News
ഇറാന് വിഷയത്തില്‍ സുരക്ഷാസമിതി അടിയന്തര യോഗം; എല്ലാ സാധ്യതകളും മുന്നിലുണ്ടെന്ന് യു.എസ്
ഇറാനെതിരെ എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്ന് യോഗത്തില്‍ യു.എസ് മുന്നറിയിപ്പ് നല്കി.
സംഘര്‍ഷം രൂക്ഷമായ ഇറാന് വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു. ഇറാനെതിരെ എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്ന് യോഗത്തില്‍ യു.എസ് മുന്നറിയിപ്പ് നല്കി. ഇറാനെ ആക്രമിച്ചാല്‍ അത് മുഴുവന്‍ മേഖലയ്ക്കും വലിയ ഭീഷണിയാവുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്കി.
‘ഒരു കാര്യം വ്യക്തമായി പറയാം. പ്രസിഡന്റ് ട്രംപ് പ്രവര്‍ത്തിയിലൂടെയാണ് സംസാരിക്കുന്നത്. ഐക്യരാഷ്ട്രസഭയില്‍ കാണുന്ന പോലെ അവസാനമില്ലാത്ത വര്‍ത്തമാനമല്ല ട്രംപിന്റെ ശൈലി’ എന്നായിരുന്നു യു.എന്നിലെ യു.എസ് അംബാസഡര്‍ മെക് വാള്‍ട്സിന്റെ പ്രതികരണം. ‘ഇറാനിലെ കൂട്ടക്കൊല അവസാനിപ്പിക്കാന്‍ എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ കാര്യം മറ്റാരേക്കാളും നന്നായി ഇറാന് ഭരണകൂടത്തിന് അറിയാം’ എന്നും വാള്‍ട്സ് പറഞ്ഞു.
യു.എസിന്റെ ആവശ്യപ്രകാരമാണ് യു.എന്‍ സുരക്ഷാസമിതി അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തിലേക്ക് ഇറാന് ഭരണകൂട വിരുദ്ധരായ രണ്ട് ഇറാന് വിമതരെയും ക്ഷണിച്ചിരുന്നു. യു.എസില്‍ താമസിക്കുന്ന മസീഹ് അലിനജാദ്, അഹ്മദ് ബതേബി എന്നിവര്‍ യു.എന്നില്‍ പ്രസംഗിച്ചു.
ഇറാന് വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഇടപെടല്‍ ശക്തമാകുന്നുവെന്ന സൂചനയായാണ് സുരക്ഷാസമിതിയുടെ അടിയന്തര യോഗം വിലയിരുത്തപ്പെടുന്നത്.
Health
ഒറ്റക്കാലില്‍ നില്‍ക്കാമോ? പ്രായവും ആരോഗ്യവും അളക്കുന്ന ലളിത പരീക്ഷണം
അമ്പതുകള്‍ പിന്നിട്ടവരില്‍ പലര്‍ക്കും ഒറ്റക്കാലില്‍ കുറച്ച് സെക്കന്‍ഡുകള്‍ പോലും നില്ക്കാന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
ഒറ്റക്കാലില്‍ ശരീരത്തെ ബാലന്‍സ് ചെയ്ത് നില്ക്കാന് കഴിയുമോ? കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ പ്രായം കൂടുന്തോറും ഈ കഴിവ് ക്രമേണ കുറയുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമ്പതുകള്‍ പിന്നിട്ടവരില്‍ പലര്‍ക്കും ഒറ്റക്കാലില്‍ കുറച്ച് സെക്കന്‍ഡുകള്‍ പോലും നില്ക്കാന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
എന്നാല്‍ ദിവസേന കുറച്ചുസമയം ഈ ലളിത വ്യായാമം ശീലിക്കുന്നത് ശരീരത്തിനും തലച്ചോറിനും നിരവധി ഗുണങ്ങള്‍ നല്‍കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ശാരീരിക ശക്തിയും ഓര്‍മശക്തിയും വര്‍ധിപ്പിക്കാനും പ്രായം കൂടുന്തോറും ഉണ്ടാകുന്ന ചില ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാനും ഒറ്റക്കാലില്‍ നില്ക്കുന്ന വ്യായാമത്തിന് കഴിയുമെന്നാണ് കണ്ടെത്തല്‍.
ആരോഗ്യത്തിന്റെ ഒരു പ്രധാന അളവുകോലായി ഡോക്ടര്‍മാര്‍ ഒറ്റക്കാലില്‍ നില്ക്കുന്ന കഴിവിനെ കണക്കാക്കുന്ന പ്രധാന കാരണം പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന പേശികളുടെ ക്രമാനുഗതമായ നഷ്ടമാണ്. പ്രായത്തിനനുസരിച്ച് പേശികളുടെ അളവും ശക്തിയും കുറയുന്ന അവസ്ഥയെ സാര്‍കോപീനിയ എന്നാണ് വിളിക്കുന്നത്.
ഗവേഷണങ്ങള്‍ പ്രകാരം, 30 വയസിന് ശേഷം ഓരോ ദശകത്തിലും ശരീരത്തിലെ പേശികളുടെ ഏകദേശം എട്ട് ശതമാനം വരെ നഷ്ടപ്പെടുന്നു. 80 വയസിലെത്തുമ്പോള്‍ ഏകദേശം 50 ശതമാനം പേര്‍ക്കും ക്ലിനിക്കല്‍ സാര്‍കോപീനിയ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രക്തത്തിലെ പഞ്ചസാര നിയന്ത്രണം മുതല്‍ രോഗപ്രതിരോധ ശേഷി വരെ ഈ അവസ്ഥയെ ബാധിക്കുന്നു.
വിവിധ പേശി ഗ്രൂപ്പുകളുടെ ശക്തി കുറയുന്നതിനാല്‍ ഒരു കാലില്‍ സന്തുലിതാവസ്ഥ നിലനിർത്താനുള്ള കഴിവിലൂടെയും ആരോഗ്യനില മനസിലാക്കാനാവും. എന്നാല്‍ ഒറ്റക്കാലില്‍ നില്ക്കുന്ന വ്യായാമം സ്ഥിരമായി ചെയ്യുന്നവര്‍ക്ക് പിന്നീടുള്ള ദശകങ്ങളില്‍ സാര്‍കോപീനിയ ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. കാരണം ഈ വ്യായാമം കാലിന്റെയും ഇടുപ്പിന്റെയും പേശികളെ ശക്തിപ്പെടുത്തുന്നു.
പേശികളുടെ ശക്തി മാത്രമല്ല, ഒറ്റക്കാലില്‍ നില്ക്കാന് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയും അത്യാവശ്യമാണ്. കണ്ണുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ശരീരചലനങ്ങളുമായി സംയോജിപ്പിക്കാന്‍ തലച്ചോറിന് കഴിയണം. ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്നത് ചെവിക്കുള്ളിലെ വെസ്റ്റിബുലാര്‍ സിസ്റ്റവും നാഡീജാലമായ സോമാറ്റോസെന്‍സറി സിസ്റ്റവുമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇവയെല്ലാം പ്രായത്തിനനുസരിച്ച് വ്യത്യസ്ത തോതില്‍ ക്ഷയിക്കുന്നുവെന്നും മയോ ക്ലിനിക്കിലെ മോഷന്‍ അനാലിസിസ് ലബോറട്ടറി ഡയറക്ടര്‍ കെന്റണ്‍ കോഫ്മാന് വ്യക്തമാക്കുന്നു.
ഒറ്റക്കാലില്‍ നില്‍ക്കാനുള്ള കഴിവിലൂടെ തലച്ചോറിന്റെ പ്രധാന മേഖലകളുടെ അവസ്ഥയെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ലഭിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. പ്രതികരണ വേഗത, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവ്, ഇന്ദ്രിയങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എത്ര വേഗത്തില്‍ സംയോജിപ്പിക്കാനാവും തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ വിലയിരുത്താം.
പ്രായം കൂടുന്തോറും തലച്ചോറിലും സ്വാഭാവികമായ ക്ഷയം സംഭവിക്കുന്നുണ്ടെങ്കിലും, ശാരീരികമായി സജീവമായി തുടരുന്നതിലൂടെ ഈ പ്രക്രിയ മന്ദഗതിയിലാക്കാനാവും. ഒറ്റക്കാലില്‍ നില്ക്കുന്ന വ്യായാമം സ്ഥിരമായി ചെയ്യുന്നത് പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
‘സിംഗിള്‍ ലെഗ് എക്സസൈസ്’ എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഇത്തരം വ്യായാമങ്ങള്‍ പേശികളെ മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും. ഒരു കാലില്‍ ബാലന്‍സ് ചെയ്യുമ്പോള്‍ തലച്ചോറിലെ പ്രീ-ഫ്രണ്ടല്‍ കോര്‍ട്ടെക്സ് സജീവമാകുകയും വൈജ്ഞാനിക ശേഷി ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നതായും ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
india
ഭാര്യയുടെ ആത്മഹത്യ പകർത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ
ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം ആത്മഹത്യയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിലാണ് 33 കാരനായ രഞ്ജിത് സാഹയെ അറസ്റ്റ് ചെയ്തത്.
സൂറത്തിൽ തർക്കത്തെ തുടർന്ന് 31 വയസുള്ള യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ, അത് മൊബൈൽ ഫോണിൽ പകർത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം ആത്മഹത്യയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിലാണ് 33 കാരനായ രഞ്ജിത് സാഹയെ അറസ്റ്റ് ചെയ്തത്. പ്രതിമാദേവി എന്ന യുവതിയാണ് മരിച്ചത്.
ജനുവരി 14ന് ഇച്ചാപൂർ പൊലീസ് രഞ്ജിത് സാഹയ്ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 85, 108 (ആത്മഹത്യ പ്രേരണ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ജനുവരി 4ന് യുവതി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 11ന് മരണം സംഭവിച്ചു.
യുവതിയുടെ മരണത്തിൽ ഭർത്താവിന് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് സഹോദരൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ, യുവതി തീകൊളുത്തുന്ന ദൃശ്യങ്ങൾ രഞ്ജിത് സാഹയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം സംഭവങ്ങൾ റെക്കോർഡ് ചെയ്യുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
ബീഹാർ സ്വദേശികളായ ദമ്പതികൾ തമ്മിൽ കുട്ടികളുമായി ബന്ധപ്പെട്ട ചെറിയ തർക്കമാണ് വഴക്കിലേക്ക് നയിച്ചതെന്നും, വഴക്കിനിടെ ഭർത്താവ് യുവതിയോട് എണ്ണ ഒഴിച്ച് തീകൊളുത്താൻ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ ശരീരത്തിൽ ഒഴിച്ച് യുവതി തീകൊളുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ഗാരേജിൽ ജോലി ചെയ്യുന്ന രഞ്ജിത് സാഹ, തറ വൃത്തിയാക്കുന്നതിനായി ഫിനൈലിൽ കലർത്താൻ കൊണ്ടുവന്ന എണ്ണ വീട്ടിൽ സൂക്ഷിച്ചിരുന്നതായും, തന്റെ നിരപരാധിത്വം തെളിയിക്കാനാണ് സംഭവം പകർത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
ബീഹാർ സ്വദേശികളായ രഞ്ജിത് സാഹയും പ്രതിമാദേവിയും പ്രണയത്തിലാവുകയും വീട്ടുകാരെ അറിയിക്കാതെ വിവാഹിതരാവുകയും ചെയ്തിരുന്നു. മൂന്ന് വർഷം മുമ്പാണ് അവർ രണ്ട് ആൺമക്കളും ഒരു മകളും ഉൾപ്പെടുന്ന കുടുംബത്തോടെ സൂറത്തിൽ താമസമാക്കിയത്.
kerala
ന്യായമായ നിയമസഹായം ലഭിച്ചില്ല; 14 വര്‍ഷമായി തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു
കോട്ടയം കുന്നേല്‍പ്പിടികയില്‍ വിജീഷ് വധക്കേസിലെ പ്രതിയായ പാമ്പാടി വെള്ളൂര്‍ സ്വദേശി സി.ജി. ബാബുവിനെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.
കൊച്ചി: ന്യായമായ നിയമസഹായം ലഭിക്കാത്ത സാഹചര്യം വിലയിരുത്തി 14 വര്‍ഷമായി തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. കോട്ടയം കുന്നേല്‍പ്പിടികയില്‍ വിജീഷ് വധക്കേസിലെ പ്രതിയായ പാമ്പാടി വെള്ളൂര്‍ സ്വദേശി സി.ജി. ബാബുവിനെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം തടവും പിഴയും റദ്ദാക്കി.
പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ വിചാരണ നടത്തുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി. രാജവിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ വിധി.
2011 സെപ്റ്റംബര്‍ 18ന് ഓണാഘോഷത്തിനിടെയാണ് വിജീഷ് കുത്തേറ്റ് മരിച്ചത്. പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ വിചാരണ കോടതി ജഡ്ജി തന്നെ വിചാരണ നടത്തിയെങ്കിലും, വിചാരണ വേളയില്‍ പ്രതിക്ക് ന്യായമായ നിയമസഹായം ലഭിച്ചില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. തെളിവുകള്‍ ശരിയായി വിലയിരുത്തിയില്ലെന്നും യോഗ്യനായ അഭിഭാഷകന്റെ സഹായം ലഭിച്ചില്ലെന്നും പ്രതി ഉന്നയിച്ച വാദം കോടതി അംഗീകരിച്ചു.
14 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ച സാഹചര്യത്തില്‍ വീണ്ടും വിചാരണ നടത്തുന്നത് നീതിയുക്തമല്ലെന്നും ഭരണഘടന ഉറപ്പ് നല്കുന്ന ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ലംഘനമാണ് സംഭവിച്ചതെന്നും കോടതി വ്യക്തമാക്കി. സൗജന്യ നിയമസഹായം പ്രതിയുടെ അവകാശമാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള വിചാരണ നിയമപരമായി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയ കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു.
-
kerala1 day agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala1 day agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala1 day agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala1 day agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
-
kerala1 day agoബിഗ് സ്ക്രീനിലെ കുഞ്ഞ് താരം മീതിക വെനേഷ് കലോത്സവ വേദിയിലും തിളങ്ങി
-
india1 day agoഅറബിക്കടലിൽ പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു; ഒമ്പത് പേർ കസ്റ്റഡിയിൽ
-
kerala1 day agoഎറണാകുളം തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു
-
Film2 days agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
