News
ടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
സല്മാന് അലി ആഗ നയിക്കുന്ന 15 അംഗ സംഘത്തില്‍ മുന്‍ നായകന് ബാബര്‍ അസം ഇടംപിടിച്ചു.
ഇസ്ലാമാബാദ്: ഫെബ്രുവരി ഏഴു മുതല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള പാകിസ്താന് ടീമിനെ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. സല്മാന് അലി ആഗ നയിക്കുന്ന 15 അംഗ സംഘത്തില്‍ മുന്‍ നായകന് ബാബര്‍ അസം ഇടംപിടിച്ചു. അതേസമയം, പേസര്‍ ഹാരിസ് റൗഫിനെയും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനെയും ടീമില്‍ നിന്ന് ഒഴിവാക്കി.
ബംഗ്ലാദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്താന് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്ന സാഹചര്യത്തിലാണ് സ്ക്വാഡ് പ്രഖ്യാപിച്ചത്. ഐസിസി നിര്‍ദേശിച്ച അന്തിമ സ്ക്വാഡ് സമര്‍പ്പണത്തിനുള്ള സമയപരിധി ഈ മാസം 30നാണ്.
കഴിഞ്ഞ ഏഷ്യാകപ്പ് ടി20യില്‍ മോശം പ്രകടനം നടത്തിയതിനെ തുടര്‍ന്ന് ഹാരിസ് റൗഫ് കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. അതേസമയം, ഓസ്ട്രേലിയയില്‍ നടന്ന ബിഗ്ബാഷ് ലീഗില്‍ സിഡ്നി സിക്സേഴ്സിനായി കളിച്ച ബാബര്‍ അസത്തിനും ശ്രദ്ധേയ പ്രകടനം നടത്താനായില്ല. 11 ഇന്നിങ്സുകളില്‍ നിന്നായി 202 റണ്‍സ് മാത്രമാണ് മുന്‍ പാക് നായകന് നേടിയത്. എന്നിരുന്നാലും, പരിചയസമ്പത്തും വലിയ മത്സരങ്ങളിലെ പ്രകടനവും കണക്കിലെടുത്താണ് ബാബറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന.
ഇന്ത്യന്‍ പിച്ചുകള്‍ സ്പിന്‍ ബോളിങ്ങിന് അനുകൂലമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അബ്രാര്‍ അഹമ്മദ്, ഉസ്മാന് താരിഖ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ഷഹീന് ഷാ അഫ്രീദിയാണ് പാക് പേസ് ആക്രമണത്തെ നയിക്കുക. നസീം ഷായും പേസ് നിരയിലെ പ്രധാന കരുത്താകും.
നെതര്‍ലാന്‍ഡ്സിനെതിരെയാണ് ടി20 ലോകകപ്പില്‍ പാകിസ്താന്റെ ആദ്യ മത്സരം. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യപാകിസ്താന് പോരാട്ടം ഫെബ്രുവരി 15ന് നടക്കും.
പാകിസ്താന് ടീം:
സല്മാന് അലി ആഗ (ക്യാപ്റ്റന്‍), ബാബര്‍ അസം, ഫഖര്‍ സമാന്, ഷദാബ് ഖാന്, സാഹിബ്സാദ ഫര്ഹാന്, സയിം അയൂബ്, ഷഹീന് ഷാ അഫ്രീദി, നസീം ഷാ, അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് സല്മാന് മിര്‍സ, ഉസ്മാന് ഖാന്, ഉസ്മാന് താരിഖ്
kerala
തിരുവനന്തപുരം അമ്പൂരിയിൽ കോൺഗ്രസ് വാർഡ് മെമ്പറുടെ വീടിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം; ബൈക്കിന് തീയിട്ടു
വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് അക്രമികൾ തീയിടുകയായിരുന്നു
തിരുവനന്തപുരം അമ്പൂരിയിൽ കോൺഗ്രസ് വാർഡ് മെമ്പറായ സീനാ അനിലിന്റെ വീടിന് നേരെ അക്രമം. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് അക്രമികൾ തീയിടുകയായിരുന്നു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയതുമുതൽ തനിക്കെതിരെ ഭീഷണിയുണ്ടായിരുന്നുവെന്നും ഇത്തരമൊരു ആക്രമണം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും സീനാ അനിൽ പ്രതികരിച്ചു. പട്ടാളത്തിൽ സേവനമനുഷ്ഠിക്കുന്ന മകൻ നാട്ടിലെത്തിയതിനാൽ കുടുംബത്തെ കാണാൻ വീട്ടിലെത്തിയിരുന്നുവെന്നും, രാത്രി മകൻ മാത്രം കൂട്ടുകാരെ കാണാനായി വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നുവെന്നും അവർ പറഞ്ഞു.
രാത്രി മൂന്നുമണിയോടെ വീടിനടുത്തുനിന്ന് അസാധാരണ ശബ്ദങ്ങൾ കേട്ടതിനെ തുടർന്ന് പുറത്തിറങ്ങിയപ്പോഴാണ് വീടിന്റെ നാലുഭാഗത്തുനിന്നും ചിലർ ഓടിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ബൈക്ക് തീപിടിച്ച് കത്തുന്നത് കണ്ടതെന്നും സീനാ അനിൽ വ്യക്തമാക്കി.
സംഭവസ്ഥലത്തിന് സമീപം നിന്ന് സംശയാസ്പദമായി ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് വീണ്ടും ആരോപിച്ചു.
News
ഇന്ത്യയ്ക്ക് പരമ്പര ഉറപ്പിക്കാനുള്ള അവസരം; ന്യൂസിലന്‍ഡ് ബാറ്റിംഗ്
പരമ്പര ലക്ഷ്യമിട്ടാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ സംഘം ഗുവാഹത്തിയില്‍ ഇറങ്ങുന്നത്.
ഗുവാഹത്തി: ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ, ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിന് വിട്ടു. പരമ്പര ലക്ഷ്യമിട്ടാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ സംഘം ഗുവാഹത്തിയില്‍ ഇറങ്ങുന്നത്.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇന്നും വിജയക്കുതിപ്പ് തുടരാനായാല്‍ പരമ്പര സ്വന്തമാക്കാം. ടീമില്‍ രണ്ട് മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. അര്‍ഷ്ദീപ് സിങ്ങിനും വരുണ്‍ ചക്രവര്‍ത്തിക്കും വിശ്രമം നല്കിയപ്പോള്, പേസര്‍ ജസ്പ്രീത് ബുംറയും സ്പിന്നര്‍ രവി ബിഷ്ണോയിയും പ്ലെയിങ് ഇലവനിലെത്തി.
മലയാളി താരം സഞ്ജു സാംസണിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ആദ്യ രണ്ട് കളികളില്‍ യഥാക്രമം 10 റണ്‍സും 6 റണ്‍സുമാണ് സഞ്ജു നേടിയത്. വീണ്ടും പരാജയപ്പെട്ടാല്‍ പ്ലെയിങ് ഇലവനിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകും. അങ്ങനെ വന്നാല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസുകള്‍ ഇഷാന് കിഷന് നല്‍കാനും, ശ്രേയസ് അയ്യറെ ടീമിലേക്കു തിരികെ കൊണ്ടുവരാനും ടീം മാനേജ്മെന്റ് നിര്‍ബന്ധിതരാകുമെന്നാണ് സൂചന.
ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കിയിരുന്നു. നാഗ്പൂരില്‍ അഭിഷേക് ശര്‍മയും റിങ്കു സിംഗും തിളങ്ങിയപ്പോള്‍, റായ്പൂരില്‍ ഇഷാന് കിഷനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നിര്‍ണായക പ്രകടനം നടത്തി. ശ്രേയസ് അയ്യറെ ബെഞ്ചിലിരുത്തിയാണ് ഇഷാന് അവസരം നല്‍കിയത്.
ഇന്ത്യന്‍ ക്യാമ്പില്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ഏകദിന പരമ്പര നേടിയ ന്യൂസിലന്‍ഡിന് സമാന പ്രകടനം ആവര്‍ത്തിക്കാന്‍ മൂന്നാം ട്വന്റി20യില്‍ വിജയം അനിവാര്യമാണ്.
ഇന്ത്യന്‍ ടീം:
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്, ഇഷാന് കിഷന്, റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയി, ഹര്‍ഷിത് റാണ
ന്യൂസിലന്‍ഡ് ടീം:
മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), ഡെവണ്‍ കോണ്‍വേ, ടീം സീഫെര്‍ട്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, ഇഷ് സോഡി, മാര്‍ക്ക് ചാപ്മാന്, രചിന് രവീന്ദ്ര, കൈല്‍ ജാമിസണ്, മാറ്റ് ഹെന്റി, ജേക്കബ് ഡഫി
News
പശ്ചിമ ബംഗാളിലെ എസ്.ഐ.ആർ ജനാധിപത്യത്തെ ദുർബലപ്പെടുത്തും; അമർത്യ സെൻ മുന്നറിയിപ്പ്
ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് മുസ്ലിംകളും മറ്റ് ദുർബല വിഭാഗങ്ങളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും നോബൽ സമ്മാന ജേതാവ് അമർത്യ സെൻ മുന്നറിയിപ്പ് നൽകി.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ‘അനാവശ്യമായ തിടുക്കത്തിൽ’ നടപ്പിലാക്കുന്ന സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്.ഐ.ആർ) ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും, ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് മുസ്ലിംകളും മറ്റ് ദുർബല വിഭാഗങ്ങളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും നോബൽ സമ്മാന ജേതാവ് അമർത്യ സെൻ മുന്നറിയിപ്പ് നൽകി.
വോട്ടർ പട്ടികയുടെ പരിഷ്കരണം ശ്രദ്ധാപൂർവ്വവും മതിയായ സമയപരിധിക്കുള്ളിലും നടപ്പാക്കിയാൽ മാത്രമേ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയുള്ളൂവെന്നും, എന്നാൽ ഇപ്പോൾ പശ്ചിമ ബംഗാളിൽ നടക്കുന്നത് അത്തരത്തിലൊരു പ്രക്രിയയല്ലെന്നും സെൻ പറഞ്ഞു.
വോട്ടവകാശമുള്ള പൗരന്മാർക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശം തെളിയിക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ മതിയായ അവസരം നൽകാതെ എസ്.ഐ.ആർ തിടുക്കത്തിൽ നടപ്പിലാക്കുകയാണെന്നും, ഇത് വോട്ടർമാരോടുള്ള അനീതിയും ഇന്ത്യൻ ജനാധിപത്യത്തിന് ഗുരുതരമായ അപകടവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട തന്റെ വ്യക്തിപരമായ അനുഭവവും സെൻ പങ്കുവച്ചു. പ്രക്രിയയിൽ ഉദ്യോഗസ്ഥർക്കിടയിൽ പോലും കടുത്ത സമയ സമ്മർദ്ദം പ്രകടമായിരുന്നുവെന്നും, ചിലപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് തന്നെ വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്ന ബോധം ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശാന്തിനികേതനിലെ തന്റെ വോട്ടവകാശം ചോദ്യം ചെയ്യപ്പെട്ട അനുഭവം ഓർമ്മിപ്പിച്ച അമർത്യ സെൻ, അവിടെയാണ് താൻ മുൻപ് വോട്ട് ചെയ്തിട്ടുള്ളതെന്നും തന്റെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽ നിലവിലുണ്ടെന്നും വ്യക്തമാക്കി. എന്നിരുന്നാലും, തന്റെ സ്വന്തം മണ്ഡലത്തിൽ നിന്നുള്ള വോട്ടവകാശത്തെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ, ജനനത്തീയതി പരിശോധിച്ച് ഇതിനകം മരിച്ചുപോയ തന്റെ അമ്മയുടെ പ്രായത്തെക്കുറിച്ചും വിശദീകരണം തേടിയെന്നും അദ്ദേഹം പറഞ്ഞു. ഒരു വോട്ടർ എന്ന നിലയിൽ, തന്റെ അമ്മയുടേതടക്കം എല്ലാ വിവരങ്ങളും ഔദ്യോഗിക രേഖകളിൽ തന്നെ ഉണ്ടായിരുന്നുവെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
-
kerala3 days agoകിളിമാനൂരില്‍ ദമ്പതികളുടെ അപകട മരണം; കേസില്‍ ആദ്യ അറസ്റ്റ്
-
Culture3 days agoമൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നു
-
kerala3 days agoഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; കെ സുരേന്ദ്രന് കുറ്റവിമുക്തന്‍
-
Culture3 days agoഏറ്റവും അധികം വിഭാഗങ്ങളില്‍ ഓസ്കര് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമായി ‘സിന്നേഴ്സ്’
-
kerala3 days agoനോവായി ദുര്‍ഗ; ഹൃദയം മാറ്റിവെച്ച നേപ്പാള്‍ സ്വദേശിനി മരിച്ചു
-
kerala1 day agoആർ.സി.സിയിൽ കാൻസർ മരുന്ന് മാറി നൽകിയ സംഭവം: വിതരണക്കമ്പനിക്കെതിരെയുള്ള നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
-
kerala1 day agoതിരുപ്പതി ലഡ്ഡു കുംഭകോണത്തിൽ സിബിഐ കുറ്റപത്രം; 250 കോടിയുടെ അഴിമതിയെന്ന് കണ്ടെത്തൽ
-
kerala23 hours agoരക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം;പയ്യന്നൂരിൽ കോൺഗ്രസ് പ്രകടനത്തിനു നേരെ സിപിഎം അതിക്രമം
