kerala

അന്ന് പുറ്റിങ്ങല്‍, ഇന്ന് മുണ്ടത്തിക്കോട്; ഓര്‍മ്മകള്‍ പിന്നിലേക്ക് പാഞ്ഞ 10 വര്‍ഷം

By webdesk17

April 22, 2026

തൃശൂര്‍: ഓര്‍ക്കുന്നുണ്ടോ 114 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം. ഇന്നലെ തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തില്‍ ജീവനുകള്‍ കത്തിയമരുമ്പോള്‍ ഓര്‍മ്മകള്‍ 10 വര്‍ഷവും 11 ദിവസവും പിന്നിലേക്ക് പാഞ്ഞു. ഇന്നുവരെ കേരളം കണ്ടത് നിരവധി വെടിക്കെട്ട് ദുരന്തങ്ങളാണ്. ഓരോ ദുരന്തങ്ങ ള്‍ക്കും വഴിയൊരുക്കിയത് ആവര്‍ത്തിക്കപ്പെടുന്ന സുരക്ഷാ വീഴ്ചകള്‍. ഇന്നലെ സ്‌ഫോടനം നടന്ന മുണ്ടത്തിക്കോട്ടും വീഴ്ച ആവര്‍ത്തിക്കപ്പെട്ടു. അഗ്‌നിശമന സേനക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പടക്ക നിര്‍മeണം നടത്തിയത്. ദുരന്തസ്ഥലത്തെത്താന്‍ അഗ്‌നിശമനസേനക്ക് സമീപത്തെ മതില്‍ വരെ തകര്‍ക്കേണ്ടി വന്നു.

2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.30നായിരുന്നു 114 പേരുടെ ജീവനെടുത്ത പുറ്റിങ്ങല്‍ ദുരന്തം. ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ 750 പേര്‍ക്കാണ് പരിക്കേറ്റത്. ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് നടത്തിയവരുമാണ് അപകടത്തിന് കാരണക്കാര്‍ എന്നായിരുന്നു കുറ്റപത്രം. വലിയ രീതിയിലുള്ള വെടിക്കെട്ട് നടത്തരുതെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ വാക്കാലും രേഖാമൂലവും നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ ക്ഷേത്ര ഭരണസമിതി ഭാരവാഹികളോ വെടിക്കെട്ട് നടത്തിപ്പുകാരോ തയ്യാറായില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം. ദുരന്തത്തില്‍ 2.75 കോടിയുടെ പൊതുമുതല്‍ നശിക്കുകയും നൂറുകണക്കിന് വീടുകള്‍ക്ക് പൂര്‍ണമായും ഭാഗികമായും നാശമുണ്ടാകുകയും ചെയ്തു. വലിയ വായില്‍ ചര്‍ച്ചകള്‍ അതിനു മുമ്പും ശേഷവും നടന്നെങ്കിലും ദുരന്തങ്ങള്‍ പിന്നെയും ആവര്‍ത്തിച്ചു. അതേ വര്‍ഷം (2016) മരട് കൊട്ടാരം ഭഗവതി ക്ഷേത്രം ഉത്സവത്തിനിടെ ചേരുവാരം വെടിപ്പുരക്ക് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. 2013ല്‍ പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് വെടിക്കട്ട് ദുരന്തത്തല്‍ ആറ് ജീവനാണ് പൊലിഞ്ഞത്. 2011ല്‍ ഷൊര്‍ണൂര്‍ ത്രാങ്ങാലിയില്‍ വെടിക്കെട്ടുപുരയ്ക്ക് തീ പിടിച്ചും 13 പേര്‍ മരിച്ചിരുന്നു. 2008 ഫെബ്രുവരി 18ന് മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിനിടെ ഡൈനാമിട്ട് ആളുകളുടെ ഇടയില്‍ വീണു പൊട്ടി മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2006ലെ തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടത്തില്‍ ഏഴ് പേരാണ് മരിച്ചത്. 1999ല്‍ പാലക്കാട് ആളുരീല്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ എട്ട് പേര്‍ ക്ക് ജീവഹാനി സംഭവിച്ചു. 1998 പാലക്കാട് കുഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മ്മാണശാലയില ണ്ടായ പൊട്ടിത്തറിയില്‍ 13 പേരാണ് മരിച്ചത്. 1997ല്‍ തൃശ്ശൂര്‍ ചിയ്യാരം പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. 1990കൊല്ലം മലനടയില്‍ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടത്തില്‍ 26 ജീവനുകളാണ് പൊലിഞ്ഞത്.