Connect with us

Video Stories

ചിന്താപ്രബുദ്ധത കൈമോശം വന്ന മുസ്‌ലിം സമൂഹം

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

മനുഷ്യന് സ്രഷ്ടാവായ ദൈവം അറ്റമില്ലാത്ത കഴിവുകള്‍ നല്‍കിയിട്ടുണ്ട്. അവന് വേണ്ടിയാണ് ആകാശത്തിലും ഭൂമിയിലുമുള്ള ഈ എണ്ണമറ്റ വസ്തുക്കളെല്ലാം സൃഷ്ടിച്ചിട്ടുള്ളതെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. തന്റെ ബുദ്ധിയും കഴിവുകളും ഉപയോഗപ്പെടുത്തി ചിന്തിച്ചും പഠന ഗവേഷണങ്ങള്‍ നടത്തിയും പ്രപഞ്ച വസ്തുക്കളെ ജീവിത പുരോഗതിക്കും സൗഭാഗ്യ പൂര്‍ത്തീകരണത്തിനും പ്രയോജനപ്പെടുത്താന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. വിജ്ഞാന ഗവേഷണ രംഗത്ത് അത്ഭുതകരമായ പുരോഗതിയാണ് ഇന്ന് മനുഷ്യന്‍ നേടിയിട്ടുള്ളത്. എന്തെല്ലാം പുതിയ ഉപകരണങ്ങള്‍. മനുഷ്യ ശരീരത്തിലെ ദൈവിക ദൃഷ്ടാന്തങ്ങള്‍ ഓരോന്നും ശാസ്ത്രം വെളിച്ചത്ത് കൊണ്ടുവരുന്നു. അതിനനുസരിച്ച് ചികിത്സാ രംഗത്തും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ദൈവം നല്‍കിയ എല്ലാ രോഗത്തിനും അവന്‍ മരുന്നും നല്‍കിയിട്ടുണ്ട് എന്ന് പ്രവാചകന്‍ പ്രസ്താവിച്ചുവെങ്കിലും മരുന്നും ചികിത്സയും ഓരോന്നും മനുഷ്യന്‍ അനുദിനം കണ്ടുപിടിക്കുന്നേയുള്ളൂ.
എന്നാല്‍ ലോകത്ത് ഇന്ന് ദൃശ്യമാകുന്ന ഈ പുരോഗതിക്കെല്ലാം അടിത്തറ പാകിയത് മുസ്‌ലിംകളാണെന്നത് അനര്‍ഹമായ അവകാശവാദമല്ല, മറിച്ച് അനിഷേധ്യമായ ചരിത്ര സത്യമാണ്. വൈദ്യ ശാസ്ത്ര വിശാരദനും വൈദ്യ ശാസ്ത്രത്തില്‍ അടിസ്ഥാന ഗ്രന്ഥമായി ഇന്നും ഗണിക്കപ്പെടുന്ന ‘അല്‍ഖാനൂന്‍ ഫ്വിത്തിബ്ബി’ന്റെ കര്‍ത്താവുമായ ഇബ്‌നുസീന, സസ്യശാസ്ത്രരംഗത്ത് മികവുറ്റ ഗ്രന്ഥങ്ങള്‍ രചിച്ച ഇബ്‌നുല്‍ ബൈത്വാര്‍, പ്രകാശ വിജ്ഞാനത്തിന്റെ ഉപജ്ഞാതാവായി ഗണിക്കപ്പെടുന്ന ഇബ്‌നുല്‍ ഹൈസം, കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ അരിസ്റ്റോട്ടില്‍ കൃതികളുടെ വ്യാഖ്യാതാവായ ഫിലോസഫര്‍ ഗോള ശാസ്ത്ര പണ്ഡിതന്‍ എന്നീ നിലക്കെല്ലാം പ്രഗത്ഭനായ ഇബ്‌നുറുശ്ദ്, സമുദ്ര ശാസ്ത്രത്തില്‍ വിദഗ്ധനും സമുദ്ര സഞ്ചാരിയുമായ ഇബ്‌നുമാജിദ്, ഗണിത ശാസ്ത്രത്തില്‍ ആധികാരിക ഗ്രന്ഥം രചിക്കുകയും ആള്‍ജിബ്ര കണ്ടുപിടിക്കുകയും ചെയ്ത അല്‍ ഖുവാരിസ്മി, വൈദ്യം, ഫിലോസഫി, ഗണിതം, ഗോള ശാസ്ത്രം, സാഹിത്യം തുടങ്ങിയ എല്ലാ വിജ്ഞാനങ്ങളിലും നിപുണനും ആദ്യമായി ആസ്പത്രി നിര്‍മ്മിച്ച പ്രഗത്ഭനുമായ റാസി, രസതന്ത്ര വിജ്ഞാനത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ ലോകത്തെ പരിചയപ്പെടുത്തിയ ജാബിര്‍ ഇബ്‌നു ഹയ്യാന്‍ തുടങ്ങിയവര്‍ നടത്തിയ പഠനങ്ങളും ഗവേഷണങ്ങളുമാണ് ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് അടിത്തറ പാകിയത്. അവരുടെ കാലഘട്ടം വരെ ലോകത്ത് വിവിധ നാടുകളിലുണ്ടായിരുന്ന പഠനങ്ങള്‍ സ്വാംശീകരിച്ച് ഗവേഷണം നടത്തി അവര്‍ പുതിയ വിജ്ഞാന സംഭാവനകള്‍ ലോകത്തിന് കാഴ്ചവെക്കുകയായിരുന്നു.
വിചിത്രമെന്ന് പറയട്ടെ ഈ മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും അവര്‍ ജനിച്ച സമുദായത്തില്‍ പിന്‍ഗാമികളുണ്ടായില്ല. മുന്‍ഗാമികളെ പഠന ഗവേഷണങ്ങള്‍ക്കും ചിന്തക്കും പ്രേരിപ്പിച്ച ഖുര്‍ആന്‍ പിന്‍ഗാമികളില്‍ ആ സ്വാധീനം ചെലുത്തിയില്ല. അതേയവസരം ഇതര ജനവിഭാഗങ്ങള്‍ മുസ്‌ലിംകളുടെ ഗ്രന്ഥങ്ങള്‍ പഠിക്കുകയും അവരുടെ ചിന്തകളുടെയും ഗവേഷണ പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ തുടര്‍ പ്രവര്‍ത്തനം നടത്തുകയും ചെയ്ത് ലോക നേതൃത്വത്തിലെത്തി. വിശ്വാസികളോട് ഖുര്‍ആന്‍ ഏത് നന്മയിലും മുന്‍പന്തിയിലെത്താന്‍ ആഹ്വാനം ചെയ്യുന്നു. ‘നേരത്തെ പുറപ്പെടുന്ന എന്റെ സമുദായത്തിനാണ് അനുഗ്രഹം’- പ്രവാചകന്‍ പറയുന്നു. രാവിലെ കാക്കയുണരും മുമ്പ് വിജ്ഞാന സമ്പാദന വഴിയില്‍ പുറപ്പെടാന്‍ പൂര്‍വകാല പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്യുമായിരുന്നു. വിശ്വാസികള്‍ ഈ ദുനിയാവിലും മരണശേഷമുള്ള പരലോക ജീവിതത്തിലും മുന്നിലെത്താന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. ‘നിങ്ങള്‍ സ്വര്‍ഗപ്രവേശനം തേടുമ്പോള്‍ സ്വര്‍ഗത്തിലെ ഏറ്റവും ഉന്നതസ്ഥാനമായ ഫിര്‍ദൗസ് ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക’- പ്രവാചകന്‍ ഉണര്‍ത്തുന്നു. മുസ്‌ലിംകളില്‍ പ്രവാചകന്‍ വളര്‍ത്തിയ ഈ ഔന്നത്യബോധമാണ് റോമ, പേര്‍ഷ്യന്‍ രാജ്യങ്ങള്‍ കീഴടക്കി ഇന്ത്യയും തുര്‍ക്കിസ്താനും സ്‌പെയിനും വരെയുള്ള പ്രദേശങ്ങള്‍ അവര്‍ ഇസ്‌ലാമിന്റെ പതാകക്ക് കീഴിലാക്കിയത്. പ്രതാപത്തിന്റെ ഉച്ചിയില്‍ വിരാജിക്കുന്ന മുസ്‌ലിംകളെ ജനം ഭയപ്പെടുകയും ആദരിക്കുകയും ചെയ്തു.
പിന്നീടെന്താണ് സംഭവിച്ചത്. സുഖലോലുപതയിലുള്ള ഭ്രമം അവരില്‍ ശക്തിപ്പെട്ടു. ആലസ്യത്തിന്റെ മടിയില്‍ അവര്‍ സുഖ നിദ്രകൊണ്ടു. ഈ അവസ്ഥ നാഗരികതകളുടെ തകര്‍ച്ചയിലാണ് എത്തിച്ചേരുക എന്ന അല്ലാമ ഇബ്‌നുഖല്‍ദൂന്‍ ചരിത്രത്തിന്റെ തത്വശാസ്ത്രം വിവരിക്കുന്ന പ്രസിദ്ധ ഗ്രന്ഥമായ മുഖദ്ദിമയില്‍ സ്ഥാപിച്ചിട്ടുണ്ട്. തകര്‍ന്ന ഇരുപത്തൊന്നു നാഗരികതകളെപ്പറ്റി പഠനം നടത്തിയ ടോയന്‍ബിയും ഈ തത്വം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കേണ്ടവര്‍ നിര്‍മ്മാണ ശക്തി ക്ഷയിച്ചവരും ഭൂരിപക്ഷത്തില്‍ സ്വാധീനം നഷ്ടപ്പെട്ടവരുമാവുകയും സമൂഹത്തിന്റെ ഐക്യം തകര്‍ന്നു പിളര്‍പ്പ് വ്യാപകമാവുകയും ചെയ്യുമ്പോഴും നാഗരികത നിലംപതിക്കുമെന്ന് ടോയന്‍ബി സ്ഥാപിക്കുന്നു. സ്‌പെയിനിന്റെ തകര്‍ച്ചയില്‍ വിലപിച്ചുകൊണ്ട് കവി പാടിയതിങ്ങനെ:
‘അവര്‍ ഭിന്നിച്ചു, പല കക്ഷികളായി
ഓരോ ഖബീലക്കും ഓരോ അമീറുല്‍
മുഅ്മിനീനും ഓരോ മിമ്പറും’
വിമാനം കണ്ടുപിടിക്കുന്നതിന് റൈറ്റ് സഹോദരന്മാര്‍ക്ക് വെളിച്ചമേകിയ അബ്ബാസുബ്‌നു ഫിര്‍നാസിന്റെ പിന്‍തലമുറയില്‍പ്പെട്ട സുല്‍ത്താന്‍ ഖാന്‍സുവിന്റെ മുമ്പില്‍ അഞ്ചാം നൂറ്റാണ്ടില്‍ ഒരു യൂറോപ്യന്‍ വ്യവസായി ഒരു പുതിയ ആയുധം എന്ന നിലക്ക് തോക്ക് പ്രദര്‍ശിപ്പിച്ചു. ഈ ആയുധത്തിന് ഓര്‍ഡര്‍ പിടിക്കാനായിരുന്നു അദ്ദേഹത്തിന്റെ വരവ്. സുല്‍ത്താന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു പറഞ്ഞതിങ്ങനെ: ‘മുഹമ്മദ് നബിയുടെ സുന്നത്ത് ഉപേക്ഷിച്ച് നാം നസാറാക്കളുടെ സുന്നത്ത് സ്വീകരിക്കുകയോ’ നബിയുടെ കാലത്തെ അമ്പും വില്ലും വാളും പരിചയും കുന്തവുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. വ്യാപാരി തിരിച്ചുപോകുമ്പോള്‍ ഇങ്ങനെ പ്രതികരിച്ചു: ‘ഈ തോക്കുകൊണ്ട് തന്നെ ഈ രാജാവ് വധിക്കപ്പെടുന്നത് നമുക്ക് കാണാം.’ ഇത് പറഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ രാജാവ് വെടിയുണ്ടയേറ്റ് പിടഞ്ഞു മരിക്കുന്നതാണ് കണ്ടത്.
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലും സിറിയയിലും നാലു കൊല്ലം കഴിച്ചുകൂട്ടിയ ഒരു യൂറോപ്യന്‍ സഞ്ചാരി എഴുതി: ‘സാഹിത്യം, കല, ശാസ്ത്രം തുടങ്ങിയ എല്ലാ സാംസ്‌കാരിക രംഗങ്ങളിലും അധ:പതനം ബാധിച്ചിട്ടുണ്ട്. വ്യവസായങ്ങള്‍ തീരെയില്ല. വാച്ച് കേടുവന്നാല്‍ നന്നാക്കാന്‍ പോലും വിദേശത്തു പോകണം.’ അന്നത്തെ അല്‍ അസ്ഹര്‍ സര്‍വകലാശാല മേധാവിയായ ശൈഖ് മുഹമ്മദ് ഇന്‍ബാബിയോട് ഒരാള്‍ ചോദിക്കുന്നു: ‘മുസ്‌ലിംകള്‍ക്ക് കണക്കും രസതന്ത്രവും ഭൂമിശാസ്ത്രവും പഠിക്കാന്‍ പാടുണ്ടോ? ശൈഖ് അല്‍പം ആലോചിച്ചു നിന്ന് കരുതലോടെ പറയുന്നു: ‘അതെ, അനുവദനീയമാണ്- അതിന്റെ പ്രയോജനം ബോധ്യപ്പെട്ടാല്‍ മാത്രം.’ ഈ തകര്‍ച്ചയെല്ലാം ദൈവ വിധിയാണെന്നും അതിന് വഴങ്ങിക്കൊടുക്കുകയല്ലാതെ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നുമായിരുന്നു അവരെ പിടികൂടിയ ധാരണ- കവി പാടിയപോലെ:
‘വിധി അതിന്റെ പാട്ടിന് സഞ്ചരിക്കട്ടെ
നീ ഒഴിഞ്ഞ മനസ്സുമായി വീട്ടില്‍ സുഖമായി ഉറങ്ങൂ!’
അതെ, പരിഷ്‌കര്‍ത്താക്കളും പണ്ഡിതന്മാരും രംഗത്തു വന്ന് മുസ്‌ലിം സമൂഹത്തെ ഈ ഉറക്കില്‍ നിന്ന് വിളിച്ചുണര്‍ത്തി. പക്ഷേ, അപ്പോഴേക്കും യൂറോപ്യര്‍, മുസ്‌ലിംകളുടെ പൂര്‍വികര്‍ വളര്‍ത്തിയെടുത്ത ചിന്തകളുമായി ബഹുദൂരം മുന്നോട്ടുപോയിരുന്നു. അവര്‍ക്കൊപ്പമെത്താന്‍ കഴിയാതെ മുസ്‌ലിംകള്‍ പകച്ചുനിന്നു. ‘മുസ്‌ലിംകള്‍ എന്തുകൊണ്ട് പിന്നോക്കമാവുകയും മറ്റുള്ളവര്‍ മുന്നേറുകയും ചെയ്തു’ എന്ന ഗ്രന്ഥം ലോകത്തിന് കാഴ്ചവെച്ച ശകീബ് അര്‍സലാന്‍ ഇസ്‌ലാമിക മൂല്യങ്ങളില്‍ ഉറച്ചു നിലകൊണ്ടു തന്നെ പാശ്ചാത്യര്‍ നേടിയ അറിവുകള്‍ കരസ്ഥമാക്കാന്‍ ശ്രമിക്കണമെന്നും മുസ്‌ലിംകളെ ആഹ്വാനം ചെയ്തു. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം പാതി പിന്നിട്ട ഇന്ന് മുസ്‌ലിം സമൂഹം എവിടെയാണ് നിലകൊള്ളുന്നത്. ചിന്താരാംഗത്ത് കൂടുതല്‍ പിന്നിലേക്ക് ഉള്‍വലിയുകയാണ്. പാശ്ചാത്യര്‍ സമ്മാനിച്ച ആധുനികോപകരണങ്ങള്‍ മുസ്‌ലിംകളെ മയക്കി കിടത്തുമ്പോള്‍ അവ സമ്മാനിച്ചവര്‍ വായിച്ചും പഠിച്ചും ചിന്തയെ ഉത്തേജിപ്പിച്ചു കൊണ്ടിരിക്കുന്നു. വാഹനത്തിലും ക്ലിനിക്കിലും വഴിയിലുമെല്ലാം വായിച്ചു കൊണ്ടിരിക്കുന്ന യുറോപ്യനെയും അമേരിക്കക്കാരനെയും ജപ്പാന്‍കാരനെയുമാണ് കാണുകയെന്ന് പല എഴുത്തുകാരും പ്രസ്താവിക്കുന്നു. ‘വായിക്കുക’ എന്ന ആദ്യ ദൈവിക വചനം ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ കൈവശം വെക്കുന്നവരോ, വായനയുടെ സമൂഹം എന്ന മുഖമുദ്ര തന്നെ അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ചിന്ത നശിച്ച ഒരു സമൂഹത്തെയാണ് ഐ.എസ്, അല്‍ഖാഇദ, ബൊക്കോ ഹറാം തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങളിലൂടെ ലോകം നോക്കി കാണുന്നത്. പൂര്‍വകാല പണ്ഡിതന്മാര്‍ അവര്‍ ജീവിച്ച ലോകത്തും നൂറ്റാണ്ടിലും വിജ്ഞാനത്തിലും ചിന്തയിലും ഉന്നത ശ്രേണിയില്‍ വിരാജിക്കുന്നവരായിരുന്നു. അവരുടെ പിന്‍മുറക്കാര്‍ പൂര്‍വീകര്‍ അവസാനിപ്പിച്ചേടത്തു നിന്ന് അവര്‍ വെട്ടിത്തെളിയിച്ച പാതക്ക് നീളം കൂട്ടി യാത്ര തുടരുന്നതിന് പകരം അവിടെ തന്നെ ചുറ്റിക്കറങ്ങുന്നതാണ് ചിന്തക്കും പുരോഗതിക്കും വലിയ തടസ്സമായത്.
വ്യക്തികളില്‍ നിന്നാണ് മാറ്റം തുടങ്ങേണ്ടത്. ഓരോ വിശ്വാസിയും ഈമാനിന്റെ അടിത്തറയില്‍ ഉറച്ചു നിന്ന് ഇമാം ശാഫിഇയെയും ഇബ്‌നു തൈമിയയും ഇബ്‌നു റുശ്ദിനെയും പോലെ വായിച്ചും കേട്ടും കണ്ടും പഠിച്ചും കൂടുതല്‍ അറിവ് നേടി ചിന്തയെ പരിപോഷിപ്പിക്കുക. ദൈവം തനിക്കേകിയ കഴിവുകള്‍ ഉപയോഗപ്പെടുത്തി മനുഷ്യനന്മക്ക് തന്റേതായ സംഭാവനകള്‍ അര്‍പ്പിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending