Video Stories
പകപോക്കലിന്റെ ടു.ജി പാഠം
രണ്ടാം യു.പി.എ സര്‍ക്കാറിനുമേല്‍ കരിനിഴലായി പതിച്ച ടു.ജി സ്പെക്ട്രം അഴിമതി ആരോപണ കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധി നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതാണ്. ജനാധിപത്യ ഭരണ സംവിധാനത്തിനും ഉന്നത ഭരണാധികാരികള്‍ക്കുമെതിരെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കുന്ന കാട്ടുനീതിയെ പൊളിച്ചടുക്കുന്നതാണ് പാട്യാല കോടതി വിധി. സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാളെയും കുറ്റക്കാരനായി കാണാനാവില്ലെന്നും മൊഴികളിലും രേഖകളിലും പൊരുത്തക്കേടുകള്‍ കണ്ടാല്‍ ആരെയും കുറ്റവിമുക്തരാക്കാന്‍ മടിയില്ലെന്നുമുള്ള കോടതി ജഡ്ജ് ഒ.പി സെയ്നിയുടെ വാക്കുകള്‍ നീതിനിര്വാഹകരിലെ അണയാത്ത സത്യസന്ധതയുടെ അടയാളമാണ്. മൂന്നു കുറ്റപത്രങ്ങളിലായി സി.ബി.ഐ പ്രതിചേര്‍ത്ത 14 പേരും കുറ്റക്കാരല്ലെന്നു കണ്ടെത്തിയ കോടതി വിധി പകപോക്കല്‍ രാഷ്ട്രീയ ഗൂഢാലോചനക്കേറ്റ കനത്ത തിരിച്ചടികൂടിയാണ്. ഉദ്യോഗസ്ഥര്‍ക്കുപോലും വ്യക്തമാവാത്ത നിയമ വ്യവസ്ഥകളിലെ പാളിച്ചകളില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാക്കപ്പെടുന്ന വിരോധാഭാസത്തെ പരിഹസിക്കുകയും കേസെടുത്ത ഉത്സാഹം തെളിവുകള്‍ സ്ഥാപിക്കുന്നതില്‍ ഇല്ലാതെപോയ സി.ബി.ഐയുടെ നിസഹായതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത കോടതിയുടെ പരാമര്‍ശങ്ങള്‍ പാഠമായി പകര്‍ത്തേണ്ടതുണ്ട്.
കേട്ടപാതി, കേള്‍ക്കാത്തപാതി എന്ന നിലയില്‍ നഷ്ടക്കണക്കുകള്‍ പെരിപ്പിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ മുന്‍ സി.എ.ജി വിനോദ് റായി ചെയ്ത പാപത്തിന്റെ കറ ആയിരം ഗംഗയില്‍ കഴുകിയാലും മാഞ്ഞുപോകില്ല. ശക്തമായ മതേതര – ജനാധിപത്യ ഭരണ സംവിധാനത്തെ അട്ടിമറിക്കപ്പെടുകയും ഫാസിസ്റ്റുകള്‍ക്ക് അധികാരാരോഹണത്തിന് അവസരമൊരുക്കുകയും ജനപ്രതിനിധികള്‍ക്ക് കാരാഗ്രഹങ്ങളുടെ കറുത്ത വാതിലുകള്‍ തുറന്നിട്ടു കൊടുക്കുകയും ചെയ്യുന്നതിന് നിമിത്തമായ മഹാപാതകത്തിന് കാലം മാപ്പുതരില്ല. 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നു എന്നതായിരുന്ന സി.എ.ജിയുടെ കണ്ണും പൂട്ടിയുള്ള റിപ്പോര്‍ട്ട്. ജനഹിത ഭരണം തുടരുകയായിരുന്ന രണ്ടാം യു.പി.എ സര്‍ക്കാറിനെ താഴെയിറക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് ഈ റിപ്പോര്‍ട്ടും അനുബന്ധ നടപടികളുമാണ്. എന്നാല്‍ ഇന്നലെ കോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ ഇത് ഊതിവീര്‍പ്പിച്ച ബലൂണായിരുന്നുവെന്ന് ബോധ്യമായി. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് പതിനെട്ടടവും പയറ്റിയതാണ്. പക്ഷെ, ഒരു ആരോപണത്തിലെങ്കിലും കഴമ്പുണ്ടെന്നു തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, കോടതിയുടെ പരിഹാസത്തിനും പഴികേള്‍ക്കലിനും പാത്രമായി എന്നത് വലിയ നാണക്കേടായി.സി.ബി.ഐ അന്വേഷിച്ച രണ്ടും എന്‍ഫോഴ്സ്മെന്റ് അന്വേഷിച്ച ഒരു കേസും ഉള്‍പ്പെടെ മൂന്നു വിധിന്യായങ്ങളിലും നൂലിഴ പരിശോധിച്ച് നെല്ലും പതിരും വേര്‍തിരിച്ചാണ് പ്രത്യേക കോടതി വിധി പറഞ്ഞത്. അതിനാല്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ പോകുന്നതിന്റെ സാംഗത്യം പ്രോസിക്യൂഷനു മുമ്പില്‍ ഭീഷണിയായി നില്‍ക്കുന്നുണ്ട്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ 122 സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ടു.ജി ലൈസന്‍സ് സ്പെക്ട്രം വിതരണം ചെയ്തതില്‍ സര്‍ക്കാര്‍ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായി എന്നതാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസ്. ലൂപ് ടെലികോം, ലൂപ് മൊബൈല്‍ ഇന്ത്യ, എസ്റ്റാര്‍ ടെലി ഹോള്‍ഡിങ് എന്നീ കമ്പനികളെ പ്രതിചേര്‍ത്തതാണ് മറ്റൊരു കേസ്. കള്ളപ്പണം വെളുപ്പിച്ചുവെന്ന പേരില്‍ 2014ല്‍ എന്‍ഫോസ്മെന്റ് ഡയരക്ടറേറ്റ് കുറ്റപത്രം നല്‍കിയത് മൂന്നാമത്തെ കേസ്. ഈ മൂന്നു കേസുകളും ഇഴകീറി പരിശോധിച്ച കോടതിക്ക് ആരോപണ വിധേയരെ പ്രതിയാക്കാന്‍ ഒരു കച്ചിത്തുമ്പു പോലും കിട്ടിയില്ല. ആരോപണങ്ങള്‍ തെളിയിക്കാനോ അവയെ നീതീകരിക്കാന്‍ ഉതകുന്ന തെളിവ് ഹാജരാക്കാനോ കഴിയാതിരുന്ന സി.ബി.ഐയെ വിചാരണ വേളയില്‍ ജഡ്ജി കണക്കിനു വിമര്‍ശിക്കാന്‍ കാരണം ഇതായിരുന്നു. വാക്കുകളില്‍ ഒരു തരത്തിലുമുള്ള ഔപചാരികതയും കൂട്ടിയിണക്കാതെയുള്ള വിമര്‍ശത്തിന് ജഡ്ജിയെ പ്രേരിപ്പിച്ചത് കേസിന്റെ അനന്തരഫലങ്ങള്‍ തന്നെയാണെന്നര്‍ത്ഥം.
‘കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ എല്ലാ ചര്‍ച്ചകളും പരിശോധിച്ചതില്‍ നിന്ന് ഇതിന്റെ അനന്തര ഫലമായി എനിക്ക് കാണാന്‍ കഴിയുന്നത് ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ സി.ബി.ഐ അമ്പേ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ്. ആ നിലക്ക് നോക്കിയാല്‍ കുറ്റപത്രം ഊതിപ്പെരുപ്പിച്ചതാണ്. ഔദ്യോഗിക രേഖകള്‍ തെറ്റായി വ്യാഖ്യാനിക്കുകയോ, വ്യാഖ്യാനിക്കാതിരിക്കുകയോ, ചില ഭാഗങ്ങള്‍ മാത്രം വായിക്കുകയോ ചെയ്താണ് സി.ബി.ഐ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. സാക്ഷികള്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ പരാമര്‍ശിച്ചതാണ് കുറ്റപത്രത്തിലെ കാര്യങ്ങളത്രയും. ഇക്കാര്യങ്ങള്‍ തന്നെ സാക്ഷികള്‍ കോടതിയില്‍ മാറ്റിപ്പറയുകയും ചെയ്തിട്ടുണ്ട്. ടു.ജി സ്പെക്ട്രത്തിന്റെ പ്രവേശന തുകയില്‍ പരിഷ്കാരം വേണമെന്നു ഫിനാന്‍സ് സെക്രട്ടറി പറഞ്ഞത്, നിയമത്തിലെ ഒരു വകുപ്പ് എ. രാജ ഇല്ലാതാക്കിയത് തുടങ്ങിയ കുറ്റപത്രത്തില്‍ പറഞ്ഞ പ്രധാന കാര്യങ്ങളെല്ലാം വസ്തുതാപരമായി തെറ്റാണ്’ – ജഡ്ജി ഒ.പി സെയ്നിയുടെ പ്രധാന നിരീക്ഷണങ്ങളാണിത്. ഇതോടെ ലോകം കണ്ട ഏറ്റവും അഴിമതിയെന്ന് ബി.ജെ.പിയും ഇടതുപക്ഷവും കൊട്ടിഘോഷിച്ച കേസിന്റെ മര്‍മംപോലും തകര്‍ന്നിരിക്കുകയാണ്.
കോടതി വിധി കോണ്‍ഗ്രസിനു മാത്രമല്ല, മതേതര പൊതുബോധത്തിന് പൊതുവെ പുതിയ ഊര്‍ജം പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എതിരാളികളുടെ എക്കാലത്തെയും വലിയ രാഷ്ട്രീയ ബോംബാണ് നനഞ്ഞ പടക്കമായി പരിണമിച്ചത്. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷനായുള്ള അവരോധവും ഗുജറാത്തില്‍ പാര്‍ട്ടിക്കുണ്ടായ വര്‍ധിത മുന്നേറ്റത്തിനുമൊപ്പം ടു.ജി കേസ് വിധിയും കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കും. രണ്ടാം യു.പി.എ സര്‍ക്കാറിനെ മലര്‍ത്തിയടിക്കാനും മന്മോഹന് സിങിന്റെ പ്രതിച്ഛായ തകര്‍ക്കാനുമുള്ള രാഷ്ട്രീയ ഗൂഢാലോചനയായി ടു.ജി കേസിനെ കാണാം. സി.എ.ജി റിപ്പോര്‍ട്ടും എ. രാജയും കനിമൊഴിയും ഉള്‍പ്പെടെയുള്ളവരെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ഇതിന്റെ ഭാഗമായി ചേര്ന്നുവായിക്കാം. പ്രധാനമന്ത്രിയുള്‍പ്പെടെ പ്രമുഖരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് വേട്ടയാടിയതിന്റെ ദുരദ്ദേശ്യവും കണ്ടറിയാം. ഇതിലൂടെ രാജ്യം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയിലേക്കു കടന്നെത്താം.
ആറു വര്‍ഷത്തിനുപ്പുറം കേസിന്റെ വഴിയിലെ ക്ലേശതകള്‍ക്കപ്പുറം പ്രതികളെന്ന് പ്രഖ്യാപിക്കപ്പെട്ടവരുടെ പരിശുദ്ധത പകല്‍പോലെ പ്രകടമായതിന്റെ പൊരുള്‍ പ്രബുദ്ധ ജനത പഠിക്കട്ടെ. അമേരിക്കയിലെ വാട്ടര്‍ഗേറ്റിനു ശേഷം ലോകം കണ്ട രണ്ടാമത്തെ കൊടിയ കുംഭകോണമെന്നു കൊട്ടിപ്പാടി നടന്നവര്‍ ഇനിയെങ്കിലും വായടക്കട്ടെ. സത്യമേവ ജയതേ…
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF16 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india3 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
News5 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

