Connect with us

Video Stories

ലക്ഷ്യം മറന്ന സി.പി.എം പ്രതിരോധ ജാഥ

ജാഥയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ലയെന്നതും ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജാഥയില്‍ ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രിയുടെ എല്ലാ അരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കാന്‍ എം.വി ഗോവിന്ദന്‍ തയ്യാറായില്ലയെന്നതും മുഖ്യമന്ത്രിയുടെ അനിഷ്ടത്തിനു കാരണമായിട്ടുണ്ടാവാം.

Published

on

റസാഖ് ആദൃശ്ശേരി

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥ എന്തിനു വേണ്ടിയായിരുന്നു? ആര്‍ക്കാണ് ഇതുകൊണ്ടു നേട്ടമുണ്ടായത്? കേരള രാഷ്ട്രീയത്തില്‍ യാത്ര എന്തെങ്കിലും ചലനം സൃഷ്ടിച്ചോ? തുടങ്ങിയ ചോദ്യങ്ങള്‍ പൊതുസമൂഹത്തില്‍നിന്നും ഉയരുമ്പോള്‍ അവക്കൊന്നും ശരിയായ ഉത്തരം നല്‍കാന്‍ എം.വി ഗോവിന്ദനോ സി.പി.എമ്മിനോ സാധിക്കുന്നില്ല. ‘നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ’ ജനകീയ പ്രതിരോധ യാത്രയെന്നായിരുന്നു ആദ്യം കേട്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്തപ്പോള്‍ എല്ലാവരുടെയും പ്രസംഗത്തില്‍ ഈ മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ യാത്ര കടന്നുപോയ സ്ഥലങ്ങളിലൊന്നും കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചോ പ്രധാനമന്ത്രിയെക്കുറിച്ചോ ഒരു പരാമര്‍ശവും ഉണ്ടായില്ല. സി.പി.എം എപ്പോഴും ഉരുവിടുന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയം എന്നിവ യാത്രയില്‍ പ്രാസംഗികരുടെ വിഷയമേയായിരുന്നില്ല. രാജ്യത്ത് വന്‍ വിവാദമായിരിക്കുന്ന മോദി-അദാനി കൂട്ടുകെട്ടിനെക്കുറിച്ച് മൗനം പാലിച്ചു. ഒരു കാലത്ത് ബൂര്‍ഷ്വാ മുതലാളിത്തത്തെക്കുറിച്ചു ശബ്ദിച്ചിരുന്ന പാര്‍ട്ടി, പിണറായി കാലത്ത് ആ നയത്തില്‍ നിന്നുതന്നെ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ചങ്ങാത്ത മുതലാളിത്തത്തിന്റെ ആളുകളായി സി.പി.എം മാറിയ വര്‍ത്തമാന സാഹചര്യത്തില്‍ എങ്ങനെ അദാനിയെക്കുറിച്ചു സംസാരിക്കാനാവും? മോദിയെ പോലെ അദാനി പിണറായി വിജയന്റെയും അടുപ്പക്കാരനാണല്ലോ. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ അവിടത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളേക്കാള്‍ പിണറായി സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത് അദാനിയുടെ താല്‍പര്യങ്ങള്‍ക്കായിരുന്നുവെന്നതും മറക്കാറായിട്ടില്ല.

നരേന്ദ്ര മോദി സര്‍ക്കാരും ബി.ജെ.പിയും രാജ്യത്ത് ഇളക്കിവിടുന്ന വര്‍ഗീയതയെകുറിച്ച് ഒരക്ഷരവും യാത്രയില്‍ ഉയര്‍ന്നുകേട്ടില്ല. യാത്രാസമയത്താണ് പശുവിന്റെ പേരില്‍ ഹരിയാനയില്‍ രണ്ടു യുവാക്കളെ ചുട്ടുകൊന്നത്. നാസിര്‍, ജുനൈദ് എന്നീ യുവാക്കളെ പശുക്കടത്തിന്റെ പേരില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടികൊണ്ടു പോയി കാറില്‍ വെച്ചു ചുട്ടുകൊല്ലുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം പരത്തുന്ന അനവധി സംസാരങ്ങര്‍ സംഘ് പരിവാര്‍ നേതാക്കള്‍ നടത്തുകയുണ്ടായി. ഹിന്ദുത്വ ശക്തികളുടെ ഇത്തരം ന്യൂനപക്ഷ വംശീയ ഉന്മൂലന ശ്രമങ്ങള്‍ക്കെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നിട്ടും സി.പി.എം പ്രതിഷേധിക്കുകയോ പ്രതിരോധ യാത്രയില്‍ ചര്‍ച്ചയാവുകയോ ചെയ്തില്ല. ഈ വിഷയം അല്‍പമെങ്കിലും പരാമര്‍ശിച്ചത് യാത്രയുടെ സമാപന സമ്മേളനത്തില്‍ സി.പി.എം കേന്ദ്ര സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. ഒരുപക്ഷേ, യാത്രയുടെ പരസ്യ ബാനറിലെ എഴുത്തുകള്‍ കണ്ടത് കൊണ്ടാവാം അദ്ദേഹം അങ്ങനെ പറഞ്ഞത്. അല്ലെങ്കില്‍ ബി.ജെ.പി ബാന്ധവത്തിലേര്‍പ്പെട്ടിരിക്കുന്ന തന്റെ സഹപ്രവര്‍ത്തകരുടെ ചെയ്തികള്‍ക്കെതിരെ ശബ്ദിക്കാന്‍ കഴിയാത്ത നിസ്സഹായനായ കേന്ദ്ര സെക്രട്ടറിയുടെ ആത്മരോഷം പുറത്തേക്ക് വന്നതാവാം.

കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെ എം.വി ഗോവിന്ദന്‍ ജാഥാ ക്യാപ്റ്റനെന്ന നിലക്ക് ആദ്യമായി സഞ്ചരിക്കുമ്പോള്‍, തന്റെ പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അവസ്ഥ കണ്ടു അദ്ദേഹത്തിന്റെ മനസ്സ് വേദനിച്ചിട്ടുണ്ടാവാം. മുമ്പ് തങ്ങളുടെ പാര്‍ട്ടി കേഡര്‍ സ്വഭാവമുള്ളതാണെന്ന കാര്യത്തില്‍ അവരെല്ലാം ഏറെ അഭിമാനിച്ചിരുന്നു. ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ മാര്‍ക്‌സിസ്റ്റ് രീതികളെക്കുറിച്ചു എത്രയോ ക്ലാസുകള്‍ എടുത്തിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്താണ് പാര്‍ട്ടിയുടെ അവസ്ഥ? ജാഥ കണ്ണൂരിലെത്തിയപ്പോള്‍ പാര്‍ട്ടിക്കകത്തെ ക്വട്ടേഷന്‍ സംഘങ്ങളാണ് എം.വി ഗോവിന്ദനു തലവേദനയായത്. പാര്‍ട്ടി ഊട്ടി വളര്‍ത്തിയ ക്വട്ടേഷന്‍ സംഘതലവന്‍ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകളെ പ്രതിരോധിക്കാന്‍ കുറെ കഷ്ട്ടപെട്ടു. ശുഹൈബ് എന്ന പാവം ചെറുപ്പക്കാരനെ കൊന്നു തള്ളിയതായി ബന്ധപ്പെട്ടു ആകാശിന്റെ തുറന്നുപറച്ചിലുകള്‍ കേട്ടു കേരള ജനത ഞെട്ടിയപ്പോള്‍ സി.പി.എം കൊന്നുതള്ളിയവരുടെ നിലവിളികള്‍ യാത്രയിലുടനീളം ഗോവിന്ദനെയും സഹയാത്രികരെയും പിന്തുടരുന്നുണ്ടായിരുന്നു.

കോഴിക്കോട് എത്തിയപ്പോള്‍ ഒഴിഞ്ഞ കസേരകളോടു സംസാരിക്കേണ്ട ഗതികേട് എം.വി ഗോവിന്ദനു വന്നു. പല സ്വീകരണ സ്ഥലങ്ങളിലും ആളില്ലാത്ത വല്ലാത്ത അവസ്ഥയായിരുന്നു. തൊഴിലുറപ്പ് ജോലിക്കാരെയും സര്‍ക്കാര്‍ സ്‌കൂള്‍ ബസുകളില്‍ കുട്ടികളെയും സ്വീകരണസമ്മേളന സ്ഥലങ്ങളിലേക്ക് കൊണ്ടുവന്നിട്ടും പലയിടത്തും ശോഷിച്ച സദസ്സുകളാണ് കണ്ടത്. സി.പി.എം ജനങ്ങളില്‍നിന്നും എത്രമാത്രം അകന്നിരിക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഈ സ്വീകരണ സ്ഥലങ്ങള്‍. ജാഥയുടെ തുടക്കത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി ജയരാജന്റെ വിട്ടുനില്‍ക്കല്‍ ജാഥയെ വല്ലാതെ വലച്ചു. ഇ.പിയെ കണ്ടില്ലല്ലോ എന്ന ചോദ്യത്തിനു ജാഥാ ക്യാപ്റ്റനു കൃത്യമായ മറുപടി ഉണ്ടായില്ല. അതേ സമയം ഇ.പി ജയരാജന്‍ വിവാദ ഇടനിലക്കാരന്‍ നന്ദകുമാറിന്റെ സ്വകാര്യ ചടങ്ങിന് കൊച്ചിയിലെത്തിയപ്പോള്‍ പാര്‍ട്ടിയില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന തോന്നല്‍ പുറത്തുവന്നിരുന്നു. ഇതിനു ശമനം വന്നത് ഇ.പി തൃശൂരില്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തതോടെയാണ്.

ആലപ്പുഴയില്‍ ജാഥയെ എതിരേറ്റത് സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും വിഭാഗീയതയുടെ പോര്‍വിളികളായിരുന്നു. നേതാക്കള്‍ പരസ്പരം ചേരിതിരിഞ്ഞു കൊലവിളികള്‍ നടത്തുന്ന സംഭവങ്ങളുണ്ടായി. വി.എസ് അച്യുതാനന്ദന്‍ വിശ്രമത്തിലായതോടെ പാര്‍ട്ടിയില്‍ ‘വിഭാഗീയത’ അവസാനിച്ചുവെന്നു ഗോവിന്ദനടക്കം പാര്‍ട്ടി നേതാക്കള്‍ വീമ്പിളക്കാറുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ആലപ്പുഴ ജില്ലയില്‍ വിഭാഗീയത തീര്‍ക്കാനായിരുന്നു ഗോവിന്ദന്‍ ഏറെ സമയം നീക്കിവെച്ചത്. സി.പി.എം, യുവജന, വിദ്യാര്‍ത്ഥി തൊഴിലാളി നേതാക്കളെ വിളിച്ചു അവരെ താക്കീത് ചെയ്‌തെങ്കിലും ആരും അത് കാര്യമാക്കിയില്ലെന്നാണ് മനസ്സിലാവുന്നത്. വിഭാഗീയതയെക്കുറിച്ചു പാര്‍ട്ടി സെക്രട്ടറി താക്കീത് ചെയ്യുമ്പോള്‍ ‘ആദ്യം സംസ്ഥാന തലത്തിലുള്ള വിഭാഗീയത അവസാനിപ്പിക്കൂ, എന്നിട്ടാവാം ജില്ലാ ഏരിയാ തലങ്ങളില്‍’ എന്ന മനോഭാവം അവിടെക്കൂടിയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുഖത്ത് പ്രകടമായിരുന്നു.

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജനും തമ്മില്‍ കൊമ്പുകോര്‍ത്തത് ഈയിടെയാണ്.ആലപ്പുഴയില്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം പാര്‍ട്ടിയിന്നു എത്തിപ്പെട്ട ധാര്‍മിക അപചയത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു. ജില്ലയിലെ വിഭാഗീയതയുടെ ഒരു കാരണവും ഇതുതന്നെയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ലഹരിയുടെയും മയക്കുമരുന്നിന്റെയും അടിമകളായി മാറിയിരിക്കുന്നു. പെണ്ണിനും സെക്‌സിനും വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരായി. അന്ധവിശ്വാസവും അനാചാരവും അവര്‍ക്കിടയില്‍ കൊടികുത്തിവാഴുന്നു. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിയംഗത്തെ ലഹരിക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍നിന്നും സസ്‌പെന്റ് ചെയ്തത്. സൗത്ത് ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ നഗ്‌നദൃശ്യ വിവാദവും ഉയര്‍ന്നു. ഹരിപ്പാട്ട് എസ്.എഫ്.ഐ വനിതാനേതാവിനെ ഡി.വൈ.എഫ്.ഐ നേതാവ് ബൈക്കിടിച്ച് വീഴ്ത്തിയതും ലോക്കല്‍ കമ്മിറ്റിയംഗമായ ഭാര്യയെ ഒഴിവാക്കാന്‍ ഏരിയാ കമ്മിറ്റിയംഗം ആഭിചാര ക്രിയ നടത്തിയതും പാര്‍ട്ടിയുടെ ധാര്‍മിക അധ:പതനത്തിന്റെ ഉദാഹരണങ്ങളാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും സ്തുതി പാടാനാണ് യാത്രയിലുടനീളം ഗോവിന്ദനും മറ്റുള്ളവരും സമയം ചെലവഴിച്ചത്. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ അവിഹിത ഇടപാടുകളുടെ ധാരാളം കഥകള്‍ പുറത്തു വന്നുകൊണ്ടിരുന്നു. അവയെ പ്രതിരോധിക്കേണ്ട അവസ്ഥയും ഗോവിന്ദനുണ്ടായി. ജാഥ പകുതി പിന്നിട്ടപ്പോഴാണ് സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പടുത്തലുണ്ടായത്. വിജേഷ് പിള്ള എന്നയാള്‍ സ്വപ്‌നയെ സമീപിച്ചു മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ നല്‍കാമെന്നു എം.വി ഗോവിന്ദന്‍ അറിയിച്ചിട്ടുണ്ടെന്നും ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പറഞ്ഞത്രെ.

ജാഥയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ലയെന്നതും ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജാഥയില്‍ ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രിയുടെ എല്ലാ അരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കാന്‍ എം.വി ഗോവിന്ദന്‍ തയ്യാറായില്ലയെന്നതും മുഖ്യമന്ത്രിയുടെ അനിഷ്ടത്തിനു കാരണമായിട്ടുണ്ടാവാം. ലൈഫ്മിഷന്‍ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ വിശ്വസ്തരെ ജാഥക്കിടയില്‍ ഗോവിന്ദന്‍ പല തവണ തള്ളി പറഞ്ഞു. അവര്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നു പറഞ്ഞതിലൂടെ മുഖ്യമന്ത്രിയെ പിന്നിലൂടെ കുത്തുകയായിരുന്നു എം.വി ഗോവിന്ദന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending