Connect with us

kerala

കണ്ണൂരിൽ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം

പേരാവൂരില്‍ നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് നല്‍കാന്‍ സങ്കട ഹര്‍ജി എഴുതി തയ്യാറാക്കി വെച്ചിരുന്നെങ്കിലും മുഖ്യമന്ത്രി എത്തുന്നതു വരെ കാത്തു നില്‍ക്കാതെ സുബ്രഹ്മണ്യന്‍ ജീവനൊടുക്കുകയായിരുന്നു

Published

on

കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്നില്‍ കര്‍ഷകനായ സുബ്രഹ്മണ്യന്‍ ആത്മഹത്യ ചെയ്തത് മുഖ്യമന്ത്രിക്ക് നല്‍കാന്‍ സങ്കട ഹര്‍ജി തയ്യാറാക്കി വെച്ച ശേഷം. കഴിഞ്ഞ ദിവസമാണ് മുടിക്കയം സ്വദേശി നടുവത്ത് സുബ്രഹ്മണ്യന്‍ (71) ആത്മഹത്യ ചെയ്തത്. പേരാവൂരില്‍ നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് നല്‍കാന്‍ സങ്കട ഹര്‍ജി എഴുതി തയ്യാറാക്കി വെച്ചിരുന്നെങ്കിലും മുഖ്യമന്ത്രി എത്തുന്നതു വരെ കാത്തു നില്‍ക്കാതെ സുബ്രഹ്മണ്യന്‍ ജീവനൊടുക്കുകയായിരുന്നു.

തന്റെ ജീവിത ദുരിതങ്ങള്‍ വിവരിച്ചാണ് കാന്‍സര്‍ ബാധിതനായ സുബ്രഹ്മണ്യന്‍ നിവേദനം തയ്യാറാക്കിയിരുന്നത്. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്നും നിവേദനത്തില്‍ സുബ്രഹ്മണ്യന്‍ എഴുതിയിരുന്നു. ബുധനാഴ്ച ഉച്ചക്കാണ് സുബ്രമണ്യന്‍ ആത്മഹത്യ ചെയ്തത്. ക്യാന്‍സര്‍ രോഗി ആയിരുന്ന സുബ്രമണ്യന്‍ പെന്‍ഷന്‍ കൂടി മുടങ്ങിയതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

രണ്ടേക്കര്‍ ഇരുപത് സെന്റ് സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് പലായനം ചെയ്യണ്ടി വന്ന കര്‍ഷകനാണ് സുബ്രമണ്യന്‍. ചോര വിയര്‍പ്പാക്കി നട്ടു നനച്ചതൊക്കെയും കാട്ടാന നശിപ്പിച്ചു. ഒടുവില്‍ വീടിന് നേരെയും കാട്ടനയുടെ ആക്രമണം ഉണ്ടായതോടെ എല്ലാം ഉപേക്ഷിച്ച് വാടക വീട്ടിലേക്കെത്തി. രണ്ടര വര്‍ഷമായി നാട്ടുകാര്‍ ഏര്‍പ്പാടാക്കിയ വാടകവീട്ടില്‍ ആയിരുന്നു താമസം. വാടക വാങ്ങാതെയാണ് വീട്ടുടമ ഇവരെ താമസിപ്പിച്ചിരുന്നത്. എന്നാല്‍ വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി തത്കാലം മാറി താമസിക്കാന്‍ കഴിഞ്ഞ ദിവസം വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാര്‍ മറ്റൊരു വീട് തേടുന്നതിനിടെ സുബ്രഹ്മണ്യന്‍ ജീവിതം അവസാനിപ്പിച്ചു.

ക്യാന്‍സര്‍ രോഗബാധിതനായിരുന്ന സുബ്രഹ്മണ്യന് വാര്‍ദ്ധക്യ കാല പെന്‍ഷനായിരുന്നു ഏക വരുമാന മാര്‍ഗം. എന്നാല്‍ പെന്‍ഷന്‍ മുടങ്ങിയതും പ്രതിസന്ധിയുടെ ആഴം കൂട്ടി. ലൈഫ് പദ്ധതിയിയില്‍ വീടിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും സ്വന്തമായി രണ്ടേക്കര്‍ ഭൂമിയുള്ളതിനാല്‍ നിരസിക്കപ്പെട്ടെന്നും ബന്ധുക്കള്‍ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യതള്‍ തുടര്‍ക്കഥയാകുകയാണ്. നവംബര്‍ 11നാണ് ആലപ്പുഴയിലെ കുട്ടനാട്ടില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. കടബാധ്യതയെ തുടര്‍ന്ന് തകഴി സ്വദേശി പ്രസാദാണ്(55) ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റായിരുന്നു പ്രസാദ്.

കൃഷി ആവശ്യത്തിന് വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനംനൊന്ത പ്രസാദ് ആത്മഹത്യ ചെയ്യുകയായിരുന്നു.

പിആര്‍എസ് കുടിശ്ശിക കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ അടയ്ക്കുമെന്നുമായിരുന്നു മന്ത്രിമാര്‍ പറഞ്ഞുകൊണ്ടിരുന്നത്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനുമായുള്ള പ്രസാദിന്റ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നാണ് ആത്മഹത്യയാണെന്ന് വ്യക്തമായത്. പിന്നാലെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

അതേസമയം ആത്മഹത്യ കാരണം പിആര്‍എസ് വായ്പയിലെ കുടിശ്ശിക സിബില്‍ സ്‌കോറിനെ ബാധിച്ചല്ലെന്ന് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. ബാങ്കുകള്‍ വായ്പ നിഷേധിച്ചതാണ് ആത്മഹത്യയിലേയ്ക്ക് എത്തിച്ചെന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്. പിആര്‍എസ് വായ്പാ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളൂയെന്നും അദ്ദേഹം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

GULF

എസ്എസ്എല്‍സി പതിവ് തെറ്റിയില്ല; ഇക്കുറിയും ഗള്‍ഫില്‍ വന്‍വിജയം

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ് എസ് എല്‍ സി പരീക്ഷാ വിജയത്തില്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ ഗള്‍ഫിലെ കുട്ടികള്‍ വന്‍വിജയം കരസ്ഥമാക്കി. ഇന്ത്യക്കുപുറത്തുപ്രവര്‍ത്തിക്കുന്ന എസ് എസ് എല്‍സി യുടെ ഏഴു കേന്ദ്രങ്ങളും യുഎഇയിലാണുള്ളത്.

ഇവിടെ ആകെ 533 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 516 പേരാണ് വിജയിച്ചത്. പതിനേഴ് പേര്‍ക്ക് പത്താംക്ലാസ്സിന്റെ കടമ്പ കടക്കാനായില്ല. അതേസമയം മൊത്തം 80 പേര്‍ ഫുള്‍ എപ്ലസ് നേടിയാണ് തങ്ങളുടെ വിജയം തിളക്കമുള്ളതാക്കിയത്.

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു. 113 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മുഴുവന്‍ പേരും വിജയിക്കുകയും ചെയ്തു. ഇതില്‍ 36പേര്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.

ദുബൈ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ 109 പേര്‍ പരീക്ഷയെഴുതി. 108 പേരും വിജയിച്ചു. 15 പേര്‍ ഫുള്‍ എപ്ലസ് നേടി. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 85 പേരില്‍ 80പേരും വിജയിച്ചു. അഞ്ചുപേര്‍ക്ക് വിജിയക്കാനായില്ല. ഇവിടെ ആര്‍ക്കും ഫുള്‍ എ പ്ലസ് ലഭ്യമാക്കാനായില്ല.

ഷാര്‍ജ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 57പേരും വിജയിച്ചു. പതിനൊന്ന് പേര്‍ ഫുള്‍ എ പ്ലസ് നേടി. റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 42പേരില്‍ 40പേരും വിജയിച്ചു. ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 32 പേരാണ് പരീക്ഷക്കിരുന്നതെങ്കിലും ഒമ്പതുപേര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒരാള്‍ ഫുള്‍ എ പ്ലസ് നേടി.

ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 84പേരും പാസ്സായി. 17 പേര്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി.

Continue Reading

kerala

എയര്‍ ഇന്ത്യ എക്പ്രസിന്റെ സമരം: സിവില്‍ ഏവിയേഷന്‍ മന്ത്രിയോട് പരിഹാരം കാണാന്‍ ആവശ്യപ്പെട്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്ന്
അദ്ദേഹം ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു

Published

on

എയര്‍ ഇന്ത്യ എക്പ്രസിലെ ജീവനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലകപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലിടപെട്ട് അടിയന്തിര പരിഹാരം കാണണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിന്റെ ഫലമായി ഏറ്റവുമധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളായതിനാല്‍ അവര്‍ക്ക് പ്രത്യേകമായ പരിഗണനയും സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന സര്‍വീസാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റേത്. അതിനാല്‍ തന്നെ ഇടത്തരക്കാരും തൊഴിലാളികളും മറ്റു സാധാരണക്കാരും കൂടുതലായി ആശ്രയിക്കുന്ന വിമാന സര്‍വീസാണിത്. അതുകൊണ്ട് തന്നെ സര്‍വീസ് റദ്ദാക്കപ്പെട്ടതിനാല്‍ കഠിനമായ പ്രയാസങ്ങളാണ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. കേരളീയരായ പ്രവാസികള്‍ക്ക് വലിയ ദുരിതം നല്‍കിക്കൊണ്ടാണ് സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത്. വിമാന സര്‍വീസുകള്‍ പൊടുന്നനെ റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച ജീവനക്കാരുടെ സമരത്തിന് അടിയന്തിര പരിഹാരം കാണേണ്ടതുണ്ടെന്ന് സമദാനി സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയുണ്ടായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രവാസി യാത്രക്കാര്‍ക്ക് ഇതുമൂലമുണ്ടായ പ്രയാസങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. പ്രവാസികളുടെ യാത്രയെ മാത്രമല്ല അനന്തരമുള്ള തൊഴില്‍പരവും വാണിജ്യപരവുമായ പ്ലാനുകളെയെല്ലാം അട്ടിമറിക്കുന്നതായി വിമാന സര്‍വീസ് റദ്ദാക്കല്‍ നടപടി.

റദ്ദാക്കപ്പെട്ട സര്‍വീസുകളില്‍ ബദല്‍യാത്രക്ക് അടിയന്തിര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമദാനി ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട സര്‍വീസുകളിലെ സകല യാത്രക്കാര്‍ക്കും ഉചിതമായ നഷ്ടപരിഹാരം നല്‍കേണ്ടതും നീതി മാത്രമാണ്. അതിനുതകുന്ന രീതിയിലുള്ള പാക്കേജ് അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആശംസ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു

Published

on

മലപ്പുറം: മുഴുവന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്കും ആശംസ നേര്‍ന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

പ്രതീക്ഷിച്ച ഫലത്തില്‍ സന്തോഷിക്കുന്നവരും അപ്രതീക്ഷിതമായ ഫലത്തില്‍ മനപ്രയാസമനുഭവിക്കുന്നവരുമുണ്ടാകും. വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഒരു നാഴികകല്ലാണിത്. പക്ഷെ ഇനിയുമേറെ ദൂരം പോകാനുണ്ട്. ആത്മവിശ്വാസത്തോടെ, സമര്‍പ്പണത്തോടെ ഇനിയും പഠനം തുടരണമെന്നും നല്ലൊരു ലോകം നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നും തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാമുള്ള അവസരം ബന്ധപ്പെട്ടവര്‍ ഒരുക്കിനല്‍കണം. കഴിഞ്ഞ വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇഷ്ടപ്പെട്ട സ്‌കൂളില്‍, ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതാവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending