Connect with us

Video Stories

മണ്ടത്തരങ്ങള്‍ കൈവിടാതെ സി.പി.എം

Published

on

രൂപീകരണകാലം തൊട്ടേ സി.പി.എമ്മിനുള്ളില്‍ ആശയപരമായ സംവാദങ്ങള്‍ സജീവമായിരുന്നു. ജ്യോതി ബസുവിനെപ്പോലുള്ള പ്രയോഗിക വാദികളും ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലുള്ള സൈദ്ധാന്തിക ബുദ്ധിജീവികളും പാര്‍ട്ടിയുടെ രണ്ടു തട്ടിലായിരുന്നു. അതിന്റെ സ്‌ഫോടനാത്മകമായ പ്രതിഫലനമായിരുന്നു 1996 ലേത്. പ്രധാനമന്ത്രി സ്ഥാനം കൈവിട്ടുകളഞ്ഞ ഹിമാലയം അബദ്ധം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെതന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 96 ല്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് വിശാല ജനാധിപത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ട്‌വന്നത്. വി.പി സിങോ ജ്യോതി ബസുവോ പ്രധാനമന്ത്രിയാകും എന്നായിരുന്നു നിഗമനം. ചര്‍ച്ചകള്‍ പ്രധാനമായും വി.പി സിങിനെ ചുറ്റിപ്പറ്റിയായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി രാജ്യത്തിന്റെ ജൈവിക ഘടന കീഴ്‌മേല്‍മറിച്ച സിങ് വീണ്ടും പ്രധാനമന്ത്രിയാകും എന്നായിരുന്നു വാര്‍ത്തകള്‍. പക്ഷേ അദ്ദേഹം ഒഴിഞ്ഞ് മാറിയതോടെ നറുക്ക് വീണത് ജ്യോതി ബസുവിനാണ്. ബസുവിന്റെ പേര് നിര്‍ദ്ദേശിച്ചതാവട്ടെ വി.പി സിങും. അതോടെ കോണ്‍ഗ്രസും പിന്തുണക്കാമെന്നായി. മുന്നണിയോഗം കഴിഞ്ഞു പുറത്ത്‌വന്ന മുലായംസിങ് ആ പ്രഖ്യാപനം നടത്തി. ‘രാജ്യത്തിന് ആദ്യ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയെ ലഭിക്കാന്‍ പോകുന്നു’. പക്ഷെ അന്തിമ തീരുമാനം സി.പി.എം കേന്ദ്ര കമ്മറ്റിയുടേതായിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും ഏതാനും അംഗങ്ങളും മാത്രമാണ് ബസു പ്രധാനമന്ത്രിയാകണം എന്ന് വാദിച്ചത്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമടക്കമുള്ള പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ ഈ വാദത്തെ ശക്തമായി എതിര്‍ത്തു. പാര്‍ട്ടിക്ക് സ്വന്തം ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ അധികാരം വേണ്ടെന്ന നിലപാടായിരുന്നു ഇവര്‍ക്ക്. മുന്നണിയിലെ മറ്റു കക്ഷികള്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ദേവഗൗഡ പ്രധാനമന്ത്രിയായി. ഈ തീരുമാനത്തെയാണ് ജ്യോതി ബസു പിന്നീട് ‘ഹിസ്‌റ്റോറിക്കല്‍ ബ്ലണ്ടര്‍’ എന്ന് വിശേഷിപ്പിച്ചത്. നഷ്ടപ്പെട്ടത് എനിക്കായിരുന്നില്ല, എന്റെ പാര്‍ട്ടിക്കാണ് എന്ന് കൂടി അദ്ദേഹം പറഞ്ഞുവെച്ചു. ഒരുപക്ഷേ അന്ന് ബസു പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു. പാര്‍ട്ടിക്ക് ദേശീയ അടിത്തറ പടുത്തുയര്‍ത്താന്‍ കിട്ടിയ സുവര്‍ണ്ണാവസരമാണ് അന്ന് സ്റ്റാലിനിസ്റ്റ് കടുംപിടുത്തങ്ങളില്‍ തട്ടിക്കളഞ്ഞത്.
ഒരാള്‍ക്ക് രണ്ട് ടേം എന്ന പാര്‍ട്ടി ചട്ടത്തിന് വിരുദ്ധമായി മികച്ച പാര്‍ലമെന്റേറിയനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കേണ്ട എന്ന സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം പാര്‍ട്ടിയുടെ ബൗദ്ധിക മണ്ഡലത്തില്‍ വെളിപ്പെടുന്ന ശൂന്യതയുടെ ആവര്‍ത്തിക്കപ്പെടുന്ന പ്രതിഫലനമാണ്. സഭാചട്ടങ്ങളുടെ എന്‍സൈക്ലോപീഡിയ എന്ന വിശേഷണം നേടിയ പി. രാജീവിനെ രാജ്യസഭയില്‍ നിന്ന് അകറ്റിയതും ഇതേ കാരണം പറഞ്ഞായിരുന്നു. അന്ന് പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ ഉള്‍പെട്ട സംഘം രാജീവ് എന്ന സമാജികന്റെ അനിവാര്യതയെക്കുറിച്ച് ഉണര്‍ത്തിയതാണ്. അപ്പോഴും പാര്‍ട്ടിക്ക് വലുത് പാര്‍ട്ടിയുടേതായ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമായിരുന്നു. സൈദ്ധാന്തിക പിടിവാശിയുടെയും സങ്കുചിത രാഷ്ട്രീയത്തിന്റെയും പിടിയില്‍ അമര്‍ന്നിരിക്കുന്ന പാര്‍ട്ടി 96 ലെ ചരിത്രപരമായ മണ്ടത്തരത്തില്‍ നിന്ന് ഒന്നും ഉള്‍കൊണ്ടിട്ടില്ല. ബംഗാളിലും കേരളത്തിലുമൊക്കെ പാര്‍ട്ടി വളര്‍ന്നത് സൈദ്ധാന്തികതയെ ഗര്‍ഭം ധരിച്ചായിരുന്നില്ല. എ.കെ.ജിയെ പോലുള്ള പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താക്കളിലൂടെയായിരുന്നു. അവര്‍ വളര്‍ത്തിയെടുത്ത ജനകീയ ജനാധിപത്യ രീതികളിലൂടെയായിരുന്നു. ജ്യോതിബസു ബംഗാളില്‍ കാല്‍നൂറ്റാണ്ടോളം കാലം തുടര്‍ച്ചയായി ഭരിച്ചതും ബസു മുന്നോട്ട്‌വെച്ച പ്രായോഗിക രാഷ്ട്രീയത്തിന്റെ വിജയമായിരുന്നു. വിദേശ മൂലധനം വികസനത്തിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവിലേക്ക് ബസു എന്നേ എത്തിയിരുന്നു. 80 കളുടെ തുടക്കത്തില്‍ തന്നെ ബസു ബംഗാളിന്റെ വികസനത്തിന് വിദേശ മൂലധനത്തെ ആശ്രയിച്ചു തുടങ്ങി. എന്നാല്‍ അതിന്റെ പേരില്‍ ബസുവിന് കേന്ദ്ര കമ്മിറ്റിയിലടക്കം വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രം അധികാരമുള്ള പാര്‍ട്ടിക്ക് സോഷ്യലിസം നടപ്പില്‍ വരുത്തുക എളുപ്പമല്ല എന്ന് ബസു മനസ്സിലാക്കിയിരുന്നു. പക്ഷെ കേരളത്തിലെ പാര്‍ട്ടിക്ക് ഇത് തിരിച്ചറിയാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടി ജനാധിപത്യ മാതൃക ഭരണതലങ്ങളിലേക്ക് പകര്‍ത്തിയ ബസുവാണ് ഇന്ത്യയില്‍ ആദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം യൂറോപ്പിലെ മിക്ക കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളും മുതലാളിത്വ രാഷ്ട്രീയ വ്യവസ്ഥിതിയിലേക്ക് വഴുതി വീഴുകയും തിരിച്ചുനടക്കാന്‍ കഴിയാത്തവിധം ആഗോളീകരണത്തിന്റെ പിടിയിലമരുകയുമായിരുന്നു. ചൈനയെപ്പോലുള്ള രാഷ്ട്രങ്ങള്‍ കമ്മ്യൂണിസത്തിന്റെ ഇരുമ്പുമറ ഉപയോഗിച്ച് മുതലാളിത്വം സമര്‍ത്ഥമായി നടപ്പാക്കുകയും ചെയ്തു. അപ്പോഴും ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഏറെക്കുറെ സോഷ്യലിസവും മുതലാളിത്വവും സമന്വയിപ്പിച്ച് മാതൃക സൃഷ്ടിച്ചു. അതുകൊണ്ടാണ് കേരളത്തിലും ബംഗാളിലുമൊക്കെ ഇടതുക്ഷ ഭരണകൂടങ്ങള്‍ക്ക് നിലനില്‍പുണ്ടായത്. ഭരണപരമായി പുതിയ ദിശയില്‍ സഞ്ചരിക്കുമ്പോഴും പാര്‍ട്ടിയില്‍ രൂപപ്പെട്ട ആശയ സംവാദങ്ങളും വിഭാഗീയതയും സംഘടനാപരമായ വീഴ്ചകളുമായിരുന്നു പാര്‍ട്ടിയെ പിന്നോട്ട് നയിച്ചത്. പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം സി.പി.എമ്മിന് വലിയ സ്വീകാര്യത ലഭിക്കുകയും മുന്‍നിര നേതാക്കന്മാരുടെ അഭാവം സി.പി.ഐയെ തളര്‍ത്തുകയും ചെയ്തു. കേരളത്തില്‍ ഏറ്റവും വലിയ പാര്‍ട്ടിയായി നിലകൊണ്ട സി.പി.എമ്മിന് എല്ലാകാലത്തും വിഭാഗീയത വലിയ വെല്ലുവിളിയായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട് മുതല്‍ വി.എസ് അച്യുതാനന്ദന്‍, ഇ.കെനായനാര്‍, കെ.ആര്‍ ഗൗരിയമ്മ, എം.വി രാഘവന്‍, പിണറായി വിജയന്‍ തുടങ്ങിയ പാര്‍ട്ടിയുടെ ഐക്കണ്‍ താരങ്ങളെല്ലാം പല കാലങ്ങളിലായി വിഭാഗീയതക്ക് നേതൃത്വം നല്‍കി. മുതിര്‍ന്ന നേതാക്കളായിരുന്ന കെ.ആര്‍ ഗൗരിയമ്മക്കും എം.വി രാഘവനുമൊക്കെ പുറത്തേക്കുള്ള വഴിതെളിയിച്ചതും വിഭാഗീയതയായിരുന്നു. കേന്ദ്ര കമ്മിറ്റിയിലും ഇതിന്റെ അനുരണന സംഭവങ്ങള്‍ അരങ്ങേറി. ബംഗാള്‍ ഘടകവും കേരള ഘടകവും പലപ്പോഴും രണ്ട് തട്ടിലായിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ വിഭാഗീയത കേന്ദ്ര കമ്മറ്റിയില്‍ വീണ്ടും സജീവമായി. കേരള ഘടകത്തിന്റെ നേതാവായി പ്രകാശ് കാരാട്ടും ബംഗാള്‍ ഘടകത്തെ സീതാറാം യെച്ചൂരിയും നയിച്ചു. യെച്ചൂരിക്ക് രാജ്യസഭയിലെത്താന്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കിയിട്ടും അന്ധമായ വിരോധത്തിന്റെ പേരില്‍ യെച്ചൂരിയെ തള്ളിയതും ഈ വിഭാഗീതയുടെ ഫലമാണ്.
രാജ്യത്തെ 200 ജില്ലകളില്‍ സ്വാധീനം ഉണ്ടായിരുന്ന 60 ഓളം അംഗങ്ങളെ പാര്‍ലമെന്റിലേക്കയച്ച ഇടതുപക്ഷം ഇന്ന് പ്രാദേശിക പാര്‍ട്ടികളേക്കാള്‍ ദുര്‍ബലമായി പോയത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ചികയാതെ തന്നെ ഉത്തരം തെളിയുന്നുണ്ട്. വിഭാഗീയതയും സ്റ്റാലിനിസ്റ്റ് സംഘടനാ രീതികളുമാണ് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് കാര്യമായ തടസ്സം സൃഷ്ടിച്ചത്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലുമൊക്കെ സജീവമായിരുന്ന തെഴിലാളി യൂണിയനുകള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നത് ഇന്നുവരെ പാര്‍ട്ടി കോണ്‍ഗ്രസിലും പ്ലീനത്തിലുമൊന്നും ചര്‍ച്ചയായില്ല. ഏറ്റവും മികച്ച കേഡര്‍ സംവിധാനമുള്ള പാര്‍ട്ടിയായിട്ടുകൂടി സി.പി.എമ്മിന് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായിട്ടില്ല.
ഇടതുപാര്‍ട്ടികള്‍ക്ക് വിസ്മയിപ്പിക്കുന്ന വിജയം നല്‍കിയതായിരുന്നു 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. 59 സീറ്റുമായി ഏറ്റവും വലിയ മൂന്നാം കക്ഷിയായി മാറിയിട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഭരണത്തില്‍ പങ്കുചേരാതെ പുറത്ത്‌നിന്ന് പിന്തുണക്കാനായിരുന്നു ഇടതുപാര്‍ട്ടികളുടെ തീരുമാനം. അധികാര രാഷ്ട്രീയത്തോട് അയിത്തം പുലര്‍ത്തിയത് മറ്റൊരു തരത്തില്‍ ജനാധിപത്യ വിരുദ്ധതയായും വ്യാഖ്യാനിക്കപ്പെട്ടു. ഭരണത്തില്‍ ഇടപെടാനുള്ള മറ്റൊരു സുവര്‍ണ്ണാവസരമാണ് അന്ന് പ്രകാശ് കാരാട്ടിന്റെ പിന്തിരിപ്പന്‍ വാദങ്ങളില്‍ നഷ്ടപ്പെടുത്തിയത്. ആണവ കരാറിലെ വ്യവസ്ഥകളോട് വിയോജിപ്പ് രേഖപ്പെടുത്തി പിന്തുണ പിന്‍വലിച്ചപ്പോള്‍ ലോക്‌സഭയിലെ ആദ്യ കമ്മ്യൂണിസ്റ്റ് സ്പീക്കറായ സോമനാഥ് ചാറ്റര്‍ജിയെ വരെ കൂടെ നിര്‍ത്താനുള്ള നയതന്ത്രജ്ഞത പാര്‍ട്ടിക്ക് കൈമോശം വന്നിരുന്നു. കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തിയ സ്പീക്കറെ പുറത്താക്കിയതോടെ പാര്‍ട്ടിക്ക് നഷ്ടമായത് ബംഗാളിലെ ജനപ്രിയനായ മുതിര്‍ന്ന നേതാവിനെ. പിന്നീടങ്ങോട്ട് ബംഗാളിലെ പാര്‍ട്ടിയില്‍ തലമുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കായിരുന്നു. പലരും പൊതു പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ചു. ഒരു കാലത്ത് ബംഗാളിലെ പാര്‍ട്ടിയുടെ ജനകീയ മുഖമായിരുന്ന അബ്ദുറസ്സാഖ് മൊല്ല അച്ചടക്ക നടപടിയില്‍ പുറത്തായതോടെ പാര്‍ട്ടിക്കെതിരെ മത്സരിക്കുക വരെ ചെയ്തു. ജ്യോതിബസുവിനെയും എ. കെ.ജിയെയും പോലുള്ള നേതൃത്വത്തിന്റെ അഭാവം പാര്‍ട്ടിയെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിറകോട്ട് കൊണ്ട് പോയി.
സിംഗൂരും നന്ദിഗ്രാമുമായിരുന്നു ബംഗാളിലെ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെടുത്തിയതെങ്കില്‍ തിരിച്ചുവരവ് അസാധ്യമാക്കിയത് സി.പി. എമ്മില്‍ രൂപപ്പെട്ട ആഭ്യന്തര പ്രതിസന്ധിയായിരുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയെങ്കിലും നേട്ടമുണ്ടായത് കോണ്‍ഗ്രസിന് മാത്രമായിരുന്നു. അതോടെ സഖ്യത്തിന് വേണ്ടി വാദിച്ച ബംഗാള്‍ ഘടകവും യെച്ചൂരിയും കേന്ദ്ര കമ്മിറ്റിയില്‍ കൂടുതല്‍ ദുര്‍ബലമായി. എഴുപതുകളുടെ പകുതിയോടെ കമ്മ്യൂണിസ്റ്റ് കോട്ടയായി മാറിയ ബംഗാളില്‍ ഇന്ന് ഒരു രാജ്യസഭാ അംഗം പോലും ഇല്ലാത്ത നിസ്സാഹതയിലേക്ക് നയിച്ചത് വിഭാഗീയതയോ എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നുണ്ട്. ഇനിയും ഉപേക്ഷിക്കാത്ത വിഭാഗീയതയും സ്റ്റാലിനിസ്റ്റ് സംഘടനാ രീതിയുമായി പാര്‍ട്ടിക്ക് എത്രകാലം മുന്നോട്ട് പോകാന്‍ കഴിയുമെന്നത് കണ്ടറിയേണ്ടതാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending