Connect with us

More

വിദ്വേഷ പ്രസംഗങ്ങള്‍ എഴുതിത്തള്ളുമ്പോള്‍

Published

on

വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ബി. ഗോപാലകൃഷ്ണനും നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തില്‍ പരാതിക്കാരന്റെ മൊഴിപോലും രേഖപ്പെടുത്താതെ അന്വേഷണം അവസാനിപ്പിച്ച പൊലീസ് നടപടി സംസ്ഥാനത്ത് നിലനില്‍ക്കുന്ന സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. വഖഫ് വിഷയത്തില്‍ തെറ്റിദ്ധാരണാ ജനകമായ പരാമര്‍ശം നടത്തിയ സുരേഷ്ഗോപിക്കും വാവര് പള്ളിയെ അധിക്ഷേപിച്ച ഗോപാലകൃഷ്ണനുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.ആര്‍ അനൂപായിരുന്നു കമ്പളക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഈ പരാതിയിലാണ് അന്വേഷണത്തിന് പോലും തയാറാകാതെ പൊലീസിന്റെ ഏകപക്ഷിയമായ നടപടി പിണറായി പൊലീസിലെ ആര്‍.എസ്.എസ് സ്വാധീനവും തീര്‍ത്തും പക്ഷപാതപരവും ആസൂത്രിതവുമായ അവരുടെ നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രിതന്നെ അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ നല്‍കുന്ന പിന്തുണയും കേരളത്തില്‍ പരസ്യമായിത്തീര്‍ന്ന രഹസ്യമാണ്. ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ പോലും ലഭിക്കാത്ത ഈ പിന്തുണ അഭംഗുരം തുടരുന്നുവെന്നത് തിരിച്ചടികളില്‍ നിന്ന് ഒരു പാഠവും പഠിക്കാന്‍ തങ്ങള്‍ സന്നദ്ധരല്ല എന്ന സര്‍ക്കാറിന്റെ പ്രഖ്യാപനമാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പെട്ടി വിവാദമായും കൊടകര കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തലുകളായും ഈ അവിശുദ്ധ ബാന്ധവം മറനിക്കിപ്പുറത്തുവരികയും മതേതര വിശ്വാസികളില്‍ നിന്ന് കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്ത് ദിവസങ്ങള്‍ക്കകമാണ് ഈ ഒത്തുതീര്‍പ്പെന്നത് സി.പി.എം തുടങ്ങിവെച്ചിരിക്കുന്ന ധ്രുവീകരണ രാഷ്ട്രീയ ത്തിലേക്കുള്ള വിരല്‍ചൂണ്ടലാണ്.

കേരള പൊലീസിലെ ആര്‍.എസ്.എസ് വല്‍ക്കരണത്തിന് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് തന്നെ ആരംഭംകുറിച്ചതാണ്. സിറാജുന്നിസ എന്ന പതിനൊന്നുകാരി പാലക്കാട്ടെ പുതുപ്പള്ളിത്തെരുവില്‍ കൊല്ലപ്പെടാന്‍ കാരണമായത് എ.ജി രമണ്‍ ശ്രീവാസ്തവയുടെ ആക്രോശമായിരുനന്നുവെങ്കില്‍ അതേ രമണ്‍ ശ്രീവാസ്തവയെ സര്‍ക്കാറിന്റെ ഉപദേഷ്ടാവായി നിയോഗിച്ചുകൊണ്ട് തുടക്കമിട്ട നീക്കങ്ങള്‍ക്ക് പിന്നീട് ഒരിടവേളപോലും ഉണ്ടായിട്ടില്ല. 2017 ആഗസ്റ്റ് 17ന് കന്യാ കുമാരിയില്‍ പൊലീസില്‍ ആര്‍.എസ്.എസ് വിങ് പഠന ശിബിരം സംഘടിപ്പിച്ചതായി മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിടുകയുണ്ടായി. മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ വിതരണം ചെയ്തു എന്നപേരില്‍ 39 മുജാഹിദ് പ്രവര്‍ത്തകരെ പിണറായിയുടെ പൊലീസ് അറസ്റ്റുചെയ്തത് കേരളത്തെ ഞെട്ടിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ബീഫ് വിളമ്പുന്നതിന് ഐ.ജി സുരേഷ് രാജ് പുരോഹതിക്ക് വിലക്കേര്‍പ്പെടുത്തിയത്. മലപ്പുറം ജില്ലക്കെതിരായ ആര്‍.എസ്.എസിന്റെ വ്യാജ പ്രചരണത്തിന് വളംവെച്ചുനല്‍കാനും കേരള പൊലീസ് കിണഞ്ഞുശ്രമിക്കുന്നതും ഇതിന്റെ ഉദാഹരണം തന്നെ. പിണറായി സര്‍ക്കാറിന്റെ കാലത്ത് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നിസാരമായ സംഭവങ്ങളില്‍ പോലും ഗുരുതരമായ വകുപ്പുകള്‍ ചുമത്തപ്പെടുമ്പോള്‍ ഇതേ പൊലീസ് തന്നെയാണ് ആര്‍.എസ്.എസുകാര്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ കേസുകള്‍ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നതും. കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്.

ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെയും ക്രമസമാധാനത്തിന്റെ ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറും നിരവിധി തവണ കൂടിക്കാഴ്ച്ച നടത്തിയ വിവരം പ്രതിപക്ഷ നേതാവ് പുറത്തുകൊണ്ടുവന്നപ്പോള്‍ ഇതിലെന്താണ് അല്‍ഭുതപ്പെടാനുള്ളതെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും ആവര്‍ത്തിച്ചത്. ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ലോക്നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചു എന്നുമാത്രമല്ല, വിരമിച്ച ശേഷം ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി കൊച്ചി മെട്രോയുടെ എം.ഡിയായി നിയമിക്കുകയും ചെയ്യുകയുണ്ടായി. 2018 ല്‍ ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ അണികളെ അഭിസംബോധന ചെയ്യാന്‍ ഹിന്ദുഐക്യവേദി കണ്‍വീനര്‍ വത്സന്‍ തില്ലങ്കേരിക്ക് തങ്ങളുടെ മെഗാഫോണ്‍ നല്‍കാന്‍ മടികാണിക്കാതിരുന്നതും ഈ പൊലീസ് തന്നെയാണ്. പിണറായി അധികാരമേറ്റ കാലംമുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ആരോപണം ഭരണപക്ഷ എം.എല്‍.എ പി.വി. അന്‍വര്‍തന്നെ ഈയിടെ തുറന്നു പറയുകയുണ്ടായി സി.പി.ഐ നേതാവ് ആനിരാജയും സമാന ആരോപണം ഉന്നയിച്ചിരുന്നു. ആനിരാജക്ക് മൗനിയാകേണ്ടിവന്നപ്പോള്‍ അന്‍വറിന് മുന്നണി തന്നെ വിടേണ്ടിവന്നു എന്നതായിരുന്നു ഇതിന്റെ പരിണിത ഫലം. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസ് കേന്ദ്രനേത്യത്വത്തിന്റെ ആശിര്‍വാദത്തോടെ യോഗാചാര്യന്‍ ശ്രിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ രഹസ്യ കൂടിക്കാഴ്ചയുടെ തുടര്‍ചയായ ഈ ബന്ധം കൊണ്ടുംകൊടുത്തും മുന്നേറുകയാണ്. കേരള പൊലീസ് സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് കുടപിടിക്കുമ്പോള്‍ പിണറായിക്ക് ലഭിക്കുന്ന ആനുകൂല്യം തനിക്കെതിരായ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അനേ ഷണത്തില്‍നിന്നുള്ള പൂര്‍ണ സംരക്ഷണമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.

നാളെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. നാളെ കോഴിക്കോട്, വയനാട് ,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മഴയ്‌ക്കൊപ്പം രാത്രി നേരങ്ങളില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ദുരന്തനിവാരണ വകുപ്പ് നല്‍കുന്ന ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാം:

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.
Continue Reading

kerala

‘വേടന്‍ എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര്‍ മധു

Published

on

കോഴിക്കോട്: വേടൻ എന്ന പേര് തന്നെ വ്യാജമാണെന്നും അവൻ്റെ പിന്നിൽ ജിഹാദികളാണെന്നും ആർഎസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപർ എന്‍.ആര്‍ മധു. അദ്ദേഹത്തിന്റെ പാട്ടുകള്‍ തന്നെയാണ് ഇതിനൊക്കെ തെളിവെന്നും വേടന്റെ പാട്ടുകൾ പരിശോധിച്ചാൽ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ലെന്നും എന്‍.ആര്‍ മധു ആരോപിക്കുന്നു. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

”കേരളത്തിൽ ഹിന്ദുവായി ജീവിക്കുന്നത് എത്രത്തോളം അപകടമാണെന്ന് തെളിയിക്കുന്നതാണ് വേടനെതിരായ പരാമർശത്തിലെ തനിക്കെതിരായ കേസ്. വേടനെന്ന പേര് തന്നെ വ്യാജമാണ്. വേടൻ സമുദായം മഹത്തായ പാരമ്പര്യമുള്ളവരാണ്. അയാൾ വേടൻ സമുദായത്തിൽപെട്ടയാളല്ല. വേടനെന്ന പേര് ഇവിടെ ദുരുപയോഗം ചെയ്യുകയാണ്. മയക്കുമുരുന്ന് ഉപയോഗിക്കുന്ന അച്ചടക്കമില്ലാത്ത വ്യക്തി വേടൻ എന്ന ഗോത്രസമൂഹത്തെ അപമാനിക്കുകയാണ്. ഇത്തരം ആളുകളെ ഭരണകൂടം തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

വേടനെന്ന കലാകാരന് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഈ ആവിഷ്‌കാര സ്വാതന്ത്ര്യം ഈ നാടിന്റെ സംസ്‌കാരത്തിനും ദേശീയ സുരക്ഷിതത്വത്തിനും അനുഗുണമാകണം. വേടന്റെ പാട്ടുകൾ പരിശോധിച്ചാൽ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ല.

ലോകത്തുള്ള അടിച്ചമർത്തപ്പെട്ടവരുടെ പാട്ടുകളൊക്കെ വേടൻ പാടുന്നുണ്ട്. ‘സിറിയ നിൻ മാറിലെ മുറിവ്, കൊറിയ നിൻ മീതെ കഴുകന്മാർ, ലങ്കയിൽ ദാഹം മാറാത്ത പുലികൾ അലയുന്നു’- ഇങ്ങനെയൊക്കെയാണ് വരികൾ. വേടന്റെ ഒർജിൻ ശ്രീലങ്കൻ വനിതയാണ്. വേടന്‍ പാടുന്ന ഈ പുലികൾ എൽടിടിഇക്കാരാണ്. അവരെ മഹത്വവ്തകരിക്കുകയാണ്. അവരുടെ ദാഹം മാറിയിട്ടില്ല എന്ന് പറഞ്ഞാൽ പരോക്ഷമായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കലാണ്. ആളു കൂടുന്നു എന്നത് കൊണ്ട് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

മറ്റൊന്ന് സോമാലിയൻ ബാല്യങ്ങൾ കുടിനീര് തേടി അലയുന്ന് എന്നാണ്. എന്തിന് സോമാലിയ വരെ പോകണം. ദളിതന്റെയും പിന്നോക്കക്കാരന്റെയും ദുര്യോഗം അറിയണമെങ്കിൽ വയനാട്ടിലേക്ക് പോയാൽ മതി. അവർക്ക് കുടനീരില്ല. അതൊന്നും പാടുന്നില്ല.വേടന്റെ പട്ടിക്കിട്ടിരിക്കുന്ന പേര് ബുദ്ധൻ എന്നാണ്. നമ്മുടെ നാട്ടിലെ ചിലർക്ക് പട്ടി ഹറാമാണ്. ആ പട്ടിക്ക് ബുദ്ധന്റെ പേര് ഇടുന്നതിലൂടെ ഈ ഹറാം വാദികളുടെ പ്രീതി പിടിച്ചുപറ്റാനാണ് വേടൻ ശ്രമിക്കുന്നത്

ദളിത് പശ്ചാത്തലം ഉപയോഗിച്ചുകൊണ്ട് വേടൻ നടത്തുന്ന പരിശ്രമങ്ങൾ ഹിന്ദു സമൂഹത്തിലുണ്ടാകുന്ന ജാതി അതീതമായ ഐക്യത്തെ അട്ടിമറിക്കാനാണ്. ഇവിടെ ബോധപൂർവമായ മുസ്‌ലിം-ദളിത് ഐക്യവാദം ഉയർത്തുന്നുണ്ട്. ഇത് രാജ്യത്തെ ശിഥിലീകരിക്കാൻ വേണ്ടി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളെ മുസ്‌ലിം വിഭാഗങ്ങളിലേക്ക് ചേർക്കാനാണ്. അതിന്റെ വക്താവാണ് വേടൻ എന്ന് സംശയിക്കുന്നു.

വേടൻ എന്ന കലാകാരൻ ഉയർത്തുന്ന സാഹിത്യവും അയാളുടെ ശരീരഭാഷ മുഴുവനും ഇവിടുത്തെ ദളിതർക്ക് വേണ്ടിയല്ല. ആരുടേയൊ കയ്യിലെ ചട്ടുകമാണ്. അത് ജിഹാദികളാണ്”- ഇങ്ങനെ പോകുന്നു എന്‍.ആര്‍ മധുവിന്റെ ആരോപണങ്ങള്‍.

 

Continue Reading

kerala

കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്‌നിശമന സേനയും സ്ഥലത്തെത്തി

Published

on

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡിൽ (മൊഫ്യൂസൽ ബസ്‍സ്റ്റാൻഡ്) വൈകീട്ട് തുടങ്ങിയ വൻ തീപിടിത്തം ഇപ്പോഴും തുടരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. രണ്ടു മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും നിരവധി യൂണിറ്റ് ഫയർഫോഴ്സ് സംഘങ്ങൾ നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

പുതിയ ബസ്‍സ്റ്റാൻഡ് കെട്ടിടത്തിലെ ബുക്സ്റ്റാളിനോട് ചേർന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതൽ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാൻ അഗ്നിരക്ഷാ സേന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലപ്രദമായില്ല.

സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ മുഴുവൻ മാറ്റി. ആളുകളെ ഒഴിപ്പിച്ചു. ബസ്‍സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവൃത്തിച്ചിരുന്ന കടകൾ പൂട്ടിച്ചു. ആർക്കും ആളപായമില്ലെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിനായി റോഡുകൾ അടച്ചതോടെ നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിച്ചു.

 

Continue Reading

Trending