Connect with us

Article

സെന്റ്കിറ്റ്‌സിലെ ഇടപാട് വിരല്‍ചൂണ്ടുന്നത്

സെന്റ്കിറ്റ്‌സില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും എന്തു കാര്യമെന്നു ചോദിക്കുന്നത് ഇന്ത്യയിലെ പ്രതിപക്ഷമല്ല.

Published

on

 മുജീബ് കെ താനൂര്‍

സെന്റ്കിറ്റ്‌സ് അഴിമതി എന്നും ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന ഒരു വകഭേദമായി മാറിയിട്ടുണ്ട്. പുതിയ സെന്റ്കിറ്റ്‌സ് അഴിമതിയും പ്രധാനമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാണ്. പത്തു ലക്ഷം കോടി രൂപ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നായി കവര്‍ന്നു മുങ്ങിയ പലരും പൊങ്ങിയത് അന്താരാഷ്ട്ര മാഫിയ സംഘത്തിന്റെ എക്കാലത്തെയും അഭയകേന്ദ്രമായ കരീബിയന്‍ ദ്വീപിലെ സെന്റ്കിറ്റ്‌സ് ആന്റ് നവിസില്‍ ആണ്.

ഇന്ത്യയില്‍ നേരെത്തെ സെന്റ്കിറ്റ്‌സ് അഴിമതി മറ്റൊരു പ്രധാനമത്രിയുടെ ഓഫീസിനു നേര്‍ക്ക് വിരല്‍ചൂണ്ടിയിരുന്നു. 1990 ല്‍ വി.പി സിങ് പ്രധാനമത്രിയായിരിക്കെ മകന്‍ അജയ്‌സിങിന്റെപേരില്‍ സെന്റ്കിറ്റ്‌സ് ഫസ്റ്റ് ട്രസ്റ്റ് കോര്‍പറേഷന്‍ ബാങ്കില്‍ 21 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ രഹസ്യനിക്ഷേപം ഉണ്ടെന്നതായിരുന്നു വിവാദത്തിനു തുടക്കം. കുവൈത്തിലെ അറബ് ടൈംസ് അജയ്‌സിങിന്റെ അക്കൗണ്ട് നമ്പര്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തത് വി.പി സിങ് സര്‍ക്കാരിനെ ആടിയുലക്കുകയുണ്ടായി. എന്നാല്‍ വി. പി സിങിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ കെട്ടിച്ചമച്ചതായിരുന്നു കേസെന്നു കോടതി കണ്ടെത്തി. സി.ബി.ഐ അന്വേഷിച്ച കേസിലെ മുഖ്യപ്രതി രാഷ്ട്രീയചാണക്യനായിരുന്ന ചന്ദ്രസ്വാമിയായിരുന്നു. 2016 ല്‍ ഇതു സംബന്ധമായ കോടതി വിധിയില്‍ ചന്ദ്രസ്വാമിയേ കുറ്റവിമുക്തനാക്കുകയുണ്ടയി. കേസില്‍ ചന്ദ്രസ്വാമിക്കു നേരിട്ട് ബന്ധമില്ലെന്ന് കാണിച്ചായിരുന്നു കോടതി സ്വാമിയെ വെറുതെവിട്ടത്.

അതിനുശേഷം ഇന്ത്യയില്‍ പുതിയ സെന്റ്കിറ്റ്‌സ് വിവാദം വീണ്ടും വാര്‍ത്തയാവുകയാണ്. സെന്റ്കിറ്റ്‌സില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും എന്തു കാര്യമെന്നു ചോദിക്കുന്നത് ഇന്ത്യയിലെ പ്രതിപക്ഷമല്ല. വിദേശ മാധ്യമങ്ങളാണ്. ഏറെ ക്രിമിനല്‍ പശ്ചാത്തലമുള്ള നിഗൂഢ സംഘങ്ങളെ സന്ദര്‍ശിക്കുക മാത്രമല്ല അവരെ ആശിര്‍വദിക്കുകകൂടി ചെയ്തതായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിദേശ മാധ്യമങ്ങളുടെ ശകാരവര്‍ഷം. കോവിഡ് ആരംഭിക്കുന്നതിനുമുമ്പുള്ള മോദിയുടെ യാത്രയില്‍ അന്താരാഷ്ട്ര തലത്തില്‍തന്നെ ഏറെ കുപ്രസിദ്ധനായ ഗുരുദേവ് എന്ന ഗുരുദീപ്‌ദേവ്ബാതുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നിരവധി നിഗൂഢ വ്യവഹാരങ്ങളിലൂടെ കുപ്രസിദ്ധനായ ഗുരുദേവുമായുള്ള കൂടിക്കാഴ്ചാവേളയില്‍ പ്രധാനമന്ത്രി കൂടെ കൊണ്ടുപോയ ഒരു മാധ്യമ പ്രവര്‍ത്തകനെയും അടുപ്പിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഇഷ്ടതോഴന്‍ ഗുജറാത്തുകാരനും വിന്‍ഡ്‌സോം ഡയമെന്റ്‌സ് ഗ്രൂപ്പിന്റെ ഉടമയുമായ ജിതിന്‍ മേത്ത ഏഴായിരം കോടിയുടെ ബാങ്ക് തട്ടിപ്പു നടത്തിയാണ് സെന്റ്കിറ്റ്‌സില്‍ അഭയംതേടിയത്. ഗുജറാത്തുകാരന്‍ തന്നെയായ മേഹുല്‍ചോക്‌സി പതിനായിരം കോടിയോളം രൂപ ബാങ്കില്‍ നിന്നും ലോണെടുത്തു ഇന്ത്യ വിടുകയും സെന്റ്കിറ്റ്‌സില്‍ തന്നെ എത്തുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കെല്ലാം കഞ്ഞിവെച്ച്‌കൊടുക്കുന്ന സൂപ്പര്‍ കള്ളനാണ് ഗുരുദീപ്‌ദേവ്ബാത്.

അങ്ങേരാകട്ടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇഷ്ടഭാജനവും. നരേന്ദ്ര മോദിയുടെ വിദേശ യാത്രയില്‍ ബിസിനസ് മീറ്റിങിനു നേതൃത്വം നല്‍കുന്നത് ഇയാളാണ്. സെന്റ്കിറ്റ്‌സ് ദ്വീപിനു ഏതുരാജ്യങ്ങളില്‍ നിന്നുള്ളവരെയും സ്വീകരിക്കാനും അവരെ സംരക്ഷിക്കാനും വ്യവസ്ഥയുണ്ട്. ഇവിടുത്തെ പാസ്‌പോര്‍ട് ഉള്ള പൗരന് നൂറ്റി മുപ്പത്തിരണ്ട് രാജ്യങ്ങളില്‍ നിയന്ത്രണമില്ലാതെ യാത്ര ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്. ബാങ്കില്‍ നിന്നും പതിനായിരം കോടി അടിച്ചുമാറ്റി മുങ്ങിയ മറ്റൊരു ഗുജറാത്തുകാരണ്‍ വജ്ര വ്യാപാരി നീരവ് മോദിയും ബി.ജെ.പി എം.പിയായിരിക്കെ ഒമ്പതിനായിരം കോടി ബാങ്കില്‍നിന്നു കടമെടുത്തുമുങ്ങിയ വിജയ്മല്യയും ലണ്ടനിലാണ് അഭയംതേടിയത്. ലണ്ടനില്‍നിന്ന് ഈരണ്ടു പേരും മറ്റു പല രാജ്യങ്ങളിലായി മുങ്ങി നടന്നിരുന്നു. ഇപ്പോള്‍ ലണ്ടനിലെ കോടതിയില്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ വിചാരണ നേരിട്ട് വരുന്നു. ഇവരെയെല്ലാം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ നയതന്ത്രവിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ വൃത്തങ്ങള്‍ചൂണ്ടിക്കാട്ടുന്നു. 2018 മെയ് മാസത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും സെന്റകിറ്റ്‌സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. വെങ്കയ്യനായിഡുവും ദര്‍ശനത്തിനായി ചെന്നത് ഗുരുദീപ്‌ദേവ്ബാത്തിന്റെ സമീപമായിരുന്നു. എല്ലാവരും പറയുന്നത് സെന്റകിറ്റ്‌സില്‍ പരിപാടികള്‍ നടത്തുന്നത് നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്താനാണെന്നാണ്.

കഴിഞ്ഞ ദിവസവും വിദേശകാര്യ വകുപ്പ് ഒരു പ്രസ്താവന ഇറക്കിയിരുന്നു. ഗ്വാട്ടിമാല, ജമൈക്ക, ബഹാമസ,് കരീബിയന്‍ ദ്വീപസമൂഹങ്ങളായ സെന്റ്കിറ്റ്‌സ് ആന്റ് നവിസ് എന്നീ രാജ്യങ്ങളില്‍ വിദേശകാര്യ സഹമന്ത്രി ഉള്‍പ്പെടെയുള്ള സംഘം ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്നായിരുന്നു അത്. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണിത് എന്നാണ് വിശദീകരണം. ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനും വേണ്ടി ഈ മേഖലകളിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി മേധാവികള്‍ ഉള്‍പ്പെടെയുള്ള ബിസിനസ് സമൂഹവുമായി വിദേശകാര്യവകുപ്പ് സംവദിക്കും-വിദേശ കാര്യ വകുപ്പിന്റെ കുറിപ്പില്‍ പറയുന്നു. അന്താരാഷ്ട്ര കുറ്റവാളികളെ ഇന്ത്യയിലേക്കു കൊണ്ട്‌വരുമെന്ന് പറഞ്ഞുനടത്തുന്ന ഇത്തരം നാടകങ്ങള്‍ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള നയതന്ത്ര ടൂറുകളാണെന്നു ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടു. ലണ്ടനില്‍ കോടതി കേസ് നിലവിലുള്ളതിനാലാണ് വിജയ് മല്യക്കും നീരവ് മോദിക്കും മറ്റു കരീബിയന്‍ ദ്വീപ സമൂഹങ്ങളിലേക്കു കടക്കാനാവാതെവന്നത്. കരീബിയന്‍ ദ്വീപ സമൂഹങ്ങളില്‍ കുറ്റവാളികള്‍എത്തിപ്പെടാന്‍ സൗകര്യം ലഭിച്ചത് ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന്റെ ഒത്താശയോടെ മാത്രമാണ്. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഫലത്തില്‍ കുറ്റവാളികളെ രക്ഷപ്പെടുത്താനാണ്. രാജ്യത്തെ കൊള്ളയടിച്ചു കടന്ന ഈ സാമ്പത്തിക കുറ്റവാളികളെ സഹായിക്കാനുള്ള വെമ്പലാണ് പ്രധാനമന്ത്രിയും ഓഫീസും നടത്തിവരുന്നതെന്നും ജസ്റ്റിസ് കട്ജു കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

പാത്രം കഴുകുന്ന പാര്‍ട്ടി സെക്രട്ടറി

Published

on

By

കെ.എം അബ്ദുല്‍ ഗഫൂര്‍

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ വന്ന തിരുത്തല്‍ നടപടികള്‍ ചെന്നെത്തി നില്‍ക്കുന്നത് പാര്‍ട്ടി സെക്രട്ടറിയുടെ പാത്രം കഴുകുന്ന ദൃശ്യത്തിലാണ്. ആ കാഴ്ചയെ ട്രോളുന്നവരെ സ്ത്രീ വിരുദ്ധരും പുരുഷ മേധാവികളും ആക്കുന്ന തിരക്കിലാണ് പാര്‍ട്ടിയിലെ സോഷ്യല്‍ മീഡിയ അണികള്‍. ഒരു ട്രോളിനെ മറ്റൊരു ട്രോള് കൊണ്ട് തടുക്കാം. എന്നാല്‍ ഒരു യാഥാര്‍ഥ്യത്തെ ഒരുപാട് ട്രോളുകള്‍ കൊണ്ടും തടുക്കാനാവില്ല എന്ന തിരിച്ചറിവ് ഇല്ലാതെപോയതാണ് ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.

തോല്‍വിയില്‍ നിന്ന് കരകയറാനും അടുത്ത അഞ്ചു വര്‍ഷം തുടരാനും വീട് കയറാന്‍ നിര്‍ദ്ദേശിച്ചത്‌കൊണ്ട് പ്രത്യേകിച്ച് കാര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അല്ലെങ്കിലും ഭരണ നേട്ടങ്ങള്‍ പറഞ്ഞു പഠിപ്പിക്കേണ്ട ഒന്നല്ലല്ലോ. അനുഭവിച്ച് അറിയേണ്ടതല്ലേ. പറയാന്‍ ഒന്നും ഇല്ലാത്തത് കൊണ്ടു കൂടിയാവണം പാര്‍ട്ടി സെക്രട്ടറി പാത്രം കഴുകി സമയം കളഞ്ഞത്. കേരളം ഇന്ന് നേരിടുന്ന സാമ്പത്തികവും സാമൂഹ്യവുമായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. അവയില്‍ ഏതെങ്കിലും ഒന്നിന് പരിഹാരമായി എന്ന് പറയാന്‍ വീട് കയറുന്ന സഖാക്കള്‍ക്ക് ആവുകയുമില്ല.

രാഷ്ട്രീയക്കാരന് ഗൃഹസമ്പര്‍ക്കം എന്നത് ഒരു സാധാരണ പ്രക്രിക ആണ്. അത് നഷ്ടപ്പെട്ട് പോയി എന്ന ചെറിയ അറിവ് പാര്‍ട്ടിക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ അതിന് വീട് കയറല്‍ മാത്രം പ്രതിവിധിയാ വുമോ. പഴയ കാലത്ത് പ്രമേഹ രോഗികള്‍ക്ക് വൈദ്യന്‍ നിശ്ചയിച്ചിരുന്ന ചികിത്സ പശുവിനെ വളര്‍ത്തല്‍ ആയിരുന്നത്രെ. പശുവിനെ വളര്‍ത്തിയാല്‍ എങ്ങനെ പ്രമേഹം ഭേദമാവും എന്ന ചോദ്യം അന്നാരെങ്കിലും ചോദിച്ചിരുന്നോ എന്നറിയില്ല. പക്ഷേ, അതിലൊരു യുക്തി ഉണ്ട് എന്ന് പിന്നീട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. വ്യായാമക്കുറവ് ആണ് പ്രമേഹത്തിന്റെ കാരണങ്ങളില്‍ പ്രധാനമെന്നതിനാല്‍ പശുവിനെ വളര്‍ത്തുന്നയാള്‍ പുലര്‍ച്ചെ എഴുന്നേറ്റ് അതിന് വേണ്ടി ചെയ്യുന്ന ശാരീരിക അധ്വാനം ഫലം ചെയ്യുമെന്ന്. പശുവിനെ തീറ്റാന്‍ ഉള്ള നടപ്പ് ഒരു വ്യായാമം ആയാല്‍ അത്രയും ആയി. എന്നാല്‍ പശു തൊഴുത്തില്‍തന്നെ നിന്ന് തിന്നാലോ. സി.പി.എമ്മിന്റെ പശു തൊഴുത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. ഇപ്പോള്‍ ഉള്ള സൂക്കേടിന് ഇതൊരു പരിഹാരം അല്ലെന്ന് അണികള്‍ക്ക് അറിയാം. അധികാരം മുകളില്‍ എടുത്ത പണിക്ക് ഞങ്ങള് വെയില് കൊള്ളണോ എന്നാണ് അവരുടെ ചിന്ത. സുഖമായത് സോഷ്യല്‍ മീഡിയയിലെ പണിയാണ്. ‘പശു ഏട്ടിലെ പുല്ല് തിന്നോട്ടെ’ എന്നാണ് അവരും ആലോചിക്കുന്നത്.

എം.എ ബേബി പാത്രം കഴുകുന്ന അന്നാണ് പിണറായി വിജയന്‍ ലെനിന്റെ ഓര്‍മ്മദിനത്തിന്റെ പോസ്റ്റ് ഫേസ്ബുക്കില്‍ കുറിച്ചത്. വ്‌ലാഡിമിര്‍ ലെനിനെ അല്ലാതെ നാട്ടില്‍ മരണപ്പെട്ട നേതാക്കളെ ആരെയും ഓര്‍ക്കാന്‍ അദ്ദേഹത്തിന് ധൈര്യം വരില്ല. എങ്ങാനും ഓര്‍ത്താല്‍ അണികളും അവരെ ഓര്‍ക്കും. ഒരു താരതമ്യം വരും. അങ്ങനെ ഓര്‍ത്താല്‍ അല്‍പം കമ്യൂണിസവും മാര്‍ക്‌സിസവും ബുദ്ധിയില്‍ ബാക്കിയുള്ള അണികള്‍ ഇപ്പോള്‍ ഉള്ളവരെ എടുത്ത് കിണറ്റില്‍ ഇട്ടാലോ എന്ന പേടിയും നേതാക്കള്‍ക്കുണ്ടാവും. നല്ല അധ്വാനമുള്ള പണിയെടുത്ത് ഉണ്ടാക്കിയ പാര്‍ട്ടിയാണ് ഇതെന്ന് ആളുകള്‍ അറിയാതിരിക്കാന്‍ നല്ലത് വര്‍ഗീയതയെ കൂട്ട് പിടിക്കലും മുറ്റമടിയും പാത്രം കഴുകലും തന്നെയാണ്. അധികാരത്തിന്റെ കാലിനിടയില്‍ കൈതിരുകി ഉറങ്ങിയവര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത അധ്വാനമാണത്.

‘ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിനെപ്പറ്റി നിങ്ങള്‍ കേട്ടിട്ടില്ലേ?’ ‘ഇല്ല’ ‘എ.കെ ഗോപാലനെപ്പറ്റി കേട്ടു കാണുമല്ലോ?’ ‘ഇല്ല’ സിക്കുകാരന്‍ തലപ്പാവഴിച്ചു യൂണിഫോമഴിച്ചു ഉറക്കുകുപ്പായമണിഞ്ഞു. ‘ഉറങ്ങു മൂഢാത്മാവേ, ഞാന്‍ മനസ്സാ പറഞ്ഞു.. മൂഢാത്മാവല്ലാത്ത ഞാനും എന്റെ അറിവുകളുടെ ഉള്‍നിലാവില്‍ കിടന്നുറങ്ങി….’ പുതിയ ചോദ്യങ്ങളല്ല. പഴയതാണ്. ഒരു സിന്ദൂരപൊട്ടിന്റെ ഓര്‍മ്മ എന്ന ലേഖനത്തില്‍ ഒ.വി വിജയന്‍ തന്റെ ഓര്‍മ്മകള്‍ എഴുതിയതാണ്. ലോകത്ത് ജനാധിപത്യത്തില്‍ നിലവില്‍ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരം ഏറ്റെടുക്കുന്ന അഭിമാനകരമായ മുഹൂര്‍ത്തം പങ്കിടാന്‍ തഞ്ചാവൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി യാത്രയിലാണ് വിജയന്‍. കമ്പാര്‍ട്ട്‌മെന്റിലെ ആകെ ഉണ്ടായിരുന്ന എന്‍.സി.സി ഓഫീസര്‍ ആയ സിഖുകാരനോട് തന്റെ പാര്‍ട്ടി അധികാരത്തില്‍ എത്തിയതിന്റെ സന്തോഷം പങ്കിട്ടു സംസാരിക്കുകയാണ്. എ.കെ.ജിയെ അറിയാത്ത, ഇ.എം.എസിനെ അറിയാത്ത ഈ മനുഷ്യന്‍ എന്തൊരു മൂഢാത്മാവ് എന്ന് ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട് എന്നാണ് വിജയന്‍ പറയുന്നത്. അറിഞ്ഞോ അറിയാതെയോ അവരെയെല്ലാം മറന്ന് പോയ ‘മൂഢാത്മാക്കളാണ്’ ഇന്ന് പാര്‍ട്ടിയെ നയിക്കുന്നത് എന്നതാണ് വസ്തുത. ആ യാത്ര മീനാക്ഷിപുരം കടന്ന് കൊല്ലങ്കോടിനോട് അടുക്കുമ്പോള്‍ ഒ.വി വിജയന്‍ കാണുന്ന കാഴ്ചയുണ്ട്. വിജയന്‍ ആ ദൃശ്യം എഴുതുന്നത് ഇങ്ങനെയാണ്. ‘ഒരു കൊച്ചു കുടിലിന്റെ തൊടികയില്‍, ഒരു പുളിമരത്തില്‍ ഞാത്തി കെട്ടിയ ഒരു ചെങ്കൊടി. ഈ സിന്ദൂരപ്പൊട്ടിനെ ഞാന്‍ സിഖുകാരനുമായി പങ്കിട്ടില്ല’.

മലയാളി മറ്റാര്‍ക്കും പങ്കിടാതെ ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ഒരു വികാരം തന്നെയായിരുന്നു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. പ്രത്യയശാസ്ത്രപരമായ എതിര്‍പ്പുകള്‍ക്കിടയിലും പാര്‍ട്ടി എന്ന ഒറ്റവാക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നതില്‍ ചെന്നെത്തിയിരുന്നു. പുളിമരത്തില്‍ ഞാത്തി കെട്ടാതെ ഉള്ളില്‍ അകത്ത് ഉയര്‍ത്തി കെട്ടിയ കൊടികള്‍ പാറുന്ന ചെറിയ കുടിലുകള്‍ക്കകത്ത് ഒളിച്ചിരുന്നും അന്തിയുറങ്ങിയും പാര്‍ട്ടി ഉണ്ടാക്കിയ മനുഷ്യരെ/ നേതാക്കളെ ഒരു പഞ്ചാബിക്ക് അറിയാതെ പോയത് പോലും എത്ര വലിയ തെറ്റാണെന്ന് ആ കാലത്തെ വിപ്ലവ എഴുത്തുകള്‍ നടത്തിയ വിജയന് പോലും തോന്നിയിട്ടുണ്ട്. പുതിയ വിപ്ലവകാരികള്‍ ബോധപൂര്‍വം അതൊക്കെ മറക്കാന്‍ ശ്രമിക്കുകയാണ്. പത്രവും റേഡിയോയും കാണുക പോലും ചെയ്യാത്ത കുടിലുകളില്‍ മനുഷ്യര്‍ അവരെ തിരിച്ചറിഞ്ഞിരുന്നു. ആവരുടെ ആശയങ്ങള്‍ അടക്കം അവരെ സ്വീകരിച്ചിരുന്നു. പാതിരാത്രിയില്‍ ഒളിവില്‍ പാര്‍ക്കാന്‍ വരുന്ന ആളെ തിരിച്ചറിയാന്‍ രണ്ടോ മൂന്നോ അക്ഷരങ്ങള്‍ മാത്രം മതിയാവുമായിരുന്നു. നിങ്ങളെന്തിനാണ് ഒളിവില്‍ എന്ന് അവര്‍ ചോദിച്ചില്ല. ഉള്ള ഒറ്റപാത്രം അവര്‍ക്കായി മാത്രം മാറ്റി വെച്ചു. അവര്‍ കാവലിരുന്നു. ആ പാര്‍ട്ടിയുടെ സഖാക്കളാണ് ‘ഞങ്ങളെ അറിയില്ലേ’ എന്ന് ചോദിച്ച് വീട് കയറുന്നത്. ‘ഞങ്ങളെന്താണ് ചെയ്യുന്നതെന്ന് നിങ്ങളെന്താണ് മനസ്സിലാക്കാത്തത്’ എന്ന് ചോദിച്ചു വിയര്‍ക്കുന്നത്.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നൂറ് വയസ്സ് തികഞ്ഞത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരം കൈയാളുമ്പോള്‍ ആണ്. പാര്‍ട്ടി എന്ന വാക്കിനപ്പുറം ഒന്നാം പിണറായി രണ്ടാം പിണറായി എന്നാണല്ലോ ഈ കാലത്തെ അവര്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ പറയുമ്പോള്‍ 2020 രണ്ടാം പിണറായി കാലമാണ്. 1917 ലെ ഒക്ടോബര്‍ വിപ്ലവത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് താഷ്‌കന്റില്‍ 1920 ല്‍ രൂപീകരണം നടക്കുന്നത്. ഒരു ആശയത്തിന് നൂറാണ്ട് തികയുമ്പോള്‍ അതിന്റെ വക്താക്കള്‍ നേതാക്കള്‍ അതിനെ എങ്ങനെ കൊണ്ടുനടക്കുന്നു എന്നും അണികളെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുമുള്ള പുതിയ വായനയാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.

ഇന്ത്യയിലൊട്ടാകെ ഈ ആശയത്തിന്റെ തകര്‍ച്ചയെകുറിച്ചുള്ള ചര്‍ച്ച അല്‍പം വിശദമായി പറയേണ്ടതാണ്. ഇന്നത്തെ വാര്‍ത്തകള്‍ക്ക് അനുസരിച്ച് ചുരുക്കി പറഞ്ഞാല്‍, അധികാരം പോയപ്പോള്‍ ആരുടെയും അടുക്കളയില്‍ കയറി പാത്രം കഴുകാന്‍ പോവാതെ, പാര്‍ട്ടി ഓഫീസ് പൂട്ടാന്‍ പോലും നില്‍ക്കാതെ അവര്‍ മറ്റ് മേച്ചില്‍ സ്ഥലങ്ങള്‍ തേടി പോയി. അധികാരം കിട്ടിയപ്പോള്‍ അടിസ്ഥാന വര്‍ഗത്തെ മറന്നാല്‍, അധികാരം പോയാല്‍ പാര്‍ട്ടി ഓഫീസിന്റെ പൂട്ട് പോലും തിരയാന്‍ ആളെ കിട്ടില്ല എന്നതിന്റെ തെളിവാണത്. ‘ഇനി അഞ്ചു കൊല്ലം കൂടി’ എന്ന ഒരൊറ്റ ലക്ഷമേ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മുന്നില്‍ ഉള്ളൂ എന്ന രീതിയിലാണ് പുതിയ നയപരീക്ഷണങ്ങള്‍. മൂന്നാം പിണറായി വന്നാലും ഇല്ലെങ്കിലും ഈ പാര്‍ട്ടിക്ക് സാധ്യതകളുണ്ട്. അതിന് ദീര്‍ഘവീക്ഷണം ഉള്ള നേതൃത്വമാണ് വേണ്ടത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്വയം കോമാളി ആവുകയും അഖിലേന്ത്യാ സെക്രട്ടറിയെ കോമാളി ആക്കുകയും ചെയ്യുന്ന ഒരു സര്‍ക്കസ് കൂടാരമായി മാറിയിരിക്കുന്നു കേരളത്തിലെ സി.പി.എം. കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച തടയാനും അധികാരം നിലനിര്‍ത്താനും മികച്ച ബി.ജെ.പി ആവുകയെന്ന ആശയം ആരുടെ തലയില്‍ മുളച്ചതാണെങ്കിലും അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അന്തകവിത്താണ്. രണ്ട് പതിറ്റാണ്ട് മുമ്പ് വരെ കേരളത്തിന്റെ പൊതുമനസ്സില്‍ ഒരു കമ്യൂണിസ്റ്റ്/റിബല്‍ ഉണ്ടായിരുന്നു. അതിനെ മയക്കി കിടത്തിയത് അമേരിക്കന്‍ സാമ്രാജ്യത്വമാണെന്ന് പറഞ്ഞു തടിതപ്പാനാവില്ല. അത് അധികാര മോഹം തന്നെ ആയിരുന്നു. അപ്പോള്‍ ചേക്കേറിയ അതിഥികളും നല്ല പങ്ക് വായിച്ചിട്ടുണ്ട്.

ബംഗാളില്‍ മൂന്ന് പതിറ്റാണ്ട് പാര്‍ട്ടി അധികാരത്തില്‍ നിന്നത് ഇത്രമാത്രം വിവരസാങ്കേതിക വളരാത്ത കാലത്തായിരുന്നു. അപ്പപ്പോള്‍ വിവരം കിട്ടുന്ന കിട്ടിയത് വിഡ്ഢിത്തമാണെങ്കിലും വിവരമാണെങ്കിലും സൂക്ഷിച്ച് വെക്കുന്ന, സ്വന്തമായി ആര്‍ക്കൈവ് ഉള്ള പുതിയ കമ്യൂണിറ്റിയില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണ്. തിരുവനന്തപുരത്തും പാലക്കാടും കോഴിക്കോടും പാര്‍ട്ടി പിന്നോട്ട് പോയത് പരിശോധന നടത്തി നയങ്ങളില്‍ ആണ് മാറ്റം ഉണ്ടാവേണ്ടത്. ആരെയൊക്കെയോ കേള്‍പ്പിക്കാന്‍ വേണ്ടി പാര്‍ട്ടിക്ക് പരിചയം ഇല്ലാത്ത നയങ്ങള്‍ പറഞ്ഞ്, അതെല്ലാം എത്തേണ്ട സ്ഥലത്ത് എന്ന് ഉറപ്പാക്കിയ ശേഷം നടത്തുന്ന നിര്‍വ്യാജ ഖേദം കൊണ്ട് കാര്യമില്ല. നയങ്ങള്‍ കൃത്യമാണെങ്കില്‍ വീട്ടില്‍ പോയി പാത്രം കഴുകിയും മുറ്റമടിച്ചും പറയേണ്ടി വരില്ല. അവര്‍ ചെല്ലുമ്പോള്‍ തന്നെ സ്വീകരിച്ച് ഇരുത്തും. ഒരൊറ്റ ട്രോളില്‍ വീഴേണ്ട പാര്‍ട്ടിയല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. ജനം പറയുന്നത് ട്രോളല്ല. ഗൗരവമുള്ള സ്റ്റേറ്റ്‌മെന്റ് ആണ്. അത് ‘അയ്യേ നിങ്ങള്‍ പാത്രം കഴുകുന്നോ എന്നല്ല.’ ‘അയ്യോ നിങ്ങള്‍ പാത്രം കഴുകുന്നോ എന്നാണ്.’ ആ വ്യത്യാസം തിരിച്ചറിയാതെ അതിനെയും ജന്റര്‍ സമത്വത്തിന്റെ കുറ്റിയില്‍ കൊണ്ടുപോയി കെട്ടി കിടന്നുറങ്ങിയാല്‍ കമ്യൂണിസ്റ്റ് ഭാവി ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കും.

 

Continue Reading

Article

വര്‍ഗീയതയെ തോളിലേറ്റുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി

പച്ചയായി വര്‍ഗീയത പറഞ്ഞു മതസൗഹാര്‍ദ്ദ കേരളത്തിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കി അതിലൂടെ തിരഞ്ഞെടുപ്പ് ജയിച്ചുകയറാന്‍ സാധിക്കുമോ എന്ന പരീക്ഷണത്തിലാണ് സി.പി.എം.

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

പറയുന്നതെല്ലാം വര്‍ഗീയത, ചെയ്യുന്നതെല്ലാം വിനാശകരം എന്ന അവസ്ഥയിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മന്ത്രിമാരും പൂര്‍ണ്ണമായും മാറിയിരിക്കുകയാണ്. പച്ചയായി വര്‍ഗീയത പറഞ്ഞു മതസൗഹാര്‍ദ്ദ കേരളത്തിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കി അതിലൂടെ തിരഞ്ഞെടുപ്പ് ജയിച്ചുകയറാന്‍ സാധിക്കുമോ എന്ന പരീക്ഷണത്തിലാണ് സി.പി.എം. പിണറായിയില്‍ നിന്നാരംഭിച്ച് വെള്ളാപ്പള്ളിയിലൂടെ രൗദ്രഭാവം പൂണ്ട് സി.പി.എമ്മിന്റെ വര്‍ഗീയ രാഷ്ട്രീയം എ.കെ ബാലനിലൂടെ വളര്‍ന്ന് സജി ചെറിയാനില്‍ എത്തിനില്‍ക്കുകയാണ്. വര്‍ഗീയതയുടെ ബാറ്റണ്‍ ഏറ്റുവാങ്ങി കേരളമെന്ന മതനിരപേക്ഷ ഭൂമിക യിലൂടെ റിലേറൈസ് നടത്തിക്കൊണ്ടിരിക്കുകയാണ് സി.പി.എം. ഐക്യജനാധിപത്യമുന്നണി, വര്‍ഗീയതയെ കുറിച്ചുള്ള അതിന്റെ നിലപാട് പ്രതിപക്ഷ നേതാവും യു.ഡി.എഫ് നേതാക്കളും വ്യക്തമാക്കിയതാണ്. വളരെ സുതാര്യമായ നിലപാട് കേരളത്തിന്റെ മത നിരപേക്ഷ പാരമ്പര്യത്തെ സംരക്ഷിക്കാനുള്ളതാണ്. ആയിരം തിരഞ്ഞെടുപ്പുകളില്‍ തോറ്റാലും വര്‍ഗീയതയെ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ നോക്കാതെ, പറയുന്നവരുടെ വലിപ്പ ചെറുപ്പങ്ങള്‍ നോക്കാതെ, സ്വന്തം പാളയത്തില്‍ നിന്നാണെങ്കില്‍ പോലും അവര്‍ക്കെതിരെ അതിശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമെന്നും പ്രതിരോധങ്ങള്‍ തീര്‍ക്കുമെന്നും ചെറുത്തുനില്‍പിനായി കേരള ജനതയെ പ്രാപ്തമാക്കുകയും ചെയ്യുമെന്നാണ് യു.ഡി.എഫ് നിലപാട്.

വെള്ളാപ്പള്ളിയെ ഉപകരണമാക്കി നടന്നുവരുന്ന വര്‍ഗീയക്കളിക്ക് മുസ്‌ലിം ലീഗ്‌ കരുവാക്കാനാണ് സി.പി.എം ആ ലോചിച്ചെടുത്ത തീരുമാനം. തങ്ങള്‍ മുസ്‌ലിം
സമുദായത്തിനെതിരെയല്ല, മുസ് ലിംലീഗിനെതിരെയാണ് സംസാരിക്കുന്നത് എന്ന് പറയുകയും എന്നാല്‍ മുസ്‌ലിം സമുദായത്തെയും മുസ്‌ലിം ഭൂരിപക്ഷ പ്ര ദേശങ്ങളെയും പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുക എന്ന ഹീനമായ കുതന്ത്രമാണ് സി.പി.എം പയറ്റിക്കൊണ്ടിരിക്കുന്നത്. അതിലൂടെ ഹൈന്ദവ ഭൂരിപക്ഷത്തേയും ക്രൈസ്തവ ന്യൂനപക്ഷത്തേയും തങ്ങളിലേക്കടുപ്പിക്കാമെന്ന് ദിവാസ്വപ്നം കാണുകയാണ് അവര്‍. ‘നായാ ടി മുതല്‍ നസ്രാണി’ വരെയുള്ള വിഭാഗങ്ങളുടെ ഐക്യമെന്നെല്ലാം മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്ന സി.പി.എമ്മിന് കേരള ജനതയുടെ മനസ്സുവായിക്കാന്‍ സാ ധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഏതെങ്കിലും സമുദായത്തെ ഒറ്റപ്പെടുത്തിയുള്ള ഞാണിന്മേല്‍ കളിക്ക് കേരളത്തിലെ നായാടി മുതല്‍ നസ്രാണി വരെയുള്ള ഒരു സമുദായവും കൂട്ടുനില്‍ക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.

മലപ്പുറത്തെ യു.ഡി.എഫിന്റെ വിജയം വര്‍ഗീയമാണെന്ന് മനസ്സിലാക്കാന്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രം പരിശോധിച്ചാല്‍ മതി എന്നാണ് സജി ചെറിയാന്റെ പ്രസ്താവന. മലപ്പുറത്തെ കുറിച്ചുള്ള സി.പി.എമ്മിന്റെ വര്‍ഗീയ പ്രസ്താവന ഇത് ആദ്യമായല്ല. 2017 ലെ മലപ്പുറം ഉപതിരഞ്ഞെടുപ്പിനെതുടര്‍ന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് മലപ്പുറത്തിന്റെ ഉള്ളടക്കം തന്നെ വര്‍ഗീയമാണ് എന്നായിരുന്നു. സി.പി.എം നേതാക്കളുടെ മനസ്സ് വര്‍ഗീയതയാല്‍ എത്രമാത്രം മലിനമാണ് എന്ന് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. മുസ്ലിംലീഗ് ഭരണത്തില്‍ വന്നാല്‍ പിന്നെ മറ്റൊരു സമുദായത്തിനും രക്ഷയുണ്ടാവില്ല, ആഭ്യന്തരം ജമാഅത്തെ ഇസ്ലാമിയായിരിക്കും ഭരിക്കുക തുടങ്ങിയ ദുര്‍ഗന്ധങ്ങളും ഈ അടുത്ത ദിവസങ്ങളില്‍ അവരുടെ വായില്‍നിന്നും വമിച്ചതിനും കേരളം സാക്ഷിയായി.

തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പേരുകളാണോ വര്‍ഗീയതയുടെ മാനദണ്ഡം? 71 ശതമാനത്തോളം മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ അധിവസിക്കുന്ന മലപ്പുറം ജില്ലയില്‍ നിന്നുള്ള കൗണ്‍സിലര്‍മാരില്‍ മഹാഭൂരിപക്ഷവും പ്രസ്ത സമുദായത്തില്‍ പെട്ടവരാവുക സ്വാഭാവികമാണ്. മനഃപൂര്‍വമായി അതില്‍ യാതൊന്നുമില്ല. 2789 അംഗങ്ങളാണ് മലപ്പുറം ജില്ലയില്‍ ആകെയുള്ളത്. അതില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരുടെ എണ്ണം 1976 ആണ്. അതായത് 70.84 ശതമാനം. ഈ കണക്ക് പരിശോധിക്കുമ്പോള്‍ എവിടെയാണ് മുസ്ലിം സമുദായത്തില്‍പെട്ടവര്‍ക്ക് കൂടുതല്‍ ലഭിച്ചു എന്ന സജി ചെറിയാന്റെ ആരോപണം സത്യമാവുന്നത്? മുസ്ലിം ലീഗ് പാര്‍ട്ടി ചിഹ്നത്തില്‍ ജില്ലയില്‍ മത്സരിച്ച് വിജയിച്ച 1315 പേരില്‍ പത്ത് ശതമാനത്തോളം പേര്‍ സഹോദര സമുദായങ്ങളില്‍ പെട്ടവരാണ് എന്ന യാഥാര്‍ഥ്യവും സജി ചെറിയാന്റെ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്. മാത്രവുമല്ല മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനമടക്കം ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ബ്ലോക്കുകളുടെയും കുഞ്ചിക സ്ഥാനങ്ങള്‍ വഹിക്കുന്നവരും സഹോദര സമുദായങ്ങളില്‍ പെട്ടവരാണ് എന്നത് സാമുദായിക സന്തുലിതത്വ വിഷയത്തില്‍ മുസ്ലിം ലീഗിന്റെ പ്രതിബദ്ധത തെളിയിക്കുന്നതുമാണ്.

മലപ്പുറം ജില്ലയിലേക്ക് വിരല്‍ ചൂണ്ടുന്ന സജി ചെറിയാന്‍ അടക്കമുള്ളവര്‍ മറ്റു ജില്ലകളിലെ മുസ്ലിം പ്രാതിനിധ്യ കണക്കുകള്‍ പരിശോധിക്കാന്‍ തയ്യാറുണ്ടോ? കേരളത്തിലെ എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാരുടെ എണ്ണത്തില്‍ മുസ്ലിം പ്രാതിനിധ്യം കുറവാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അതില്‍ ഏറ്റവും കുറവ് സി.പി.എ മ്മിന്റെ ശക്തി കേന്ദ്രമായ കണ്ണൂരിലാണ്. പത്ത് ശതമാനത്തോളം കുറവാണ് അവിടെയുള്ളത്. സി.പി.എമ്മിന് സ്വാധീനമുള്ള കോഴിക്കോട്, പാലക്കാട്, കൊല്ലം, കാസര്‍കോട് എന്നീ ജില്ലകളില്‍ അഞ്ച് ശതമാനത്തിലേറെ കുറവ് സൂചിപ്പിക്കുന്നു. 2011 ലെ സെന്‍സസ് പ്രകാരമുള്ള കണക്ക് മാത്രമാണിത്.ത്തരത്തിലുള്ള ഒരു പരാതിയുമില്ല. കാരണം ജനാധിപത്യ സംവിധാനത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ വിജയിച്ചുവന്നവരാണ് ആ മെമ്പര്‍മാര്‍.

അവര്‍ സമുദായ വ്യത്യാസമില്ലാതെതന്നെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധികളാണെന്ന വിശ്വാസം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. കോട്ടയം മാത്രമല്ല, 24 അംഗങ്ങളുള്ള ആലപ്പുഴയിലും 17 അംഗങ്ങള്‍ വീതമുള്ള പത്തനം തിട്ടയിലും ഇടുക്കിയിലും മുസ്ലിം കൗണ്‍സിലര്‍മാരുടെ എണ്ണം ഒന്ന് മാത്രമാണ്. ഓരോ പ്രദേശത്തെയും ജനവിഭാഗങ്ങള്‍ ആരെല്ലാമാണോ ആ വിഭാഗങ്ങളില്‍ നിന്നാണ് കൗണ്‍സിലര്‍മാര്‍ കടന്നുവരിക എന്നത് സ്വാഭാവികമായ കാര്യം മാത്രമാണ്. മലപ്പുറത്ത് മുസ്ലിംലീഗ് ശക്തമാണ് എന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയമുള്ളത്. മുസ്ലിംലീഗ് ശക്തി നേടിയിട്ടുള്ളത് വര്‍ ഗീയമായിട്ടല്ല. മറിച്ച് രാഷ്ട്രീയ ശാക്തികരണത്തിലൂടെയാണ് വളര്‍ന്നു പന്തലിച്ചത്. എന്നാല്‍ ലീഗിനെ തകര്‍ക്കാന്‍ വേണ്ടി മലപ്പുറം ജില്ലയില്‍ വിവിധ തരത്തിലുള്ള സാമ്പാറുകള്‍ വെച്ചുവിളമ്പിയ സി.പി.എം ലീഗിനെതിരെ അണിനിരത്തിയിരുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ കൂടി പരിശോധിക്കുന്നത് നല്ലതാണ്.

എ.കെ ആന്റ ണി തിരൂരങ്ങാടിയില്‍ മത്സരിച്ചപ്പോള്‍ മുസ്ലിം പേരുള്ള ഡോ. എന്‍.എ കരീമിനെ പരീക്ഷിച്ച് മുസ്ലിം കാര്‍ഡ് കളിച്ചവരാണ് സി.പി.എം. കെ.ടി ജലീല്‍, വി. അബ്ദുറഹ് മാന്‍, പി.വി അന്‍വര്‍, നിയാസ് പുളിക്കലകത്ത്, കെ.പി മുസ്തഫ. ഗഫൂര്‍ പി ലില്ലീസ് തുടങ്ങിയ ‘പ്രത്യേക സമുദായ’ പേരുകള്‍ അല്ലാത്ത മറ്റൊരു സമുദായ പേരുകളും മലപ്പുറത്ത് തിരഞ്ഞെടുപ്പുകളില്‍ അവതരിപ്പിച്ചിട്ടില്ലാത്ത സി.പി .എം ഇപ്പോള്‍ ‘മലപ്പുറത്ത് മൊത്തം ഒരു പ്രത്യേക സമുദായക്കാരാണേ’ എന്ന് വിലപിക്കുന്നത് ആരെ പ്രീതിപ്പെടുത്തുവാനെന്ന് കേരളത്തിലെ പൊതുസമൂഹത്തിനറിയാം. മലപ്പുറം ജില്ലയില്‍ ജമാഅത്തെ ഇസ്ലാമിയുമാ യും പി.ഡി.പിയുമായും ചില തീവ്രവാദ സംഘങ്ങളുമായും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ജില്ലയിലെ ലീഗിന്റെ സ്വാധീനശക്തിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു എന്ന് സി.പി.എം നേതാക്കള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ? മുസ്ലിം മത സംഘടനകളില്‍ ഉണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങളെപ്പോലും മുസ്ലിം ലീഗിനെ തകര്‍ക്കാനുള്ള ആയുധമായിട്ടല്ലേ സി.പി.എം ഉപയോഗിച്ചുവന്നത്.

 

Continue Reading

Article

യു.എം; വിജ്ഞാനത്തിന്റെ അക്ഷയഖനി

സുന്നത്ത് ജമാഅത്തിന്റെ പൈതൃക വഴിയില്‍ നിലകൊള്ളുകയും അതിനായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ഉപാധ്യക്ഷന്‍.

Published

on

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വൈജ്ഞാനികമായി ഉന്നത ശ്രേണിയിലായിരിക്കുമ്പോഴും സാധാരണക്കാരായ വിശ്വാസികളിലേക്ക് കുളിര്‍തെന്നല്‍ പോലെ വീശിയടിച്ച പണ്ഡിത ശ്രേഷ്ഠനായിരുന്നു യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍. സുന്നത്ത് ജമാഅത്തിന്റെ പൈതൃക വഴിയില്‍ നിലകൊള്ളുകയും അതിനായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ഉപാധ്യക്ഷന്‍.

ദര്‍സ് വിദ്യാര്‍ത്ഥികളിലേക്കെന്ന പോലെ തന്നെ ദീനീപാഠങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കുന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയായിരുന്നു. അനവധി ദര്‍സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാഠമോതിക്കൊടുക്കുന്നതിനോടൊപ്പം അങ്ങേയറ്റം വിനയത്തോടെ ജനങ്ങളിലേക്കിറങ്ങി. അവരോട് സംസാരിച്ചും സംശയങ്ങള്‍ ദൂരീകരിച്ചും ഇസ്‌ലാമിക മതമൂല്യങ്ങള്‍ പകര്‍ന്ന് നല്‍കി. വേദികളില്‍ നിന്നും വേദികളിലേക്ക് പകര്‍ന്ന് അദ്ദേഹം വടക്കന്‍ കേരളത്തില്‍ അറിവിന്റെ ജ്ഞാനത്തോപ്പുകള്‍ സൃഷ്ടിച്ചു. മതപ്രബോധന രംഗത്തെ നക്ഷത്രത്തിളക്കമായിരുന്നു മഹാനവര്‍കള്‍. അറിവ് സമ്പാദനത്തിനായി അദ്ദേഹം തെന്നിന്ത്യയിലൂടെ സഞ്ചരിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1963 – 1964 കാലഘട്ടത്തില്‍ മൗലവി ഫാളില്‍ ബാഖവി വിദ്യാഭ്യാസം നേടി. തുടര്‍ന്ന് മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളജ്, കരുവന്‍തിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് എന്നിവിടങ്ങളില്‍ അറിവന്വേഷിച്ച് സഞ്ചരിച്ചു.

തേടിപ്പിടിച്ച അറിവിന്‍ രത്‌നങ്ങള്‍ സമൂഹത്തിലേക്ക് അദ്ദേഹം പകര്‍ന്നു നല്‍കി. അവയുടെ തിളക്കം പ്രസരണം ചെയ്യാന്‍ നിരവധി ശിഷ്യരെയും അദ്ദേഹം സൃഷ്ടിച്ചു. പ്രഗത്ഭരും പ്രമുഖരുമായി ശിഷ്യഗണങ്ങളെ സമ്മാനിച്ചാണ് യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ മടക്കം. പാണക്കാട്ട് വെച്ചും കാസര്‍കോട് വെച്ചും ദാറുല്‍ ഹുദായുടെ പരിപാടികളിലും അദ്ദേഹവുമായി ഇടപെട്ടു. കാസര്‍കോട്ടെ സുന്നത്ത് ജമാഅത്തിന്റെ വേദികളില്‍ നിറസാന്നിധ്യമായിരുന്നു. മനസ്സ് നിറക്കുന്ന സ്‌നേഹപൂര്‍ണ്ണമായ ഇടപെടലായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അദ്ദേഹവുമായി പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ബന്ധമായിരുന്നുണ്ടായിരുന്നത്.

പാണക്കാട് കുടുംബവുമായി അങ്ങേയറ്റത്തെ സ്‌നേഹം കാത്തുസൂക്ഷിച്ചു. ആ സ്‌നേഹത്തിന്റെ പ്രതീകമായി മകന് അദ്ദേഹം മുഹമ്മദലി ശിഹാബ് എന്ന് പേര് വെച്ചു. കാസര്‍കോട് പോകുമ്പോള്‍ മിക്കവാറും കാണുന്നൊരു മുഖമായിരുന്നു അദ്ദേഹത്തിന്റേത്. ആ ബന്ധം വലിയ സുകൃതമായാണ് കാണുന്നത്.
അറിവിന്റെ ഒടുങ്ങാത്ത തിരയായിരുന്നു പ്രിയപ്പെട്ട അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍. കരയെ തൊടുന്ന തിരപോലെ, അദ്ദേഹം മനുഷ്യരെ തൊട്ട് തലോടി. അടിഞ്ഞുകൂടിയ അശുദ്ധികളില്‍ അറിവിന്റെ തിരയടിച്ചു വൃത്തിയാക്കി. ഇഹലോകത്ത് അദ്ദേഹത്തിന്റെ നിയോഗം പൂര്‍ത്തിയായിട്ടുണ്ടാകും. എങ്കിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികം കാസര്‍കോട് നടക്കുമ്പോള്‍ അദ്ദേഹമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. അല്ലാഹു പരലോകത്തും മഹാനവര്‍കള്‍ക്ക് ഉന്നത സ്ഥാനം നല്‍കട്ടെ. ആമീന്‍.

Continue Reading

Trending