Connect with us

News

കുട്ടികള്‍ക്ക് ഇനി വാട്‌സാപ്ഇന്‍സ്റ്റഗ്രാം എഐ ചാറ്റ് ഇല്ല; പ്രായപൂര്‍ത്തിയായാല്‍ മാത്രം ഉപയോഗിക്കാം

എഐ കാരക്ടറുകള്‍ താല്‍ക്കാലികമായി കുട്ടികള്‍ക്ക് ലഭ്യമാകില്ലെന്നും, കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയ ശേഷം വരും ദിവസങ്ങളില്‍ ഈ സൗകര്യം വീണ്ടും അവതരിപ്പിക്കുമെന്നും മെറ്റ വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി: വാട്‌സാപ്, ഇന്‍സ്റ്റഗ്രാം ആപ്പുകളില്‍ എഐ ഉപയോഗിച്ച് സാങ്കല്‍പിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് ചാറ്റ് ചെയ്യാനുള്ള സൗകര്യം ഇനി പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമാകും. കുട്ടികള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് മെറ്റ കമ്പനി അറിയിച്ചു.

ഉപയോക്താക്കള്‍ക്ക് സ്വന്തം പേരില്‍ തന്നെ ഫോളോവര്‍മാരുമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന എഐ കാരക്ടറുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ‘എഐ സ്റ്റുഡിയോ’ ഫീച്ചറാണ് കുട്ടികള്‍ക്കായി പിന്‍വലിച്ചത്. എഐ കാരക്ടറുകള്‍ താല്‍ക്കാലികമായി കുട്ടികള്‍ക്ക് ലഭ്യമാകില്ലെന്നും, കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയ ശേഷം വരും ദിവസങ്ങളില്‍ ഈ സൗകര്യം വീണ്ടും അവതരിപ്പിക്കുമെന്നും മെറ്റ വ്യക്തമാക്കി.

അതേസമയം, മെറ്റയുടെ എഐ അസിസ്റ്റന്റ് സേവനം നിലവിലെ പോലെ തുടരുമെന്നും കമ്പനി അറിയിച്ചു.

എഐ ബോട്ടുകളുമായുള്ള സംഭാഷണങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. ഇതിനു മുന്‍പും എഐ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ കമ്പനികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ എഐ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

News

‘ശ്വാസമെടുക്കാന്‍ കഴിയാതെ രോഗി ആശുപത്രിയുടെ വരാന്തയില്‍ കാത്ത് നിന്നു; സഹായിക്കാന്‍ എത്താതെ ഡോക്ടര്‍’, ചികിത്സ നിഷേധിച്ചെന്ന ആരോപണത്തില്‍ വിളപ്പില്‍ശാല ആശുപത്രിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Published

on

തിരുവനന്തപുരം: വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതരാവസ്ഥയില്‍ എത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍, ശ്വാസംമുട്ടിയ അവസ്ഥയില്‍ എത്തിയ രോഗി ആശുപത്രി വരാന്തയില്‍ ഏറെ നേരം കാത്തുനില്‍ക്കുന്നതാണ് കാണുന്നത്.

കൊല്ലംകൊണം സ്വദേശിയായ ബിസ്മീര്‍ (37) ജനുവരി 19ന് പുലര്‍ച്ചെ ഏകദേശം 1.30 ഓടെ ഭാര്യയോടൊപ്പം ആശുപത്രിയില്‍ എത്തിയിരുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നുവെങ്കിലും, ആശുപത്രിയുടെ ഗ്രില്‍ തുറക്കുകയോ പ്രാഥമിക ചികിത്സ നല്‍കുകയോ ചെയ്യാന്‍ ഡോക്ടര്‍മാരോ നഴ്സുമാരോ എത്തിയില്ലെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ഗുരുതരാവസ്ഥയില്‍ രോഗി എത്തിയിട്ടും ആശുപത്രി അധികൃതര്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന ആരോപണം ശക്തമാണ്. അതേസമയം, ആശുപത്രി ഗേറ്റ് പട്ടികള്‍ കയറുന്നതിനെ തുടര്‍ന്നാണ് പൂട്ടിയിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. ആവശ്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്നും ചികിത്സയില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

പിന്നീട് ബിസ്മീറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, എത്തുന്നതിന് ഏകദേശം 20 മിനിറ്റ് മുന്‍പേ രോഗി മരിച്ചതായി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കടക്കം പരാതി നല്‍കാന്‍ കുടുംബം തയ്യാറെടുക്കുകയാണ്. സ്വിഗ്ഗി ജീവനക്കാരനായിരുന്ന ബിസ്മീറിന്റെ മരണത്തില്‍ ചികിത്സാ പിഴവുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കുടുംബം.

 

Continue Reading

kerala

ബാലന്റെ പ്രസ്താവന അസംബന്ധം, സജി ചെറിയാൻ പറഞ്ഞത് ‌അനാവശ്യം; ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല: ‌പാലോളി മുഹമ്മദ് കുട്ടി

Published

on

മലപ്പുറം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന മുൻ മന്ത്രി എ.കെ ബാലൻ്റെ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ബാലന്റെ പ്രസ്താവന അസംബന്ധമാണ്. ജമാഅത്തെ ഇസ്‌ലാമിയെയും ആർഎസ്എസിനെയും സിപിഎം ഒരുപോലെയല്ല കാണുന്നതെന്നും പാലോളി പറ‍ഞ്ഞു.

മാറാട് കലാപത്തിൽ ജമാഅത്തെ ഇസ്‌ലാമി ഉണ്ടായിട്ടില്ലല്ലോ…? സജി ചെറിയാന്റെ പ്രസ്താവന അനാവശ്യമായിരുന്നു. മുസ്‌ലിം ലീഗ് മത്സരിക്കുന്നയിടങ്ങളിൽ അവർ ജയിക്കുന്നത് മുസ്‌ലിംകളുടെ വോട്ട് കൊണ്ട് മാത്രമല്ല, ഹിന്ദുവിന്റെ വോട്ടുമുണ്ട്. ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയത്തെ എതിർക്കുമ്പോഴും അവർ ഇന്ത്യയിൽ ഒരു ശക്തിയേയല്ല. മുസ്‌ലിംകൾ ഉള്ളയിടങ്ങളിൽ അവരിൽ ഒരു വിഭാഗം ആ ആശയം പ്രചരിപ്പിച്ചുനടക്കുന്നുവെന്ന് മാത്രം. മറിച്ച് ആർഎസ്എസ് അങ്ങനെയല്ല. അത് അപകടമാണ്. എല്ലാ ജനവിഭാഗങ്ങൾക്കും അവർ അപകടമാണ്.

Continue Reading

News

30 ലക്ഷത്തിലധികം രൂപ രേഖകളില്ലാതെ കടത്താന്‍ ശ്രമം; വയനാട്ടില്‍ സ്വകാര്യബസ് യാത്രക്കാരന്‍ എക്‌സൈസ് പിടിയില്‍

പുലര്‍ച്ചെ മൂന്നുമണിയോടെ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം.

Published

on

മാനന്തവാടി: വയനാട്-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടി ചെക്ക്പോസ്റ്റില്‍ രേഖകളില്ലാതെ ലക്ഷക്കണക്കിന് രൂപ കടത്താന്‍ ശ്രമിച്ച യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സാമ്‌റിന്‍ ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 30,93,900 രൂപ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

പുലര്‍ച്ചെ മൂന്നുമണിയോടെ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. എക്‌സൈസ് സംഘം സ്ഥിരമായി നടത്തുന്ന മയക്കുമരുന്ന് പരിശോധനയ്ക്കിടയില്‍ മുഹമ്മദ് സാമ്‌റിന്‍ അസ്വസ്ഥനായി പെരുമാറിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് ബസിനുള്ളില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.

പണം ആര്‍ക്ക്, എവിടേക്ക് കൊണ്ടുപോകുന്നതാണ് എന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ക്ക് ഒന്നും കാണിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പണം എക്‌സൈസ് സംഘം പിടിച്ചെടുത്ത് എണ്ണി തിട്ടപ്പെടുത്തി. യുവാവിനെ കസ്റ്റഡിയിലെടുത്തതായും അധികൃതര്‍ അറിയിച്ചു.

പിടികൂടിയ തുക തുടര്‍നടപടികള്‍ക്കായി ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.

പരിശോധനയ്ക്ക് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. ശശിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ജോണി, വി. ബാബു, സി.കെ. രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എസ്. സുഷാദ്, കെ. റഷീദ് എന്നിവര്‍ പങ്കെടുത്തു.

Continue Reading

Trending