Connect with us

kerala

കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന; യു.പി.ഐ വഴി 16.5 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി

‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍, ലൈന്‍മാന്‍മാര്‍ എന്നിവര്‍ കരാറുകാരില്‍ നിന്ന് യു.പി.ഐ വഴിയായി മാത്രം 16.5 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി

Published

on

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് സെക്ഷന്‍ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍, ലൈന്‍മാന്‍മാര്‍ എന്നിവര്‍ കരാറുകാരില്‍ നിന്ന് യു.പി.ഐ വഴിയായി മാത്രം 16.5 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി. ചില സ്ഥലങ്ങളില്‍ സമീപത്തെ തട്ടുകടക്കാരെ വരെ ഏജന്റുമാരാക്കി കൈക്കൂലി സ്വീകരിച്ചതായും വിജിലന്‍സ് കണ്ടെത്തി.

41 ഉദ്യോഗസ്ഥരാണ് കരാറുകാരില്‍ നിന്ന് കൈക്കൂലി സ്വീകരിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കെ.എസ്.ഇ.ബിയിലെ ഭൂരിഭാഗം സെക്ഷന്‍ ഓഫിസുകളിലും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കരാറുകള്‍ നല്‍കിയതെന്നും ഒരേ കരാറുകാരന് തന്നെ വര്‍ഷങ്ങളായി വിവിധ ജോലികളുടെ കരാര്‍ നല്‍കുന്ന രീതിയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത വാഹനങ്ങളുടെ ഉപയോഗത്തിലും ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. ഫയലുകള്‍, സ്‌ക്രാപ് രജിസ്റ്റര്‍, ലോഗ് ബുക്ക്, വര്‍ക്ക് രജിസ്റ്റര്‍ തുടങ്ങിയവ പല ഓഫിസുകളിലും അപൂര്‍ണമാണെന്നും മിക്കയിടങ്ങളിലും സ്‌ക്രാപ് മെറ്റീരിയലുകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നും വിജിലന്‍സ് വ്യക്തമാക്കി. ആറുമാസം ഇടവേളകളില്‍ സോണ്‍ മാറ്റി നിയമിക്കേണ്ട മീറ്റര്‍ റീഡര്‍മാരെ മൂന്ന് വര്‍ഷത്തിലധികമായി ഒരേ സ്ഥലത്ത് തുടരാന്‍ അനുവദിച്ചതായും കണ്ടെത്തി.

വര്‍ക്കല സെക്ഷന്‍ ഓഫിസിലെ സബ് എന്‍ജിനീയര്‍ 55,200 രൂപയും മറ്റൊരു സബ് എന്‍ജിനീയര്‍ 4,000 രൂപയും ഗൂഗിള്‍ പേ വഴി സ്വീകരിച്ചു. പാറശ്ശാലയിലെ സബ് എന്‍ജിനീയര്‍ 38,000 രൂപ കൈപ്പറ്റി. കരുനാഗപ്പള്ളി അസി. എന്‍ജിനീയര്‍ 31,000 രൂപയും അഞ്ചലിലെ രണ്ട് സബ് എന്‍ജിനീയര്‍മാര്‍ 5,000 രൂപയും സ്വീകരിച്ചതായി കണ്ടെത്തി. ഓച്ചിറയിലെ ലൈന്‍മാന്‍ ഉപയോക്താക്കളില്‍ നിന്ന് 1,900 രൂപ വാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

അടൂരില്‍ സബ് എന്‍ജിനീയര്‍ 15,000 രൂപയും ലൈന്‍മാന്‍ 10,000 രൂപയും ഗൂഗിള്‍ പേ മുഖേന സ്വീകരിച്ചു. തിരുവല്ലയിലെ ഓവര്‍സീയറുടെ അക്കൗണ്ടിലേക്ക് സമീപത്തെ കടയുടമയുടെ അക്കൗണ്ടില്‍ നിന്ന് 1.67 ലക്ഷം രൂപ കൈമാറിയതായി കണ്ടെത്തി. ഈ കടയുടമ ഉദ്യോഗസ്ഥന്റെ ഏജന്റാണെന്ന സംശയവും വിജിലന്‍സ് ഉന്നയിച്ചു. ചങ്ങനാശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസില്‍ സബ് എന്‍ജിനീയര്‍ 1.83 ലക്ഷം രൂപയും ഓവര്‍സീയര്‍ 18,550 രൂപയും കരാറുകാരില്‍ നിന്ന് സ്വീകരിച്ചു.

കട്ടപ്പന സെക്ഷന്‍ ഓഫിസില്‍ അസി. എന്‍ജിനീയര്‍ 2,35,700 രൂപയും സബ് എന്‍ജിനീയര്‍മാര്‍ 72,700 രൂപയും മറ്റ് ഉദ്യോഗസ്ഥര്‍ 4,000 രൂപയും കരാറുകാരില്‍ നിന്ന് കൈപ്പറ്റിയതായി കണ്ടെത്തി. ഇതിന് പുറമേ ഈ ഓഫിസിലെ നാല് ഉദ്യോഗസ്ഥര്‍ 1.86 ലക്ഷം രൂപ കരാറുകാര്‍ക്ക് തിരികെ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബിനാമി കരാറുകാര്‍ വഴിയായി ഉദ്യോഗസ്ഥര്‍ തന്നെ ജോലികള്‍ ഏറ്റെടുത്ത് ചെയ്തിട്ടുണ്ടോയെന്നതും വിജിലന്‍സ് അന്വേഷിക്കും.

വൈദ്യുതി മന്ത്രിയുടെ മണ്ഡലമായ ചിറ്റൂരിലെ സെക്ഷന്‍ ഓഫിസില്‍ അസി. എന്‍ജിനീയര്‍ 1.27 ലക്ഷം രൂപയും സബ് എന്‍ജിനീയര്‍ 20,000 രൂപയും രണ്ട് ഓവര്‍സിയര്‍മാര്‍ ചേര്‍ന്ന് 28,800 രൂപയും ഗൂഗിള്‍ പേ മുഖേന കൈപ്പറ്റിയതായി കണ്ടെത്തി. മഞ്ചേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, വണ്ടൂര്‍, കൊണ്ടോട്ടി സെക്ഷന്‍ ഓഫിസുകളില്‍ നിന്നായി കണക്കില്‍പ്പെടാത്ത 34,000 രൂപയും പിടിച്ചെടുത്തു.

തുടര്‍ പരിശോധനകളും ഫീല്‍ഡ് വെരിഫിക്കേഷനുകളും വരും ദിവസങ്ങളിലും തുടരുമെന്നും സംശയമുള്ള ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബാംഗങ്ങള്‍, കരാറുകാര്‍, ഇടനിലക്കാര്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി : വി.ഡി. സതീശന്‍ ഈഴവ വിരോധി

വര്‍ഗീയവാദികള്‍ക്ക് കുടപിടിച്ച് അവരുടെ തണലില്‍ നില്‍ക്കുന്നയാളാണ് സതീശനെന്നും, മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ടുള്ള അടവുനയമാണ് അദ്ദേഹത്തിന്റേതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Published

on

എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഈഴവ വിരോധിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വര്‍ഗീയവാദികള്‍ക്ക് കുടപിടിച്ച് അവരുടെ തണലില്‍ നില്‍ക്കുന്നയാളാണ് സതീശനെന്നും, മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ടുള്ള അടവുനയമാണ് അദ്ദേഹത്തിന്റേതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തില്‍ താന്‍ കയറിയതിനെ വിമര്‍ശിച്ചതിലൂടെ തന്നെ സതീശന്റെ ഈഴവ വിരോധം വ്യക്തമായതായി വെള്ളാപ്പള്ളി പറഞ്ഞു. സതീശന്‍ ഈഴവ വിരോധിയാണെന്ന് മനസിലാക്കാം’-വെള്ളാപ്പള്ളി പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുസ്ലിം ലീഗായിരിക്കും ഭരണം നടത്തുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Continue Reading

kerala

‘ The Rebellion’ ഒരു സമ്പൂര്‍ണ സ്‌കൂള്‍ സ്‌കിറ്റ്

മലപ്പുറം ജില്ലയിലെ പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീജ നാരായണന്‍ രചനയും ബയോളജി അധ്യാപകന്‍ പി കെ റിയാസ് സംവിധാനവും നിര്‍വ്വഹിച്ച് സ്‌കൂളിലെ കുട്ടികള്‍ മനോഹരമാക്കിയ സമ്പൂര്‍ണ്ണ സ്‌കൂള്‍ സ്‌കിറ്റ്.

Published

on

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ‘ The Rebellion’ ഇംഗ്ലീഷ് സ്‌കിറ്റ്. മലപ്പുറം ജില്ലയിലെ പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീജ നാരായണന്‍ രചനയും ബയോളജി അധ്യാപകന്‍ പി കെ റിയാസ് സംവിധാനവും നിര്‍വ്വഹിച്ച് സ്‌കൂളിലെ കുട്ടികള്‍ മനോഹരമാക്കിയ സമ്പൂര്‍ണ്ണ സ്‌കൂള്‍ സ്‌കിറ്റ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇത് തുടര്‍ച്ചയായി നാലാം തവണയാണ് സ്‌കൂള്‍ എ ഗ്രേഡുമായി മടങ്ങുന്നത്.

പൂര്‍വ്വവിദ്യാര്‍ത്ഥികളായ നിരഞ്ജന്‍, അമന്‍ എന്നിവര്‍ സംവിധാനസഹായവുമായി കൂടെയുണ്ടായിരുന്നു . സമകാലിക രാഷ്ട്രീയ അധാര്‍മികതകളേയും ജെന്‍സി റെവലൂഷനേയും കാടിന്റെയും കാട്ടുമൃഗങ്ങളുടെയും പശ്ചാത്തലത്തിലാണ് കുട്ടികള്‍ വേദിയിലവതരിപ്പിച്ച് കയ്യടി വാങ്ങിയത്. ദേശീയ, അന്തര്‍ദേശീയ സമകാലിക രാഷ്ട്രീയം. ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ , പുതിയകാല അന്തര്‍ദേശീയ രാഷ്ട്രീയ നയങ്ങള്‍, പുതുതലമുറയുടെ രാഷ്ട്രീയ ബോധവും ആക്ഷേപഹാസ്യ രൂപത്തില്‍ വേദിയിലെത്തി. സുഹാന ഹലീം കെ , ഇശ ഇസ്മിന്‍ പി, മിന്‍ഹ മുഹമ്മദ് ഇസ്മയില്‍, ഫാത്തിമ റിംസി വിടി, ഫാത്തിമ സിയ ടി , അഷാല്‍ ഫാത്തിമ കെ, അമാല്‍ ഫാത്തിമ കെ, ആസിം അഹമ്മദ് എം എഎന്നീ വിദ്യാര്‍ത്ഥികളാണ് വിവിധ വേഷങ്ങളില്‍ വേദിയിലെത്തിയത് .

Continue Reading

kerala

തനി നാടന്‍

തുടര്‍ച്ചയായ ആറാം തവണയും എ ഗ്രേഡ് നേടി മലപ്പുറത്തെ പി പി എം എച് എസ് എസ് കൊട്ടുക്കര.

Published

on

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗം നാടന്‍പാട്ടില്‍ തുടര്‍ച്ചയായ ആറാം തവണയും എ ഗ്രേഡ് നേടി മലപ്പുറത്തെ പി പി എം എച് എസ് എസ് കൊട്ടുക്കര. വിളനാട്ടി പാട്ട് പാടിയാണ് കുട്ടികള്‍ സദസ്സിനെ കയ്യിലെടുത്തത്. വടക്കന്‍ കേരളത്തില്‍ പുലയ സമുദായക്കാര്‍ കൃഷിക്കായി നിലം ഒരുക്കുന്ന സമയത്ത് പാടിക്കൊണ്ടിരുന്ന പാട്ടുകള്‍ ആണിത്. മജീഷ് കാരയാടിന്റെ ശിക്ഷണത്തിലാണ് കുട്ടികളുടെ നേട്ടം. പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കരയിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ ഈ പാട്ട് അവതരിപ്പിച്ചത്.സ്‌കൂള്‍ സംഗീത അദ്ധ്യാപിക ദീപ എം ആണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് റാനിയ.ഡി.ടി, ദുര്‍ഗ.പി, നവനി. കെ, നന്ദന. കെ, സുഹിഷ്ണ. സി, അനന്യ രാജ്. പി, അശ്വതി. പി എന്നിവരാണ് ടീമംഗങ്ങള്‍.

Continue Reading

Trending