columns
നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥികള്‍
നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥികള്‍

എ.കെ.എം അഷ്റഫ് മഞ്ചേശ്വരം
നിയമസഭയിലേക്ക് കന്നി അങ്കം. എം.എസ്.എഫ് മഞ്ചേശ്വരം പഞ്ചായത്ത്, മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി,ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രവര്‍ത്തക സമിതിഅംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. കാസര്‍കോട് ജില്ലാ കബഡി അസോസിയേഷന് പ്രസിഡന്റായും, അണ്ടര്‍ ആം ക്രിക്കറ്റ് അസോസിയേഷന് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതല്‍ 15വരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവും 2016 മുതല്‍ 21 വരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
എന്‍.എ നെല്ലിക്കുന്ന് (കാസര്‍കോട്)
കാസര്‍കോട് നിന്നും മൂന്നാം അങ്കം. എം.എസ്.എഫിലൂടെ സംഘടനാ പ്രവര്‍ത്തന രംഗത്ത് തുടക്കം. അവിഭക്ത കാസര്‍കോട് താലൂക്ക് മുസ്ലിംലീഗ് ജോ. സെക്രട്ടറി, മുസ്ലിംലീഗ് കാസര്‍കോട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി, സംസ്ഥാന കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2011 ലാണ് നിയമസഭയിലേക്കുള്ള കന്നിയങ്കം. ത്രികോണ മത്സരത്തില്‍ 9738 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയം. 2016ല്‍ ബി.ജെ.പിയിലെ രവീശ തന്ത്രി കുണ്ടാറിനെ 8,667 വോട്ടിന് പരാജയപ്പെടുത്തി.
പൊട്ടങ്കണ്ടി അബ്ദുല്ല
(കൂത്തുപറമ്പ്)
നിയമസഭയിലേക്ക് കന്നി അങ്കം. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം. മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ്. യൂത്ത് ലീഗിലൂടെ പൊതു രംഗത്തെത്തി. മണ്ഡലം യുഡിഎഫ് ചെയര്മാന്. മലബാര്‍ സിഎച്ച് സെന്റര്‍ പ്രസിഡന്റ്, പൂക്കോയ തങ്ങള്‍ ഹോസ്പേസ് പ്രസിഡന്റ്, കടവത്തൂര്‍ നുസ്റത്തുല്‍ ഇസ്ലാം അറബിക് കോളജ്, കടവത്തൂര്‍ വെസ്റ്റ് യുപി സ്കൂള്‍, മസ്ജിദുല്‍ അന്‍സാര്‍ കമ്മിറ്റി പ്രസിഡന്റ്, കടവത്തൂര്‍ ടൗണ്‍ ജുമാഅത്ത് പള്ളി പ്രസിഡന്റ്, ദുബൈ അല്‍ മദീന ഗ്രൂപ്പ് ചെയര്മാന്, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി ബില്‍ഡിംഗ് കമ്മിറ്റി ചെയര്മാന്, ആസ്പത്രി കമ്മിറ്റി വൈസ് പ്രസിഡന്റ്, ദുബൈ കെഎംസിസി ഉപദേശക സമിതി അംഗം, ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്, മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, കല്ലിക്കണ്ടി എന്‍എഎം കോളജ് ട്രഷറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെ.എം ഷാജി
(അഴീക്കോട്)
അഴീക്കോട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത് മൂന്നാം തവണ. 2011ലും 2016ലും എം.എല്‍.എയായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി. എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലെത്തി. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്, ട്രഷറര്‍, സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ഇന്‍ ചാര്‍ജ് സ്ഥാനങ്ങളും വഹിച്ചു. കുസാറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ നിയമസഭാ സമിതികളില്‍ അംഗമായിരുന്നു.
അഡ്വ.
നൂര്‍ബിന റഷീദ്
(കോഴിക്കോട് സൗത്ത്)
രണ്ടു തവണ കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലറായിരുന്ന അഡ്വ.നൂര്‍ബിന റഷീദ് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. നിലവില്‍ വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്. രണ്ടു തവണ സംസ്ഥാന വനിതാ കമ്മീഷന് അംഗമായി മികച്ച പ്രവര്‍ത്തനം നടത്തി.
പാറക്കല്‍ അബ്ദുല്ല (കുറ്റ്യാടി)
കുറ്റ്യാടി മണ്ഡലത്തിലെ സിറ്റിംഗ് എം.എല്‍. എയായ പാറക്കാല്‍ അബ്ദുളള, മുസ്്ലിംലീഗ് കോഴിക്കോട് ജില്ലാ ട്രഷററാണ്. എം.എസ്.എഫിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി. ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റായിരുന്നു. 700 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കി. ജീവകാരുണ്യ രംഗത്ത് വേറിട്ട് മാതൃകയായ ആര്‍ദ്രം പദ്ധതി നടപ്പാക്കി ശ്രദ്ധേയന്‍.
ഡോ.എം.കെ മുനീര്‍ (കൊടുവള്ളി)
നിയമസഭാ പാര്‍ട്ടി ലീഡറും മുന്‍ മന്ത്രിയുമായ ഡോ.എം.കെ മുനീര്‍ കോഴി്ക്കോട് സൗത്തില്‍ നിന്നുള്ള എം.എല്‍.എയാണ്. മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പുത്രന്. എം.എസ്.എഫിലൂടെ പൊതു രംഗത്തെത്തി മുസ്്ലിം യൂത്ത്്ലീഗ് സംസ്ഥാന പ്രസിഡന്റായി കേരള രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയര്‍ന്നു. കോര്പ്പറേഷന് കൗണ്‍സിലര്‍, 1991ല്‍ കോഴിക്കോട് രണ്ടില്‍ നിന്ന് എം.എല്‍.എയായി തുടക്കം. 1996ലും 2001ലും മലപ്പുറത്തു നിന്നും എം.എല്‍.എ, 2011ലും 2016ലും കോഴിക്കോട് സൗത്തില്‍ നിന്ന് എം.എല്‍.എ.
ദിനേശ് പെരുമണ്ണ (കുന്ദമംഗലം)
മുന്‍ ജില്ലാ പഞ്ചായത്ത് പന്തീരാങ്കാവ് ഡിവിഷനില്‍ നിന്നുള്ള അംഗമായ ദിനേശ് പെരുമണ്ണ, കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറിയാണ്. കലക്ഷന്‍ ഏജന്റ്സ് അസോസിയേഷന് സംസ്ഥാന ചെയര്‍മാനായ ദിനേശ് പെരുമണ്ണ ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
സി.പി ചെറിയ മുഹമ്മദ്
(തിരുവമ്പാടി)
തിരുവമ്പാടി മണ്ഡലം സ്ഥാനാര്‍ത്ഥി സി.പി ചെറിയ മുഹമ്മദ് മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറിയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സജീവമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റുവരെയായി. അധ്യാപകനായതോടെ കെ.എസ്.ടി.യു സംസ്ഥാന ഭാരവാഹിത്വത്തില്‍ മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു. രണ്ടു പതിറ്റാണ്ടോളം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമാണ്.
അഡ്വ.എന്‍. ഷംസുദ്ദീന് (മണ്ണാര്‍ക്കാട്)
മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും മൂന്നാം ഊഴം. 1991ല്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍, എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത്ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയാണ്. 2005 ല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍. 2011ലും 2016 ലും മണ്ണാര്‍ക്കാട് നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നിയമസഭാ സാമാജികനുള്ള കെ.കെ നായര്‍ ശ്രേഷ്ഠ സാമാജിക പുരസ്കാരം നേടി. കോളജ് വിദ്യാഭ്യാസ കാലത്ത് നാല് തവണ യു.യു.സിയുമായിരുന്നു.
അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍ (കളമശ്ശേരി)
നിയമസഭയിലേക്ക് കന്നിയങ്കം. നിലവില്‍ മുസ്ലിംലീഗ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമാണ്. 2000 മുതല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്. 2004 മുതല്‍ 2013 വരെ 8 വര്‍ഷം ഹൈക്കോടതിയില്‍ കേന്ദ്ര ഗവണ്മെന്റ് കോണ്‍സലായിരുന്നു. നിയമ വിദ്യാര്‍ത്ഥിയായിരിക്കേ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ തുടക്കം. മുസ്ലിം യൂത്ത്ലീഗിന്റെ എറണാകുളം ജില്ലാ പ്രസിഡന്റായും ആലുവ ടൗണ്‍ മുസ്ലിംലീഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടി.സി.സി തൊഴിലാളി യൂണിയന് പ്രസിഡന്റ്, കെ.എം.എം.എല്‍.എസ്.ടി.യു പ്രസിഡന്റ്, ട്രാക്കോ കേബിള്‍സ്, കെല്, എഫ്.ഐ.ടി എന്നിവിടങ്ങളിലെ തൊഴിലാളി യൂണിയന് പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുന്നു. സൈക്കിള്‍ പോളോ അസോസിയേഷന് ഓഫ് കേരളയുടെ പ്രസിഡന്റാണ്്.
കെ.എന്‍.എ ഖാദര്‍
(ഗുരുവായൂര്‍)
നിലവില്‍ വേങ്ങര എം.എല്‍.എ. ഗുരുവായൂരില്‍ നിന്നും ആദ്യ മത്സരം. 2001ല്‍ കൊണ്ടോട്ടിയില്‍ നിന്നാണ് കന്നിയങ്കം. 2011ല്‍ വള്ളിക്കുന്നില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2017ല്‍ വേങ്ങര നിയോജക മണ്ഡലങ്ങളില്‍ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും നിയമസഭയില്‍. 13 വര്‍ഷം എം.എല്‍.എ എന്ന നിലയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍. 2001 ല്‍ ആദ്യമായി എം.എല്‍.എ ഫണ്ട് എന്ന ആശയം മുന്നോട്ട് വെച്ചു. പ്രവാസി വോട്ടവകാശത്തിന് വേണ്ടി നിയമസഭയില്‍ അനൗപചാരിക ബില്‍ അവതരിപ്പിച്ചു. പൊതു വിഷയങ്ങള്‍ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു. നിരവധി അടിയന്തര പ്രമേയങ്ങള്‍ കൊണ്ടു വന്നു. ക്ഷേത്ര ജീവനക്കാര്‍ക്ക് വേണ്ടി മലബാര്‍ ദേവസ്വം ബില്ലിന് വേണ്ടി നിയമസഭയില്‍ പോരാടി.ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി. മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, സ്വതന്ത്ര തൊഴിലാളി യൂണിയന് സംസ്ഥാന പ്രസിഡന്റ് പദവികള്‍ വഹിച്ചു.
യു.സി രാമന്
(കോങ്ങാട്)
2001 ല്‍ കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും എം.എല്‍.എയായി. ദലിത്ലീഗ് സംസ്ഥാന പ്രസിഡന്റാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കൈത്തറി വികസന കോര്പ്പറേഷന് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുസ്്ലിംലീഗ് ദേശീയ പ്രവര്‍ത്തകസമിതി അംഗവും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ്. യു.ഡി.എഫ് എസ്.സി ,എസ്.ടി സമിതി ജനറല്‍ കണ്‍വീനറാണ്. ജി.എച്ച്.എസ്.എസ് കൊടുവള്ളിയിലും സെന്റ് ജോസഫ് കോളജ് ദേവഗിരിയിലുമായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
അഡ്വ.യു.എ ലത്തീഫ്
(മഞ്ചേരി)
നിയമസഭയിലേക്ക് കന്നി മത്സരം. മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ദേശീയ സമിതി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം. 1985ല്‍ ഒരു വര്‍ഷവും 1988 മുതല്‍ അഞ്ചു വര്‍ഷവും മഞ്ചേരി നഗരസഭാധ്യക്ഷനായിരുന്നു. മലപ്പുറം ജില്ലാ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്. 1973 മുതല്‍ മഞ്ചേരി ബാറില്‍ പശസ്ത ക്രിമിനല്‍ അഭിഭാഷകനാണ്. മുസ്ലിംലീഗിന്റെ അഭിഭാഷക സംഘടനയായ കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ്, മഞ്ചേരി യൂണിറ്റി വനിതാ കോളജ് മാനേജിങ്് കമ്മിറ്റി ജനറല്‍ സെക്രട്ടറി, മഞ്ചേരി സി.എച്ച്് സെന്റര്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കേരള ഡ്രഗ്സ് ആന്റ് ഫര്‍മസ്യുട്ടിക്കല്‍സ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.
മഞ്ഞളാംകുഴി അലി (മങ്കട)
1996 ല്‍ മങ്കടയില്‍ നിന്ന് കന്നിയങ്കം. 2001, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മങ്കടയില്‍ നിന്ന് ഇടതു സ്വതന്ത്രനായി നിയമസഭയിലെത്തി. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2010 ല്‍ രാജിവെച്ചു. 2011, 2016 വര്‍ഷങ്ങളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പെരിന്തല്‍മണ്ണയില്‍ നിന്ന് നിയമസഭയിലെത്തി. 2012 – 2016 കാലയളവില്‍ നഗരകാര്യ ന്യൂനപക്ഷ ക്ഷേമ മന്ത്രിയായി. രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ റിയല്‍ എസ്റ്റേറ്റ് നിയമം, ഗ്രാമ നഗരാസൂത്രണ നിയമം എന്നിവ നടപ്പാക്കി. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര് സ്മാരക അക്കാദമി ചെയര്മാന്, കെ.എസ്.എഫ്.ഡി.സി , നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രവാസി വ്യവസായിയായ ഇദ്ദേഹം സിനിമാ നിര്‍മാണം, വിതരണം എന്നീ മേഖലകളിലും മികവ് തെളിയിച്ചു. രാമപുരം ജെംസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് ചെയര്‍മാനാണ്.
കുറുക്കോളി മൊയ്തീന് (തിരൂര്‍)
നിയമസഭയിലേക്ക് കന്നി പോരാട്ടം. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, തിരൂര്‍ മണ്ഡലം, കുറ്റിപ്പുറം മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്, കല്പകഞ്ചേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി.ടി.എ പ്രസിഡന്റ്, വളവന്നൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റ്, കടുങ്ങാത്തുകുണ്ട് ക്രസന്റ് സെന്റര്‍ ഉപദേശക സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, സ്വതന്ത്ര കര്ഷകന് ദ്വൈമാസിക എഡിറ്റര്‍, പാറയില്‍ മഹല്ല് വൈസ് പ്രസിഡന്റ്, ഇസ്ലാഹുല് വില്ദാന് മദ്റസ പ്രസിഡന്റ്, വളവന്നൂര്‍ സി.എച്ച്.സിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഡയാലിസിസ് സെന്റര്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
പ്രഫ. ആബിദ് ഹുസൈന്
തങ്ങള്‍ (കോട്ടക്കല്‍)
കോട്ടക്കലില്‍ നിന്നും ജനവിധി തേടുന്നത് രണ്ടാം തവണ. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, കെ.കെ.എസ് തങ്ങള്‍ സ്മാരക യതീം ഖാന ചെയര്മാന്, വടക്കാങ്ങര പഴയ ജുമാ മസ്ജിദ് പ്രസിഡന്റ്,മങ്കട സി.എച്ച് സെന്റര്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,മങ്കട ബ്ലോക്ക് വികസന സമിതി അംഗം,കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം,ഹയര്‍ സെക്കണ്ടറി കരിക്കുലം കമ്മിറ്റി അംഗം, ഫാറൂഖ് കോളജ് സോഷ്യോളജി വിഭാഗം വകുപ്പ് മേധാവി,നായര്‍ സര്‍വീസ് സൊസൈറ്റി ഇന്സ്റ്റിറ്റിയൂഷന് ഗവേര്‍ണിങ് കൗണ്‍സില്‍ അംഗം, സി.കെ.സി.ടി സംസ്ഥാന പ്രസിഡന്റ്, സാക്ഷരതാ മിഷന് ചെയര്മാന്, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം, മുസ്ലിംലീഗ് മങ്കട മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
നജീബ് കാന്തപുരം
(പെരിന്തല്‍മണ്ണ)
നിയമസഭയിലേക്ക് കന്നി പോരാട്ടം. 1996 മുതല്‍ ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു. സമകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുത്തുകാരന്. 2015ല്‍ ചന്ദ്രിക സീനിയര്‍ സബ് എഡിറ്റര്‍ ആയിരിക്കെ 20 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനത്തില്‍നിന്ന് രാജിവെച്ച് മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. ബംഗാളിലെ നന്ദിഗ്രാം അടിസ്ഥാനമാക്കി’ ഇനിയും എന്ന ഡോക്വുമെന്ററി സംവിധാനം ചെയ്തു. 2010 ല്‍ സ്വന്തം വാര്‍ഡായ കാന്തപുരത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫാറൂഖ് കോളേജില്‍ എം.എസ്.എഫ് പ്രവര്‍ത്തകനായി തുടക്കം. കോഴിക്കോട് സര്‍വ്വകലാശാല ബി.എഡ് സെന്ററില്‍ സ്റ്റുഡന്റ് എഡിറ്റര്‍, എം.എസ്.എഫ് സംസ്ഥാന സര്‍ഗവേദി കണ്‍വീനര്‍, മുസ്്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
പി.കെ ഫിറോസ്
(താനൂര്‍)
നിയമസഭയിലേക്ക് കന്നി മത്സരം. വിദ്യാര്‍ത്ഥി യുവജന സമരനായകന്. നിലവില്‍ മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി. എം.എസ്.എഫ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ്, കുന്ദമംഗലം നിയോജക മണ്ഡലം ജന. സെക്രട്ടറി, പ്രസിഡന്റ്. കോഴിക്കോട് ജില്ലാ ട്രഷറര്‍, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ കണ്‍വീനര്‍ പദവികള്‍ വഹിച്ചു. ചക്കാലക്കല്‍ സ്കൂളില്‍ സ്കൂള്‍ ലീഡറായാണ് തുടക്കം, മുക്കം എം.ഒ.എം.എ കോളജിലും കോഴിക്കോട് ഗവണ്മെന്റ് പോളി ടെക്നിക് കോളജിലും വിദ്യാര്‍ത്ഥി യൂണിയനില്‍ അംഗമായി.
കെ.പി.എ മജീദ്
(തിരൂരങ്ങാടി)
തിരൂരങ്ങാടിയില്‍ നിന്നും മത്സരിക്കുന്നത് ആദ്യം. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി. എം.എസ്.എഫിലൂടെ തുടക്കം. മുസ്ലിം യൂത്ത്ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ 1980ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. ഭാഷാ സമര കാലത്തെ ധീരമായ നേതൃത്വം, 1992ല്‍ ഗവ:ചീഫ് വിപ്പായി. മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പദവികള്‍ വഹിച്ചു. നാഷണല്‍ സ്കൂള്‍ കൊളത്തൂര്‍, ഫറൂഖ് കോളജ് എന്നിവിടങ്ങളില്‍ പഠനം. 1980ല്‍ മങ്കടയില്‍ നിന്നും ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. 1980 മുതല്‍ 2001 വരെ എം.എല്‍.എ.
പി.ഉബൈദുല്ല
(മലപ്പുറം)
മലപ്പുറത്തു നിന്നും നിയമസഭയിലേക്ക് മൂന്നാം അങ്കം. ുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി, ദേശീയ നിര്‍വാഹക സമിതി അംഗം. എം.എസ്.എഫിലൂടെ പൊതു രംഗത്തെത്തി. എം.എസ്.എഫ് ഏറനാട് താലൂക്ക് സെക്രട്ടറി, യൂത്ത്ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി , ജില്ലാ ജനറല്‍ സെക്രട്ടറി, മുസ്ലിംലീഗ് മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മ 1991-95 ല്‍ പ്രഥമ ജില്ലാ കൗണ്‍സിലില്‍ അംഗമായി മത്സര രംഗത്തെത്തി. ജില്ലാ പഞ്ചായത്ത് അംഗം 2011-16, 2016-21 മലപ്പുറം എം.എല്‍.എ കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മെമ്പര്‍ , കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്ഗനൈസേഷന് (സി.ഇ.ഒ) സംസ്ഥാന പ്രസിഡന്റ്, അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് ഓര്ഗനൈസേഷന് (യു.ബി.ഇ.ഒ) സംസ്ഥാന പ്രസിഡന്റ്, തിരുവനന്തപുരം ടൈറ്റാനിയം എംപ്ലോയീസ് ഓര്ഗനൈസേഷന് പ്രസിഡന്റ് , മലപ്പുറം സ്പിന്നിങ് മില്‍ എംപ്ലോയീസ് ഓര്ഗനൈസേഷന് (എസ്.ടി.യു) പ്രസിഡന്റ്, കേരള ഓട്ടോമൊബൈല്‍സ് എംപ്ലോയീസ് ഓര്ഗനൈസേഷന് (എസ്.ടി.യു) എന്നീ ചുമതലകള്‍ വഹിക്കുന്നു.
പി.അബ്ദുല്‍ ഹമീദ്
(വള്ളിക്കുന്ന്)
വള്ളിക്കുന്നില്‍ നിന്നും ജനവിധി തേടുന്നത് രണ്ടാം തവണ. മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, മലപ്പുറം ജില്ല യു.ഡി.എഫ് കണ്‍വീനര്‍,മലപ്പുറം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് പെരിന്തല്‍മണ്ണ നിയോജക മണ്ഡലം പ്രസിഡന്റ്, പെരിന്തല്‍മണ്ണ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, മഞ്ചേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, കെ.എം.എം.എല്‍ ഡയറക്ടര്‍,മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.കാലിക്കറ്റ് എയര്‍പോര്‍ട്ട് ഉപദേശക സമിതി വൈസ് ചെയര്മാന്, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് മെമ്പര്‍തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. 2016 മുതല്‍ വള്ളിക്കുന്നിനെ പ്രതിനിധീകരിച്ചു നിയമസഭാ സാമാജികനാണ്.
പി.കെ കുഞ്ഞാലിക്കുട്ടി
(വേങ്ങര)
മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി. വേങ്ങരയില്‍ മൂന്നാം അതം. 2011ല്‍ വേങ്ങര മണ്ഡലം രൂപീകരിച്ചതിന് ശേഷം രണ്ടു തവണമണ്ഡലത്തെ പ്രതിനിധീകരിച്ചു. എം.എസ്.എഫിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. 1982 ല്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഭരണ നിര്‍വഹണ രംഗത്തേക്ക് പ്രവേശിച്ചത്. 1982 ലും 1987 ലും മലപ്പുറത്തു നിന്ന് കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തില്‍ 1991 ലും 1996 ലും 2001 ലും വിജയിച്ചു. 1991 ലെ കരുണാകരന് മന്ത്രി സഭയില്‍ വ്യവസായ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി. 1995 ലെ എ.കെ ആന്റണി മന്ത്രി സഭയില്‍ വാണിജ്യ വ്യവസായ മന്ത്രി. 2001 ലെ എ.കെ ആന്റണി മന്ത്രിസഭയിലും 2004 ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും വിവര സാങ്കേതിക വിദ്യ, വ്യവസായ മന്ത്രി. 2011 ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വ്യവസായ വിവര സാങ്കേതിക വകുപ്പ് മന്ത്രി. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം ചരിത്രത്തിലാദ്യമായി ദേശീയ ശരാശരിയേക്കാള്‍ മുന്നോട്ടു കുതിച്ച 1991-96 കാലത്ത് സംസ്ഥാന വ്യവസായ മന്ത്രി. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് 2017ലാണ് പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. കേരളത്തില്‍ നിന്ന് ഏറ്റവുമധികം വോട്ടുകള്‍ നേടി റെക്കോര്‍ഡോടെയാണ് അദ്ദേഹം ലോക്സഭയിലെത്തിയത്.
ടി.വി ഇബ്രാഹീം
(കൊണ്ടോട്ടി)
കൊണ്ടോട്ടിയില്‍ രണ്ടാം തവണ ജനവിധി തേടുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായിരിക്കെയാണ് എം.എല്‍.എ ആയത്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം, ഹാന്‍വീവ് ഡയറക്ടര്‍, സംസ്ഥാന സാക്ഷരതാ മിഷന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, എസ്.സി.ഇ.ആര്.ടി കോര്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.എസ്. എഫ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, യൂത്ത്ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി, മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ്, മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം.കേരള ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന് സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പി.കെ ബഷീര്‍
(ഏറനാട്)
മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം. ഏറനാട് മൂന്നാം അങ്കം. മുസ്ലിംലീഗ് നേതാവും മുന്‍ ഗവണ്മെന്റ് ചീഫ് വിപ്പുമായിരുന്ന പത്തായക്കോടന്‍ സീതി ഹാജിയുടെ മകനാണ്. 1982 മുതല്‍ പതിമൂന്ന് വര്‍ഷം എടവണ്ണ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ്. എടവണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് , വണ്ടൂര്‍ നിയോജക മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് പ്രസിഡന്റ്, മുസ്്ലിം യൂത്ത്ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2009 ല്‍ ഏറനാട് നിയോജക മണ്ഡലം നിലവില്‍ വന്നത് മുതല്‍ 2011 ല്‍ എം.എല്‍.എ ആവുന്നത് വരെ മണ്ഡലം മുസ്്ലിംലീഗ് പ്രസിഡന്റായിരുന്നു. 2000 ല്‍ കുഴിമണ്ണ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ്, 500 കോടി രൂപയിലേറെ ചെലവിട്ട് വിവിധ വികസന പദ്ധതികളാണ് 2011-16 കാലഘട്ടത്തില്‍ ഏറനാട് മണ്ഡലത്തില്‍ നടപ്പാക്കിയത്.
അബ്ദു സമദ് സമദാനി
മലപ്പുറം ലോക്സഭ
മലപ്പുറം: ലോക്സഭയിലേക്ക് കന്നി പോരാട്ടം. മുസ്്ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ്, ചിന്തകന്‍, വാഗ്്മി, എഴുത്തുകാരന്, പൊതുപ്രവര്ത്തകന്, സാമൂഹിക രാഷ്ട്രീയ കലാ സാംസ്കാരിക കലാ സാഹിത്യ മേഖലകളില്‍ നിറസാന്നിധ്യം. ഇംഗ്ലീഷ്, അറബി, സംസ്കൃതം, ഹിന്ദി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവിണ്യം. രണ്ടു തവണ രാജ്യസഭാംഗമായി (1994-2000, 2000-06). കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലുമെത്തി (2011-16). കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം എന്നിവയില്‍ അംഗത്വം വഹിച്ചു. നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്. പ്രശസ്ത പ്രഭാഷകനും ദേശീയ നേതാക്കളുടെ ഇഷ്ട പരിഭാഷകനുമാണ് അബ്ദുസമദ് സമദാനി. മികച്ച സാഹിത്യ രചനക്കുള്ള എസ്.കെ പൊറ്റക്കാട് അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്, മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് അവാര്‍ഡ്, കെ.എം സീതി സാഹിബ് അവാര്‍ഡ്, കെ.കെ രാഹുലന് അവാര്‍ഡ്, സി.എച്ച് മുഹമ്മദ്കോയ അവാര്‍ഡ്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അവാര്‍ഡ്, ഇന്റര്‍ഫെയ്ത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡ്, മൗലാനാ ആസാദ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഇന്ത്യന്‍നസ് അക്കാദമി ഡയറക്ടറും ഡോ. സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന് ചെയര്‍മാനും അന്ജുമന് തര്‍ഖീ ഉര്‍ദു ഹിന്ദ് കേരള ശാഖാ പ്രസിഡന്റും കേരള സംസ്കൃത പ്രചാരസഭാ മുഖ്യരക്ഷാധികാരിയുമാണ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
കൊച്ചി കപ്പല്‍ അപകടം; സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു
-
kerala3 days ago
കപ്പലപകടം; കടലില്‍ എണ്ണ പടരുന്നു; 13 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കള്‍
-
kerala3 days ago
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു