Connect with us

More

വിദ്വേഷ പ്രസംഗങ്ങള്‍ എഴുതിത്തള്ളുമ്പോള്‍

Published

on

വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ബി. ഗോപാലകൃഷ്ണനും നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തില്‍ പരാതിക്കാരന്റെ മൊഴിപോലും രേഖപ്പെടുത്താതെ അന്വേഷണം അവസാനിപ്പിച്ച പൊലീസ് നടപടി സംസ്ഥാനത്ത് നിലനില്‍ക്കുന്ന സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. വഖഫ് വിഷയത്തില്‍ തെറ്റിദ്ധാരണാ ജനകമായ പരാമര്‍ശം നടത്തിയ സുരേഷ്ഗോപിക്കും വാവര് പള്ളിയെ അധിക്ഷേപിച്ച ഗോപാലകൃഷ്ണനുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.ആര്‍ അനൂപായിരുന്നു കമ്പളക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഈ പരാതിയിലാണ് അന്വേഷണത്തിന് പോലും തയാറാകാതെ പൊലീസിന്റെ ഏകപക്ഷിയമായ നടപടി പിണറായി പൊലീസിലെ ആര്‍.എസ്.എസ് സ്വാധീനവും തീര്‍ത്തും പക്ഷപാതപരവും ആസൂത്രിതവുമായ അവരുടെ നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രിതന്നെ അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ നല്‍കുന്ന പിന്തുണയും കേരളത്തില്‍ പരസ്യമായിത്തീര്‍ന്ന രഹസ്യമാണ്. ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ പോലും ലഭിക്കാത്ത ഈ പിന്തുണ അഭംഗുരം തുടരുന്നുവെന്നത് തിരിച്ചടികളില്‍ നിന്ന് ഒരു പാഠവും പഠിക്കാന്‍ തങ്ങള്‍ സന്നദ്ധരല്ല എന്ന സര്‍ക്കാറിന്റെ പ്രഖ്യാപനമാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പെട്ടി വിവാദമായും കൊടകര കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തലുകളായും ഈ അവിശുദ്ധ ബാന്ധവം മറനിക്കിപ്പുറത്തുവരികയും മതേതര വിശ്വാസികളില്‍ നിന്ന് കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്ത് ദിവസങ്ങള്‍ക്കകമാണ് ഈ ഒത്തുതീര്‍പ്പെന്നത് സി.പി.എം തുടങ്ങിവെച്ചിരിക്കുന്ന ധ്രുവീകരണ രാഷ്ട്രീയ ത്തിലേക്കുള്ള വിരല്‍ചൂണ്ടലാണ്.

കേരള പൊലീസിലെ ആര്‍.എസ്.എസ് വല്‍ക്കരണത്തിന് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് തന്നെ ആരംഭംകുറിച്ചതാണ്. സിറാജുന്നിസ എന്ന പതിനൊന്നുകാരി പാലക്കാട്ടെ പുതുപ്പള്ളിത്തെരുവില്‍ കൊല്ലപ്പെടാന്‍ കാരണമായത് എ.ജി രമണ്‍ ശ്രീവാസ്തവയുടെ ആക്രോശമായിരുനന്നുവെങ്കില്‍ അതേ രമണ്‍ ശ്രീവാസ്തവയെ സര്‍ക്കാറിന്റെ ഉപദേഷ്ടാവായി നിയോഗിച്ചുകൊണ്ട് തുടക്കമിട്ട നീക്കങ്ങള്‍ക്ക് പിന്നീട് ഒരിടവേളപോലും ഉണ്ടായിട്ടില്ല. 2017 ആഗസ്റ്റ് 17ന് കന്യാ കുമാരിയില്‍ പൊലീസില്‍ ആര്‍.എസ്.എസ് വിങ് പഠന ശിബിരം സംഘടിപ്പിച്ചതായി മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിടുകയുണ്ടായി. മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ വിതരണം ചെയ്തു എന്നപേരില്‍ 39 മുജാഹിദ് പ്രവര്‍ത്തകരെ പിണറായിയുടെ പൊലീസ് അറസ്റ്റുചെയ്തത് കേരളത്തെ ഞെട്ടിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ബീഫ് വിളമ്പുന്നതിന് ഐ.ജി സുരേഷ് രാജ് പുരോഹതിക്ക് വിലക്കേര്‍പ്പെടുത്തിയത്. മലപ്പുറം ജില്ലക്കെതിരായ ആര്‍.എസ്.എസിന്റെ വ്യാജ പ്രചരണത്തിന് വളംവെച്ചുനല്‍കാനും കേരള പൊലീസ് കിണഞ്ഞുശ്രമിക്കുന്നതും ഇതിന്റെ ഉദാഹരണം തന്നെ. പിണറായി സര്‍ക്കാറിന്റെ കാലത്ത് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നിസാരമായ സംഭവങ്ങളില്‍ പോലും ഗുരുതരമായ വകുപ്പുകള്‍ ചുമത്തപ്പെടുമ്പോള്‍ ഇതേ പൊലീസ് തന്നെയാണ് ആര്‍.എസ്.എസുകാര്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ കേസുകള്‍ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നതും. കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്.

ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെയും ക്രമസമാധാനത്തിന്റെ ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറും നിരവിധി തവണ കൂടിക്കാഴ്ച്ച നടത്തിയ വിവരം പ്രതിപക്ഷ നേതാവ് പുറത്തുകൊണ്ടുവന്നപ്പോള്‍ ഇതിലെന്താണ് അല്‍ഭുതപ്പെടാനുള്ളതെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും ആവര്‍ത്തിച്ചത്. ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ലോക്നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചു എന്നുമാത്രമല്ല, വിരമിച്ച ശേഷം ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി കൊച്ചി മെട്രോയുടെ എം.ഡിയായി നിയമിക്കുകയും ചെയ്യുകയുണ്ടായി. 2018 ല്‍ ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ അണികളെ അഭിസംബോധന ചെയ്യാന്‍ ഹിന്ദുഐക്യവേദി കണ്‍വീനര്‍ വത്സന്‍ തില്ലങ്കേരിക്ക് തങ്ങളുടെ മെഗാഫോണ്‍ നല്‍കാന്‍ മടികാണിക്കാതിരുന്നതും ഈ പൊലീസ് തന്നെയാണ്. പിണറായി അധികാരമേറ്റ കാലംമുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ആരോപണം ഭരണപക്ഷ എം.എല്‍.എ പി.വി. അന്‍വര്‍തന്നെ ഈയിടെ തുറന്നു പറയുകയുണ്ടായി സി.പി.ഐ നേതാവ് ആനിരാജയും സമാന ആരോപണം ഉന്നയിച്ചിരുന്നു. ആനിരാജക്ക് മൗനിയാകേണ്ടിവന്നപ്പോള്‍ അന്‍വറിന് മുന്നണി തന്നെ വിടേണ്ടിവന്നു എന്നതായിരുന്നു ഇതിന്റെ പരിണിത ഫലം. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസ് കേന്ദ്രനേത്യത്വത്തിന്റെ ആശിര്‍വാദത്തോടെ യോഗാചാര്യന്‍ ശ്രിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ രഹസ്യ കൂടിക്കാഴ്ചയുടെ തുടര്‍ചയായ ഈ ബന്ധം കൊണ്ടുംകൊടുത്തും മുന്നേറുകയാണ്. കേരള പൊലീസ് സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് കുടപിടിക്കുമ്പോള്‍ പിണറായിക്ക് ലഭിക്കുന്ന ആനുകൂല്യം തനിക്കെതിരായ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അനേ ഷണത്തില്‍നിന്നുള്ള പൂര്‍ണ സംരക്ഷണമാണ്.

 

Auto

ജെ.എസ്‌.ഡബ്ല്യു–എം.ജി വിൻഡ്സർ ഇ.വി. വിൽപ്പനയിൽ റെക്കോർഡ്: 400 ദിവസത്തിൽ 50,000 യൂണിറ്റ്

2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മോഡൽ വെറും 400 ദിവസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.

Published

on

ന്യൂഡൽഹി: ജെ.എസ്‌.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യയുടെ ഇലക്ട്രിക് എസ്‌.യു.വിയായ വിൻഡ്സർ ഇ.വി. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഇ.വി. മോഡലായി ഉയർന്നു. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മോഡൽ വെറും 400 ദിവസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.

12.65 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന മോഡലിന്റെ വില, ബാറ്ററി-ആസ്-എ-സർവീസ് (BaaS) സ്കീമിൽ 9.99 ലക്ഷം രൂപ വരെയും കുറയുന്നു. എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസ്സൻസ്, എക്സ്ക്ലൂസീവ് പ്രൊ, എസ്സൻസ് പ്രൊ, 300 യൂണിറ്റുകൾ മാത്രം ഉള്ള ഇൻസ്പയർ എഡിഷൻ എന്നിവയാണ് ലഭ്യമായ വേരിയന്റുകൾ.

38 kWh, 52.9 kWh എന്നീ രണ്ട് ബാറ്ററി പാക്കുകളിലായാണ് വിൻഡ്സർ ഇ.വി. ലഭ്യമാകുന്നത്. ആദ്യത്തെ ബാറ്ററി പാക്ക് ഒറ്റ ചാർജിൽ 332 കിമീയും രണ്ടാമത്തെ പാക്ക് 449 കിമീയും റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

135 ഡിഗ്രി വരെ ചരിയുന്ന എറോ ലൗഞ്ച് സീറ്റുകൾ, 5.6 ഇഞ്ച് ടച്ച്സ്ക്രീൻ, 9 സ്പീക്കറുകൾ, 80-ലധികം കണക്റ്റഡ് ഫീച്ചറുകൾ, 100-ലധികം എ.ഐ. വോയ്സ് കമാൻഡുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. കൂടാതെ പ്രൊ മോഡലുകൾക്ക് V2V, V2L സപ്പോർട്ടും ADAS ലെവൽ 2 സുരക്ഷാ സവിശേഷതയും ലഭിക്കും.

ഇന്ത്യൻ ഇ.വി. വിപണിയിൽ വേഗത്തിൽ മുന്നേറ്റം നടത്തി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറിയതോടെ വിൻഡ്സർ ഇ.വി. JSW–MG കൂട്ടുകെട്ടിന് വലിയ നേട്ടമായതായി വിദഗ്ധർ വിലയിരുത്തുന്നു.

Continue Reading

Health

ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി; ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

Published

on

തിരുവനന്തപുരം: അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉത്തേജക മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും കേരളം നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നടക്കുന്നതായി വിവരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു സ്ഥാപനം വഴി ഓണ്‍ലൈനാഴി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥന്‍ അവരുടെ വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു തടസവുമില്ലാതെ അയച്ചു കൊടുത്തു. അതേസമയം അതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. വില്‍പന നടത്തിയ സ്ഥാപനം കണ്ടെത്താന്‍ ഇതോടെ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി പിന്തുടര്‍ന്നാണ് ചെയ്താണ് റെയ്ഡ് നടത്തിയത്.

Continue Reading

kerala

നാമനിര്‍ദേശ പ്രതിക നല്‍കിയത് 45,652 പേര്‍

Published

on

തിരുവനന്തപുരം: രണ്ട് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് 45,652 പേര്‍. പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ഥികളുടെയും റിബലുകളുടെയും ഉള്‍പ്പെടെ 59,667 നാമനിര്‍ദേശ പത്രികകളാണ് കമ്മിഷന് ലഭിച്ചത്. പത്രിക നല്‍കിയവരില്‍ 22,927 പേര്‍ വനിതകളാണ്. 22,927 പുരുഷന്‍മാരും പത്രിക നല്‍കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറത്താണ്, 5,845. എറണാകളുത്ത് 4616 പേരും തൃശൂരില്‍ 4327 പേരും പത്രിക നല്‍കിയിട്ടുണ്ട്. ആലപ്പുഴ-3830, കോഴിക്കോട്-3775, കൊല്ലം-3530, തിരുവനന്തപുരം-3485, പാലക്കാട്-3459, കോട്ടയം-2988, കണ്ണൂര്‍ 2564, പത്തനംതിട്ട-2317, ഇടുക്കി-2015, കാസര്‍കോട് -1561, വയനാട് 1340 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.

നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദേശ പത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.

Continue Reading

Trending