Connect with us

Video Stories

അരുത്, വിശന്നിട്ടാണ് !

Published

on

 

യഥേഷ്ടം ഭക്ഷണം, വസ്ത്രങ്ങള്‍, മണിമാളികകള്‍, യാത്രാസൗകര്യങ്ങള്‍ ഒക്കെകൊണ്ട് മധ്യവര്‍ഗ കേരളീയ സമൂഹം ജീവിത സൗഭാഗ്യങ്ങളുടെ ആനന്ദ ലഹരിയിലായിട്ട് മൂന്നു പതിറ്റാണ്ടെങ്കിലുമായി. ഇതേസമയംതന്നെ സമൂഹത്തിലെ രോഗികളും പട്ടിക ജാതി വര്‍ഗക്കാരുമടക്കമുള്ള നൂറുകണക്കിന് അശരണര്‍ ഒരിറ്റുവറ്റിനായി കേഴുന്ന വൈരുധ്യം നിറഞ്ഞ അനുഭവ പാഠങ്ങള്‍ ദിനേനയെന്നോണം നമുക്കുമുന്നില്‍. അവരുടെ നേര്‍ക്ക് പൊതുസമൂഹവും ഭരണകൂടവും എന്തു നിലപാടെടുക്കുന്നുവെന്നതിന്റെ ഉത്തമോദാഹരണമാണ് അട്ടപ്പാടിയില്‍ വ്യാഴാഴ്ച മാനസിക രോഗിയായ യുവാവിനെ തല്ലിക്കൊന്ന അത്യന്തം ദാരുണമായ സംഭവം. ഒറ്റപ്പെട്ടതെങ്കിലും ഇതിലൂടെ പുരോഗമന കേരളത്തിന്റെ തിരുനെറ്റിയില്‍ അടിച്ചേല്‍പിക്കപ്പെട്ട അപമാനത്തിന്റെ കറ പെട്ടെന്നൊന്നും മായുമെന്ന് തോന്നുന്നില്ല. ജനങ്ങളുടെ ശതകോടികള്‍ വിഴുങ്ങി മുങ്ങുന്ന മോദി മാര്‍ക്കിടയില്‍ പട്ടിണികൊണ്ട് നരക ജീവിതം നയിക്കുന്ന ആദിവാസി-ദലിത് വിഭാഗങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവരുടെ ഭരണത്തിന്‍കീഴിലാണ് ഗിരിവര്‍ഗ യുവാവിന്റെ ഈ ദാരുണാന്ത്യം.
നാലു മണിയോടെ നാട്ടുകാര്‍ പിടികൂടിയ അട്ടപ്പാടി കടുകുമണ്ണ ഊരിലെ പരേതനായ മല്ലന്റെ മകന്‍ ഇരുപത്തേഴുകാരനായ മധു ആണ് പൊലീസ് വാഹനത്തില്‍വെച്ച് വൈകീട്ട് ഏഴു മണിയോടെ മരിച്ചത്. മല്ലീശ്വരന്‍ മലക്കുതാഴെ ചെമ്മണ്ണൂരില്‍ ഇയാളെകണ്ട നാട്ടുകാരില്‍ ചിലര്‍ മോഷണക്കുറ്റം ആരോപിച്ച് ഉടുമുണ്ട് ഉരിഞ്ഞ് കൈകള്‍കൂട്ടിക്കെട്ടി രണ്ടു മണിക്കൂറോളം പൊതിരെ മര്‍ദിക്കുകയായിരുന്നു. പതിവുപോലെ ചിലര്‍ വീരസ്യം കാട്ടാന്‍ സംഭവം സെല്‍ഫി ക്യാമറയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലും പ്രചരിപ്പിച്ചു. അവശനിലയില്‍ മുക്കാലികവലയില്‍ എത്തിച്ച ശേഷം പൊലീസിന് കൈമാറിയ യുവാവ് വാഹനത്തില്‍വെച്ച് ഛര്‍ദിച്ചെന്നും വൈകാതെ മരിച്ചെന്നുമാണ് അഗളി പൊലീസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മാത്രമേ മരണകാരണം അറിയുകയുള്ളൂവെങ്കിലും മര്‍ദനം തന്നെയാണ് കാരണമെന്നാണ് സംഭവഗതികള്‍ വെച്ച് അനുമാനിക്കേണ്ടത്. മുമ്പ് നിര്‍മാണ ജോലിക്ക് പോയിരുന്ന യുവാവിന് സഹപ്രവര്‍ത്തകന്റെ കയ്യില്‍നിന്ന് തലക്കടിയേറ്റതിനാലാണ് മാനസികാസ്വാസ്ഥ്യം തുടങ്ങിയതെന്ന് പറയുന്നു.
അട്ടപ്പാടി പോലെ ആദിവാസി വിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന പ്രദേശത്ത് പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരണപ്പെടുന്ന സംഭവം പതിവാണ്. പല കുടുംബങ്ങളും നിത്യജീവിതം തള്ളിനീക്കുന്നത് സര്‍ക്കാര്‍ വെച്ചുനീട്ടുന്ന റേഷന്‍ധാന്യം കൊണ്ടാണ്. ഇതിനിടെയാണ് ആരാരും സംരക്ഷിക്കാനില്ലാത്തതുമൂലം മധുവിനെ പോലുള്ളൊരു യുവാവിന് ഒറ്റയ്ക്ക് താമസിക്കേണ്ടിവന്നത്. പണിക്കൊന്നും പോകാനാവാതിരുന്നതിനാല്‍ കാശില്ലാത്തതിനാലാണ് യുവാവ് കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങളുമായി അന്യരുടെ അടുക്കല്‍ വിശപ്പടക്കാനായി എത്തിയിരിക്കുക. പ്രതിരോധിക്കാന്‍ ആരോഗ്യവും ആളുമില്ലാത്ത സന്ദര്‍ഭത്തില്‍ യുവാവിനെ അയാളുടെ തന്നെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചായിരിക്കില്ല അവര്‍ ഈ നീചകൃത്യം ചെയ്തത്. മധുവിന്റെ സഞ്ചിയിലുണ്ടായിരുന്നത് അല്‍പം അരിയും മല്ലിപ്പൊടിയുമായിരുന്നുവത്രെ! എത്രനാളുകള്‍ വിശന്നുവലഞ്ഞ് ആ പാവം നാടുതെണ്ടിക്കാണണം. ക്ഷേമ പദ്ധതികളുടെ കുത്തൊഴുക്കില്‍ ഇയാളെ അധികൃതരും കണ്ടില്ലെന്ന് നടിച്ചു. ഉണക്കയിലയില്‍ അരിയിട്ടാണ് അവന്‍ വേവിച്ചുതിന്നതത്രെ. അയാള്‍ക്കുവേണ്ട ഭക്ഷണം ആര്‍ക്കും നല്‍കാനായില്ലെന്ന് മാത്രമല്ല, വിശന്നപ്പോള്‍ മോഷ്ടിച്ച അരിയും മല്ലിയും തന്റെ തന്നെ ജീവന്‍ കവരുന്ന വസ്തുക്കളായി മാറുമെന്ന് അവന്‍ നിനച്ചിരിക്കില്ല. പതിവു മോഷ്ടാവായ ഇയാള്‍ക്കെതിരെ പൊലീസിന് പരാതി നല്‍കിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതിന്മേല്‍ പൊലീസ് പതിവു ശൈലിയില്‍ അനങ്ങാതിരുന്നു. സാമൂഹിക നീതിവകുപ്പിനും അനക്കമുണ്ടായില്ല. നാട്ടുകാര്‍ യുവാവിന്റെ ബാധ്യത നിറവേറ്റിയില്ലെന്ന് മാത്രമല്ല, ഒരുനിരാലംബമായ മനുഷ്യജീവനെ അതിക്രൂരമായി കുരുതികൊടുക്കുകയും ചെയ്തു. നാട്ടുകാരില്‍ പലരും കക്ഷിഭേദമെന്യേ ഈ കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇതിനെ കാടത്തമെന്നല്ല, പൈശാചികമെന്നാണ് വിശേഷിപ്പിക്കേണ്ടത്. കാട്ടിലെ ഒരുമൃഗവും ഭക്ഷിക്കാനല്ലാതെ ഒരുജീവനെയും കൊല്ലാറില്ല.
ആദിവാസികളുടെ അവസ്ഥ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതിദയനീയമാണ് നമ്മുടെ രാജ്യത്ത്. പ്രധാനമന്ത്രി തന്നെ സോമാലിയ എന്നു വിശേഷിപ്പിച്ച അട്ടപ്പാടിയിലടക്കമുള്ള സംസ്ഥാനത്തെ നാലേമുക്കാല്‍ ലക്ഷത്തോളം ആദിവാസികളില്‍ പകുതിയിലധികം ഇന്നും ഭൂ രഹിതരാണ്. 1975ല്‍ പാസാക്കിയ ആദിവാസിഭൂ നിയമം ഇന്നും പൂര്‍ണമായി നടപ്പായിട്ടില്ല. പല കുടുംബങ്ങളും മദ്യാസക്തിയുടെ പിടിയിലാണ്. ഉള്ള ജന സംഖ്യതന്നെ അനുദിനം നാമാവശേഷമാക്കപ്പെടുമെന്ന അവസ്ഥ. വന്യജീവികളുടെയും ഇതൊക്കെ മുതലെടുക്കാനെത്തുന്ന സായുധ സംഘങ്ങളുടെയും ഭീഷണിയും വേറെ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അട്ടപ്പാടി പാക്കേജ് എന്ന പേരില്‍ മുന്നൂറ് കോടിയോളം രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും പലതും നടപ്പാക്കുകയും ചെയ്തു. അന്ന് നിരാഹാര സമരമിരുന്ന നേതാക്കള്‍ ഭരിക്കുന്ന കാലത്താണ് ആദിവാസി യുവാവിന്റെ ദാരുണമരണം.
നമ്മുടെ സമൂഹത്തില്‍ അടുത്തിടെയായി കണ്ടുവരുന്ന അനാരോഗ്യകരമായ ചില പ്രവണതകളെ മുഖവിലക്കെടുക്കാതെ സമാന സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നത് മൗഢ്യമാകും. ഭീതിയും അപഖ്യാതിയും പരത്തി ആളുകളെ പട്ടാപ്പകല്‍ കൂട്ടമായി ആക്രമിക്കുന്നതും സദാചാര പൊലീസ് ചമയുന്നതും ചിലരുടെ സ്ഥിരം പെരുമാറ്റ രീതിയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് മുദ്രകുത്തി ഇതര സംസ്ഥാനത്തൊഴിലാളികളെ മര്‍ദിച്ച സംഭവം സംസ്ഥാനത്ത് അടുത്തിടെ പലയിടത്തുമുണ്ടായി. വിശപ്പാണ് ഏറ്റവും വലിയ മനുഷ്യവികാരം. പഞ്ഞ കാലത്ത് സഹോദരിയുടെ മക്കളുടെ വിശപ്പടക്കാന്‍ റൊട്ടി മോഷ്ടിച്ച പത്തൊമ്പതുകാരനെ ജയിലിലടച്ചതിനെക്കുറിച്ചെഴുതിയ വിക്ടര്‍ യൂഗോയെയും ‘നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ’ എന്നു പാടിയ കടമ്മനിട്ടയെയും നമുക്ക് മറക്കാതിരിക്കാം.

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending