Video Stories
ട്രംപിനോളം നീളുന്ന ഗാന്ധി നിന്ദ

‘വലിയ തോതിലുള്ള പ്രതിഷേധങ്ങളും പോരാട്ടവുമൊക്കെയായി ഇന്ത്യ മുമ്പ് ഭിന്നിച്ചിരുന്നു. ഇദ്ദേഹം (നരേന്ദ്രമോദി) അതിനെയൊക്കെ ഇല്ലാതാക്കി രാജ്യത്തെ ഒരുമിപ്പിച്ചുനിര്‍ത്തി. ഒരു പിതാവിനെ പോലെ. ഒരുപക്ഷേ ഇദ്ദേഹത്തിന് ഇന്ത്യയുടെ പിതാവാകാന്‍ കഴിഞ്ഞേക്കും’. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലാണ്, വിടുവായനെന്ന് ഇതിനകം ലോകം വിശേഷിപ്പിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച മോദിയെക്കുറിച്ച് മേല്‍പരാമര്‍ശം നടത്തിയത്. അഹിംസയുടെയും ശാന്തിയുടെയും അപ്പോസ്തലനായി ലോകം ഇന്നും വാഴ്ത്തുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ് ആധുനിക ഇന്ത്യയുടെ മഹാത്മാവും രാഷ്ട്രപിതാവും. എന്നാല്‍ വികാരതീവ്രവും പരിപാവനവുമായ ഇന്ത്യക്കാരുടെ ഈ വിശ്വാസത്തെ തച്ചുടക്കുന്നതായി ട്രംപിന്റെ മേല്‍പ്രസ്താവന.
ഇതര രാഷ്ട്ര നേതാക്കള്‍ അതിഥിയായി എത്തുമ്പോള്‍ അവര്‍ക്കുമേല്‍ പ്രശംസാവാചകങ്ങള്‍ ചൊരിയുന്നത് ഒരു രാജ്യത്തിന്റെ സാമാന്യമര്യാദയാകാം. എന്നാല്‍ അതിഥി രാജ്യത്തിനുതന്നെ അപമാനകരവും പ്രകോപനപരവുമായ പ്രസ്താവന നടത്തി ആ രാഷ്ട്രത്തലവനെ സുഖിപ്പിക്കുക എന്നത് നാളിതുവരെ ഒരു രാഷ്ട്രനേതാവും ചെയ്തതായി കേട്ടറിവില്ല. അതാണ് ട്രംപിന്റെയും ഇന്ത്യയുടെയും കാര്യത്തില്‍ അപകടകരമാംവിധം ഇവിടെ സംഭവിച്ചിരിക്കുന്നത്.
ഒരു ജനാധിപത്യ നേതാവിന് വേണ്ടാത്ത എല്ലാവിധ കൊള്ളരുതായ്മകളും പേറുന്ന ട്രംപിനെ സംബന്ധിച്ച് വിടുവായത്തം സ്വാഭാവികമായിരിക്കാമെങ്കിലും, ഇന്ത്യന്‍ പ്രധാനമന്ത്രി ഈ പ്രസ്താവന കേട്ട് അതില്‍ ആത്മഗതമായ സുഖം അനുഭവിക്കുകയും അതിനെ ഇന്ത്യന്‍ ജനതയുടെ വലിയ നേട്ടമായി അവതരിപ്പിക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് സഹിക്കുക. മോദിയുടെ വാക്കുകളില്‍ ഇതുവരെയും മഹാത്മാഗാന്ധിയെ അവമതിക്കുന്ന ട്രംപിന്റെ പ്രസ്താവനയെ അപലപിച്ചതായോ നേരിയ തോതിലെങ്കിലും നീരസം പ്രകടിപ്പിച്ചതായോ ട്രംപിനെ തിരുത്തിയതായോ അറിവില്ല.
മാത്രമല്ല, മോദിയുടെ അടുത്തയാളും പ്രധാനമന്ത്രിയുടെ ഓഫീസ്കാര്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായ ജിതേന്ദ്രസിങ് ചെയ്തത് ട്രംപിനെക്കാളും കടന്ന കൈയായിപ്പോയി. ഇന്ത്യക്കാരെല്ലാം മോദിയില്‍ അഭിമാനം കൊള്ളുന്നവരാണെന്നും അതുകൊണ്ട് ട്രംപ് ഇന്ത്യയുടെ പിതാവായി മോദിയെ വിശേഷിപ്പിച്ചതിനെ എതിര്‍ക്കുന്നവര്‍ ഇന്ത്യക്കാരല്ലെന്നുമാണ് ജിതേന്ദ്രയുടെ വാദം. എന്തുമാത്രം മണ്ടത്തരമാണ് ഒരു കേന്ദ്ര മന്ത്രിയില്‍നിന്ന് രാജ്യത്തിന് കേള്‍ക്കേണ്ടിവന്നിരിക്കുന്നത്. വാക്കുകളില്‍ തെറ്റുകള്‍പറ്റുന്നത് പ്രാസംഗികര്‍ക്ക് സ്വാഭാവികം. എന്നാല്‍ അത് തിരുത്തുന്നതിനുപകരം അതില്‍പിടിച്ച് ശരിയെന്നും എല്ലാവരുമത് ശരിവെക്കണമെന്നും ശഠിക്കുന്നവരെ എന്തുപറയാനാണ്. ഇന്ത്യന്‍ ജനതയുടെ വിവേകത്തെയും വികാര വിചാരങ്ങളെയും സ്വാതന്ത്ര്യ പോരാട്ടത്തെയും രാഷ്ട്ര ബോധത്തെയും ദേശസ്നേഹത്തെയുമൊക്കെയാണ് മോദിയുടെ മന്ത്രിപുംഗവന് ഈയൊരു പ്രസ്താവനയിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്.
രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് ആ മഹാമനീഷിയെ മറ്റൊരു രാജ്യത്തുവെച്ച് അപമാനിക്കുന്നതിന് ഒരു പ്രധാനമന്ത്രി കൂട്ടുനിന്നിരിക്കുന്നതെന്നതില്‍ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ചുതലതാഴ്ത്തുകയേ നിവൃത്തിയുള്ളൂ. ഐക്യരാഷ്ട്രസഭാ സന്ദര്‍ശനത്തിനിടെ രാഷ്ട്രപിതാവിന്റെ പ്രതിമക്കുമുന്നില്‍ വിവിധ രാഷ്ട്രനേതാക്കള്‍ സമാധാനത്തിന്റെ പ്രതീകാത്മകമായി ലോക ഗോളം മോദിക്ക് സമ്മാനിച്ചതും ഇതേ അവസരത്തിലായിരുന്നു. അവിടെയൊന്നും ഗാന്ധിജിയുടെ അപദാനങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറയാന്‍ നമ്മുടെ പ്രധാനമന്ത്രി സമയംകണ്ടെത്തിയില്ല എന്നിടത്താണ് ഗാന്ധിജിയുടെ ഘാതകപാരമ്പര്യം പേറുന്നവരുടെ തനിനിറം പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി അര്‍ധനഗ്നനായി അഹോരാത്രം പോരാടുമ്പോള്‍ അതിനെ പിന്നില്‍നിന്ന് കുത്തിയ പ്രസ്ഥാനത്തിന്റെ പിന്മുറക്കാരന് ഇന്ത്യയുടെ പിതാവാകുന്നതെങ്ങനെയാണ്! ഗാന്ധിജിക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ഭത്സനങ്ങളെയെല്ലാം സഹനത്തിന്റെ ആ മഹാമേരുവിനെപോലെ സമാധാനപ്രിയരായ ഇന്ത്യന്‍ ജനതയും സഹിച്ചേക്കാം.
ഇതേ ട്രംപ് തന്നെയാണ് കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ ഉഭയകക്ഷിയിലൊതുങ്ങിയ പരിഹാരം എന്ന ചിരകാല നയത്തെ അടിക്കടി പരിഹസിച്ചുകൊണ്ടിരിക്കുന്നതും. കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് മാധ്യസ്ഥത വഹിക്കാമെന്ന് കഴിഞ്ഞ ദിവസംപോലും ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ നിലപാട് ലോകത്തെല്ലായിടത്തുമെന്നതുപോലെ ഇന്ത്യയെയും പാക്കിസ്താനെയും തമ്മിലടിപ്പിച്ച് മേഖലയില്‍ സ്വന്തം ഇടംനേടുക എന്നതാണെന്ന് അറിയാത്തവരുണ്ടാകില്ല. അതുകൊണ്ടാണ് പണ്ഡിറ്റ് നെഹ്റുവിന്റെ കാലംതൊട്ടേ നാം അമേരിക്കയുമായി അകന്ന് റഷ്യയുമായി വിശാല സഹകരണം സ്ഥാപിച്ചത്. ഇന്ന് പാക്കിസ്താന് ചൈനയുടെ പിന്തുണ കിട്ടുന്നതിന് പകരമായി അമേരിക്കയെ നാം കൂട്ടുപിടിക്കുമ്പോള്‍ സംഭവിക്കാനിരിക്കുന്നത് ദക്ഷിണപൂര്‍വേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുകയും അതുവഴി അന്താരാഷ്ട്ര തലത്തില്‍ നാം ഒറ്റപ്പെടുകയും ചെയ്യുമെന്നതാണ്. ചൈനയും റഷ്യയും തമ്മിലുള്ള അമേരിക്ക വിരുദ്ധ ചേരിയെയും കണ്ടില്ലെന്നുനടിക്കാനുമാവില്ല.
അഫ്ഗാനിസ്ഥാനില്‍ പാക്കിസ്താന്റെ സഹായം അമേരിക്കക്ക് ആവശ്യമുള്ളപ്പോള്‍ വിശേഷിച്ചും.മോദിയുടെ ട്രംപ് സ്തുതിയില്‍ കണ്ട മറ്റൊന്ന് രണ്ടാം തവണകൂടി (അബ്കി ബാര്‍) ട്രംപ് സര്‍ക്കാര്‍ എന്ന അദ്ദേഹത്തിന്റെ പരസ്യപ്രഖ്യാപനമാണ്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മറ്റൊരു രാജ്യത്തെ ഭരണകൂടത്തിന്വേണ്ടി വോട്ടുപിടിക്കുന്നതിനെതിരെയും വലിയ രോഷമാണ് രാജ്യത്തെങ്ങുമുയര്‍ന്നത്. മോദിയുടെ കശ്മീര്‍, അസം പൗരത്വ നയങ്ങളെയും ന്യൂനപക്ഷ നരഹത്യകള്‍ക്കെതിരെയും വലിയ പ്രതിഷേധമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുമൊക്കെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്താകട്ടെ വലിയൊരു ജനത പട്ടിണിയിലേക്ക് നീങ്ങുന്ന ദുര്‍ഘടാവസ്ഥ. ഇതിനൊന്നും പരിഹാരം നിര്‍ദേശിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ ചെയ്യാതെയാണ് കോടികള്‍ തുലച്ചുള്ള മോദിയുടെ അമേരിക്കന്‍ മാമാങ്കവും ട്രംപ് സ്തുതിയും, ട്രംപിന്റെയും മോദി മന്ത്രിയുടെയും ഗാന്ധിനിന്ദയും. മുടിയനായ പുത്രനെയാണോ പിതാവെന്ന് വിളിക്കേണ്ടത്?
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala22 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF22 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍