Connect with us

Video Stories

ടി.പി സെന്‍കുമാര്‍ സ്വപ്‌നം കാണട്ടെ!

Published

on

‘ന്യൂനപക്ഷത്തിനുള്ള എല്ലാ അവകാശങ്ങളും ഭൂരിപക്ഷത്തിനുമുണ്ടെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണം.അതോടെ ഇപ്പോഴുള്ള എല്ലാപ്രശ്‌നങ്ങളും തീരും. ഒരു അവകാശവും കൂടുതല്‍ വേണ്ട. 1950ല്‍ ഭരണഘടന തയ്യാറാക്കുന്ന സമയത്ത് ഹിന്ദുക്കളുടെ ജനസംഖ്യ 90 ശതമാനമായിരുന്നു. ന്യൂനപക്ഷ ജനസംഖ്യ 9 ശതമാനത്തില്‍നിന്ന് 21 ശതമാനമായി കുറഞ്ഞു. പാകിസ്താനില്‍ ഹൈന്ദവര്‍ 28 ശതമാനത്തില്‍നിന്ന് ഒരുശതമാനമായി വര്‍ധിച്ചു. ബംഗ്ലാദേശില്‍ 33 ശതമാനത്തില്‍നിന്ന് 4 ശതമാനമായി വര്‍ധിച്ചു. ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തിന്റെ അവകാശം പോലും കൊടുക്കാത്ത മറ്റൊരു രാജ്യവും ലോകത്തില്ല. സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും നിസ്സംഗരായി ഇരുന്നാല്‍ നമ്മുടെ സനാതന സംസ്‌കാരത്തെ നുണബോംബുകളും ആയുധങ്ങളും ഉപയോഗിച്ച് ഇല്ലാതാക്കുന്നവരുടെ മുമ്പില്‍ നാം എത്തിപ്പെടും. നമ്മുടെ ധര്‍മത്തെ ചവിട്ടിയരച്ചവര്‍ക്കല്ല അതിനെ സംരക്ഷിക്കാനെത്തിയവര്‍ക്ക് വോട്ടുകള്‍ നല്‍കി മറുപടിനല്‍കണം.’ (ടി.പി സെന്‍കുമാര്‍-2019 ജനുവരി 20).
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന അയ്യപ്പ സംഗമത്തിലാണ് അയ്യപ്പ കര്‍മസമിതിയുടെ വൈസ്‌ചെയര്‍മാന്‍ ടി.പി സെന്‍കുമാര്‍ മേല്‍പരാമര്‍ശങ്ങള്‍ അല്‍പം പരിഹാസച്ചുവയോടെ വിളമ്പിയത്. മാതാഅമൃതാനന്ദമയിയും ശ്രീശ്രീ രവിശങ്കറുടെ പ്രതിനിധിയും ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത വേദിയില്‍ കേരളത്തിലെ മുന്‍ പൊലീസ് മേധാവിയായ സെന്‍കുമാര്‍ നടത്തിയ പ്രസംഗം ഇതേ വേദിയിലെ സ്വാമിചിദാനന്ദപുരിയുടെ രാഷ്ട്രീയ ധോരണിയേക്കാള്‍ തീവ്രമായിരുന്നു. സെന്‍കുമാറിന്റെ പ്രസംഗത്തിലെ വിവരങ്ങള്‍ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നത് പോകട്ടെ, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗീയ വിദ്വേഷത്തിന് വഴിവെക്കുന്നത് എന്തു ശിക്ഷയാണ് ക്ഷണിച്ചുവരുത്തുക എന്ന് അറിയാത്ത ആളാവില്ല ഈ റിട്ട. പൊലീസ് മേധാവി. മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും ചില തെറ്റിദ്ധാരണകള്‍ക്ക് വഴിവെക്കുമെന്ന ഭയത്താല്‍ സെന്‍കുമാറിന്റെ വിടുവായിത്തത്തെ തിരുത്തല്‍ അനിവാര്യമായിരിക്കുന്നു.
1947ലെ വര്‍ഗീയ കലുഷിതമായ ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍നിന്നുകൊണ്ടാണ് പണ്ഡിറ്റ് നെഹ്‌റുവിനെയും ഡോ. അംബേദ്കറെയും മൗലാനാആസാദിനെയും പോലുള്ള 284 ദീര്‍ഘദൃക്കുകള്‍ നമ്മുടെ മഹത്തായ ഭരണഘടനക്ക് രൂപംനല്‍കിയത്. ചടുല സംവാദങ്ങളുടെയും തലനാരിഴകീറിയ വാദപ്രതിവാദങ്ങളുടെയും ഫലമായിരുന്നു അത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നതാണ് ഭരണഘടനയുടെ മുഖമുദ്രാവാക്യം. അതിലെ മൗലികാവകാശങ്ങളെല്ലാംതന്നെയും ഏതെങ്കിലും വിഭാഗത്തിന് വേണ്ടിയുള്ളതല്ല. ഇവിടുത്തെ മതങ്ങളെയും നാനാജാതികളെയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെയും കൃത്യമായി അഭിസംബോധന ചെയ്യുന്നുണ്ടതില്‍. മത-ജാതി-വര്‍ഗ-ഭാഷാപരമായ ന്യൂനപക്ഷങ്ങള്‍ ഏതൊരു സമൂഹത്തിലും ഭൂരിപക്ഷത്തിന്റെ ഇച്ഛക്കും താല്‍പര്യങ്ങള്‍ക്കും വഴങ്ങേണ്ടിവരുന്നു എന്നതിനാലാണ് അവര്‍ക്ക് പ്രത്യേകാവകാശങ്ങള്‍ എല്ലാ സമൂഹങ്ങളും പരികല്‍പിച്ചുകൊടുത്തിട്ടുള്ളത്. അത് ഏതെങ്കിലുമൊരു മത വിഭാഗത്തിന്റെ ഔദാര്യമല്ലെന്നും ന്യൂനപക്ഷങ്ങളുടെയും സര്‍വപൗരന്മാരുടെയും സുരക്ഷയും സംരക്ഷണവും സ്വാസ്ഥ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുമാണെന്നും ഭരണഘടനാവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൊഴില്‍-വിദ്യാഭ്യാസ രംഗങ്ങളില്‍ ജാതിമതവിഭാഗങ്ങളുടെ ഉന്നമനത്തിനായി സംവരണം ഏര്‍പെടുത്തിയതും മത ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അനുമതിയുമൊക്കെ ഈ ഉയര്‍ന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ സംഘ്പരിവാര്‍ സൈദ്ധാന്തികര്‍ സ്വാതന്ത്ര്യത്തിനുമുമ്പേ ഇതിനെതിരായി നിലയുറപ്പിക്കുന്നു. ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും മോദി-മോഹന്‍ഭഗവത്തുമാരുടെയും ഹിന്ദു രാഷ്ട്ര അജണ്ടയുടെ ഭാഗമാണിത്. അതിന് ചിലര്‍ ശബരിമലയെയും പാകിസ്താനെയും കൂട്ടുപിടിക്കുന്നുവെന്ന് മാത്രം. ഇന്ത്യ ഇന്നും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി നില്‍ക്കുന്നത് അതിന്റെ പാരമ്പര്യവും രാഷ്ട്രപിതാവ് മുതല്‍ പ്രബോധിപ്പിച്ച അഹിംസ, സ്‌നേഹം, സാഹോദര്യം മുതലായവ കൊണ്ടുമാണ്. സനാതനധര്‍മത്തിനും തീര്‍ച്ചയായും അതില്‍ പങ്കുണ്ട്. പുത്തരിക്കണ്ടത്തുകേട്ട വിഷ സനാതനമല്ല അത്. ഇനി ഈ ന്യൂനപക്ഷാനുകൂല്യങ്ങളെല്ലാം എഴുതിവെച്ചിട്ടുപോലും ദലിതുകളുടെയും, പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെയും അവസ്ഥയെന്ന് പഠനത്തിലൂടെ ചൂണ്ടിക്കാട്ടിയതും ബദല്‍ പദ്ധതികള്‍ നിര്‍ദേശിച്ചതും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രജീന്ദര്‍ സച്ചാറായിരുന്നു. രാജ്യത്തെ അത്യുന്നത തസ്തികകളും ജനപ്രാതിനിധ്യ പദവികളും ബഹുഭൂരിപക്ഷവും ഇന്നും കയ്യടക്കിവെച്ചിരിക്കുന്നത് ഹൈന്ദവരെന്നതിനേക്കാള്‍ ഭൂപ്രഭുക്കളായ സവര്‍ണ കുലജാതരാണെന്നറിയാന്‍ സെന്‍കുമാറിലെ സിവില്‍ സര്‍വീസ് ബിരുദധാരി ഭരണഘടനയല്ലെങ്കിലും സ്ഥിതിവിവരക്കണക്കുകളെങ്കിലും ഒന്നോടിച്ചുവായിക്കണം. ഇദ്ദേഹം പോരാടേണ്ടത് അതിനെതിരെയാണ്. മറിച്ച് ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഭൂരിപക്ഷത്തിന്റെ എന്തവകാശമാണ് രാജ്യം തട്ടിപ്പറിഞ്ഞതെന്നുകൂടി സെന്‍കുമാര്‍ വ്യക്തമാക്കണം. ഇനി മത വിശ്വാസത്തിന്റേതാണ് വിഷയമെങ്കില്‍ തങ്ങളോടൊപ്പം ന്യൂനപക്ഷങ്ങളുമുണ്ടെന്ന് ഇദ്ദേഹത്തിന് അറിയാതെവരില്ലല്ലോ.
ഇനി ഇന്ത്യയിലെ ന്യൂനപക്ഷ ജനസംഖ്യ വര്‍ധിച്ചുവരുന്നുവെന്ന നിഗമനം നോക്കാം. കഴിഞ്ഞ 20 വര്‍ഷത്തെ കണക്കെടുത്താല്‍ ഏറ്റവും കുറവ് ജനസംഖ്യാവളര്‍ച്ചയാണ് ഇപ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടേത്. 1991-2001 കാനേഷുമാരി അനുസരിച്ച് ഇന്ത്യന്‍ മുസ്‌ലിംകളുടെ വര്‍ധന 32.8 ശതമാനമായിരുന്നെങ്കില്‍ 2001-2011ല്‍ ഇത് 24.6 ആയി ചുരുങ്ങി. 14.4 ശതമാനമാണ് ഇപ്പോള്‍ രാജ്യത്തെ മുസ്‌ലിം ശതമാനം. ഇങ്ങനെപോയാല്‍ 2050ല്‍ പോലും ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയുടെ ശതമാനം 18.4 മാത്രമേ ആകുകയുള്ളൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു ജനസംഖ്യാവളര്‍ച്ചയിലും സമാനമായ കുറവ് പ്രകടമാണെങ്കിലും മുസ്‌ലിംകളെയും ഇതര ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രതിപ്പട്ടികയിലാക്കിയുള്ള ചില അല്‍പബുദ്ധികളുടെ കസര്‍ത്ത് വിദ്യാസമ്പന്നരായ ഹൈന്ദവ സഹോരങ്ങളുടെ ബോധത്തെ പരിഹസിക്കുന്നതാണ്. ആര്‍.എസ്.എസ്സില്‍ ചേര്‍ന്നത് വിവരം വെച്ചതുകൊണ്ടാണെന്ന് പറയുന്ന സെന്‍കുമാറിന് എന്താണ് സത്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ. സി.പി.എം എം.എല്‍.എക്കും സിനിമാതാരത്തിനുംപോലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ഭൈമീകാമുകനാവാന്‍ തീര്‍ച്ചയായും യഥേഷ്ടം അവകാശമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ നാലഞ്ചു ശതമാനം പേര്‍ ക്രിമിനലുകളാണെന്ന 2017 ജൂണ്‍ 30ലെ പ്രസ്താവം തിരിഞ്ഞുകൊത്തുകയാണോ. ഒഞ്ചിയത്ത് ടി.പി ചന്ദ്രശേഖരനെ കൊന്നത് 51 വെട്ട് വെട്ടിയാണെങ്കില്‍ കേരളത്തിന്റെ സര്‍വമത സാഹോദര്യത്തിനുനേര്‍ക്ക് വെട്ടിയ 101 വെട്ടാണ് ഈ കാവിയണിഞ്ഞ ടി.പിയുടേത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending