Connect with us

Video Stories

മണ്ടത്തരങ്ങള്‍ കൈവിടാതെ സി.പി.എം

Published

on

രൂപീകരണകാലം തൊട്ടേ സി.പി.എമ്മിനുള്ളില്‍ ആശയപരമായ സംവാദങ്ങള്‍ സജീവമായിരുന്നു. ജ്യോതി ബസുവിനെപ്പോലുള്ള പ്രയോഗിക വാദികളും ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലുള്ള സൈദ്ധാന്തിക ബുദ്ധിജീവികളും പാര്‍ട്ടിയുടെ രണ്ടു തട്ടിലായിരുന്നു. അതിന്റെ സ്‌ഫോടനാത്മകമായ പ്രതിഫലനമായിരുന്നു 1996 ലേത്. പ്രധാനമന്ത്രി സ്ഥാനം കൈവിട്ടുകളഞ്ഞ ഹിമാലയം അബദ്ധം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെതന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 96 ല്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് വിശാല ജനാധിപത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ട്‌വന്നത്. വി.പി സിങോ ജ്യോതി ബസുവോ പ്രധാനമന്ത്രിയാകും എന്നായിരുന്നു നിഗമനം. ചര്‍ച്ചകള്‍ പ്രധാനമായും വി.പി സിങിനെ ചുറ്റിപ്പറ്റിയായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി രാജ്യത്തിന്റെ ജൈവിക ഘടന കീഴ്‌മേല്‍മറിച്ച സിങ് വീണ്ടും പ്രധാനമന്ത്രിയാകും എന്നായിരുന്നു വാര്‍ത്തകള്‍. പക്ഷേ അദ്ദേഹം ഒഴിഞ്ഞ് മാറിയതോടെ നറുക്ക് വീണത് ജ്യോതി ബസുവിനാണ്. ബസുവിന്റെ പേര് നിര്‍ദ്ദേശിച്ചതാവട്ടെ വി.പി സിങും. അതോടെ കോണ്‍ഗ്രസും പിന്തുണക്കാമെന്നായി. മുന്നണിയോഗം കഴിഞ്ഞു പുറത്ത്‌വന്ന മുലായംസിങ് ആ പ്രഖ്യാപനം നടത്തി. ‘രാജ്യത്തിന് ആദ്യ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയെ ലഭിക്കാന്‍ പോകുന്നു’. പക്ഷെ അന്തിമ തീരുമാനം സി.പി.എം കേന്ദ്ര കമ്മറ്റിയുടേതായിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും ഏതാനും അംഗങ്ങളും മാത്രമാണ് ബസു പ്രധാനമന്ത്രിയാകണം എന്ന് വാദിച്ചത്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമടക്കമുള്ള പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ ഈ വാദത്തെ ശക്തമായി എതിര്‍ത്തു. പാര്‍ട്ടിക്ക് സ്വന്തം ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ അധികാരം വേണ്ടെന്ന നിലപാടായിരുന്നു ഇവര്‍ക്ക്. മുന്നണിയിലെ മറ്റു കക്ഷികള്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ദേവഗൗഡ പ്രധാനമന്ത്രിയായി. ഈ തീരുമാനത്തെയാണ് ജ്യോതി ബസു പിന്നീട് ‘ഹിസ്‌റ്റോറിക്കല്‍ ബ്ലണ്ടര്‍’ എന്ന് വിശേഷിപ്പിച്ചത്. നഷ്ടപ്പെട്ടത് എനിക്കായിരുന്നില്ല, എന്റെ പാര്‍ട്ടിക്കാണ് എന്ന് കൂടി അദ്ദേഹം പറഞ്ഞുവെച്ചു. ഒരുപക്ഷേ അന്ന് ബസു പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു. പാര്‍ട്ടിക്ക് ദേശീയ അടിത്തറ പടുത്തുയര്‍ത്താന്‍ കിട്ടിയ സുവര്‍ണ്ണാവസരമാണ് അന്ന് സ്റ്റാലിനിസ്റ്റ് കടുംപിടുത്തങ്ങളില്‍ തട്ടിക്കളഞ്ഞത്.
ഒരാള്‍ക്ക് രണ്ട് ടേം എന്ന പാര്‍ട്ടി ചട്ടത്തിന് വിരുദ്ധമായി മികച്ച പാര്‍ലമെന്റേറിയനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കേണ്ട എന്ന സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം പാര്‍ട്ടിയുടെ ബൗദ്ധിക മണ്ഡലത്തില്‍ വെളിപ്പെടുന്ന ശൂന്യതയുടെ ആവര്‍ത്തിക്കപ്പെടുന്ന പ്രതിഫലനമാണ്. സഭാചട്ടങ്ങളുടെ എന്‍സൈക്ലോപീഡിയ എന്ന വിശേഷണം നേടിയ പി. രാജീവിനെ രാജ്യസഭയില്‍ നിന്ന് അകറ്റിയതും ഇതേ കാരണം പറഞ്ഞായിരുന്നു. അന്ന് പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ ഉള്‍പെട്ട സംഘം രാജീവ് എന്ന സമാജികന്റെ അനിവാര്യതയെക്കുറിച്ച് ഉണര്‍ത്തിയതാണ്. അപ്പോഴും പാര്‍ട്ടിക്ക് വലുത് പാര്‍ട്ടിയുടേതായ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമായിരുന്നു. സൈദ്ധാന്തിക പിടിവാശിയുടെയും സങ്കുചിത രാഷ്ട്രീയത്തിന്റെയും പിടിയില്‍ അമര്‍ന്നിരിക്കുന്ന പാര്‍ട്ടി 96 ലെ ചരിത്രപരമായ മണ്ടത്തരത്തില്‍ നിന്ന് ഒന്നും ഉള്‍കൊണ്ടിട്ടില്ല. ബംഗാളിലും കേരളത്തിലുമൊക്കെ പാര്‍ട്ടി വളര്‍ന്നത് സൈദ്ധാന്തികതയെ ഗര്‍ഭം ധരിച്ചായിരുന്നില്ല. എ.കെ.ജിയെ പോലുള്ള പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താക്കളിലൂടെയായിരുന്നു. അവര്‍ വളര്‍ത്തിയെടുത്ത ജനകീയ ജനാധിപത്യ രീതികളിലൂടെയായിരുന്നു. ജ്യോതിബസു ബംഗാളില്‍ കാല്‍നൂറ്റാണ്ടോളം കാലം തുടര്‍ച്ചയായി ഭരിച്ചതും ബസു മുന്നോട്ട്‌വെച്ച പ്രായോഗിക രാഷ്ട്രീയത്തിന്റെ വിജയമായിരുന്നു. വിദേശ മൂലധനം വികസനത്തിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവിലേക്ക് ബസു എന്നേ എത്തിയിരുന്നു. 80 കളുടെ തുടക്കത്തില്‍ തന്നെ ബസു ബംഗാളിന്റെ വികസനത്തിന് വിദേശ മൂലധനത്തെ ആശ്രയിച്ചു തുടങ്ങി. എന്നാല്‍ അതിന്റെ പേരില്‍ ബസുവിന് കേന്ദ്ര കമ്മിറ്റിയിലടക്കം വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രം അധികാരമുള്ള പാര്‍ട്ടിക്ക് സോഷ്യലിസം നടപ്പില്‍ വരുത്തുക എളുപ്പമല്ല എന്ന് ബസു മനസ്സിലാക്കിയിരുന്നു. പക്ഷെ കേരളത്തിലെ പാര്‍ട്ടിക്ക് ഇത് തിരിച്ചറിയാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടി ജനാധിപത്യ മാതൃക ഭരണതലങ്ങളിലേക്ക് പകര്‍ത്തിയ ബസുവാണ് ഇന്ത്യയില്‍ ആദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം യൂറോപ്പിലെ മിക്ക കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളും മുതലാളിത്വ രാഷ്ട്രീയ വ്യവസ്ഥിതിയിലേക്ക് വഴുതി വീഴുകയും തിരിച്ചുനടക്കാന്‍ കഴിയാത്തവിധം ആഗോളീകരണത്തിന്റെ പിടിയിലമരുകയുമായിരുന്നു. ചൈനയെപ്പോലുള്ള രാഷ്ട്രങ്ങള്‍ കമ്മ്യൂണിസത്തിന്റെ ഇരുമ്പുമറ ഉപയോഗിച്ച് മുതലാളിത്വം സമര്‍ത്ഥമായി നടപ്പാക്കുകയും ചെയ്തു. അപ്പോഴും ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഏറെക്കുറെ സോഷ്യലിസവും മുതലാളിത്വവും സമന്വയിപ്പിച്ച് മാതൃക സൃഷ്ടിച്ചു. അതുകൊണ്ടാണ് കേരളത്തിലും ബംഗാളിലുമൊക്കെ ഇടതുക്ഷ ഭരണകൂടങ്ങള്‍ക്ക് നിലനില്‍പുണ്ടായത്. ഭരണപരമായി പുതിയ ദിശയില്‍ സഞ്ചരിക്കുമ്പോഴും പാര്‍ട്ടിയില്‍ രൂപപ്പെട്ട ആശയ സംവാദങ്ങളും വിഭാഗീയതയും സംഘടനാപരമായ വീഴ്ചകളുമായിരുന്നു പാര്‍ട്ടിയെ പിന്നോട്ട് നയിച്ചത്. പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം സി.പി.എമ്മിന് വലിയ സ്വീകാര്യത ലഭിക്കുകയും മുന്‍നിര നേതാക്കന്മാരുടെ അഭാവം സി.പി.ഐയെ തളര്‍ത്തുകയും ചെയ്തു. കേരളത്തില്‍ ഏറ്റവും വലിയ പാര്‍ട്ടിയായി നിലകൊണ്ട സി.പി.എമ്മിന് എല്ലാകാലത്തും വിഭാഗീയത വലിയ വെല്ലുവിളിയായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട് മുതല്‍ വി.എസ് അച്യുതാനന്ദന്‍, ഇ.കെനായനാര്‍, കെ.ആര്‍ ഗൗരിയമ്മ, എം.വി രാഘവന്‍, പിണറായി വിജയന്‍ തുടങ്ങിയ പാര്‍ട്ടിയുടെ ഐക്കണ്‍ താരങ്ങളെല്ലാം പല കാലങ്ങളിലായി വിഭാഗീയതക്ക് നേതൃത്വം നല്‍കി. മുതിര്‍ന്ന നേതാക്കളായിരുന്ന കെ.ആര്‍ ഗൗരിയമ്മക്കും എം.വി രാഘവനുമൊക്കെ പുറത്തേക്കുള്ള വഴിതെളിയിച്ചതും വിഭാഗീയതയായിരുന്നു. കേന്ദ്ര കമ്മിറ്റിയിലും ഇതിന്റെ അനുരണന സംഭവങ്ങള്‍ അരങ്ങേറി. ബംഗാള്‍ ഘടകവും കേരള ഘടകവും പലപ്പോഴും രണ്ട് തട്ടിലായിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ വിഭാഗീയത കേന്ദ്ര കമ്മറ്റിയില്‍ വീണ്ടും സജീവമായി. കേരള ഘടകത്തിന്റെ നേതാവായി പ്രകാശ് കാരാട്ടും ബംഗാള്‍ ഘടകത്തെ സീതാറാം യെച്ചൂരിയും നയിച്ചു. യെച്ചൂരിക്ക് രാജ്യസഭയിലെത്താന്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കിയിട്ടും അന്ധമായ വിരോധത്തിന്റെ പേരില്‍ യെച്ചൂരിയെ തള്ളിയതും ഈ വിഭാഗീതയുടെ ഫലമാണ്.
രാജ്യത്തെ 200 ജില്ലകളില്‍ സ്വാധീനം ഉണ്ടായിരുന്ന 60 ഓളം അംഗങ്ങളെ പാര്‍ലമെന്റിലേക്കയച്ച ഇടതുപക്ഷം ഇന്ന് പ്രാദേശിക പാര്‍ട്ടികളേക്കാള്‍ ദുര്‍ബലമായി പോയത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ചികയാതെ തന്നെ ഉത്തരം തെളിയുന്നുണ്ട്. വിഭാഗീയതയും സ്റ്റാലിനിസ്റ്റ് സംഘടനാ രീതികളുമാണ് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് കാര്യമായ തടസ്സം സൃഷ്ടിച്ചത്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലുമൊക്കെ സജീവമായിരുന്ന തെഴിലാളി യൂണിയനുകള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നത് ഇന്നുവരെ പാര്‍ട്ടി കോണ്‍ഗ്രസിലും പ്ലീനത്തിലുമൊന്നും ചര്‍ച്ചയായില്ല. ഏറ്റവും മികച്ച കേഡര്‍ സംവിധാനമുള്ള പാര്‍ട്ടിയായിട്ടുകൂടി സി.പി.എമ്മിന് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായിട്ടില്ല.
ഇടതുപാര്‍ട്ടികള്‍ക്ക് വിസ്മയിപ്പിക്കുന്ന വിജയം നല്‍കിയതായിരുന്നു 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. 59 സീറ്റുമായി ഏറ്റവും വലിയ മൂന്നാം കക്ഷിയായി മാറിയിട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഭരണത്തില്‍ പങ്കുചേരാതെ പുറത്ത്‌നിന്ന് പിന്തുണക്കാനായിരുന്നു ഇടതുപാര്‍ട്ടികളുടെ തീരുമാനം. അധികാര രാഷ്ട്രീയത്തോട് അയിത്തം പുലര്‍ത്തിയത് മറ്റൊരു തരത്തില്‍ ജനാധിപത്യ വിരുദ്ധതയായും വ്യാഖ്യാനിക്കപ്പെട്ടു. ഭരണത്തില്‍ ഇടപെടാനുള്ള മറ്റൊരു സുവര്‍ണ്ണാവസരമാണ് അന്ന് പ്രകാശ് കാരാട്ടിന്റെ പിന്തിരിപ്പന്‍ വാദങ്ങളില്‍ നഷ്ടപ്പെടുത്തിയത്. ആണവ കരാറിലെ വ്യവസ്ഥകളോട് വിയോജിപ്പ് രേഖപ്പെടുത്തി പിന്തുണ പിന്‍വലിച്ചപ്പോള്‍ ലോക്‌സഭയിലെ ആദ്യ കമ്മ്യൂണിസ്റ്റ് സ്പീക്കറായ സോമനാഥ് ചാറ്റര്‍ജിയെ വരെ കൂടെ നിര്‍ത്താനുള്ള നയതന്ത്രജ്ഞത പാര്‍ട്ടിക്ക് കൈമോശം വന്നിരുന്നു. കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തിയ സ്പീക്കറെ പുറത്താക്കിയതോടെ പാര്‍ട്ടിക്ക് നഷ്ടമായത് ബംഗാളിലെ ജനപ്രിയനായ മുതിര്‍ന്ന നേതാവിനെ. പിന്നീടങ്ങോട്ട് ബംഗാളിലെ പാര്‍ട്ടിയില്‍ തലമുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കായിരുന്നു. പലരും പൊതു പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ചു. ഒരു കാലത്ത് ബംഗാളിലെ പാര്‍ട്ടിയുടെ ജനകീയ മുഖമായിരുന്ന അബ്ദുറസ്സാഖ് മൊല്ല അച്ചടക്ക നടപടിയില്‍ പുറത്തായതോടെ പാര്‍ട്ടിക്കെതിരെ മത്സരിക്കുക വരെ ചെയ്തു. ജ്യോതിബസുവിനെയും എ. കെ.ജിയെയും പോലുള്ള നേതൃത്വത്തിന്റെ അഭാവം പാര്‍ട്ടിയെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിറകോട്ട് കൊണ്ട് പോയി.
സിംഗൂരും നന്ദിഗ്രാമുമായിരുന്നു ബംഗാളിലെ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെടുത്തിയതെങ്കില്‍ തിരിച്ചുവരവ് അസാധ്യമാക്കിയത് സി.പി. എമ്മില്‍ രൂപപ്പെട്ട ആഭ്യന്തര പ്രതിസന്ധിയായിരുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയെങ്കിലും നേട്ടമുണ്ടായത് കോണ്‍ഗ്രസിന് മാത്രമായിരുന്നു. അതോടെ സഖ്യത്തിന് വേണ്ടി വാദിച്ച ബംഗാള്‍ ഘടകവും യെച്ചൂരിയും കേന്ദ്ര കമ്മിറ്റിയില്‍ കൂടുതല്‍ ദുര്‍ബലമായി. എഴുപതുകളുടെ പകുതിയോടെ കമ്മ്യൂണിസ്റ്റ് കോട്ടയായി മാറിയ ബംഗാളില്‍ ഇന്ന് ഒരു രാജ്യസഭാ അംഗം പോലും ഇല്ലാത്ത നിസ്സാഹതയിലേക്ക് നയിച്ചത് വിഭാഗീയതയോ എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നുണ്ട്. ഇനിയും ഉപേക്ഷിക്കാത്ത വിഭാഗീയതയും സ്റ്റാലിനിസ്റ്റ് സംഘടനാ രീതിയുമായി പാര്‍ട്ടിക്ക് എത്രകാലം മുന്നോട്ട് പോകാന്‍ കഴിയുമെന്നത് കണ്ടറിയേണ്ടതാണ്.

Video Stories

ഗൂഡല്ലൂരില്‍ യുവാവിനെ കാട്ടാന കുത്തിക്കൊന്നു

മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി താമസിച്ച മലയാളി കുടുംബത്തിലെ അംഗമാണ് കൊല്ലപ്പെട്ട ജംഷിദ്

Published

on

ഗൂഡല്ലൂരില്‍ മലയാളി യുവാവിനെ കാട്ടാന കുത്തിക്കൊന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജംഷിദ് (37) ആണ് മരിച്ചത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി താമസിച്ച മലയാളി കുടുംബത്തിലെ അംഗമാണ് കൊല്ലപ്പെട്ട ജംഷിദ്. ഇന്നലെ രാത്രി 12 മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ബംഗളുരുവില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ജംഷിദ്.

Continue Reading

kerala

അറുതിയില്ലാതെ വന്യമൃഗ ആക്രമണം

EDITORIAL

Published

on

ജീവന്‍കൈയ്യില്‍ പിടിച്ചാണ് മലയോര മേഖല ഓരോ നിമിഷവും തള്ളിനീക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നതും ജീവന്‍ തന്നെ പൊലിഞ്ഞുപോകുന്നതും സര്‍വ സാധാരണമായിത്തീര്‍ന്നിരിക്കുന്നു. ഇഛാശക്തിയുടെ പര്യായമായി, ഒന്നുമില്ലായ്മയില്‍നിന്നും മണ്ണിനോട് മല്ലിട്ട് ജീവിതം കെട്ടിപ്പടുത്തവര്‍ അതേമണ്ണില്‍ തന്നെ ഇന്ന് ജീവനും ജീവിതവും ഒരു പോലെ അനശ്ചിതത്വത്തിലായതിന്റെ പ്രയാസം പേറിക്കഴിയുകയാണ്. വന്യജീവികളുടെ കടിഞ്ഞാണില്ലാത്ത ആക്രമണത്തില്‍ പ്രിയപ്പെട്ടവരും സമ്പാദ്യവുമെല്ലാം ഒരുപോലെ നഷ്ടപ്പെട്ടുപോകുമ്പോള്‍ ജീവിതം തന്നെ അവരുടെ മുമ്പില്‍ ചോദ്യചിഹ്നമായി മാറുന്നു. നൂറുമേനി വിളഞ്ഞ ആ മണ്ണിന് ഇപ്പോള്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട മക്കളുടെയും മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെയുമെല്ലാം കണ്ണീരിനാല്‍ ഉപ്പുരുചിയായിത്തീര്‍ന്നിരിക്കുകയാണ്. ഇന്നലെ മാനന്തവാടിക്കടുത്തുണ്ടായ ദാരുണമായ സംഭവം ഭീതിതവും ദുഖകരവുമായ ഈ സാഹചര്യത്തിന്റെ നഖചി ത്രമായിത്തീര്‍ന്നിരിക്കുകയാണ്.

പട്ടാപ്പകല്‍ കാപ്പിപറിക്കാന്‍ പോയ യുവതിയെയാണ് കടുവ ആക്രമിക്കുന്നതും തലയുള്‍പ്പെടെ ശരീരത്തിന്റെ പാതി തിന്നുതീര്‍ത്തതും. ഇതേ സമയത്തുതന്നെ തൊട്ടടുത്ത് ജോലിചെയ്യുന്ന തോട്ടംതൊഴിലാളികളായ സ്ത്രീകള്‍ ഉയര്‍ത്തിയ പ്രതിഷേധവും, ഉന്നയിക്കുന്ന ആവശ്യങ്ങളും പരിശോധിച്ചാല്‍ ബോധ്യമാകും എത്ര നിസാരമായും നിസംഗതയോടെയുമാണ് വന്യമ്യഗ ആക്രമണ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ എന്ന്. ‘ഞങ്ങള്‍ക്ക് ഇനിയും പണിക്ക് പോകേണ്ടതാണ്. വനം വകുപ്പ് കടുവയെ ഒരു സ്ഥലത്തുനിന്നും പിടിച്ച് മറ്റൊരു സ്ഥലത്തുവിടുകയാണ് പതിവ്. അതിന് അനുവദിക്കില്ല. ഉദ്യോഗസ്ഥരുടെ കുടുംബത്തില്‍ നിന്ന് ആരെയും വന്യമൃഗം കൊന്നിട്ടില്ല. പോയത് സാധാരണ കൂലിപ്പണിക്കാരിയായ സ്ത്രീയാണ്. മനുഷ്യനേക്കാള്‍ വില മൃഗങ്ങള്‍ക്കാണ് നല്‍കുന്നത്. മനുഷ്യനെ കൊന്ന് പകുതി തിന്നിട്ടും ഒരുകുഴപ്പവുമില്ല’. ഇതായിരുന്നു അവരുയര്‍ത്തിയ പ്രതിഷേധത്തിന്റെ കാതല്‍. പാവപ്പെട്ട ഈ മനുഷ്യര്‍ ആക്രമണത്തിന് വിധേയമാക്കപ്പെടുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ മുതലക്കണ്ണിരൊഴുക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയുമല്ലാതെ ശാശ്വതമായ പരിഹാര നടപടികളൊന്നുമുണ്ടാകുന്നില്ലെന്നതാണ് വാസ്തവം. കേന്ദ്ര- കേരള സര്‍ക്കാറുകള്‍ പരസ്പരം കുറ്റപ്പെടുത്തി കൈകഴുകുമ്പോള്‍ മലയോര മക്കളുടെ ദുരിതം അറുതിയില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

ഭരണകൂടത്തിന്റെ നിസംഗ സമീപനത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഇന്നലെ മാനന്തവാടിയില്‍ കാണാനിടയായത്. നാട്ടുകാരനായ മന്ത്രിതന്നെ ജനരോഷത്തിനിരയാകേണ്ടിവരുമ്പോള്‍ വെറും വാക്കുകളല്ല, ശക്തമായ നടപടികളാണ് തങ്ങളാഗ്രഹിക്കുന്നതെന്നാണ് അവര്‍ വിളംബരം ചെയ്യുന്നത്. വയനാടെന്നോ, ഇടുക്കിയെന്നോ, പത്തനംതിട്ടയോന്നോ എന്നൊന്നുമുള്ള വ്യത്യാസങ്ങളില്ലാതെ കേരളം ഒന്നടങ്കം അനുഭവിക്കുന്ന വന്യജീവി ആക്രമണത്തിന്റെ ഭീതിതമായ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട കണക്കുകളില്‍നിന്ന് വ്യക്തമായി വായിച്ചെടുക്കാനാവും. 2021 മുതല്‍ 2024 ജൂലൈ വരെ മൂന്നര വര്‍ഷത്തിനുള്ളില്‍ വന്യജീവി ആക്രമണങ്ങളില്‍ കേരളത്തില്‍ കൊല്ലപ്പെട്ടത് 316 പേരാണെന്ന് കേന്ദ്ര വനംവകുപ്പ് പറയുന്നു. 3695 പേര്‍ക്കാണ് വന്യജീവി ആക്രമണത്തില്‍ സാരമായ പരിക്കേറ്റത്. 1844 വളര്‍ത്തുമൃഗങ്ങളേയും വന്യജീവികള്‍ കൊന്നു തിന്നു. 20,006 കൃഷിയിടങ്ങളിലെ വിളകള്‍ വന്യജീവികള്‍ നശിപ്പിച്ചതായും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളില്‍ കാണാം. 2021-22 കാലഘട്ടത്തില്‍ 114 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 758 പേര്‍ക്ക് പരിക്കേറ്റു. 514 വളര്‍ത്തുമൃഗങ്ങള്‍ ചത്തു. 6580 കൃഷിയിടങ്ങളില്‍ വിളനാശം സംഭവിച്ചു. 2022-23 ല്‍ 98 മരണമുണ്ടായി. 1275 പേര്‍ക്ക് പരിക്കേറ്റു. 637 വളര്‍ത്തുമൃഗങ്ങളാണ് അക്രമത്തിനിരയായത്. 6863 കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെട്ടു. 2324 ല്‍ 94 പേര്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 1603 പേര്‍ക്ക് പരിക്കേറ്റു. 633 വളര്‍ത്തുമ്യഗങ്ങള്‍ ചത്തു. 6108 കൃഷിയിടങ്ങളില്‍ വിളനാശമുണ്ടായി. 2024 ജൂലൈ വരെ 10 പേരെയാണ് വന്യജീവികള്‍ കൊലപ്പെടുത്തിയത്. 59 പേര്‍ക്ക് ആക്രമണത്തിനിരയായി പരിക്കേറ്റു. 60 വളര്‍ത്തു മൃഗങ്ങള്‍ ചാകുകയും 455 കൃഷിയിടങ്ങളില്‍ വിളനാശമുണ്ടാക്കുകയും ചെയ്തതായാണ് കേന്ദ്രവനംവകുപ്പിന്റെ ക ണക്കിലുള്ളത്.

കൃഷിയും കൃഷിഭൂമിയുമെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ടോടുന്ന അവസ്ഥയിലാണ് മലയോര നിവാസികള്‍ ഇന്നുള്ളത്. തൊലിപ്പുറത്തുള്ള ചികിത്സക്കുപകരം മൃഗങ്ങള്‍ കാടുവിട്ടിറങ്ങാതിരിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പിക്കാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. സര്‍ക്കാറിന്റെറെ കണ്ണുതുറപ്പിക്കുകയെന്ന ലക്ഷ്യവുമായി യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള മലയോര സമര യാത്രക്ക് ഇന്ന് തുടക്കമാകുമ്പോള്‍ മലയോര നിവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് അതിനെ നോക്കിക്കാണുന്നത്.

 

Continue Reading

kerala

സംസ്ഥാനത്തിന്റെ അന്നം മുട്ടരുത്

കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്റേത്.

Published

on

വിതരണക്കരാറുകാരുടെ പണിമുടക്ക് 22 ദിവസം പിന്നിട്ടതോടെ സംസ്ഥാനത്ത് റേഷന്‍ പൂര്‍ണമായും മുടങ്ങുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. വ്യാപാരികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയും ചെയ്തതോടെ സ്ഥിതി കൂടുതല്‍ വഷളാകും. റേഷന്‍ കടകളിലെ ഇലക്ട്രോ ണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) യന്ത്രങ്ങളുടെ സാങ്കേതിക പരിപാലനം നടത്തുന്ന കമ്പനി ഈ മാസം അവസാനത്തോടെ സേവനം നിര്‍ത്തുമെന്നുകൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇ തുകൂടിയാകുമ്പോള്‍ മലയാളിക്ക് റേഷന്‍ കിട്ടാക്കനിയാകും. വന്‍തുക കുടിശിക വരുത്തിയതാണ് വിതരണക്കരാറുകാരുടെ പണിമുടക്കിന്റെയും ഇ പോസ് കമ്പനിയുടെ പിന്മാറ്റ നീക്കത്തിന്റെയും കാരണം. സാധനങ്ങള്‍ ഗോഡൗണുകളില്‍ നിന്നെടുത്ത് റേഷന്‍ കടകളില്‍ വിതരണം നടത്തുന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ (എന്‍ .എഫ്.എസ്.എ) ജനുവരി ഒന്നു മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബില്‍ തുക കുടിശിക പൂര്‍ണമായും സെപ്തംബറിലെ കുടിശിക ഭാഗികമായും നല്‍കാത്തതാണ് കാരണം. നാലു മാസത്തെ കുടിശികയായി 100 കോടി രൂപയാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്. കരാറുകാരുടെ സമരത്തെത്തുടര്‍ന്നു ചരക്കുനീക്കം നിലച്ചു. സമരത്തെതുടര്‍ന്ന് മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ ഇപ്പോള്‍ പൂര്‍ണമായും നിലച്ചു. നീല, വെള്ള കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ മാത്രമാണ് അല്‍പമെങ്കിലും കടകളിലുള്ളത്. എഴുപത് ശതമാനം സ്‌റ്റോക്കും തീര്‍ന്ന നിലയിലാണ്.

കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്റേത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. സാധാരണ ജനങ്ങളുടെ അന്നം മുടക്കുന്ന സമീപനമാണ് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. വി തരണ കരാറുകാരുടെ നൂറുകോടിയുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസത്തെ റേഷന്‍ വിഹിതത്തിലെ നീക്കിയിരിപ്പ് ഉപയോഗിച്ചാണ് ഇതുവരെ വിതരണം ചെയ്തത്. വിതരണ കരാറുകാരുടെ സമരം കാരണം ഈ മാസത്തെ വിഹിതം എത്തിയിട്ടില്ല. പ്രശ്‌നപരിഹാരത്തിന് തയാറാകുന്നതിന് പകരം സര്‍ക്കാര്‍ അനാവശ്യ വാശികാട്ടുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥ തയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ താഴെത്തട്ടിലുള്ള അടിസ്ഥാന ജനവിഭാഗമാണ്. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ റേഷന്‍ വിതരണം അനിശ്ചിത ത്വത്തിലാകുന്നതോടെ ഉയര്‍ന്നവിലക്ക് പൊതുവിപണിയില്‍ നിന്നും അരി വാങ്ങേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍.

വിതരണക്കരാറുകാര്‍ സമരം തുടങ്ങി ഇത്ര ദിവസമായിട്ടും സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല, ഒന്നാം തിയ്യതി മുതല്‍ സമരം തുടങ്ങിയ വിതരണക്കാരെ ചര്‍ച്ചക്ക് വിളിക്കാതെ 27ന് സമരം തുടങ്ങാനിരിക്കുന്ന റേഷന്‍ കടക്കാരെയാണ് ഭക്ഷ്യ മന്ത്രി ചര്‍ച്ചക്ക് വിളിച്ചത്. ചര്‍ച്ച തീരുമാനമാവാതെ പിരിയുകയായിരുന്നു. വേതന പാക്കേജ് പരിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിനിറങ്ങുന്നത്. റേഷന്‍ വിതരണം കൂടുതലായി നടക്കുന്ന, മാസത്തിന്റെ അവസാന ആഴ്ചയിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കും. സി.ഐ.ടി.യു ഉള്‍പ്പെടെ റേഷന്‍ വ്യാപാരികളുടെ ആറ് സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. 14267 റേഷന്‍ കടകളാണ് സംസ്ഥാനത്തുള്ളത്. വ്യാപാരികള്‍ പണിമുടക്കുന്നതോടെ സംസ്ഥാനത്തെ 9249563 റേഷന്‍ കാര്‍ഡുടമകള്‍ പട്ടിണിയിലാകും. റേഷന്‍ വിഹിതം മാത്രം ആശ്രയിച്ച് കഴിയുന്ന മനുഷ്യരെയാണ് നിലവി ലെ പ്രതിസന്ധി സാരമായി ബാധിക്കുന്നത്.

ഇ പോസ് സംവിധാനത്തിലെ തകരാര്‍ കാരണം റേഷന്‍ വിതരണം അടിക്കടി മുടങ്ങല്‍ കേരളത്തില്‍ പതിവാണ്. സേവന ഫീസിനത്തില്‍ കോടിക്കണക്കിനു രൂപയുടെ കുടിശ്ശിക നല്‍കാനും വാര്‍ഷിക പരിപാലന കരാര്‍ പുതുക്കാനും സര്‍ക്കാര്‍ തയാറാകാത്തതിനാലാണ് ഹൈദരാബാദ് ആസ്ഥാനമായ ഇ പോസ് പരിപാലന കമ്പനിയുടെ പിന്മാറ്റം. 9 മാസത്തെ കുടി ശികയായി 2.75 കോടി രൂപയാണ് നല്‍കാനുള്ളത്.

ഇ പോസ് പരിപാലനക്കമ്പനികൂടി പിന്മാറിയാല്‍ സ്ഥിതി എന്താകുമെന്ന് കണ്ടറിയേണ്ടിവരും. ഇ പോസ് സംവിധാനം പ്രവര്‍ത്തിക്കുന്നത് ആധാര്‍ കാര്‍ഡിന്റെ ഡേറ്റാ ബേസിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇ പോസിനെയും ആധാറിനെയും ബന്ധിപ്പിക്കുന്ന സെര്‍വര്‍ നാല് വര്‍ഷത്തോളമായി പല സാങ്കേതിക തടസ്സങ്ങളും നേരിടുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. ഇ പോസ് സംവിധാനം തകരാറിലായി റേഷന്‍ വിതരണം തുടര്‍ച്ചയായി തട സ്സപ്പെടുന്നതിന് കാരണം സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാത്തതാണെന്ന് വ്യക്തമായിട്ടും അത് ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാവുന്നില്ല.

വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ റേഷന്‍ സംവിധാനം വഹിക്കുന്ന പങ്ക് ചെറുതല്ല. റേഷന്‍ കടകളും സപ്ലൈകോ, ത്രിവേണി സ്‌റ്റോറുകളും സാധാരണക്കാരന്റെ ആശ്രയ കേന്ദ്രങ്ങളാണ്. സപ്ലൈകോ, ത്രിവേണി സ്‌റ്റോറുകളിലൂടെയുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണം താറുമാറായിട്ട് കാലങ്ങളായി. ഈ സംവിധാനത്തെ തകര്‍ക്കുന്ന സമീപനമാണ് ഇടതു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ഭക്ഷ്യപൊതുവിതരണ മേഖല അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങി ക്കൊണ്ടിരിക്കുന്നത്. പ്രശ്‌നത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അനാവശ്യ വാശി ഉപേക്ഷിച്ച് റേഷന്‍ മുടങ്ങാതെ നോക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിന് എന്തു വിട്ടുവിഴ്ച ചെയ്യാനും തയാറാകണം. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യവും അവകാശവുമായ റേഷന്‍ വിതരണം സുഗമമായി നടക്കാത്ത സാഹചര്യം ഒരു കാരണവശാലും ഉണ്ടായിക്കൂടാ.

Continue Reading

Trending