Views
രാഷ്ട്രീയത്തില്‍ നിന്ന് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നവിധം
നിസ്സിം മണ്ണത്തൂക്കാരന്‍
ഒരു ജനാധിപത്യത്തിലെ ഭൂരിപക്ഷം എപ്പോഴും ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ നടത്താന്‍ കെല്‍പ്പുള്ളവയായിരിക്കും.– എഡ്മണ്ട് ബര്‍ക്ക്
അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ പാക്കിസ്താന്‍ ആഗ്രഹിക്കുന്നതായി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചിരുന്നു. ‘ഉത്കണ്ഠാജനകമായ കാര്യ’മാണിത്. അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയായാല്‍ ഭീഷണിയാകുന്നതെന്താണെന്നതാണ് നിര്‍ണായക ചോദ്യം. എല്ലാറ്റിലുമുപരി, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമുള്ള ഒരു ഇന്ത്യന്‍ പൗരനാണ് അദ്ദേഹം. ഇവിടെ ഞെട്ടിപ്പിക്കുന്ന കാര്യം, അദ്ദേഹമൊരു ഇന്ത്യന്‍ മുസ്‌ലിമാണെന്നതാണ്. കാരണം അദ്ദേഹത്തിന്റെ മതം പാക്കിസ്താന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചതാണെന്ന ധാരണ സ്വയമേവ തിരിച്ചറിയപ്പെടുന്നു. 2014 മുതല്‍ ഏറെ വ്യവസ്ഥാപിതമായിക്കൊണ്ടിരിക്കുന്ന മുസ്‌ലിം പൗരന്മാരുടെ രാഷ്ട്രീയ തിരോധാനം അല്ലെങ്കില്‍ അദൃശ്യവത്കരണവും അതുമൂലം വലിയൊരു ന്യൂനപക്ഷത്തിനു നിഷേധിക്കപ്പെടുന്ന രാഷ്ട്രീയ ഇടങ്ങളുമാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ ഏറ്റവും അപകടകരമായ യാഥാര്‍ഥ്യങ്ങളിലൊന്ന്. ഹിന്ദു ഭൂരിപക്ഷവാദത്തിന്റെയും മുസ്‌ലിം അപരവത്കണത്തിന്റെയും സര്‍വ വ്യാപിയായ ഹിന്ദുത്വ പദ്ധതിയുടെ അന്തഃസത്ത ഇതാണെന്ന് പറയേണ്ടിവരും.
മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും നേരെ നടക്കുന്ന പൈശാചികമായ ശാരീരിക അതിക്രമങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും വിദേശ മാധ്യമങ്ങളില്‍ നിന്നുവരെ ശക്തമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. (2014 മേയ് മുതലുള്ള കാലയളവില്‍ അപൂര്‍വമായ രീതിയില്‍ മോദി സര്‍ക്കാരിന്റെ മതതീവ്രവാദവും, അസഹിഷ്ണുതയും, സ്വാതന്ത്ര്യങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റവും സംബന്ധിച്ച് 16 മുഖപ്രസംഗങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്). എന്നാല്‍, മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ പ്രതിനിധാനം മെല്ലെ ഒഴിവാക്കിക്കൊണ്ടുവരുന്നത് അത്രക്ക് ശ്രദ്ധിക്കപ്പെട്ടിട്ടില്ല. തീര്‍ത്തും ‘നിയമവിധേയ’വും ‘ജനാധിപത്യപര’വുമായ മാര്‍ഗങ്ങളിലൂടെ നടക്കുന്ന ഈ ‘രാഷ്ട്രീയ ഉന്മൂലനം’ പ്രത്യക്ഷമായ അക്രമങ്ങള്‍ പോലെ എതിര്‍ക്കപ്പെടില്ലല്ലോ. എല്ലാറ്റിലുമുപരി, ഭൂരിപക്ഷത്തിന്റെ ഹിതം നടപ്പിലാക്കലല്ലേ ജനാധിപത്യത്തിന്റെ വിവക്ഷ തന്നെയെന്നു ആളുകള്‍ ചോദിച്ചേക്കാവുന്നതാണ്. ഹിന്ദുത്വയുടെ തെരഞ്ഞെടുപ്പ് ഭൂരിപക്ഷം മുസ്‌ലിം പ്രാതിനിധ്യം ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിനുള്ള ഉത്തരം. 19 ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ടോക്യവല്ലി പറഞ്ഞ ‘ഭൂരിപക്ഷത്തിന്റെ കിരാതവാഴ്ച’ ഇതല്ലാതെ മറ്റെന്താണ്? ഈ ഏകാധിപത്യ വാഴ്ചയുടെ ഭീതിതമായ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ഇന്ത്യ കണ്ടത്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഭീതിതമായ അതിര്‍ത്തിക്കല്ലായിരുന്നു. ആദ്യമായാണ് ഒരൊറ്റ മുസ്‌ലിം എം.പി പോലും ഇല്ലാതെ ഒരു പാര്‍ട്ടി അധികാരത്തില്‍ വന്നത്. ബി.ജെ.പിയുടെ ലോക്‌സഭയിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മൊത്തം 482 പേരില്‍ വെറും ഏഴ് മുസ്‌ലിംകളാണ് (അതില്‍ അഞ്ച് പേര്‍ ജമ്മുകശ്മീരില്‍ നിന്നും ഒരാള്‍ ബംഗാളിലും) ഇടം നേടിയിരുന്നത്. 1957 നു ശേഷം ഏറ്റവും താഴ്ന്ന മുസ്‌ലിം പ്രാതിനിധ്യമുള്ള (നാല് ശതമാനം) പാര്‍ലമെന്റാണ് ഇപ്പോഴുള്ളത്.
ഉത്തര്‍പ്രദേശില്‍ ജനസംഖ്യയുടെ 19.2 ശതമാനം (4.3 കോടി) മുസ്‌ലിംകളാണ്. അത് ഏതാണ്ട് അര്‍ജന്റീനയുടെ മൊത്തം ജനസംഖ്യക്കൊപ്പം വരും. എങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിപോലും ബി.ജെ.പിക്ക് ഉണ്ടായിരുന്നില്ല. ഒറ്റയടിക്ക് യു.പി നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം 17.1 ശതമാനത്തില്‍ നിന്ന് 5.9 ശതമാനമായി കൂപ്പുകുത്തി. ജനസംഖ്യയുടെ 34.2 ശതമാനം മുസ്‌ലിം സാന്നിധ്യമുള്ള അസ്സമില്‍ ബി.ജെ.പിക്കുള്ള 61 എം.എല്‍.എമാരില്‍ ഒരാള്‍ മാത്രമാണ് മുസ്‌ലിം. 16.9 ശതമാനവും 14.5 ശതമാനവും 11.54 ശതമാനവും ജനസംഖ്യാ പ്രാതിനിധ്യമുള്ള ബീഹാറിലും ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും ഒരൊറ്റ മുസ്‌ലിം നിയമസഭാസാമാജികനില്ല. മഹാരാഷ്ട്രയില്‍ 122 പേരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരേയൊരു മുസ്‌ലിം സ്ഥാനാര്‍ഥി തോല്‍ക്കുകയും ചെയ്തു.
2002ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായി വന്നതിനു ശേഷം ഇതുവരെ ഗുജറാത്തില്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെ പോലും മത്സരിപ്പിച്ചിട്ടില്ല. 1980 ല്‍ ഗുജറാത്ത് നിയമസഭയില്‍ മുസ്‌ലിം പ്രാതിനിധ്യം 6.6 ശതമാനമായിരുന്നു. അന്ന് സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ 9.67 ശതമാനവും. ഈ രാഷ്ട്രീയ ഉന്മൂലനത്തിലൂടെ മുസ്‌ലിം പ്രാതിനിധ്യം 1.6 ശതമാനമായി. ഇനി പറയാന്‍ പോകുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയില്‍ 1418 ബി.ജെ.പി എം.എല്‍.എമാരുള്ളതില്‍ ആകെ നാല് പേരാണ് മുസ്‌ലിംകള്‍. 14.2 ശതമാനം ജനങ്ങള്‍ മുസ്‌ലിംകളായ ഇവിടെ അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം 0.28 ശതമാനം മാത്രമാണ്. മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 300 എം.എല്‍.എമാരുണ്ട്; മൊത്തം എം. എല്‍.എമാരുടെ 13 ശതമാനമാണിത്.
രാഷ്ട്രീയത്തില്‍ മാത്രമല്ല, സൈന്യത്തിലും സിവില്‍ സര്‍വീസിലും ജുഡീഷ്യറിയിലുമുള്ള മുസ്‌ലിം അംഗസംഖ്യ നോക്കിയാല്‍ മതി ‘മുസ്‌ലിം സമുദായ പ്രീണനം’ എന്ന ബി.ജെ.പിയുടെ വാദത്തിന്റെ മുനയൊടിയാന്‍. കോണ്‍ഗ്രസ് സമ്പൂര്‍ണമായി ഭരിച്ചിരുന്ന 1952-1977 കാലത്ത് രണ്ട് ശതമാനത്തിനും ഏഴ് ശതമാനത്തിനും ഇടയിലായിരുന്നു പാര്‍ലമെന്റിലെ മുസ്‌ലിം പ്രാതിനിധ്യം. ഏറ്റവും കൂടിയ മുസ്‌ലിം പ്രാതിനിധ്യം 1980 ല്‍ ആയിരുന്നു. അന്ന് പത്ത് ശതമാനമായിരുന്നു. 1951 മുതല്‍ 1977 വരെയുള്ള കാലഘട്ടത്തില്‍ ഉത്തര്‍ പ്രദേശ് നിയമസഭയിലെ മുസ്‌ലിം സാന്നിധ്യം അക്കാലത്തെ ജനസംഖ്യ അനുപാതത്തില്‍ ഏറെ താഴെ ആയിരുന്നു (5.9-9.5 ശതമാനം). 2012ലാണ് ഇത് 17 ശതമാനം ആയെങ്കിലും അപ്പോഴും ജനസംഖ്യയുമായുള്ള അനുപാതത്തില്‍ കുറവായിരുന്നു. ബീഹാറില്‍ കോണ്‍ഗ്രസും ജനതാദളും ആര്‍.ജെ.ഡിയും അടക്കമുള്ള കക്ഷികള്‍ മുസ്‌ലിം പ്രീണനം നടത്തുന്നു എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. അവിടെ പോലും 1985 ല്‍ ഉണ്ടായ 10.46 ശതമാനം ആണ് ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യം. അവിടത്തെ മുസ്‌ലിം ജനസംഖ്യ 16.9 ശതമാനമാണെന്നതും ഓര്‍ക്കേണ്ടതുണ്ട്.
അതുകൊണ്ട് തന്നെ മുസ്‌ലിം അംഗങ്ങളുടെ എണ്ണം കുറച്ചുകൊണ്ട് കാലങ്ങളായി ഭൂരിപക്ഷ സമുദായങ്ങള്‍ അനുഭവിച്ചിരുന്ന വിവേചനം അവസാനിപ്പിക്കുകയാണ് ബി.ജെ.പി ചെയ്തത് എന്ന ചിന്ത അബദ്ധജടിലമാണ്. ‘വിജയസാധ്യതയുള്ള മുസ്‌ലിം സ്ഥാനാര്‍ഥികളെ കിട്ടാത്തതിനാലാണ് ബി.ജെ.പി അവരെ മത്സരിപ്പിക്കാത്തത് എന്ന വാദവും ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കല്‍ തന്നെ. യു.പി തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വന്‍തോതില്‍ വോട്ട് ചെയ്ത മുസ്‌ലിം സ്ത്രീകളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബി. ജെ.പി പ്രവര്‍ത്തിക്കുന്നത് എന്നതും അയഥാര്‍ത്ഥമാണ്. (ബിജെപിക്ക് മുസ്‌ലിം സമുദായത്തിലെ സ്ത്രീകളോട് പ്രതിപത്തിയുണ്ടെങ്കില്‍, എന്തുകൊണ്ട് അവരെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കുന്നില്ല എന്ന് ചോദിക്കേണ്ടി വരുന്നു.)
ജനാധിപത്യത്തെ വിശാലമാക്കുന്നതിന് ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സമൂഹത്തില്‍ ഏകശിലാത്മക ഭൂരിപക്ഷങ്ങളോ ന്യൂനപക്ഷങ്ങളോ ഇല്ലെന്ന് തിരിച്ചറിയുക എന്നതാണ് ഇതിന്റെ ആദ്യപടി. ഹിന്ദുത്വയുടെ നിലനില്‍പ്പ് തന്നെ ജാതിവര്‍ഗ അസമത്വങ്ങളുടെ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് അവയില്‍ തന്നെ അധിഷ്ഠിതമായ ഏകമാനമായ ഹിന്ദു സമൂഹം നിര്‍മിക്കുക എന്നതാണ്. ഉനയിലും ഭീമ കൊറെഗാവിലും നടന്ന സംഭവങ്ങള്‍ തുറന്നുകാട്ടുന്നത് ആ അജണ്ട തന്നെയാണ്. മുസ്‌ലിംകളോടുള്ള സമീപനത്തില്‍ നിന്നും വ്യത്യസ്തമായി ദലിതരോട് ചില കൃത്രിമ ഐക്യപ്പെടലുകള്‍ അവര്‍ നടത്താന്‍ ശ്രമിക്കുന്നു എന്നുമാത്രം. മുസ്‌ലിം സമുദായവും ജാതിയുടെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ ആഴത്തില്‍ വേര്‍തിരിഞ്ഞതാണെന്നതാണ് സത്യം. ഈ സമുദായത്തിലെ മുന്നോക്ക വിഭാഗക്കാരായ അഷ്‌റഫികള്‍ സമുദായത്തിന്റെ 15-20 ശതമാനം വരും. പസ്മന്ദ പോലെയുള്ള പിന്നാക്ക-ദലിത് മുസ്‌ലിം വിഭാഗങ്ങളെ പിന്തള്ളിക്കൊണ്ട് ഇന്ത്യയിലെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ചെറിയ ചില ഗുണഫലങ്ങള്‍ അനുഭവിക്കുന്നത് ഇവരാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ യു.പിയില്‍ നിയമസഭയില്‍ എത്തിയ മുസ്‌ലിംകളില്‍ 70 ശതമാനം അഷ്‌റഫികള്‍ ആയിരുന്നു എന്ന് ഗില്‍സ് വേര്‍നിയേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ രാജ്യത്തെ 29 ല്‍ 19 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണ്. ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് പേരിനെങ്കിലും മുസ്‌ലിം പ്രാതിനിധ്യമുള്ളത്. ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന ബി.ജെ.പിയുടെ മുദ്രാവാക്യം മാറ്റി ‘മുസ്‌ലിം മുക്ത ഭാരതം’ എന്നാക്കേണ്ട രീതിയിലേക്കാണ് അവരുടെ പോക്ക്. മതത്തിന്റെയും ജാതിയുടെയും ഇരട്ട അടിച്ചമര്‍ത്തല്‍ നേരിടുന്ന പസ്മന്ദ വിഭാഗക്കാര്‍ ആണ് ഇതിന്റെ ദോഷഫലങ്ങള്‍ എറ്റവും കൂടുതല്‍ അനുഭവിക്കുക. രാജ്യത്തിന്റെ സാമ്പത്തിക സാംസ്‌കാരിക ജീവിതത്തിലെ അരികുകളിലാണ് അവരിപ്പോഴും ജീവിക്കുന്നത്.
രാഷ്ട്രീയപരമായി ന്യൂനപക്ഷങ്ങളെ അദൃശ്യരും അസ്പ്രശ്യരും ആക്കാന്‍ തുനിയുന്ന ഏതൊരു ജനാധിപത്യവും സ്വയം ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മതത്തിന്റെ പേരില്‍ ഒരു ജനാധിപത്യത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ തമ്മില്‍ വൈരം ഉണ്ടാക്കുമ്പോള്‍ അത് യഥാര്‍ത്ഥ ജനാധിപത്യം അല്ലാതായിത്തീരുന്നു.
(കാനഡ ഡല്‍ഹൗസി യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് വിഭാഗം തലവനാണ് ലേഖകന്‍. കടപ്പാട്: indianexpress.com)
kerala
‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News20 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala23 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala22 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala21 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍

