Connect with us

kerala

കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഉമ്മയും മകളും മുങ്ങിമരിച്ചു

മാസങ്ങള്‍ക്ക് മുമ്പ് നൂറാടി കടവില്‍ കുളിക്കാനിറങ്ങിയ നാലു കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു.

Published

on

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഉമ്മയും മകളും മുങ്ങിമരിച്ചു. മലപ്പുറം കണ്ണത്തുപാറ വി.ഐ.പി കോളനിയിലെ ഒഴുക്കപ്പറമ്പില്‍ അബ്ദുല്‍ ഗഫൂറിന്റെ മകളും കണ്ണമംഗലം മുട്ടുംപുറം ഉള്ളാട്ടുപറമ്പില്‍ ഷമീറിന്റെ ഭാര്യയുമായ ഫാത്തിമ ഫായിസ (29), മകള്‍ ദിയ ഫാത്തിമ (ഏഴ്) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫായിസയുടെ സഹോദരി ഷംനയും മൂത്ത മകള്‍ ദില്‍നയും രക്ഷപ്പെട്ടു. അപകടസമയത്ത് സ്ഥലത്തെത്തിയ കിഴക്കേപറമ്പത്ത് ഖമറുദ്ദീനാണ് ഇവരെ രണ്ടുപേരെയും രക്ഷിച്ചത്. ഇന്നലെ രാവിലെ 11.45 -ഓടെ നൂറാടി പാലത്തിന് സമീപത്തെ സ്റ്റെപ്പ് കടവിലാണ് അപകടം. ഇവരുടെ വീട്ടില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് കടവ്. സഹോദരിയേയും മക്കളെയും കൊണ്ട് കുളിക്കാനിറങ്ങിയതാണെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഈ സമയത്ത് ആരും തന്നെ കടവിലില്ലാത്തതിനാല്‍ അപകടം എങ്ങിനെയെന്നു വ്യക്തമല്ല.മൃതദേഹങ്ങള്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഷംനയെയും ദില്‍നയെയും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് രണ്ടുദിവസം മുമ്പാണ് ഫായിസയും മക്കളും സ്വന്തം വീട്ടിലേക്ക് വിരുന്നെത്തിയത്. ഒരാഴ്ച മുമ്പാണ് ഭര്‍ത്താവ് ഷമീര്‍ ഗള്‍ഫിലേക്ക് പോയത്. സഊദിയിലുള്ള ഷമീര്‍ ഇന്നു രാവിലെ എത്തിയ ശേഷമായിരിക്കും മൃതദേഹ പരിശോധനയും ഖബറടക്കവും നടക്കുക. സുഹറയാണ് ഫാത്തിമ ഫായിസയുടെ മാതാവ്. മുഹമ്മദ് ഷഹീം, മുഹമ്മദ് ഫഹീം സഹോദരങ്ങളാണ്. ചേറൂര്‍ പൂക്കോയ തങ്ങള്‍ യതീംഖാന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച ദിയ ഫാത്തിമ.
പതിവുപോലെ അങ്ങാടിയില്‍നിന്നും മടങ്ങുമ്പോഴാണ് കടലുണ്ടിപുഴയോരത്ത് നിന്ന് നേര്‍ത്ത കരച്ചില്‍ കേട്ടത്. എവിടെയും ആളെ കാണാതെ വന്നപ്പോള്‍ കടവിലേക്കിറങ്ങി ചെന്നു. അപ്പോഴാണ് ഒരുകുട്ടി വെള്ളത്തിലേക്ക് താഴ്ന്നു പോകുന്നതു ശ്രദ്ധയില്‍പെട്ടത്. താഴ്ന്ന് താഴ്ന്ന് അവസാനം അവളുടെ മുടിക്കെട്ടു മാത്രമായി. പിന്നെ ഒന്നും നോക്കാതെ പുഴയിലേക്കെടുത്തു ചാടി. അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട ദില്‍നയായിരുന്നു അത്. അവളെ എടുത്തു പൊക്കുന്നതിനിടയില്‍ എന്തോ കാലില്‍ തട്ടി. ദില്‍നയെ കരക്കെത്തിച്ച് വീണ്ടും പുഴയിലേക്കൂളിയിട്ടു. ഒരു സ്ത്രീയാണ്. പറ്റാവുന്ന ശക്തിയുപയോഗിച്ച് അവരെയും വലിച്ച് കരക്കെത്തിച്ചു.
രക്ഷപ്പെട്ടവരില്‍ മറ്റൊരാള്‍ ഷംനയായിരുന്നു. വെള്ളം കുടിച്ച് മരണത്തോട് മല്ലിടുകയാണ്. പ്രഥമ ശുശ്രൂഷ നല്‍കുന്നതിനിടക്കാണ് ദില്‍ന പറഞ്ഞത് എന്റെ ഉമ്മയെ കൂടി രക്ഷപ്പെടുത്തൂവെന്ന്. അപ്പോഴേക്കും സമീപത്ത് പശുവിനു പുല്ലരിഞ്ഞിരുന്ന നാട്ടുകാരനായ സുഹൃത്തുമെത്തി. രണ്ടുപേരും വെള്ളത്തിലേക്കെടുത്തു ചാടി. ആദ്യം കിട്ടിയത് മരണപ്പെട്ട ദിയ ഫാത്തിമയെയാണ്. രണ്ടു പേരും ചേര്‍ന്ന് കരക്കെത്തിച്ചു അപ്പോഴേക്കും അയല്‍ക്കാര്‍ ഓടിയെത്തി കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്കോടി.
വീണ്ടും പുഴയിലേക്കെടുത്തു ചാടി. മിനുട്ടുകള്‍ നീണ്ട തിരച്ചിലില്‍ മാതാവ് ഫായിസയേയും കിട്ടി. ജീവന്റെ തുടിപ്പെവിടെയെങ്കിലും ഉണ്ടോയെന്നു പരിശോധിച്ചു. മരണമുറപ്പിച്ചെങ്കിലും വേഗം ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞു. രണ്ടു പേരെ ജീവിതത്തിന്റെ കരക്കടുപ്പിച്ചെങ്കിലും മറ്റു രണ്ടു പേര്‍ നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവെക്കുമ്പോള്‍ ഖമറുദ്ദീന്റെ കണ്ണുകള്‍ നിറഞ്ഞു.
ഒരു നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ മരണവാര്‍ത്ത പരക്കുമ്പോഴും ഖമറുദ്ദീന്റെ ഇടപെടലില്‍ ആശ്വാസത്തിന്റെ തെളിനീര് പരക്കുന്നുണ്ട്. മരണപ്പെട്ട ഫായിസയുടെ അയല്‍വാസിയാണ് ഖമറുദ്ദീന്‍. കടലുണ്ടിപ്പുഴയുമായി വളരെ അടുത്തിടപഴകുന്ന ഖമറുദ്ദീന്‍ പലഘട്ടങ്ങളില്‍ രക്ഷകനായെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് നൂറാടി കടവില്‍ കുളിക്കാനിറങ്ങിയ നാലു കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു.
ഈ നാലുപേരെയും രക്ഷപ്പെടുത്തിയത് ഖമറുദ്ദീന്‍ ആയിരുന്നു. ഇത്തരത്തില്‍ നിരവധി പേരെ രക്ഷപ്പെടുത്തിയതിന്റെ കഥ ഖമറുദ്ദീന്‍ പറയുമ്പോഴും ഫായിസയും ദിയയും ഉള്ളിലൊരു നീറ്റലായുണ്ടാവും. 24 മണിക്കൂറിനിടയില്‍ മൂന്നു മരണങ്ങളാണ് കടലുണ്ടിപ്പുഴയിലുണ്ടായത്. കോങ്കയം പള്ളിക്കടവില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കവേ ദര്‍സ് വിദ്യാര്‍ഥി ടി.എം മുഹമ്മദ് ഷമീം മരണപ്പെട്ടത് വ്യാഴാഴ്ചയാണ്. അടുപ്പിച്ച് പുഴയിലുണ്ടായ മൂന്ന് മരണങ്ങളുടെ ഞെട്ടലിലാണ് നാടും നഗരവും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചന്ദ്രിക എജ്യു എക്‌സല്‍ വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍ക്ക് ഇന്ന് തുടക്കം

Published

on

ചന്ദ്രിക വിദ്യാഭ്യാസ പ്രദർശന പരിപാടിയായ എജ്യൂ – എക്‌സൽ 2024ന് ഇന്ന് കോഴിക്കോട് മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ തുടക്കമാകും. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ പാസായ വിദ്യാർത്ഥികൾക്കും യു ജി വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വഴികാട്ടിയായി മാറുന്ന എജ്യു എക്‌സൽ വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ, വിവിധ കരിയർ, മോട്ടിവേഷൻ സ്പീക്കർമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ തുടങ്ങിയവരുമായി സംവദിക്കാൻ അവസരം, വിദേശ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചുള്ള ചർച്ച വേദി ഉൾപ്പടെ വിദ്യാർത്ഥികൾക്ക് ഉപകാര പ്രദമായ നിരവധി സെഷനുകളുണ്ടാകും.

ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ആദരിക്കും. ചന്ദ്രിക വിജയമുദ്ര A+ എന്ന പേരിൽ സംഘടിപ്പിക്കുന്ന എ പ്ലസ് കാരെ ആദരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://chandrikanavathi.in/ ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

2024 മെയ് 14, 15 മെജസ്റ്റിക്ക് ഓഡിറ്റോറിയം കോഴിക്കോട്, പതിനെട്ടിന് മഞ്ചേരി വി പി ഹാൾ, ഇരുപതിന് തിരൂർ തുഞ്ചൻ മെമ്മോറിയൽ ഹാൾ, ഇരുത്തി രണ്ടിനു കണ്ണൂർ സാധു ഓഡിറ്റോറിയം, ഇരുപത്തി അഞ്ചിന് വയനാട് , ഇരുപത്തി ഏഴ് പട്ടാമ്പി, മുപ്പതിനു കൊല്ലം എന്നീ പരിപാടികൾക്ക് ശേഷം ജൂൺ ഒന്നിന് ആലുവയിൽ നടക്കുന്ന പരിപാടിയോട് കൂടി സമാപിക്കുമെന്നു ചന്ദ്രിക ഡെപ്യുട്ടി ജനറൽ മാനേജർ എസ്. മുഹമ്മദ് നജീബ് അറിയിച്ചു.

Continue Reading

kerala

ആശുപത്രിയിലേക്ക് പോകുന്നവഴി കാര്‍ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു

ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം

Published

on

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയില്‍ കുടുങ്ങിയത്. നാട്ടുക്കാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം.

Continue Reading

kerala

പൊന്നാനി ബോട്ടപകടം; അനുശോചനം രേഖപ്പെടുത്തി അബ്ദുസമദ് സമദാനി എം.പി

അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Published

on

പൊന്നാനി ബോട്ടപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി അബ്ദു സമദാനി എം.പി.  അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.ഫെയ്‌സ്ബുക്കിലൂടെയാണ് അബ്ദു സമദ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സഹോദരങ്ങളുടെ ബോട്ട് കപ്പലിടിച്ചു തകര്‍ന്ന സംഭവം നാടിനെ നടുക്കിയ വലിയ ദുരന്തമായി.
കാണാതാവുകയും പിന്നീട് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്ത പൊന്നാനി പള്ളിപ്പടിയിലെ പിക്കിന്റെ ഗഫൂര്‍, അഴീക്കല്‍ കുറിയമാക്കാനകത്ത് സലാം എന്നിവരുടെ വേര്‍പാട് എല്ലാവരെയും സങ്കടപ്പെടുത്തുന്നതാണ്.
ബോട്ടില്‍ ഉണ്ടായിരുന്ന നാലു പേര് രക്ഷപ്പെട്ട് കരക്കെത്തിയത് നമ്മെ ആശ്വാസം കൊള്ളിക്കുമ്പോഴും ഈ രണ്ടു സഹോദരന്മാരുടെ വേര്‍പാട് വലിയ ആഘാതമായിത്തന്നെ അവശേഷിക്കുന്നു.

ദുരന്ത സംബന്ധിയായ ആശ്വാസ നടപടികള്‍ക്കായി ജില്ലാ കളക്ടറേയും എസ്പിയെയും ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചു. പരമാവധി നഷ്ടപരിഹാരത്തിനുള്ള അടിയന്തിര നടപടികള്‍ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തത്സംബന്ധമായ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ പ്രത്യേകമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മഴ അടുത്ത് വരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളായ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതലുകളും ഉണ്ടാകണം.

രോഗ ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനാല്‍ ഡിസ്ചാര്‍ജ് ആയ ഉടനെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി വിടപറഞ്ഞ സഹോദരങ്ങളുടെ വീടുകളില്‍ എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്നു.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു തിരിച്ചെത്തിയവര്‍ എത്രയും വേഗത്തില്‍ ആരോഗ്യവും സ്വസ്ഥതയും വീണ്ടെടുക്കട്ടെ. അപകടത്തില്‍ നമ്മോട് വിട പറഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത് ജനങ്ങള്‍ക്കും ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ. അവര്‍ ഇരുവരെയും സര്‍വ്വശക്തനായ കാരുണ്യവാന്‍ മഗ്ഫിറത്തിലേക്ക് ചേര്‍ക്കട്ടെ’.

 

Continue Reading

Trending