Connect with us

Culture

ആര്‍.എസ്.എസ് നേതാവിന്റെ ജന്മദിനാഘോഷം പ്രചരിപ്പിച്ച് എംബസി എഫ് ബി പേജ്; ഗള്‍ഫിലും കാവിവത്കരണത്തിന് ശ്രമമെന്ന് പരാതി

Published

on

അശ്‌റഫ് തൂണേരി

ദോഹ: ഹിന്ദുത്വ തീവ്രവാദത്തിന്റെ വക്താവും ആര്‍ എസ് എസ് നേതാവും ഭാരതീയ ജനസംഘം മുന്‍ പ്രസിഡന്റുമായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷം ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന്റെ അഡ്മിന്‍ തന്നെ പ്രചരിപ്പിക്കുന്നു. ഇന്ത്യന്‍ ‘ഔദ്യോഗിക’- പരിപാടിയെന്ന് സംഘാടകര്‍ അവകാശവാദമുന്നയിക്കുമ്പോള്‍ തന്നെയാണ് എംബസി ഇതിനു ന്യായീകരണമെന്നോണം ചിത്രങ്ങള്‍ തലക്കെട്ട് സഹിതം പ്രചരിപ്പിക്കുന്നത്. ഇതിനകം വിവാദമായ ഫെയ്‌സ്ബുക്ക് പേജിലെ പ്രചാരണത്തിനെതിരെ ഖത്തറിലെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗള്‍ഫിലും കാവിവത്കരണത്തിനുള്ള ശ്രമമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ‘ഇന്ത്യ ഇന്‍ ഖത്തര്‍’ അഥവാ എംബസി ഓഫ് ഇന്ത്യ ഖത്തര്‍ എന്ന ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക പേജിലാണ് ചടങ്ങിന്റെ ആറ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ നൂറ്റി ഒന്നാമത് ജയന്തി ആഘോഷങ്ങള്‍’ എന്ന തലക്കെട്ടോടെയാണ് പോസ്‌ററ്. പക്ഷെ പരിപാടിയുടെ സംഘാടകര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അല്ലതാനും. ബി ജെ പിയുടെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഫ്രന്റ്‌സ് ഓഫ് ഇന്ത്യ (ഒ എഫ് ഐ ഖത്തര്‍) ആണ് ദീന്‍ ദയാല്‍ ജന്മദിന പരിപാടിയായ ‘അന്ത്യോദയ’ യുടെ സംഘാടകരെന്ന് അവര്‍ തന്നെ മാധ്യമങ്ങള്‍ക്കയച്ച ക്ഷണക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷെ എംബസിക്ക് അത് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പരിപാടിയായത് എങ്ങിനെയെന്ന് ദുരൂഹമാണ്. അതിനിടെ ഐ സി സി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിട്ടില്ലെന്ന് മാനേജിംഗ് കമ്മിറ്റിയംഗം എ പി മണികണ്ഠന്‍ പറഞ്ഞു.

അതേസമയം തങ്ങളെ ഈ പരിപാടി സംഘടിപ്പിക്കാന്‍ ഏല്‍പ്പിച്ചതാണെന്നാണ് ഓവര്‍സീസ് ഫ്രന്റ്‌സ് ഓഫ് ഇന്ത്യ ഭാരവാഹിയുടെ വാദം. ”ഇന്ത്യന്‍ എംബസി നടത്തേണ്ടുന്ന പരിപാടിയാണിത്. എംബസിയുടെ ഔദ്യോഗിക സഹകരണത്തോടെയാണ് ചടങ്ങ് നടത്തിയത്.”- ഒ എഫ് ഐ ഖത്തര്‍ പ്രസിഡന്റ് പ്രശാന്ത്കുമാര്‍ ‘ചന്ദ്രിക’-യോട് പറഞ്ഞു. എങ്കില്‍ എംബസിക്ക് ഔദ്യോഗികമായി നടത്താമായിരുന്നില്ലേ എന്ന ചോദ്യത്തിന് എംബസി തങ്ങളെ നടത്തനേല്‍പ്പിക്കുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഒ.എഫ്.ഐ കൈമാറിയ ക്ഷണക്കത്തില്‍ എംബസിയുമായി സഹകരിച്ച് എന്ന് പറയുന്നുമില്ല. ചടങ്ങിന്റെ ബാനറിലാകട്ടെ ‘ഇന്‍ അസോസിയേഷന്‍ വിത്ത് എംബസി ഓഫ് ഇന്ത്യ ഖത്തര്‍’ എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, എംബസി സി എ കോണ്‍സെലര്‍ രാജേഷ് കാംബ്ലെ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡീന്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോ. കെ എന്‍ മദുസൂദനന്‍ പിള്ളൈ ആണ് നാട്ടില്‍ നിന്ന് അതിഥിയായി എത്തിയത്. വ്യാഴാഴ്ച വൈകീട്ട് എട്ടിന് അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലായിരുന്നു പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ദീന്‍ദയാല്‍ അനുസ്മരണ ചടങ്ങ് നടന്നത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം കോളെജുകളിലും സര്‍വ്വകലാശാലകളിലും കേള്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ അതിന് തയ്യാറല്ലെന്നും കാവിവത്കരണത്തിന് ആക്കം കൂട്ടുന്ന നടപടിയാണിതെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിലപാടെടുത്തിരുന്നു.

എംബസി നിലപാടിനെതിരെ സാമൂഹിക പ്രവര്‍ത്തകര്‍

രാഷ്ട്രീയ സ്വയം സേവക സംഘം നേതാവിന്റെ ജന്മദിന പരിപാടിയുടെ പ്രചാരകരായി എംബസി മാറുന്നത് ഒരിക്കലും നീതീകരിക്കാനാവില്ലെന്നും ഉത്തരവാദപ്പെട്ടവര്‍ ഇത്തരം നടപടികളില്‍ നിന്ന് പിന്‍വലിയണമെന്നും ഖത്തര്‍ കെ എം സി സി ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി വ്യക്തമാക്കി. ”ഇത്തരം നടപടികള്‍ പക്ഷാപാതിത്വം മാത്രമല്ല ഇന്ത്യയുടെ മതേതര നിലപാടിന് കളങ്കം ചാര്‍ത്തുന്നതും ഗള്‍ഫില്‍ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്.” അദ്ദേഹം വിശദീകരിച്ചു. ”ബി ജെ പിയുടേയോ ആര്‍ എസ് എസ്സിന്റേയോ പോഷക സംഘടനകളുടെ പരിപാടിയുടെ പ്രചാരണമല്ല എംബസിയുടെ ജോലി. ഖത്തറിലെ ഇന്ത്യന്‍ എംബസി ഫെയ്‌സ്ബുക്ക് പേജ് വഴി ഇങ്ങനെ പ്രചരിപ്പിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ഇത് പ്രതിഷേധാര്‍ഹമാണെന്ന് മാത്രമല്ല ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത് തിരുത്താന്‍ തയ്യാറാവണം. ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ എന്തു പറയണമെന്ന കാര്യത്തില്‍ ജാഗ്രതയോടെ പെരുമാറാനാണ് അധികൃതര്‍ തയ്യാറാവേണ്ടത്”- ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ഗ്ലോബല്‍ ജനറല്‍സെക്രട്ടറി ജോപ്പച്ചന്‍ തെക്കേക്കുറ്റ് പറഞ്ഞു. വിവിധ ജാതി മത സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഒരേ സ്ഥാനം നല്‍കേണ്ടുന്ന ഇന്ത്യന്‍ എംബസി പക്ഷാപാതപരമായി പെറുമാറുന്നത് ശരിയല്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ ഒരിക്കലും അനുവദിക്കരുതെന്നും സംസ്‌കൃതി ജനറല്‍സെക്രട്ടറി കെ കെ ശങ്കരന്‍ വ്യക്തമാക്കി. ആര്‍ എസ് എസ് പരിപാടി ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ചടങ്ങായി മാറുന്നത് തെറ്റായ പ്രവണതയാണെന്ന് ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകനുമായ പ്രദോഷ്‌കുമാര്‍ പറഞ്ഞു. ഒരിക്കലും ഈ പരിപാടി എംബസി എഫ് ബി പേജില്‍ ഷെയര്‍ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending