Connect with us

Video Stories

ന്യൂനപക്ഷ രാഷ്ട്രീയത്തിന് പ്രതീക്ഷയേകി ദേശീയ കെ.എം.സി.സി

Published

on

സി.പി സദഖത്തുള്ള

മുസ്‌ലിംലീഗിന്റെ പ്രവാസി വിഭാഗമായ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ദേശീയമായി സംഘടിച്ചത് ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഏറെ ഗുണകരമാണ്. അതത് സംസ്ഥാനങ്ങളിലെ തദ്ദേശീയരില്‍ മുസ്‌ലിം ലീഗിന്റെ സന്ദേശവുമായി ഇറങ്ങിച്ചെല്ലാന്‍ കെ.എം.സി.സി ദേശീയമായി രൂപം പ്രാപിച്ചത് പ്രസ്ഥാനത്തിന് വന്‍ കുതിച്ചുചാട്ടത്തിനുള്ള വഴിയാണൊരുക്കുക. ഗള്‍ഫ് പ്രവാസം ആരംഭിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്നേ മലയാളികള്‍ ഉപജീവനത്തിന് ചേക്കേറിയത് മുംബൈയിലും ചെന്നൈയിലും ബംഗളൂരുവിലും കൊല്‍ക്കത്തയിലും ഹൈദരാബാദിലുമൊക്കെ ആയിരുന്നു. ഇവിടങ്ങളിലൊക്കെ എത്തിപ്പെട്ട മുസ്‌ലിംലീഗ് അനുയായികള്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പല പേരുകളില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി തങ്ങളുടെ അടങ്ങാത്ത പാര്‍ട്ടി പ്രണയം പ്രകടിപ്പിച്ചു പോന്നിരുന്നു. മുംബൈ കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗും ബാംഗ്ലൂര്‍ കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗും ചെന്നൈ കേരള മുസ്‌ലിം അസോസിയേഷനും അതില്‍ സജീവമായി സംഘടനാ പ്രവര്‍ത്തനം നടത്തിയവയായിരുന്നു. മുസ്‌ലിം ലീഗിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പ് പ്രവാസ സംഘടന രംഗത്തും വീറും വാശിയും സൃഷ്ടിച്ചിരുന്നു. ലയന ശേഷം ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും ഗള്‍ഫ് പ്രവാസം ശക്തമായപ്പോള്‍ നേതൃ നിരയില്‍പെട്ടവര്‍ അധികവും ഗള്‍ഫില്‍ എത്തിപ്പെട്ടു. അതോടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. പിന്നീട് കുറെ വര്‍ഷങ്ങള്‍ മുംബൈയിലും ബാംഗ്ലൂരിലും ചെന്നൈയിലും ഒഴികെ മറ്റൊരിടത്തും സംഘടനാപ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നില്ല. ആ കാലഘട്ടങ്ങളില്‍ മുംബൈയില്‍ മുസ്‌ലിംലീഗ് നേതാക്കള്‍ക്ക് സ്വീകരണ സമ്മേളനങ്ങള്‍ ഒരുക്കി പാര്‍ട്ടി ഊര്‍ജസ്വലത പുലര്‍ത്തി പോന്നിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വ്യാപാരികളായ ഏറെപേര്‍ അവിടങ്ങളില്‍ സംഘടനക്ക് തണലായി ശക്തമായി നിലകൊണ്ടപ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍ സംഘടനയെ നെഞ്ചേറ്റി പ്രവര്‍ത്തിച്ചു.

കര്‍ണാടകയില്‍ പല ഭാഗങ്ങളിലും മലയാളി സാന്നിധ്യമുണ്ടായിരുന്നെങ്കിലും ബാംഗ്ലൂര്‍, മൈസൂര്‍, ബെല്ലാരി എന്നിവിടങ്ങളിലാണ് അക്കാലത്ത് സംഘടനാപ്രവര്‍ത്തനം കാര്യമായി നടന്നത്. ബെല്ലാരി നഗരത്തില്‍ ബാഫഖി തങ്ങളും സീ എച്ചും പങ്കെടുത്ത കൂറ്റന്‍ റാലിയും സമ്മേളനവും ആ കാലങ്ങളില്‍ നടന്നിരുന്നു. അബ്ദുല്‍ അസീസ് മേമന്‍ സേട്ടു പ്രസിഡന്റായ മുസ്‌ലിംലീഗ് കര്‍ണാടക സംസ്ഥാന കമ്മിറ്റിയില്‍ ജ്യേഷ്ഠ സഹോദരന്‍ സി.പി ലത്തീഫ് ഹാജി സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഖമറുല്‍ ഇസ്‌ലാം ജനറല്‍ സെക്രട്ടറിയായ കമ്മറ്റിയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ എനിക്കും ഭാഗ്യമുണ്ടായി.

ബാംഗ്ലൂര്‍ നഗരം കേന്ദ്രീകരിച്ചാണ് ബാംഗ്ലൂര്‍ കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗ് പ്രവര്‍ത്തിച്ചിരുന്നത്. നഗരത്തില്‍ മലയാളികളുടെ ഒഴുക്ക് വര്‍ധിച്ചപ്പോള്‍ അവരുടെ ആവലാതികളും വര്‍ധിച്ചു. ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ തദ്ദേശീയരായ സാമൂഹിക വിരുദ്ധര്‍ ശല്യം ചെയ്യുന്ന സാഹചര്യങ്ങളില്‍ അവര്‍ക്കു താങ്ങായി മാറാന്‍ സംഘടനക്കായി. കേരളത്തിലെ നേതാക്കളെ സംഘടിപ്പിച്ചു വന്‍ സമ്മേളനങ്ങള്‍ നടത്തി. അറബ് പ്രവാസം ശക്തിപ്പെട്ടപ്പോള്‍ മുംബൈ പോലെ ബാംഗ്ലൂരിലും സംഘടന പ്രവര്‍ത്തനം മന്ദീഭവിച്ചു. പ്രധാന പ്രവര്‍ത്തകര്‍ ഗള്‍ഫില്‍ ചേക്കേറി തുടങ്ങിയപ്പോള്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയുണ്ടായി. പിന്നീട് ലീഗ് ലയനശേഷം ഇരുസംഘടനകളും വീണ്ടും ഒന്നിച്ചു പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി. നാട്ടിലെ നേതാക്കളെ പങ്കെടുപ്പിച്ചു വന്‍ സമ്മേളനങ്ങളിലൂടെയും റിലീഫ് വസ്ത്ര വിതരണ പരിപാടികളിലൂടെയും പ്രവര്‍ത്തനം നടത്തിവന്നെങ്കിലും പ്രധാന പ്രവര്‍ത്തകരുടെ ഗള്‍ഫ് പ്രവാസവും നാട്ടിലേക്കുള്ള തിരിച്ചുപോക്കും പ്രവര്‍ത്തനങ്ങള്‍ നിലക്കാന്‍ ഇടവന്നു.
പിന്നീട് ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 1997 ല്‍ എ.ബി ഖാദര്‍ ഹാജി പ്രസിഡന്റും ഈ ലേഖകന്‍ ജനറല്‍ സെക്രട്ടറിയും കഴിഞ്ഞ ദിവസം മരണപ്പെട്ട എ.ബി അബ്ദുല്ല കുഞ്ഞി ഖജാഞ്ചിയുമായി ഇന്ത്യയില്‍ പ്രഥമമായി കെ.എം.സി. സി എന്ന പേരില്‍ മുസ്‌ലിം ലീഗിന്റെ പോഷക സംഘടന പുനര്‍ നാമകരണത്തോടെ പ്രവര്‍ത്തനം തുടങ്ങി. മുംബൈ, ചെന്നൈ എന്നീ ഘടകങ്ങളും കെ.എം.സി.സി എന്ന പേരില്‍ പുനര്‍ നാമകരണം ചെയ്യപ്പെടുകയാണുണ്ടായത്.

ബാംഗ്ലൂരില്‍ വളരെ ഊര്‍ജസ്വലരായ നേതൃത്വവും അതിനേക്കാള്‍ പ്രവര്‍ത്തന സമര്‍പ്പണ ബോധവുമുള്ള പ്രവര്‍ത്തകരും സംഘടനയെ നഗരത്തിലെ ഏറ്റവും വലിയ സാമൂഹിക സംഘടനയാക്കി മാറ്റി. 2003ലും 2010ലും മുസ്‌ലിം ലീഗിന്റെ രണ്ട് ദേശീയ സമ്മേളനങ്ങള്‍ക്കു വേദിയൊരുക്കി ബാംഗ്ലൂര്‍ കെ.എം.സി.സി പാര്‍ട്ടിയുടെ യശസ്സിന് പൊന്‍തൂവല്‍ ചാര്‍ത്തി. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സമ്മേളനത്തിനും വേദിയൊരുക്കാന്‍ ബാംഗ്ലൂര്‍ കെ.എം.സി.സിക്കായതു പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി തന്നെ കാണണം. ജീവകാരുണ്യ മേഖലയില്‍ വേറിട്ട പ്രവര്‍ത്തനമാണ് ഉദ്യാന നഗരിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാഴ്ചവെക്കുന്നത്. ഉന്നത ചികിത്സക്കായി നഗരത്തിലെ ആതുരാലയങ്ങളില്‍ എത്തിപ്പെടുന്ന പാവപ്പെട്ട രോഗികള്‍ക്കുള്ള സഹായ ഹസ്തം ആയിരങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു. വാഹന അപകടങ്ങളില്‍പെടുന്നവര്‍ക്ക് സമാശ്വാസമായി ഏതു പാതിരാവിലും കെ.എം.സി.സി വളണ്ടിയര്‍മാര്‍ ഓടിയെത്തി വേണ്ടത് ചെയ്യുന്നു. സാമൂഹ്യദ്രോഹികളുടെ ആക്രമത്തില്‍പെടുന്ന മലയാളി യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും സംരക്ഷണ വലയം തീര്‍ക്കാന്‍ സംഘടന പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നഗര ഹൃദയ ഭാഗത്തു നിംഹാന്‍സ് ആസ്പത്രിക്കു സമീപം പത്തു കോടി മുടക്കി നിര്‍മിക്കുന്ന ശിഹാബ്തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി എന്ന പേരിലുള്ള എട്ടു നിലകളുള്ള കാരുണ്യ സമുച്ചയം മുസ്‌ലിം ലീഗിന്റെ കേരളത്തിന് പുറത്തുള്ള പ്രഥമ സംരംഭമായിരിക്കും. ഏതാനും മാസങ്ങള്‍ക്കകം നിര്‍മാണം പൂര്‍ത്തിയാകുന്ന സംരംഭത്തിന്റെ ഫണ്ട് ഭൂരിഭാഗവും സ്വരൂപിച്ചത് മൈക്രോ ഫൈനാസ് മോഡലില്‍ മാസാന്ത കളക്ഷനിലൂടെ മുപ്പതോളം ഏരിയ കമ്മിറ്റികള്‍ വഴി നഗരത്തിലെ സാധാരണക്കാരായ വ്യാപാരികളായ പ്രവര്‍ത്തകരില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും ആണെന്നതും പ്രത്യേകതയാണ്.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ പ്രത്യേക കമ്മിറ്റിയാണ് സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
തമിഴ്‌നാട്ടില്‍ പ്രളയ ദുരന്ത മുഖത്ത് ചെന്നൈ കെ.എം.സി.സി നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുന്ന വിധമായിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാത്ത ആയിരങ്ങള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നല്‍കി ചെന്നൈ കെ.എം.സി.സി ചരിത്രം സൃഷ്ടിച്ചിരുന്നു. ഡല്‍ഹിയിലും പോണ്ടിച്ചേരിയിലും മറ്റിടങ്ങളിലും കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായി വരുമ്പോള്‍ ഇവിടങ്ങളിലെ തദ്ദേശീയരില്‍ മുസ്‌ലിം ലീഗിന്റെ സന്ദേശവും കാരുണ്യ പ്രവര്‍ത്തനങ്ങളും എത്തിക്കാന്‍ വഴി തുറക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല .

കര്‍ണാടകയും തമിഴ്‌നാടും പാര്‍ട്ടിക്ക് വളക്കൂറുള്ള മണ്ണാണ്. ഇവിടങ്ങളിലെ തദ്ദേശീയരില്‍ ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കാനുള്ള വഴിയായി കെ.എം.സി.സി ദേശീയ കമ്മിറ്റി പ്രവര്‍ത്തനം മാറ്റിയെടുക്കാന്‍ നേതൃത്വം ജാഗ്രത കാണിക്കണം. ദേശീയ തലത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗും എം.എസ്.എഫും ശക്തമായ സാന്നിധ്യമറിയിക്കാന്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് ഇതര സംസ്ഥാനങ്ങളില്‍ കെ.എം.സി.സിയും പ്രവര്‍ത്തന പാതയില്‍ മുതല്‍ കൂട്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.

 

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending