Connect with us

Video Stories

ഗാന്ധിധാമില്‍ രാഷ്ട്രീയമില്ല, എല്ലാം ജാതിയാണ്

Published

on

കച്ചിലെ ഗാന്ധിധാമില്‍നിന്ന് എം. അബ്ബാസ്

ആളൊഴിഞ്ഞ തരിശുനിലങ്ങള്‍ക്കും കൃഷിപ്പാടങ്ങള്‍ക്കും നടുവിലൂടെ കറുത്ത ചരടു വലിച്ചുകെട്ടിയ പോലുണ്ട് ഭുജില്‍നിന്ന് ഗാന്ധിധാമിലേക്കുള്ള റോഡ്. ഇടയിലെ ഗ്രാമങ്ങളിലെ ആല്‍മരണത്തണിലിരുന്ന് ചൂതു കളിക്കുന്ന ഗ്രാമീണര്‍. മൂക്കില്‍ വളപോലുള്ള മൂക്കുത്തിയിട്ട് പാല്‍പ്പാത്രവുമായി നടന്നു പോകുന്ന മങ്കമാര്‍. ഇടയ്ക്കിടെ ബസ്സിനെ കവച്ചു വെച്ച് ചീറിപ്പായുന്ന ബഹുവര്‍ണ ലോറികള്‍.
ഒരു തെരഞ്ഞെടുപ്പ് വരുന്നുവെന്ന് ഇവിടെ പറഞ്ഞറിയിക്കണം. ഒരു ചത്വരത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഫഌക്‌സ് കണ്ടു. അത്രമാത്രം. നഗരമധ്യത്തില്‍ ഗാന്ധിധാമിന്റെ പിതാവെന്നറിയപ്പെടുന്ന ഭായി പ്രതാപ് ദിയാല്‍ദാസിന്റെ പ്രതിമ. വിഭജനത്തില്‍ പാകിസ്താനിലെ സിന്ധില്‍നിന്നെത്തിയവരാണ് ഗാന്ധിധാമിലെ പൂര്‍വികര്‍. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം കച്ച് മഹാരാജാവായിരുന്ന മഹാറാവു ശ്രീ വിജയ് രാജി ഖേന്‍ഗര്‍ജി ജഡേജയാണ് 15000 ഏക്കര്‍ വരുന്ന സ്ഥലം സിന്ധി പുനരധിവാസത്തിനായി ദാനമായി നല്‍കിയത്. പുനരിധിവാസ പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത് ദിയാല്‍ദാസായിരുന്നു.

മലയാളികള്‍ ഏറെയുള്ള നഗരമാണ് ഗാന്ധിധാം. ജില്ലാ കലക്ടറും മലയാളി. രമ്യമോഹന്‍ മൂത്തേടത്ത്. ലീലാഷാഹ് നഗറില്‍ മലയാളി കുട്ടികള്‍ക്കായി കേരള സമാജത്തിന് കീഴില്‍ ഇംഗ്ലീഷ് സ്‌കൂളുണ്ട്. അവര്‍ക്കായി നഗരത്തില്‍ ഒരു അയ്യപ്പ ക്ഷേത്രമുണ്ട്. അന്നവിടെ ഉത്സവമായിരുന്നു. ഗുജറാത്തില്‍ ഇത്തവണ ബി.ജെ.പിക്ക് അധികാരത്തിലേക്കുള്ള വരവ് എളുപ്പമാകില്ലെന്ന് ഗാന്ധിധാമില്‍ ഒന്നരപ്പതിറ്റാണ്ടായി തൊഴില്‍ സ്ഥാപനം നടത്തുന്ന പാലക്കാട്ടുകാരന്‍ കെ. രമേശ് പറയുന്നു. നേവിയില്‍ ഉയര്‍ന്ന ഉദ്യോഗം രാജിവെച്ചാണ് ഇദ്ദേഹം ഗുജറാത്തില്‍ സ്ഥാപനം ആരംഭിച്ചത്. തൊഴിലെടുക്കാനുള്ള ഗുജറാത്തികളുടെ മനസ്സിനോട് രമേശിന് ബഹുമാനം. ഇവിടെ കൊടിയില്ല, ഇത്രകാലമായി ഒരു ഹര്‍ത്താല്‍ കണ്ടിട്ടില്ല, വേണമെങ്കില്‍ ഞായറാഴ്ച വരെ തൊഴിലാളികള്‍ ജോലിക്കു വരും.. എന്നിങ്ങനെ പറഞ്ഞു അദ്ദേഹം.

ഗാന്ധിധാമിലെ ഗജ്‌വാണി മാര്‍ക്കറ്റിലേക്കുള്ള പ്രവേശന കവാടം

നോട്ടുനിരോധനവും ജി.എസ്.ടിയും ഗുജറാത്തിലെ വ്യാപാരി സമൂഹത്തെ വല്ലാതെ ബാധിച്ചെന്ന് എല്ലാവരെയും പോലെ അദ്ദേഹവും പറയുന്നു. ഗാന്ധിധാം ഉള്‍പ്പെടുന്ന വ്യാവസായിക മേഖല ഇപ്പോള്‍ ഉണങ്ങിയിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഭരണം എന്ന തോന്നല്‍ സാധാരണക്കാര്‍ക്കിടയിലുണ്ട്. പിന്നെ ജാതി. ഏതു രാഷ്ട്രീയായാലും തങ്ങളുടെ ജാതിക്ക് വോട്ടു ചെയ്യുന്നതാണ് ഗുജറാത്തികളുടെ രീതി. അതു കൊണ്ട് പട്ടേല്‍ സമരം ഇത്തവണ ഗുജറാത്തിനെ ബാധിക്കും. വ്യവസായികളാണ് പട്ടേലുകാര്‍. അവര്‍ക്കിടയില്‍ കാലങ്ങളായുള്ള ഇച്ഛാഭംഗമാണ് ഹര്‍ദിക് പട്ടേല്‍ എന്ന 24കാരനിലൂടെ പുറത്തുവന്നത്- അദ്ദേഹം നിരീക്ഷിക്കുന്നു.

ബസ് സ്റ്റാഡില്‍നിന്നുള്ള കാഴ്ച

ടാഗോര്‍ റോഡിലെ ഓഫീസില്‍ വെച്ചുള്ള മുഖാമുഖം കഴിഞ്ഞ് ബസ്റ്റാന്‍ഡില്‍ സ്വന്തം ജീപ്പില്‍ കൊണ്ടുവിടവെ അദ്ദേഹം പറഞ്ഞു. ഉടുതുണിക്ക് മറുതുണിയില്ലാതെ ഗുജറാത്തിലെത്തിയ മലയാളികളുണ്ട്. അവര്‍ വ്യാപാരം ചെയ്ത് ഇപ്പോള്‍ നല്ല നിലയില്‍ ജീവിക്കുന്നു. സ്വന്തം കപ്പലുള്ള മലയാളികള്‍ പോലുമുണ്ട് ഇവിടെ- അദ്ദേഹം പറഞ്ഞു. ഇത്തവണയും ബി.ജെ.പി ജയിക്കുമെന്നാണ് മലയാളി സ്‌കൂളിനു മുമ്പില്‍ വെച്ചു പരിചയപ്പെട്ട മാന്‍സണിന്റെ നിരീക്ഷണം. ‘ഭാജ്പ ആയേഗാ. മോദി ഇദര്‍ ജീതെ നഹി തൊ കഹി ജീതേഗാ’ (ബി.ജെ.പി വരും. മോദി ഇവിടെ ജയിച്ചില്ലെങ്കില്‍ പിന്നെ എവിടെ ജയിക്കും) എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ബി.ജെ.പി എന്നല്ല, ഭാജ്പ എന്നാണ് ഇവര്‍ ബി.ജെ.പിയെ വിളിക്കുന്നത്.
2008ലെ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം നിലവില്‍ വന്ന നിയോജക മണ്ഡലമാണ് ഗാന്ധിധാം. സിറ്റിങ് എം.എല്‍.എ രമേശ് മഹേശ്വരിയുടെ ബന്ധു മാല്‍തി മഹേശ്വരിയാണ് ബി.ജെ.പി ഇവിടെ കളത്തിലിറക്കിയിട്ടുള്ളത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി കൂടിയാണ് 28 വയസ്സുള്ള ഈ ബി.കോം ബിരുദധാരിണി. തനിക്ക് ടിക്കറ്റു കിട്ടാത്തതില്‍ രമേശിന് പ്രതിഷേധമുണ്ട്. പട്ടികജാതിക്കാര്‍ക്കു വേണ്ടി സംവരണം ചെയ്ത മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസിനായി മത്സരിക്കുന്നത് കിഷോര്‍ഭായ് ജി പിന്‍ഗളാണ്. ബി.എസ്.പിക്കായി ഭാര്യ ജുമാഭായ് സവാലി, ആം ആദ്മിക്കായി ദനിച ഗോവിന്ദ്ഭായ് പൂനം ചന്ദ് എന്നിവരും രംഗത്തുണ്ട്. മണ്ഡലത്തില്‍ കഴിഞ്ഞ തവണ 21313 വോട്ടിന്റെ ഭൂരിപക്ഷമാണ് ബി.ജെ.പിക്കുണ്ടായിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending