international
പുതുവര്‍ഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്
ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്.
പുതുവത്സരത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്. ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്. മുപ്പത്തിമൂന്ന് ദ്വീപുകള്‍ ചേര്‍ന്നതാണ് റിപ്പബ്ലിക് ഓഫ് കിരിബാസ്. ഇതില്‍ ഇരുപത്തൊന്ന് ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളു.
കിരിബാസിലെ മൊത്തം ജനസംഖ്യ ഒന്നര ലക്ഷത്തില്‍ താഴെ മാത്രമാണ്. ക്രിസ്ത്യന്‍ മതക്കാരാണ് ഭൂരിപക്ഷം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സമുദ്രനിരപ്പ് ഉയരുന്നതു മൂലം റിപ്പബ്ലിക് ഓഫ് കിരിബാസ് സമുദ്രത്തില്‍ അപ്രത്യക്ഷമാകാനുള്ള സാധ്യത വലുതാണ്. അടുത്ത മുപ്പതോ നാല്പതോ വര്‍ഷത്തിനുള്ളില്‍ കിരിബാസ് അപ്രത്യക്ഷമാകുമെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്.
ഫിജിയിലെ ഒരു ദ്വീപില്‍ ജനതയെ മാറ്റിപ്പാര്‍പ്പിക്കാന്‍ റിപ്പബ്ലിക് ഓഫ് കിരിബാസ് ഭൂമി വാങ്ങിയിരിക്കുകയാണിപ്പോള്‍. പക്ഷേ ജനിച്ചുവളര്‍ന്ന നാടുവിട്ട് എങ്ങോട്ടുമില്ലെന്നാണ് കിരിബാസുകാര്‍ പറയുന്നത്. തങ്ങളുടെ ജന്മനാടിനെ കടലെടുക്കാതിരിക്കട്ടെ എന്നാണ് അവരുടെ പുതുവല്‍സര പ്രാര്‍ത്ഥന.
international
മഴയില്‍ മുങ്ങി ഗസ്സ; കൂടാരങ്ങള്‍ തകര്‍ന്നു; തണുത്തു വിറച്ച് കുഞ്ഞുങ്ങള്‍
കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും അഭയാര്‍ത്ഥി ക്യാമ്പുകളിലെ പതിനായിരക്കണക്കിന് കൂടാരങ്ങള്‍ വെള്ളത്തിനടിയിലായി.
ഗസ്സ: ഇസ്രാഈല്‍ സേനയുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയില്‍ ദുരിതം വിതച്ച് ശീതകാല പേമാരി. കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും അഭയാര്‍ത്ഥി ക്യാമ്പുകളിലെ പതിനായിരക്കണക്കിന് കൂടാരങ്ങള്‍ വെള്ളത്തിനടിയിലായി. കൊടുംതണുപ്പിനെത്തുടര്‍ന്ന് ഈ മാസം മാത്രം ഗസ്സയില്‍ മൂന്ന് നവജാത ശിശുക്കളടക്കം 15 പേര് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശരീരതാപനില അപകടകരമായി താഴുന്ന ഹൈപ്പോതെര്‍മിയ എന്ന അവസ്ഥ മൂലമാണ് മരണങ്ങള് ഏറെയും സംഭവിച്ചിരിക്കുന്നത്.
കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ തെക്കന്‍ ഗാസയിലെ ഖാന് യൂനിസ്, ദയ്റുല്‍ ബലാഹ് എന്നിവിടങ്ങളിലെ തമ്പുകള്‍ ചെളിയില്‍ കുതിര്‍ന്നു. തുണിയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുണ്ടാക്കിയ ഏകദേശം 42,000 കൂടാരങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ നശിച്ചു. ഭക്ഷണവും വസ്ത്രങ്ങളും കിടക്കകളും ചെളിവെള്ളത്തില്‍ മുങ്ങി. ഇസ്രാഈലിന്റെ ആക്രമണങ്ങളില്‍ കേടുപാട് സംഭവിച്ച പതിനേഴോളം കെട്ടിടങ്ങള്‍ മഴയില്‍ തകര്‍ന്നു വീണു. തമ്പുകളില്‍ ചെളിവെള്ളം കയറിയിരിക്കുകയാണ്. അപകടഭീഷണി നില നില്ക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് മാറിത്താമസിക്കാന്‍ സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പോകാന്‍ ഒരിടവുമില്ലാത്ത അവസ്ഥയിലാണ് ഫലസ്തീനികള്‍.
വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഗസ്സയിലേക്കുള്ള അവശ്യവസ്തുക്കളുടെ വരവ് ഇസ്രാഈല്‍ തടഞ്ഞുവെക്കുന്നത് ദുരിതം ഇരട്ടിയാക്കുന്നു. നിലവില്‍ മൂന്നു ലക്ഷത്തോളം പുതിയ കൂടാരങ്ങള്‍ ആവശ്യമാണെങ്കിലും വെറും 72,000 എണ്ണം മാത്രമാണ് ഇസ്രാഈല്‍ കടത്തിവിട്ടതെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി വ്യക്തമാക്കി. വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോറുകള്‍, മണല്‍ ചാക്കുകള്‍, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ എന്നിവ അതിര്‍ത്തിയില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.
‘രാത്രി ഞങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. കൂടാരങ്ങള്‍ കാറ്റില്‍ പറന്നുപോയി. കുട്ടികള്‍ക്ക് ഒരു ഉണങ്ങിയ തുണി പോലുമില്ല.’- ഖാന് യൂനിസിലെ ക്യാമ്പില്‍ കഴിയുന്ന മജ്ദോലിന്‍ താരാബീന്‍ അല്‍ ജസീറയുടെ പറഞ്ഞു. രണ്ടു വര്‍ഷത്തെ ഇസ്രാഈല്‍ ആക്ര മണത്തില്‍ 71,000ത്തിലധികം പേര് കൊല്ലപ്പെട്ടിട്ടുണ്ട്. വെടിയൊച്ചകള്‍ താല്‍ക്കാലികമായി നിലച്ചപ്പോഴും തണുപ്പും പട്ടിണിയും ഫലസ്തീനികളെ വേട്ടയാടു കയാണ്. ഇസ്രാഈലിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഏറുന്നുണ്ടെങ്കിലും ഗസ്സയിലെ ജനതയുടെ മരവിച്ച രാത്രികള്‍ക്ക് എന്നാണ് അറുതിയുണ്ടാകുക എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.
international
റോഡരികില്‍ നമസ്കരിക്കുന്ന യുവാവിന്റെ മേല്‍ വാഹനം ഇടിച്ചുകയറ്റി; ഫലസ്തീന് യുവാവിന് പരിക്ക്
കുടിയേറ്റക്കാരനായ ഇസ്രായേലി റിസര്‍വ് സൈനികനാണ് യുവാവിനെ ആക്രമിച്ചത്.
ഗസ്സ സിറ്റി: റോഡരികില്‍ നമസ്കരിക്കുകയായിരുന്ന ഫലസ്തീന് യുവാവിനുമേല്‍ വാഹനം ഇടിച്ചുകയറ്റി ഇസ്രായേലി സൈനികന്. ഫലസ്തീന് യുവാവിന് പരിക്ക്. കുടിയേറ്റക്കാരനായ ഇസ്രായേലി റിസര്‍വ് സൈനികനാണ് യുവാവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ യുവാവിന്റെ ഇരുകാലുകള്‍ക്കും പരിക്കേറ്റു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ റോഡരികിലാണ് സംഭവം. റാമല്ല നഗരത്തിന് വടക്കുള്ള ദെയ്ര് ജരീര്‍ ഗ്രാമത്തിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് ഫലസ്തീന് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. നമസ്കരിക്കുകയായിരുന്ന ഫലസ്തീന് യുവാവിന് മുകളിലൂടെ തോക്കുധാരിയായ ഇസ്രായേലി കുടിയേറ്റക്കാരന് ചെറു ആള് ടെറൈന്‍ വാഹനം (എ.ടി.വി) ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങിയ അക്രമി, ഇവിടം വിട്ടുപോകണമെന്ന് ഫലസ്തീന് യുവാവിനോട് ആക്രോശിക്കുകയും ചെയ്തു.
അക്രമി ഗ്രാമത്തിന് സമീപം ഔട്ട്പോസ്റ്റ് സ്ഥാപിച്ച് സമീപത്തെ റോഡുകള്‍ തടസ്സപ്പെടുത്തി ഫലസ്തീനികളെ സ്ഥിരമായി ശല്യപ്പെടുത്താറുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അക്രമം നടത്തിയയാള്‍ ഇസ്രായേലി റിസര്‍വ് സൈനികനാണെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. എന്നാല്‍, സംഭവത്തില്‍ ഇതുവരെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. ഇയാള്‍ മുമ്പ് സിവിലിയന്‍ വസ്ത്രം ധരിച്ച് ഫലസ്തീന് ഗ്രാമത്തിനുള്ളില്‍ കയറി വെടിവെപ്പ് നടത്തിയിരുന്നു.
international
പ്രവാസിയോട് എയര്‍ ഇന്ത്യയുടെ അനാസ്ഥ; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചര്‍ അനുവദിച്ചില്ല
സ്റ്റ്രെച്ചര് ടിക്കറ്റിനായി കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയര്‍ ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവില്‍ ചെറിയ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും, മുമ്പ് സമര്‍പ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതര്‍ അറിയിച്ചു.
റിയാദ്: പ്രവാസിയോടുള്ള എയര്‍ ഇന്ത്യയുടെ അനാസ്ഥ വിവാദമാകുന്നു. കെട്ടിടത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാന്‍ സ്ട്രെച്ചര്‍ അനുവദിച്ചില്ല. സ്റ്റ്രെച്ചര് ടിക്കറ്റിനായി കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയര്‍ ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവില്‍ ചെറിയ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും, മുമ്പ് സമര്‍പ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതര്‍ അറിയിച്ചു.
റിയാദില്‍ നിര്‍മാണ മേഖലയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി രാഘവന് തുളസി (56)യാണ് എയര്‍ ഇന്ത്യയുടെ അനാസ്ഥയ്ക്ക് ഇരയായത്. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മാണ ജോലികള്‍ ചെയ്തുവരുന്ന ഇദ്ദേഹം, ജോലി സ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. ലിഫ്റ്റിനായി നിര്‍മിച്ചിരുന്ന കുഴിയിലേക്കാണ് അദ്ദേഹം പതിച്ചത്. ഉടന്‍ തന്നെ സുമേഷിയിലെ കിങ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ചികിത്സയ്ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്തതിനാല്‍, ഭീമമായ തുക മുന്‍കൂര്‍ അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, മറ്റ് വിമാനകമ്പനികള്‍ 30,000 മുതല്‍ 35,000 റിയാല്‍ വരെ സ്റ്റ്രെച്ചര് ടിക്കറ്റിനായി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. റിയാദില്‍ ചികിത്സ തുടരുന്നതിനും സമാനമായ തുക തന്നെ ചെലവാകുമെന്ന സാഹചര്യത്തില്‍, ചികിത്സ ഇവിടെ തന്നെ തുടരാന്‍ രാഘവന് തുളസിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍, ഡോക്ടറുടെയോ പ്രത്യേക മെഡിക്കല്‍ ഉപകരണങ്ങളുടെയോ ആവശ്യമില്ലാത്ത സ്റ്റ്രെച്ചര് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ 12,000 റിയാല്‍ വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
-
kerala3 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india3 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india1 day agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
india20 hours agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala20 hours agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
More3 days agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
