Health
ഒറ്റക്കാലില്‍ നില്‍ക്കാമോ? പ്രായവും ആരോഗ്യവും അളക്കുന്ന ലളിത പരീക്ഷണം
അമ്പതുകള്‍ പിന്നിട്ടവരില്‍ പലര്‍ക്കും ഒറ്റക്കാലില്‍ കുറച്ച് സെക്കന്‍ഡുകള്‍ പോലും നില്ക്കാന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
ഒറ്റക്കാലില്‍ ശരീരത്തെ ബാലന്‍സ് ചെയ്ത് നില്ക്കാന് കഴിയുമോ? കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ പ്രായം കൂടുന്തോറും ഈ കഴിവ് ക്രമേണ കുറയുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമ്പതുകള്‍ പിന്നിട്ടവരില്‍ പലര്‍ക്കും ഒറ്റക്കാലില്‍ കുറച്ച് സെക്കന്‍ഡുകള്‍ പോലും നില്ക്കാന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
എന്നാല്‍ ദിവസേന കുറച്ചുസമയം ഈ ലളിത വ്യായാമം ശീലിക്കുന്നത് ശരീരത്തിനും തലച്ചോറിനും നിരവധി ഗുണങ്ങള്‍ നല്‍കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ശാരീരിക ശക്തിയും ഓര്‍മശക്തിയും വര്‍ധിപ്പിക്കാനും പ്രായം കൂടുന്തോറും ഉണ്ടാകുന്ന ചില ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാനും ഒറ്റക്കാലില്‍ നില്ക്കുന്ന വ്യായാമത്തിന് കഴിയുമെന്നാണ് കണ്ടെത്തല്‍.
ആരോഗ്യത്തിന്റെ ഒരു പ്രധാന അളവുകോലായി ഡോക്ടര്‍മാര്‍ ഒറ്റക്കാലില്‍ നില്ക്കുന്ന കഴിവിനെ കണക്കാക്കുന്ന പ്രധാന കാരണം പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന പേശികളുടെ ക്രമാനുഗതമായ നഷ്ടമാണ്. പ്രായത്തിനനുസരിച്ച് പേശികളുടെ അളവും ശക്തിയും കുറയുന്ന അവസ്ഥയെ സാര്‍കോപീനിയ എന്നാണ് വിളിക്കുന്നത്.
ഗവേഷണങ്ങള്‍ പ്രകാരം, 30 വയസിന് ശേഷം ഓരോ ദശകത്തിലും ശരീരത്തിലെ പേശികളുടെ ഏകദേശം എട്ട് ശതമാനം വരെ നഷ്ടപ്പെടുന്നു. 80 വയസിലെത്തുമ്പോള്‍ ഏകദേശം 50 ശതമാനം പേര്‍ക്കും ക്ലിനിക്കല്‍ സാര്‍കോപീനിയ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രക്തത്തിലെ പഞ്ചസാര നിയന്ത്രണം മുതല്‍ രോഗപ്രതിരോധ ശേഷി വരെ ഈ അവസ്ഥയെ ബാധിക്കുന്നു.
വിവിധ പേശി ഗ്രൂപ്പുകളുടെ ശക്തി കുറയുന്നതിനാല്‍ ഒരു കാലില്‍ സന്തുലിതാവസ്ഥ നിലനിർത്താനുള്ള കഴിവിലൂടെയും ആരോഗ്യനില മനസിലാക്കാനാവും. എന്നാല്‍ ഒറ്റക്കാലില്‍ നില്ക്കുന്ന വ്യായാമം സ്ഥിരമായി ചെയ്യുന്നവര്‍ക്ക് പിന്നീടുള്ള ദശകങ്ങളില്‍ സാര്‍കോപീനിയ ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. കാരണം ഈ വ്യായാമം കാലിന്റെയും ഇടുപ്പിന്റെയും പേശികളെ ശക്തിപ്പെടുത്തുന്നു.
പേശികളുടെ ശക്തി മാത്രമല്ല, ഒറ്റക്കാലില്‍ നില്ക്കാന് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയും അത്യാവശ്യമാണ്. കണ്ണുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ശരീരചലനങ്ങളുമായി സംയോജിപ്പിക്കാന്‍ തലച്ചോറിന് കഴിയണം. ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്നത് ചെവിക്കുള്ളിലെ വെസ്റ്റിബുലാര്‍ സിസ്റ്റവും നാഡീജാലമായ സോമാറ്റോസെന്‍സറി സിസ്റ്റവുമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇവയെല്ലാം പ്രായത്തിനനുസരിച്ച് വ്യത്യസ്ത തോതില്‍ ക്ഷയിക്കുന്നുവെന്നും മയോ ക്ലിനിക്കിലെ മോഷന്‍ അനാലിസിസ് ലബോറട്ടറി ഡയറക്ടര്‍ കെന്റണ്‍ കോഫ്മാന് വ്യക്തമാക്കുന്നു.
ഒറ്റക്കാലില്‍ നില്‍ക്കാനുള്ള കഴിവിലൂടെ തലച്ചോറിന്റെ പ്രധാന മേഖലകളുടെ അവസ്ഥയെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ലഭിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. പ്രതികരണ വേഗത, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവ്, ഇന്ദ്രിയങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എത്ര വേഗത്തില്‍ സംയോജിപ്പിക്കാനാവും തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ വിലയിരുത്താം.
പ്രായം കൂടുന്തോറും തലച്ചോറിലും സ്വാഭാവികമായ ക്ഷയം സംഭവിക്കുന്നുണ്ടെങ്കിലും, ശാരീരികമായി സജീവമായി തുടരുന്നതിലൂടെ ഈ പ്രക്രിയ മന്ദഗതിയിലാക്കാനാവും. ഒറ്റക്കാലില്‍ നില്ക്കുന്ന വ്യായാമം സ്ഥിരമായി ചെയ്യുന്നത് പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
‘സിംഗിള്‍ ലെഗ് എക്സസൈസ്’ എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഇത്തരം വ്യായാമങ്ങള്‍ പേശികളെ മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും. ഒരു കാലില്‍ ബാലന്‍സ് ചെയ്യുമ്പോള്‍ തലച്ചോറിലെ പ്രീ-ഫ്രണ്ടല്‍ കോര്‍ട്ടെക്സ് സജീവമാകുകയും വൈജ്ഞാനിക ശേഷി ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നതായും ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
Health
40-ാം വയസ്സിലും ഫിറ്റ്നസ് അത്ഭുതമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; സൗന ബാത്ത് ചിത്രം വൈറൽ
അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ പുതിയ ചിത്രം വൈറലായതോടെ താരത്തിന്റെ ഫിറ്റ്നസ് ലോകമെങ്ങും ചർച്ചയാവുകയാണ്.
ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ 40-ാം വയസ്സിലും അവിശ്വസനീയമായ കായികക്ഷമത നിലനിർത്തി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ പുതിയ ചിത്രം വൈറലായതോടെ താരത്തിന്റെ ഫിറ്റ്നസ് ലോകമെങ്ങും ചർച്ചയാവുകയാണ്.
സൗന ബാത്തിന് ശേഷമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് റൊണാൾഡോ വീണ്ടും ശ്രദ്ധാകേന്ദ്രമായത്. കൈകളിലെയും വയറിലെയും കാലുകളിലെയും പേശികൾ വ്യക്തമായി തെളിഞ്ഞുനിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. വളരെയധികം ചൂടുള്ള ചെറിയ മുറിയിൽ കുറച്ചുനേരം ചിലവഴിക്കുന്ന രീതിയാണ് സൗന ബാത്ത്. സാധാരണയായി തടി കൊണ്ട് നിർമിച്ച മുറികളിൽ വരണ്ട ചൂടോ നീരാവിയോ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.
റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയുടെ ബോഡി ഫാറ്റ് ഏഴ് ശതമാനത്തിൽ താഴെയാണ്. സാധാരണയായി പ്രായം കൂടുന്തോറും അത്ലറ്റുകൾക്ക് പോലും പേശികളുടെ ബലം കുറയാറുണ്ടെങ്കിലും, റൊണാൾഡോയുടെ കാര്യത്തിൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്നതാണ് ആരാധകരുടെ വിലയിരുത്തൽ.
ഫിറ്റ്നസ് വിദഗ്ധയായ ഗരിമ ഗോയലിന്റെ അഭിപ്രായത്തിൽ കഠിനമായ സ്ട്രെങ്ത് ട്രെയിനിങ്ങിനൊപ്പം ഓട്ടം പോലുള്ള എൻഡുറൻസ് പരിശീലനവും മൊബിലിറ്റി വ്യായാമങ്ങളും റൊണാൾഡോ ഒരേപോലെ തുടരുന്നു. പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങൾക്കും പ്രകൃതിദത്ത ഭക്ഷണപദാർത്ഥങ്ങൾക്കുമാണ് അദ്ദേഹം മുൻഗണന നൽകുന്നത്. ഭക്ഷണത്തിലും ജീവിതശൈലിയിലും യാതൊരു വിട്ടുവീഴ്ചക്കും താരം തയ്യാറല്ല.
ഒരു ദിവസം ആറ് തവണയായി ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം. ചിക്കൻ, മത്സ്യം—പ്രത്യേകിച്ച് വാളമീനും കോഡ് ഫിഷും—പേശികളുടെ ബലത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുന്നു. മധുരപലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. മദ്യപിക്കില്ല എന്നതും ആരോഗ്യത്തിന്റെ പ്രധാന രഹസ്യമാണ്. വെള്ളമാണ് ദാഹശമനത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്. മൈദയും സംസ്കരിച്ച ഭക്ഷണങ്ങളും അദ്ദേഹം കഴിക്കാറില്ല.
ജിമ്മിലെ വ്യായാമങ്ങൾക്കൊപ്പം ഓട്ടവും നീന്തലും റൊണാൾഡോയുടെ ദിനചര്യയിലെ ഭാഗമാണ്. ഇത് ഹൃദയാരോഗ്യവും സ്റ്റാമിനയും വർധിപ്പിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ കഠിനമായ വ്യായാമങ്ങൾ ചെയ്ത് കൊഴുപ്പ് കുറക്കുന്ന പരിശീലനരീതികളും താരം പിന്തുടരുന്നു. പേശികളുടെ വീക്കം കുറക്കാനും വേഗത്തിൽ റിക്കവർ ചെയ്യാനും ഐസ് ബാത്തും പതിവാണ്.
ഉറക്കത്തിലും വ്യത്യസ്തമായ സമീപനമാണ് റൊണാൾഡോ സ്വീകരിക്കുന്നത്. ഒറ്റയടിക്ക് എട്ട് മണിക്കൂർ ഉറങ്ങുന്നതിന് പകരം, ദിവസം മുഴുവനായി അഞ്ച് തവണയായി 90 മിനിറ്റ് വീതമുള്ള ലഘുനിദ്രകളാണ് അദ്ദേഹം പ്രധാനമായും സ്വീകരിക്കുന്നത്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതും മാനസിക ശാന്തത നിലനിർത്തുന്നതും കായികക്ഷമതയുടെ ഭാഗമാണെന്ന് താരം വിശ്വസിക്കുന്നു.
40-ാം വയസ്സിലും യുവതാരങ്ങളെ വെല്ലുന്ന ഫിറ്റ്നസുമായി റൊണാൾഡോ വീണ്ടും തെളിയിക്കുന്നത്, അച്ചടക്കമുള്ള ജീവിതശൈലിയും കഠിനാധ്വാനവും ചേർന്നാൽ പ്രായം ഒരു തടസ്സമല്ലെന്ന സത്യമാണ്.
Health
‘തലവേദന ഭീഷണിയല്ല, ജാഗ്രതയാണ് മരുന്ന്’: മൈഗ്രെയ്ന് മുതല്‍ അപകട സൂചനകള്‍ വരെ— അറിയേണ്ടതെല്ലാം
98 ശതമാനം തലവേദനകളും അപകടകരമല്ല. ശരിയായ രോഗനിര്‍ണയവും ചികിത്സയും ഉണ്ടെങ്കില്‍ ഭൂരിഭാഗം തലവേദനകളും എളുപ്പത്തില്‍ നിയന്ത്രിക്കാനാകും.
തലവേദന അനുഭവിക്കാത്തവരായി വിരളം. ചിലപ്പോള്‍ അത്രമേല്‍ കഠിനമായ തലവേദന ദിനചര്യ തന്നെ താളം തെറ്റിക്കും. എന്നാല്‍ ആശ്വാസകരമായ വസ്തുതയുണ്ട്— 98 ശതമാനം തലവേദനകളും അപകടകരമല്ല. ശരിയായ രോഗനിര്‍ണയവും ചികിത്സയും ഉണ്ടെങ്കില്‍ ഭൂരിഭാഗം തലവേദനകളും എളുപ്പത്തില്‍ നിയന്ത്രിക്കാനാകും.
ഡോക്ടര്‍മാരുടെ വിലയിരുത്തലില്‍ തലവേദനയുടെ പ്രധാന കാരണങ്ങളില്‍ 80 ശതമാനവും പിരിമുറുക്കം മൂലമുള്ളതാണ്. മൈഗ്രെയ്ന് (ചെന്നിക്കുത്ത്) 15 ശതമാനം വരെ വരുന്നു. സൈനസൈറ്റിസ്, ക്ലസ്റ്റര്‍ തലവേദന തുടങ്ങിയവയും മറ്റു കാരണങ്ങളാണ്.
എന്നാല്‍ ചില തലവേദനകള്‍ അപകട സൂചനകളായേക്കാം. പെട്ടെന്ന് തുടങ്ങുന്ന അതികഠിന വേദന, ദിവസങ്ങളോളം ക്രമേണ വര്‍ധിക്കുന്ന തലവേദന, ഛര്‍ദ്ദി, ഫിറ്റ്സ്, ഒരു വശത്ത് ബലഹീനത, ബോധം നഷ്ടപ്പെടല്‍, കാഴ്ചയിലോ പെരുമാറ്റത്തിലോ മാറ്റങ്ങള്‍ എന്നിവയോടൊപ്പമുള്ള തലവേദനകള്‍ ഗൗരവമായി കാണണം. ലളിതമായ വേദനസംഹാരികള്‍ക്ക് വഴങ്ങാത്ത തലവേദനകളും പരിശോധന അനിവാര്യമാക്കുന്നു.
ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ബുദ്ധിമുട്ടിക്കുന്നതിലൊന്നാണ് മൈഗ്രെയ്ന്. ആഗോളതലത്തില്‍ 15 ശതമാനം ആളുകള്‍ക്ക് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ മൈഗ്രെയ്ന് അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നെറ്റിത്തടത്തില്‍ വിങ്ങലോടെ ആരംഭിക്കുന്ന ഈ വേദന മണിക്കൂറുകളില്‍ നിന്ന് ദിവസങ്ങളോളം നീണ്ടുനില്‍ക്കാം. മനംപുരട്ടല്‍, ഛര്‍ദ്ദി, വെളിച്ചം-ശബ്ദ അസഹിഷ്ണുത എന്നിവയും അനുബന്ധമായി കാണപ്പെടും.
പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം, വിശപ്പ്, ഉറക്കക്കുറവ്, ചില ഭക്ഷണങ്ങള്‍, സൂര്യപ്രകാശം, രൂക്ഷഗന്ധങ്ങള്‍ തുടങ്ങിയവയാണ് മൈഗ്രെയ്ന് ഉണര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. സ്ത്രീകളിലാണ് മൈഗ്രെയ്ന് കൂടുതലായി കണ്ടുവരുന്നത്.
ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ട്രിഗര്‍ ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് ഒഴിവാക്കുക എന്നതാണ്. വേദന തുടങ്ങുന്ന ആദ്യഘട്ടത്തില്‍ തന്നെ മരുന്ന് കഴിക്കുമ്പോള്‍ ഫലപ്രാപ്തി കൂടുതലായിരിക്കും. ആവര്‍ത്തിച്ച് മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത് തന്നെ പുതിയ തലവേദനയ്ക്ക് കാരണമാകുമെന്നതിനാല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് ഉപയോഗിക്കുന്നത് അപകടകരമാണെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്കുന്നു.
മരുന്നിനൊപ്പം ജീവിതശൈലി മാറ്റങ്ങളും മൈഗ്രെയ്ന് നിയന്ത്രണത്തില്‍ നിര്‍ണായകമാണ്. ആവശ്യമായ ഉറക്കം, മാനസിക സമ്മര്‍ദ്ദ നിയന്ത്രണം, വ്യായാമം, യോഗ, റിലാക്സേഷന് തെറാപ്പികള്‍ എന്നിവയും സഹായകരമാണ്.
തലവേദനയെ നിസാരമായി കാണാതെ, കാരണം കണ്ടെത്തി ശരിയായ ചികിത്സ സ്വീകരിക്കുകയാണ് ആരോഗ്യത്തിലേക്കുള്ള ഏറ്റവും സുരക്ഷിതമായ വഴി.
Health
ഉച്ചഭക്ഷണത്തിന് ശേഷം മയക്കം? അലസതയല്ല, ശരീരത്തിലെ ‘ദഹന അലാറമാണ്’ കാരണം
ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളുടെ ഫലമാണെന്നാണ്.
ഉച്ചയ്ക്ക് നല്ലൊരു ഊണു കഴിച്ച ശേഷം കണ്ണുകൾ അടഞ്ഞുവരുന്നതും ചിന്ത മന്ദഗതിയിലാകുന്നതും പലരും സ്വന്തം അലസതയെന്ന് കരുതാറുണ്ട്. എന്നാൽ ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്, ഇത് സ്വഭാവദൗർബല്യമല്ല; ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളുടെ ഫലമാണെന്നാണ്.
കാർബോഹൈഡ്രേറ്റും കൊഴുപ്പും കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന്റെ മുഴുവൻ ശ്രദ്ധ ദഹനപ്രക്രിയയിലേക്കു മാറും. ഈ ഘട്ടത്തിൽ ദഹനത്തിനാവശ്യമായ രക്തയോട്ടം കുടലിലേക്കു വർധിക്കുകയും, തലച്ചോറിലേക്കുള്ള രക്തവും ഓക്സിജനും ഗ്ലൂക്കോസും കുറയുകയും ചെയ്യുന്നു. ഇതാണ് ഭക്ഷണത്തിന് ശേഷമുള്ള മയക്കത്തിനും ചിന്താശേഷിയിലെ താൽക്കാലിക മന്ദതയ്ക്കും കാരണം.
പലവിധ ഭക്ഷണങ്ങൾ അടങ്ങിയ ഊണായാൽ ദഹനപ്രക്രിയ കൂടുതൽ സജീവമാകുകയും ശരീരത്തിന് അധിക ഓക്സിജൻ ആവശ്യമായി വരികയും ചെയ്യും. ഹൃദയം സാധാരണ രീതിയിൽ പ്രവർത്തിച്ചാലും, പമ്പ് ചെയ്യുന്ന രക്തത്തിന്റെ വലിയൊരു ഭാഗം ദഹന പ്രവർത്തനങ്ങൾക്കായി കുടലിലേക്കു തിരിയുന്നതോടെ തലച്ചോറിന്റെ പ്രവർത്തനം കുറച്ചുനേരത്തേക്ക് മന്ദഗതിയിലാകും.
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസ് അളവ് ഉയരുകയും ഇൻസുലിൻ സ്രവണം വർധിക്കുകയും ചെയ്യുന്നു. ഇതോടെ രക്തത്തിൽ നിന്നുള്ള ഗ്ലൂക്കോസ് നീക്കം ചെയ്യപ്പെടുമ്പോൾ ചിലരിൽ തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ ബാധിക്കപ്പെടുകയും ഉറക്കക്ഷീണം ഉണ്ടാകുകയും ചെയ്യും.
അതേസമയം, പ്രോട്ടീനും മൈക്രോ ന്യൂട്രിയന്റുകളും അടങ്ങിയ സമതുലിതമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതും, ഉച്ചഭക്ഷണത്തിന് ശേഷം ചെറിയ നടപ്പ് പോലുള്ള ലഘു ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഈ മയക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
-
kerala1 day agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala1 day agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala1 day agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
Film2 days agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala1 day agoവയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്
-
film24 hours agoഏപ്രിൽ രണ്ടിന് ‘വാഴ II ; ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ തിയേറ്ററുകളിൽ
-
kerala1 day agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
-
kerala1 day agoബിഗ് സ്ക്രീനിലെ കുഞ്ഞ് താരം മീതിക വെനേഷ് കലോത്സവ വേദിയിലും തിളങ്ങി
