Connect with us

News

‘അവളുടെ കാലുകള്‍ മാത്രമാണ് കണ്ടത്”; ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കുട്ടികളടക്കം മരണം, വെടിനിര്‍ത്തല്‍ ചോദ്യം ചെയ്ത് ബന്ധുക്കള്‍

വ്യാഴാഴ്ച വൈകുന്നേരം ഇസ്രാഈല്‍ സൈന്യം ദേര്‍ അല്‍ ബലായില്‍ രണ്ട് വീടുകള്‍ ബോംബിട്ട് തകര്‍ത്തതിനെ തുടര്‍ന്ന് 16 വയസ്സുള്ള ഒരു കുട്ടി ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Published

on

ഗസ്സ സിറ്റി: ദേര്‍ അല്‍ ബലായിലെ വീടിനു നേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്താന്‍ മണിക്കൂറുകളോളം വേണ്ടിവന്നു. കുഴിച്ച മാതാപിതാക്കളുടെ വാക്കുകള്‍ ഗസ്സയിലെ ദുരന്തത്തിന്റെ ഭീകരത തുറന്നുകാട്ടുന്നു. ”അവളെ കണ്ടെത്താന്‍ 15 മിനിറ്റിലധികം ചെലവഴിച്ചു. അവളുടെ കാലുകള്‍ ഒഴികെ മറ്റൊന്നും കണ്ടില്ല. എവിടെയാണ് വെടിനിര്‍ത്തല്‍? ഞങ്ങള്‍ സാധാരണക്കാരാണ്, ഞങ്ങള്‍ മരിക്കുകയാണ്” എന്നാണ് ആക്രമണത്തില്‍ മകള്‍ നഷ്ടപ്പെട്ട റാഫത്ത് അബു സമ്ര പറഞ്ഞത്. ആക്രമണം നടക്കുമ്പോള്‍ മകള്‍ ഒരു മുറിയില്‍ ഇരുന്ന് പഠിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം ഇസ്രാഈല്‍ സൈന്യം ദേര്‍ അല്‍ ബലായില്‍ രണ്ട് വീടുകള്‍ ബോംബിട്ട് തകര്‍ത്തതിനെ തുടര്‍ന്ന് 16 വയസ്സുള്ള ഒരു കുട്ടി ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേ ദിവസം ഗസ്സ മുനമ്പിലുടനീളമുള്ള വിവിധ ആക്രമണങ്ങളില്‍ കുറഞ്ഞത് നാല് പേര്‍ കൂടി കൊല്ലപ്പെട്ടു.

വടക്കന്‍ ഗസ്സയിലെ ബെയ്ത്ത് ലഹിയയിലെ അബു തമ്മാം സ്‌കൂളുകള്‍ക്ക് സമീപം ഇസ്രാഈലി ഡ്രോണ്‍ ബോംബ് വര്‍ഷിച്ചപ്പോള്‍ 10 വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. ഗുരുതരാവസ്ഥയില്‍ അല്‍ ഷിഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി അവിടെത്തന്നെ മരണപ്പെട്ടു. ഖാന്‍ യൂനിസിന് പടിഞ്ഞാറ് നടന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ ഒരു വയോധിക മരിക്കുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മൃതദേഹങ്ങള്‍ ആശുപത്രികളില്‍ എത്തിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടാണ് ഇസ്രാഈല്‍ ഗസ്സയില്‍ മാരക ആക്രമണം തുടരുന്നതെന്ന് ഹമാസ് ആരോപിച്ചു. ഒക്ടോബര്‍ 10ന് ശേഷം നടന്ന ആക്രമണങ്ങളില്‍ 463 പേര്‍ കൊല്ലപ്പെടുകയും 1,269 ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഗസ്സയ്ക്ക് പുറമേ വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ സൈനിക അതിക്രമങ്ങള്‍ തുടരുകയാണ്. റാമല്ലയ്ക്ക് സമീപമുള്ള അല്‍ മുഗയ്യിര്‍ ഗ്രാമത്തില്‍ 14 വയസ്സുള്ള ഫലസ്തീന്‍ ബാലന്‍ ഇസ്രായേലി വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് സാദ് നസാന്‍ എന്ന ബാലന് പുറകിലും നെഞ്ചിലും വെടിയേറ്റു. ഗ്രാമത്തില്‍ ഇസ്രായേല്‍ സൈന്യം പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന് താമസക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം അല്‍ മുഗയ്യിറിലെ പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയ വിശ്വാസികള്‍ക്ക് നേരെ സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍വാതകവും പ്രയോഗിച്ച് ഇസ്രാഈല്‍ സൈന്യം ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടർ പട്ടിക ചോദ്യം ചെയ്തതിന് യുവതിയെ മർദിച്ചു; സിപിഎം പ്രവർത്തകനെതിരെ കേസ്

ആറങ്ങോട്ടുകര സ്വദേശി ബഷീറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Published

on

തൃശൂർ: തൃശൂർ ആറങ്ങോട്ടുകരയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചതിന് യുവതിയെ മർദിച്ചെന്ന പരാതിയിൽ സിപിഎം പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ആറങ്ങോട്ടുകര സ്വദേശി ബഷീറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ആറങ്ങോട്ടുകര സ്വദേശിനിയായ ജസീല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജനുവരി 13ന് രാവിലെയാണ് സംഭവമുണ്ടായത്. വോട്ടർ പട്ടിക സംബന്ധിച്ച് ചോദ്യം ഉന്നയിച്ചതിനെ തുടർന്ന് ബഷീർ യുവതിയെ ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

സ്ത്രീത്വം അപമാനിച്ചുകൊണ്ട് മോശമായി പെരുമാറിയതിനും മർദിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

Continue Reading

india

ഗൗരി ലങ്കേഷ് കൊലക്കേസ് പ്രതിക്ക് തെരഞ്ഞെടുപ്പില്‍ വിജയം

ജല്‍ന മുനിസിപ്പല്‍ കോര്‍പറേഷനിലെ വാര്‍ഡ് 13ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീകാന്ത്, ബി.ജെ.പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്.

Published

on

മുംബൈ: മഹാരാഷ്ട്രയിലെ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഗൗരി ലങ്കേഷ് കൊലക്കേസിലെ പ്രതിയായ ശ്രീകാന്ത് പന്‍ഗാര്‍ക്കര്‍ വിജയിച്ചു. ജല്‍ന മുനിസിപ്പല്‍ കോര്‍പറേഷനിലെ വാര്‍ഡ് 13ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീകാന്ത്, ബി.ജെ.പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. ഷിന്‍ഡെ പക്ഷ ശിവസേന ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.

2001ലും 2006ലും ശിവസേന കോര്‍പറേറ്ററായിരുന്ന ശ്രീകാന്ത്, പിന്നീട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ടു. 2011ല്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജന്‍ജാഗ്രുതി സമിതിയില്‍ ചേര്‍ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ശിവസേനയില്‍ ചേര്‍ന്നെങ്കിലും ശക്തമായ പൊതുഎതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.

2018ല്‍ നാടന്‍ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയ കേസില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) ശ്രീകാന്തിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെയാണ് ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട ബന്ധങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് 2021ല്‍ ഔദ്യോഗികമായി ഗൗരി ലങ്കേഷ് കൊലക്കേസില്‍ പ്രതിചേര്‍ത്തു.

2024ലാണ് ശ്രീകാന്തിന് ജാമ്യം ലഭിച്ചത്. അമോല്‍ കാലെയുടെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ളവരാണ് ഗൗരി ലങ്കേഷ് വധക്കേസിന് പിന്നിലെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കൊലക്കേസ് പ്രതിയുടെ തെരഞ്ഞെടുപ്പ് വിജയം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Continue Reading

News

ഇറാനിലെ ആഭ്യന്തര സംഘര്‍ഷം; ഇന്ത്യന്‍ പൗരന്മാര്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ നാട്ടില്‍ തിരിച്ചെത്തും

മടങ്ങിയെത്തുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണെന്നാണ് ലഭിക്കുന്ന വിവരം.

Published

on

ഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം തുടരുന്ന ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ ഇന്ത്യയിലെത്തും. മടങ്ങിയെത്തുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണെന്നാണ് ലഭിക്കുന്ന വിവരം. സ്വന്തം ചെലവിലാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നത്. പതിവ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വിമാന സര്‍വീസുകളിലൂടെയാണ് ഇന്ത്യയിലേക്കുള്ള യാത്ര.

ഇറാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് രാജ്യത്ത് നിന്ന് ഒഴിയണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. എംബസിയുമായി നിരന്തരം ബന്ധം പുലര്‍ത്തണമെന്നും, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. സംഘര്‍ഷം നടക്കുന്ന മേഖലകള്‍ ഒഴിവാക്കി മാത്രമേ യാത്ര ചെയ്യാവൂ എന്നും എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള യാത്രാ–ഇമിഗ്രേഷന്‍ രേഖകള്‍ കൈവശം വയ്ക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. എന്തെങ്കിലും അടിയന്തര സഹായം ആവശ്യമുണ്ടായാല്‍ ഇന്ത്യന്‍ എംബസിയെ ഉടന്‍ സമീപിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും, സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും, സംഭവവികാസങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണമെന്നും എംബസി ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.

Continue Reading

Trending