Connect with us

Video Stories

കേന്ദ്ര സര്‍ക്കാറിന്റെ കുറ്റസമ്മതം

Published

on

റഫാല്‍ യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന കാര്യത്തില്‍ ഫ്രാന്‍സ് ഉറപ്പ് നല്‍കിയില്ലെന്ന് സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ കാട്ടുകൊള്ളയുടെ കുറ്റസമ്മതമാണ് നടത്തിയിരിക്കുന്നത്. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കാളിത്തം കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ വിവാദം കത്തിപ്പടരുമെന്നു കണ്ടറിഞ്ഞ് കുതറിയോടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഓരോ ദിവസവും പുതിയ കുരുക്കില്‍ കുരുങ്ങുകയാണ്. വിമാനങ്ങളുടെ വില നിര്‍ണയത്തിലും സോവറിന്‍ ഗ്യാരണ്ടിയിലും നിയമനടപടികള്‍ ഇന്ത്യയില്‍നിന്നും മാറ്റിയതിലും അന്തിമ തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രിയെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം പടപ്പുറപ്പാട് തുടങ്ങിയ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പ്രസക്തിയേറെയാണ്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന തത്വം പൂര്‍ണമായും പുലര്‍ന്നുകാണുന്ന തരത്തിലേക്കാണ് റഫാല്‍ അഴിമതിക്കഥകളുടെ ചുരുളുകള്‍ അഴിഞ്ഞുകൊണ്ടിരികുന്നത്. ഇടപാടിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടുവെന്ന പ്രതിപക്ഷ ആരോപണങ്ങളുടെ അടിസ്ഥാനം ബലപ്പെടുന്ന നിരവധി തെളിവുകളുടെ കൂമ്പാരങ്ങള്‍ക്കുമുമ്പില്‍ കാലിടറുകയാണ് കേന്ദ്രസര്‍ക്കാര്‍. ഒരു തെറ്റ് മൂടിവെക്കാന്‍ നൂറു കളവുകള്‍ നിരത്തി നിവൃത്തിയില്ലാതെ നിന്നു വിയര്‍ക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിന് ഇതിലും വലിയ നാണക്കേട് വേറെയില്ല.
റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് അവ്യക്തതകള്‍ നീക്കാന്‍ തുടക്കം മുതല്‍തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും പെടാപാട്‌പെടുകയാണ്. കരാറില്‍ തര്‍ക്കമുണ്ടായാല്‍ രണ്ട് സര്‍ക്കാരുകള്‍ തമ്മില്‍ പരിഹരിക്കണം എന്ന വ്യവസ്ഥയും ഒഴിവാക്കിയാണ് മോദി സര്‍ക്കാര്‍ പുതിയ കരാര്‍ യാഥാര്‍ത്ഥ്യമാക്കിയത് എന്ന ഞെട്ടിപ്പിക്കുന്ന സ്ഥിരീകരണമാണ് സുപ്രീംകോടതി മുമ്പാകെ സമ്മതിച്ചിട്ടുള്ളത്. ഇത് രാജ്യ താത്പര്യം ഹനിക്കുന്നതും ഗുരുതരമായ പ്രതിരോധ പിഴവുകള്‍ക്ക് കാരണമാവുന്നതുമാണ് എന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ’36 റഫാല്‍ വിമാനങ്ങളും അനുബന്ധ സേവനങ്ങളും ഇന്ത്യക്ക് നല്‍കണമെന്നാണ് കേന്ദ്രം ഫ്രാന്‍സുമായുള്ള കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പക്ഷേ ഈ വ്യവസ്ഥ ഫ്രാന്‍സ് പാലിക്കും എന്നതിന് ഒരു ഉറപ്പുമില്ല. ഇതുസംബന്ധിച്ച സോവറിന്‍ ഗ്യാരണ്ടി ഔദ്യോഗികമായി ഫ്രാന്‍സ് ഇന്ത്യക്ക് നല്‍കാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഫ്രഞ്ച് പ്രധാനമന്ത്രിയുടെ കത്ത് മാത്രമാണ് ഇക്കാര്യത്തില്‍ രേഖയായുള്ളത്’: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങളുടെ കാതലാണിത്. രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറില്‍ സോവറിന്‍ ഗ്യാരണ്ടി നിര്‍ബന്ധമാണ് എന്ന് നിയമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഗ്യാരണ്ടി നല്‍കാനാകില്ലെന്ന ഫ്രാന്‍സിന്റെ നിലപാടിന് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങുകയായിരുന്നുവെന്നല്ലേ ഇതില്‍ നിന്നു മനസിലാക്കേണ്ടത്? ഇതിന്റെ പരിപൂര്‍ണ ഉത്തരാവാദി പ്രധാനമന്ത്രി നരേന്ദ്രമോദിയല്ലാതെ മറ്റാരാണ്? ഇതിന്പുറമെ കരാറില്‍ തര്‍ക്കമുണ്ടായാല്‍ സര്‍ക്കാരുകള്‍ തമ്മില്‍ പരിഹരിക്കണം എന്ന വ്യവസ്ഥക്ക് പകരം ഇന്ത്യന്‍ സര്‍ക്കാരും ഫ്രഞ്ച് കമ്പനിയായ ദാസോയും തമ്മില്‍ പരിഹരിക്കുക എന്ന രീതിയില്‍ വ്യവസ്ഥ വെട്ടിയെഴുതിയതിന്റെ പിന്നിലെ ചേതോവികാരമെന്താണ്? കരാറില്‍ അഴിമതി ഉണ്ടെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമുള്ള ഹരജികളില്‍ വിധി വരാനിരിക്കെ കേന്ദ്ര സര്‍ക്കാറിനെ വളഞ്ഞിട്ടുപിടിക്കാന്‍ ഇക്കാര്യങ്ങള്‍ മാത്രം മതിയെന്ന കാര്യം തീര്‍ച്ചയാണ്.
അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സിനെ റഫാല്‍ ഇടപാടില്‍ ബിസിനസ് പങ്കാളിയാക്കിയത് ഇന്ത്യാഗവണ്മെന്റിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും നിര്‍ദേശം സ്വീകരിക്കുകയല്ലാതെ മറ്റു പോംവഴികളൊന്നും ഫ്രഞ്ച് സര്‍ക്കാറിന്റെ മുന്നിലുണ്ടായിരുന്നില്ലെന്നുമുള്ള ഫ്രാന്‍സ്വ ഒലാന്ദയുടെ വാക്കുകള്‍ പുച്ഛിച്ചുതള്ളിയ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പഞ്ചപുച്ഛമടക്കി പാവം പിള്ള ചമയുകയാണ്. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍തന്നെ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം ഭരണഘടനാസ്ഥാപനമായ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലിനെ കണ്ടെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ ഇംഗിതത്തിനപ്പുറം ഒരു ഫലവും കണ്ടില്ലെന്നു മാത്രം. വിമാന വില 5.2 ബില്യണില്‍നിന്നും 8.2 ബില്യണാക്കിയത് നരേന്ദ്ര മോദിയാണെന്നാണ് പ്രധാന ആരോപണം. ഇതിന്റെ ചുരുളുകള്‍ നിവര്‍ത്തിയാല്‍ ഇനിയും ദുരൂഹതകളുടെ പുകച്ചുരുളുകള്‍ കാണാന്‍ കഴിയും. ഇക്കാര്യങ്ങളെല്ലാം ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്തെങ്കിലും അന്തിമ തീരുമാനത്തിലെത്തിയിരുന്നില്ല എന്നതാണ് വാസ്തവം. സോവറിന്‍ ഗ്യാരണ്ടി വാങ്ങണമെന്ന നിയമമന്ത്രാലയത്തിന്റെയും എയര്‍ അക്വിസിഷന്‍ വിഭാഗന്റെയും നിര്‍ദേശം പാടെ തള്ളുകയായിരുന്നു. ഇതിനുപിന്നില്‍ സ്ഥാപിത താത്പര്യത്തിന്റെ സംരക്ഷണമായിരുന്നുവെന്നു ബോധ്യപ്പെടാന്‍ അതിബുദ്ധി ആവശ്യമില്ല. ഇടപാടിലെ നിയമനടപടികള്‍ സര്‍ക്കാരുകള്‍ തമ്മിലാണെന്ന മാനദണ്ഡം ഇന്ത്യയും ദസോയും എന്ന നിലയിലേക്ക് മാറ്റിയതാണ് കരാറിലെ പ്രധാന പൊളിച്ചെഴുത്ത്. ആര്‍ബിട്രേഷന്‍ നിയമപ്രകാരം നിയമ നടപടി ഇന്ത്യയിലാകണമെന്ന നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശം നിരസിച്ച് സ്വിറ്റ്‌സര്‍ലണ്ടിലേക്ക് മാറ്റിയത് കൊടുംകൊള്ളയുടെ സൗകര്യത്തിനു മാത്രമാണ്. നെഗോസിയേഷന്‍ കമ്മിറ്റിയെ തള്ളി വിലപേശലിനായി ഫ്രാന്‍സിലെത്തിയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലിനെ വിചാരണ ചെയ്താലറിയാം കരാറിലെ മറിമായങ്ങളത്രയും. ഇതെല്ലാം മനസിലാക്കിയാണ് കഴിഞ്ഞദിവസം സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനുനേരെ ചോദ്യശരങ്ങളുയര്‍ത്തിയത്.
പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള നയത്തില്‍ മാറ്റം വരുത്തിയത് എന്തിനായിരുന്നുവെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനുമുമ്പില്‍ ഉത്തരംമുട്ടി മുട്ടുവിറക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. പഴയ കരാര്‍ നിലനില്‍ക്കെ പ്രധാനമന്ത്രി പുതിയ കരാര്‍ പ്രഖ്യാപിച്ചത് എങ്ങിനെയെന്ന കോടതിയുടെ ചോദ്യത്തിനും കേന്ദ്ര സര്‍ക്കാറിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. വാണിജ്യപരമായ മാനദണ്ഡങ്ങളില്‍ എന്തിന് മാറ്റം വരുത്തി എന്നതായിരുന്നു കോടതിയുടെ അതിപ്രധാന ചോദ്യങ്ങളിലൊന്ന്. ഓഫ്‌സെറ്റ് കരാറും മുഖ്യ കരാറും ഒരുമിച്ചാണ് പോകുന്ന കാര്യത്തില്‍ നിയമ മന്ത്രാലയത്തിന്റെ ആശങ്ക എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന സുപ്രീംകോടതിയുടെ ചോദ്യവും കേന്ദ്ര സര്‍ക്കാറിന്റെ മര്‍മത്തിലാണ് മുറിവേല്‍പിച്ചിട്ടുള്ളത്. പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്നുകണ്ടു തന്നെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യോമസേന ഉപമേധാവിയേയും നാലു മുതിര്‍ന്ന ഉദ്യോഗസ്ഥരേയും വിളിച്ചുവരുത്തി ചോദ്യങ്ങള്‍ ചോദിച്ചത്. ഇതു മനസിലാക്കേണ്ട സാമാന്യബോധം പോലും പ്രധാനമന്ത്രിക്കില്ലാതെ പോയതാണ് രാജ്യത്തിന്റെ ശാപം. തികച്ചും സുതാര്യവും സുരക്ഷിതപൂര്‍ണവുമായി നടക്കേണ്ട തന്ത്രപ്രധാന കരാറാണ് പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യത്തോടെ പൊളിച്ചെഴുതിയത്. ഈ കൊടും പാതകത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പോരാട്ടം നയിക്കേണ്ട സന്ദര്‍ഭമാണിത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending