണെന്നും റീപ്ലേകളിൽ വ്യക്തമായിരുന്നു. ഫിഫ നിയമപ്രകാരം എതിർതാരം നിയമലംഘനം നടത്തുകയും അത് കളിയെ സ്വാധീനിക്കുകയും ചെയ്താൽ പെനാൽറ്റി വീണ്ടും എടുക്കേണ്ടതാണ്. എന്നാൽ റഫറിയും VAR ഉദ്യോഗസ്ഥരും കളി തുടരാൻ അനുവദിക്കുകയാണുണ്ടായത്.
സാങ്കേതിക കാരണം:
ആധുനിക ഫുട്ബോൾ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കളിക്കാരന്റെ ശരീരത്തിന്റെ സ്ഥാനമല്ല, മറിച്ച് കാൽ പിച്ചിന്റെ ഉപരിതലത്തിൽ സ്പർശിക്കുന്ന പോയിന്റാണ് പരിഗണിക്കുന്നത്. മാർക്ക് ബാർട്ര മുന്നിലേക്ക് ചാടിയിരുന്നെങ്കിലും, എംബാപ്പെ പന്ത് അടിച്ച ആ നിമിഷത്തിൽ അദ്ദേഹത്തിന്റെ കാലുകൾ പെനാൽറ്റി ഏരിയയ്ക്കുള്ളിലെ പുല്ലിൽ സ്പർശിച്ചിരുന്നില്ല. വായുവിൽ അതിനാൽ സാങ്കേതികമായി നിയമലംഘനം കണ്ടെത്താൻ VAR-ന് സാധിച്ചില്ല.
വിവാദങ്ങൾ കത്തിപ്പടരുന്നു
ഈ മത്സരത്തിൽ പെനാൽറ്റി വിവാദം മാത്രമല്ല ആരാധകരെ ചൊടിപ്പിച്ചത്. മത്സരത്തിലുടനീളം റഫറിയുടെയും VAR-ന്റെയും തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ കാർലോസ് എസ്പിയുടെ ഒരു ഗോൾ VAR പരിശോധനയിലൂടെ ഓഫ്സൈഡ് വിധിച്ചതും മാഡ്രിഡിന് തിരിച്ചടിയായി.
തുടർച്ചയായ വിജയങ്ങൾക്ക് ശേഷം മാഡ്രിഡ് നേരിടുന്ന ഈ തിരിച്ചടി പരിശീലകനും ടീമിനും വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. എങ്കിലും പ്രതിരോധത്തിലെ പിഴവുകളും അവസരങ്ങൾ മുതലാക്കാനാകാത്തതും തിരിച്ചടിയായപ്പോൾ ട്രോയ് പാരറ്റിന്റെ 81-ാം മിനിറ്റിലെ ഗോളിലൂടെ റയൽ ബെറ്റിസ് തങ്ങളുടെ നിർണായക വിജയം നേടിയെടുക്കുകയായിരുന്നു.
main stories
സാങ്കേതിക പ്രതിഭകളെ സര്‍ക്കാര്‍ കൈവിടില്ല: കുഞ്ഞാലിക്കുട്ടി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -സാങ്കേതിക രംഗത്ത് മികവ് പുലര്‍ത്തുന്നവരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി
കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -സാങ്കേതിക രംഗത്ത് മികവ് പുലര്‍ത്തുന്നവരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി. ടെക്ഫെഡ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ടെക്കോണ്‍ 26ന്റെ ഭാഗമായി കാക്കനാട് കിന്‍ഫ്രയില്‍ എഐ സ്മാര്‍ട്ട് വില്ലേജ് സെമിനാറും പാനല്‍ ഡിസ്കഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നവേഷന്‍ മേഖലയിലെ പ്രതിഭകള്‍ക്ക് സര്‍ക്കാര്‍ സാങ്കേതിക സഹായം നല്‍കും. പുതിയ ഇന്നവേഷന്‍സ് മികച്ചതെങ്കില്‍ മാര്‍ക്കറ്റില്‍ ഇറക്കാനും സര്‍ക്കാര്‍ സംവിധാനം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് പുറം തിരിഞ്ഞു നില്‍ക്കേണ്ട കാലമല്ലെന്നും എഐ സാങ്കേതിക വിദ്യയിലൂടെ വളര്‍ച്ചയുടെ പടവുകള്‍ കയറേണ്ട കാലമാണിതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വിവര സാങ്കേതിക വിദ്യയോടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോടും വിദ്യാര്‍ത്ഥികളും പുതിയ തലമുറയും കാണിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ ആത്മവിശ്വാസം കേരളത്തിന് ആവശ്യമാണ്. ഈ ആത്മവിശ്വാസത്തിലാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. വ്യവസായ രംഗത്തും വിദ്യാഭ്യാസ രംഗത്തും ടെക്നോളജി വലിയ മാറ്റങ്ങള്‍ വരുത്തി. പുതിയ തലമുറയില്‍ നിന്നുള്ള ഇന്നവേഷന്‍സ് കൂടുതല്‍ കരുത്തും ഉണര്‍വും നല്‍കും.
സംസ്ഥാനം കുതിച്ചു ചാട്ടത്തിന്റെ പാതയിലാണ്. സെമികണ്ടക്ടര്‍ രംഗത്ത് കേരളം ഏറെ മുന്നോട്ട് പോയി. ഇടക്കാലത്ത് നാം ഒട്ടേറെ പിന്നിലായിരുന്നു. എന്നാല്‍, ഇന്ന് ഏറെ മാറ്റം വന്നു. മിടുക്കരായ കുട്ടികളില്‍ കേരളത്തിന്റെ ഭാവിയെ സര്‍ക്കാര്‍ കാണുന്നു. കഴിഞ്ഞ കാലങ്ങള്‍ പോലയല്ല. ഇതു നമ്മുടെ കാലമാണ്. പുതിയ കുട്ടികളുടെ കാലമാണ്. അവര്‍ സ്വപ്നങ്ങള്‍ കാണട്ടെ. അവര്‍ക്കൊപ്പം സര്‍ക്കാര്‍ എന്നും കൂടെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാഗത സംഘം ചെയര്‍മാനും ഫിഷറീസ് സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായ വി.ഇ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ടെക്ഫെഡ് സംസ്ഥാന ചെയര്മാന് ജലീല്‍ കാടാമ്പുഴ സ്വാഗതം പറഞ്ഞു. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ഡോ. സിയാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ എ.വി നബീല്‍, സംഘാടക സമിതി ഭാരവാഹികളായ അസ്ലം വി കെ, സികെ ഷാമിര്‍, അനസ് ചേരുമ്മൂടന്‍, പി.എ മുഹമ്മദ് സാഹിര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എന്‍.വി.സി അഹമ്മദ്, സ്വാഗത സംഘം കണ്‍വീനര്‍ അഷറഫ് മൂപ്പന് എന്നിവര്‍ പങ്കെടുത്തു.
ഇന്നും നാളെയുമായി നടക്കുന്ന വിവിധ സെക്ഷനുകളില്‍ മന്ത്രി എന്‍. ഷംസുദ്ദീന്, എംപി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്, ഹൈബി ഈഡന്, എംഎല്‍എ മാരായ പി. കെ നവാസ്, മുഹമ്മദ് ഷിയാസ്, രമേശ് പിഷാരടി പങ്കെടുക്കും.
-
india3 days agoജാമിഅ മില്ലിയ പ്രവേശന നടപടികളിൽ സുതാര്യത ഉറപ്പാക്കണം: ഡി.എസ്.ഡബ്ല്യു ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്
-
kerala3 days ago‘പത്തു കൊല്ലം ഭരിച്ചപ്പോള്‍ സിപിഎമ്മിന് അഹങ്കാരം കൂടി; നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഷോക്ക് ട്രീറ്റ്മെന്റ് നല്കി് – തുറന്നടിച്ച് തോമസ് ഐസക്
-
main stories1 day agoസാങ്കേതിക പ്രതിഭകളെ സര്‍ക്കാര്‍ കൈവിടില്ല: കുഞ്ഞാലിക്കുട്ടി
-
Video Stories22 hours agoആര്.എസ്.എസിന്റെ അന്താരാഷ്ട്ര മുഖം മിനുക്കല്‍
-
india16 hours agoവിദ്യാഭ്യാസത്തിലും വര്‍ഗീയ വിഷം കലര്‍ത്താന്‍ സുവേന്ദു; ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 1000 സ്കൂളുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപനം
-
main stories2 hours agoഎംബാപ്പെയുടെ പെനാൽറ്റി കിക്കിൽ റഫറിമാർക്ക് പിഴച്ചോ? റയൽ ബെറ്റിസിനോട് തോറ്റ് റയൽ മാഡ്രിഡ്
-
main stories44 mins agoടി-20യില്‍ 350 നോട്ട് ഔട്ട്!; വമ്പൻ നേട്ടത്തിനരികെ മലയാളി താരം സഞ്ജു സാംസൺ

