kerala
ഹജ്ജ്: വെയ്റ്റിങ് ലിസ്റ്റിലെ 78 പേര്‍ക്കു കൂടി അവസരം
ക്രമ നമ്പര്‍ 5174 മുതല്‍ 5251 വരെയുള്ള അപേക്ഷകര്‍ക്ക് കുടിയാണ് അവസരം ലഭിച്ചത്.
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 78പേര്‍ക്കു കൂടി ഹജ്ജിന് അവസരം. ക്രമ നമ്പര്‍ 5174 മുതല്‍ 5251 വരെയുള്ള അപേക്ഷകര്‍ക്ക് കുടിയാണ് അവസരം ലഭിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ 2026 ജനുവരി എട്ടിനകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉള്‍പ്പെടെ ഒരാള്‍ക്ക് 2,77,300 രൂപ അടക്കണം. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓണ്‍ലൈന്‍ ആയോ പണമടക്കാവുന്നതാണ്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയില്‍ അപേക്ഷകനും, നോമിനിയും ഒപ്പിടണം), പണമടച്ച പേ-ഇന്‍ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സ്ക്രീനിങ് ആന്റ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ഗവണ്മെന്റ് അലോപ്പതി ഡോക്ടര്‍ പരിശോധിച്ചതാകണം) ജനുവരി 11നകം ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുകയോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂര്‍ ഓഫീസില്‍ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്.
വിവരങ്ങള്‍ക്ക്:
ഫോണ്‍: 0483-2710717, 2717572
Website:https://hajcommittee.gov.in, kerlahaj committee.org
kerala
കണ്ണൂരില്‍ യു.പി സ്വദേശിയുടെ മരണം; എഫ്.ഐ.ആറില്‍ ആള്‍ക്കൂട്ട ആക്രമണം പരാമര്‍ശിക്കാതെ പൊലീസ്
നയീം സല്‍മാനിയെ മരണത്തിലേക്ക് നയിച്ചത് ആള്‍ക്കൂട്ട മര്‍ദനമായിട്ടും ഹൃദയാഘാതമെന്ന പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിന്റെ പഴുതുപിടിച്ച് പൊലീസ്.
കണ്ണൂര്‍: ശ്രീകണ്ഠപുരത്ത് യു.പി സ്വദേശി മരിച്ച സംഭവത്തില്‍ എഫ്.ഐ.ആറില്‍ ആള്‍ക്കൂട്ട ആക്രമണം പരാമര്‍ശിക്കാതെ പൊലീസ്. ബാര്‍ബര്‍ നയീം സല്‍മാനിയെ (49) മരണത്തിലേക്ക് നയിച്ചത് ആള്‍ക്കൂട്ട മര്‍ദനമായിട്ടും ഹൃദയാഘാതമെന്ന പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിന്റെ പഴുതുപിടിച്ച് പൊലീസ്. മരിക്കുന്നതിന്റെ തലേ ദിവസം ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായതായി പരാതി ലഭിച്ചിട്ടും ആള്‍ക്കൂട്ട ആക്രമണം മൂലം മരിച്ചാല്‍ ചുമത്തുന്ന ബി.എന്‍.എസ് 103 (1) വകുപ്പ് ചുമത്തിയിട്ടില്ല.
നയീമിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തെങ്കിലും സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് ഏഴുപേര്‍ക്കെതിരെ പിന്നീട് കേസെടുത്തു. എന്നാല്‍ ആള്‍ക്കൂട്ടക്കൊലപാതകമെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ആള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ശ്രീകണ്ഠപുരത്ത് 11വര്‍ഷമായി ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരനാണ് നയിം. കഴിഞ്ഞ ക്രിസ്മസ് ദിവസം വൈകീട്ടാണ് ജിസ് വര്‍ഗീസ് മുടിവെട്ടാനായി കടയിലെത്തിയതും കൂലിയെ ചൊല്ലി വാക് തര്‍ക്കമുണ്ടായെന്നും കടയുടമ ജോണി സെബാസ്റ്റ്യന്‍ പറഞ്ഞു. ഫേഷ്യലിനും കട്ടിങ്ങിനുമായി 300 രൂപക്കുപകരം 250 രൂപയാണ് നല്‍കിയത്. ബാക്കി തുക ചോദിച്ചതാണ് പ്രകോപന കാരണം. ബാര്‍ബര്‍ ഷോപ്പിലെ മര്‍ദനത്തിനുശേഷം താമസസ്ഥലത്ത് ജിസിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം എത്തി മര്‍ദിക്കുകയായിരുന്നു. പിതാവിനെ മര്‍ദിക്കുന്നത് തടയാനെത്തിയ 18കാരനായ മകമും മര്‍ദനമേറ്റു. പിറ്റേന്ന് രാവിലെ നയിമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
kerala
കൊച്ചി ബ്രോഡ്വേയില് വന്‍ തീപിടിത്തം; 12 ഓളം കടകള്‍ കത്തിയമര്‍ന്നു
പുലര്‍ച്ചെ 1:15-ഓടെ ശ്രീധര്‍ തിയേറ്ററിനടുത്തുള്ള കടകള്‍ക്കാണ് തീപിടിച്ചത്.
കൊച്ചി: എറണാകുളം നഗരത്തിലെ ബ്രോഡ്വേയില് വന്‍ തീപിടിത്തം. 12 ഓളം കടകള്‍ കത്തിനശിച്ചു. ഫാന്‍സി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന കടകളാണ് കത്തിനശിച്ചത്. പുലര്‍ച്ചെ 1:15-ഓടെ ശ്രീധര്‍ തിയേറ്ററിനടുത്തുള്ള കടകള്‍ക്കാണ് തീപിടിച്ചത്.
പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാന്‍സി സാധനങ്ങളും ഉള്ള കടകളായതിനാല്‍ തീ അതിവേഗം പടരുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെ 11 യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
kerala
ശബരിമല സ്വര്‍ണകൊള്ള; പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന പരാതി, ഡി. മണിയെ ചോദ്യം ചെയ്യും
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഡി മണിയോട് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന പരാതിയില്‍ ഡി. മണിയെ ഇന്ന് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഡി മണിയോട് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. മണിയുടെ സഹായികളായ ശ്രീകൃഷ്ണന്, ബാലമുരുകന് തുടങ്ങിയവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഡി മണിയെ ഡിണ്ടിഗലിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വിഗ്രഹക്കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് മണി മൊഴി നല്‍കിയിരുന്നത്. ശബരിമലയിലെ ഒരു ഉന്നതന്റെ സഹായത്തോടെ പോറ്റി ഇടപെട്ട് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തി എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.
അതേസമയം, കേസില്‍ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ എസ്ഐടി ഇന്ന് അപേക്ഷ സമര്‍പ്പിക്കും. കൊല്ലം വിജിലന്‍സ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നല്‍കുന്നത്.
സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധനെയും കൂടുതല്‍ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്ന കസ്റ്റഡി അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും. കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ എ. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി തീരുന്നതിനെ തുടര്‍ന്ന് ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യപേക്ഷയും വിജിലന്‍സ് കോടതി പരിഗണിക്കും.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
india1 day agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala3 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
News2 days agoപാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31
