Connect with us

Video Stories

വിമാനയാത്ര പ്രയാസപ്പെടുത്തുന്നോ; സുഖകരമാക്കാന്‍ ഇതാ ചില അറിവുകള്‍

Published

on

ടി.പി.എം ആഷിറലി

നമ്മുടെ രാജ്യം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമ ഗതാഗത മാര്‍ക്കറ്റാണ്. നാലു വര്‍ഷം മുമ്പ് 11 കോടി ആളുകള്‍ വിമാന യാത്ര ചെയ്തിരുന്ന സ്ഥാനത്ത് 2017ല്‍ 20 കോടി ജനങ്ങള്‍ വിമാനയാത്ര നടത്തി. 20 കോടിയില്‍ നിന്ന് 100 കോടി ആയി യാത്രക്കാരെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. തൊണ്ണൂറുകള്‍ക്ക് ശേഷം വലിയ കുതിച്ചു ചാട്ടം തന്നെയാണ് വേ്യാമ ഗതാഗത മേഖല കാഴ്ചവെച്ചത്. തൊണ്ണൂറുകളില്‍ വരെ വിമാനയാത്ര നടത്തുന്നവരെ പണക്കാരുടെ ഗണത്തിലാണ് സര്‍ക്കാര്‍ പോലും പരിഗണിച്ചിരുന്നത്. തൊഴിലിനും തീര്‍ത്ഥയാത്രക്കുമല്ലാതെ വിദേശത്തേക്ക് വിമാന യാത്ര ചെയ്തിരുന്നവര്‍ തീര്‍ച്ചയായും ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന നിയമം ഉണ്ടായിരുന്നു. അതേസമയം ഇന്ന് സ്ലിപ്പര്‍ ചെരുപ്പ് ധരിച്ചും വിമാന യാത്ര ലഭ്യമാക്കുകയെന്നത് സര്‍ക്കാര്‍ നയമായി മാറി. ഈ രംഗത്ത് യാത്രക്കാര്‍ക്ക് വളരെ അനുകൂലവും അല്‍പം പ്രയാസമുള്ളവയുമായ നിയമങ്ങള്‍ നിലവില്‍ വരികയും നടപ്പാക്കാന്‍ പോകുകയും ചെയ്യുന്നു. അവ യാത്ര സുഖകരമാക്കുന്നതും അവകാശ സംരക്ഷണത്തിനു ഉതകുന്നതും ഒപ്പം ഉത്തരവാദിത്തം ഓര്‍മ്മപെടുത്തുന്നവയുമാണ്.

നഷ്ടപരിഹാര നിയമങ്ങള്‍
1. ഓവര്‍ ബുക്കിങ് മൂലം സീറ്റ് നിഷേധം: വിമാനത്തിലെ സീറ്റുകളിലേക്കാളേറെ ബുക്കിങ് സ്വീകരിച്ചതു കാരണം സീറ്റ് ലഭിക്കാത്ത യാത്രക്കാരന് ഒരു മണിക്കൂറിനകം മറ്റൊരു വിമാനത്തില്‍ സീറ്റ് തരപ്പെടുത്തി നല്‍കണം. അല്ലാത്ത പക്ഷം താഴെ കാണും വിധം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും.
* യാത്ര മുടങ്ങിയ യാത്രക്കാരന് പകരം വിമാനം ഏര്‍പ്പെടുത്തുന്നത് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണെങ്കില്‍ വണ്‍വെ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റയും ഇന്ധന ചാര്‍ജ്ജിന്റെയും 200 ശതമാനമോ പതിനായിരം രൂപയോ (ഇതില്‍ ഏതാണോ കുറവ്) യാത്രക്കാരന് നഷ്ടപരിഹാര തുകയായി ലഭിക്കും.
*പകരം വിമാനത്തില്‍ സീറ്റ് തരപ്പെടുത്തുന്നത് 24 മണിക്കൂറിലധികം സമയമെടുത്താല്‍ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റെയും ഇന്ധന ചാര്‍ജ്ജിന്റെയും 400 ശതമാനമോ 20,000 രൂപയോ (ഇതില്‍ ഏതാണോ കുറവ് അതും) നഷ്ടപരിഹാരമായി ലഭിക്കും.
* യാത്രക്കാരന്‍ പകരം ഏര്‍പ്പാട് ചെയ്യുന്ന വിമാനം ഓപ്റ്റ് ചെയ്യുന്നില്ലെങ്കില്‍ ടിക്കറ്റ് നിരക്കിന്റെ മുഴുവന്‍ തുകയും കൂടാതെ അടിസ്ഥാന നിരക്കിനും ഇന്ധന ചാര്‍ജിന്റെയും 400 ശതമാനമോ പരമാവധി 20,000 രൂപയോ ഏതാണോ കുറവ് അതും നഷ്ടപരിഹാരമായി ലഭിക്കും.

2) വിമാനം റദ്ദാക്കല്‍: വിമാനം റദ്ദാക്കുകയാണെങ്കില്‍ ആ വിവരം യാത്രക്കാരനെ രണ്ടാഴ്ച മുമ്പ് തന്നെ അറിയിക്കുകയും പകരം വിമാനം ഏര്‍പ്പെടുത്തി നല്‍കുകയും വേണം. യാത്രക്കാരന് പകരം വിമാനം സ്വീകാര്യമല്ലെങ്കില്‍ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചു നല്‍കണം. വിമാനം റദ്ദാക്കുന്ന വിവരം രണ്ടാഴ്ചയില്‍ കുറവും ഇരുപത്തിനാല് മണിക്കൂര്‍ വരെയുള്ള സമയവുമാണെങ്കില്‍, വിമാനം പുറപ്പെടാന്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്ത സമയം കഴിഞ്ഞ് രണ്ട് മണിക്കൂറിനകം മറ്റൊരു വിമാനം തരപ്പെടുത്തി നല്‍കണം. അല്ലെങ്കില്‍ താഴെ വിവരിക്കും പ്രകാരം നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും.
* മേല്‍ വിവരിച്ച സമയത്തിന് ശേഷമുള്ള ഒരു മണിക്കൂറിനുള്ളില്‍ വിമാനം ഏര്‍പ്പെടുത്തുന്നതെങ്കില്‍, 5,000 രൂപയോ വണ്‍വെ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കും ഇന്ധന നിരക്കും ചേര്‍ന്ന തുകയോ ഏതാണോ കുറവ് അത് നഷ്ടപരിഹാരമായി ലഭിക്കും. * ഒരു മണിക്കൂറിന് ശേഷവും രണ്ടു മണിക്കൂറിനുള്ളിലുമാണെങ്കില്‍ നഷ്ട പരിഹാര തുക 7,500 വരെയാവും. * രണ്ടു മണിക്കൂറില്‍ കൂടിയാല്‍ പരമാവധി നഷ്ട പരിഹാര തുക പതിനായിരം രൂപ വരെയായിരിക്കും.
2017 ല്‍ ഇന്ത്യയില്‍ ഓവര്‍ ബുക്കിങ് മൂലം സീറ്റ് നിഷേധ കേസുകള്‍ 2,539 ഉം 13, 117 കേന്‍സലേഷന്‍ മൂലവും ഒരു ലക്ഷത്തിലധികം ആളുകള്‍ രണ്ടു മണിക്കൂറിലധികം താമസം നേരിട്ടതിനാലും പ്രയാസമനുഭവിച്ചരായും കണക്കാക്കുന്നു. എന്നാല്‍ മേല്‍ വിവരിച്ച പ്രകാരമുള്ള നഷ്ട പരിഹാരമായി മൂന്നു കോടിയിലധികം തുക നഷ്ടപരിഹാരമായി ലഭിക്കുകയുമുണ്ടായി. എയര്‍ ലൈന്‍ കമ്പനിയുടെ കഴിവിനതീതമായ രാഷ്ട്രീയ അസ്ഥിരത, ആഭ്യന്തര യുദ്ധം, പ്രളയം, സമരങ്ങള്‍, സുരക്ഷാ ഭീഷണി, കാലാവസ്ഥ വ്യതിയാനം, എയര്‍ ട്രാഫിക് നിയന്ത്രണം എന്നിവ കാരണം വിമാന കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെന്ന് തെളിയിക്കേണ്ട ബാധ്യത കമ്പനികള്‍ക്കുണ്ട്. യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ എത്താന്‍ നിര്‍ദ്ദേശിക്കുന്ന സമയ പരിധിക്കുള്ളില്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ നഷ്ടപരിഹാര സാധ്യത ഇല്ലാതായേക്കാം. മേല്‍ വിവരിച്ച വ്യവസ്ഥകള്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കായി ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപ്പാക്കുന്നവയാണ്. വിദേശ എയര്‍ലൈനുകള്‍ക്ക് അവരുടെ രാജ്യ നിയമങ്ങളോ ഇന്ത്യന്‍ നിയമമോ അവരുടെ ഇഷ്ടാനുസരണം തെരെഞ്ഞെടുക്കാം.

3) ബാഗേജ് നഷ്ടപ്പെടല്‍, നേരം വൈകല്‍, കേടുപാടുകള്‍ സംഭവിക്കല്‍: ഇത്തരം കാര്യങ്ങള്‍ സംഭവിച്ചാല്‍ യാത്ര ചെയ്ത എയര്‍ലൈന്‍സില്‍ നിന്ന് എയര്‍പോര്‍ട്ട് വിടുംമുമ്പ് പ്രോപ്പര്‍ട്ടി ഇറെഗുലാറിറ്റി റിപ്പോര്‍ട്ട് (ജഹഞ) ഫോറം വാങ്ങി തങ്ങളുടെ ക്ലെമുകള്‍ തയ്യാറാക്കി നല്‍കണം. 21 ദിവസത്തിനകം കാണാതായ ബാഗേജ് കണ്ടെത്തിയില്ലെങ്കില്‍ നഷ്ടപ്പെട്ടതായി കണക്കാക്കി ബാഗേജ് തൂക്കത്തിനനുസരിച്ച് നഷ്ട പരിഹാരം നല്‍കേണ്ടതാണ്. ഇന്ത്യയിലെ എയര്‍പോര്‍ട്ട് ചുമതലയുള്ള സി.ഐ.എസ്.എഫ് സൈറ്റില്‍ ലോസ്റ്റ് ആന്റ് ഫൗണ്ട് എന്ന സെക്ഷനില്‍ രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടിലെയും തിരിച്ചുകിട്ടിയ സാധനങ്ങളുടെ പൂര്‍ണ്ണ വിവരം ലഭ്യമാണ്. ഇതില്‍ പരാതി നല്‍കിയതും ഇല്ലാത്തതും ലഭ്യമാണ്. ഓരോ എയര്‍പോര്‍ട്ടിലും ഇങ്ങിനെ ലഭിച്ചതും എന്നാല്‍ ഉടമസ്ഥര്‍ വരാത്തതുമായ വിലപിടിപ്പുള്ള ധാരാളം സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് നിത്യ കാഴ്ചയാണ്. വളരെ നിസ്സാരമായ ഈ മാര്‍ഗം പലര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.

4) അക്കമഡേഷനും ഭക്ഷണവും
വിമാനം പുറപ്പെടുന്നതിന് താമസം നേരിടുന്ന പക്ഷം യാത്രക്കാരന് ഭക്ഷണത്തിനും താമസത്തിനും അര്‍ഹതയുണ്ടാവും. രണ്ടര മണിക്കൂര്‍ സമയ യാത്രാ ദൈര്‍ഘ്യമാണെങ്കില്‍ രണ്ടു മണിക്കൂറിലധികം നേരം വൈകുകയാണെങ്കിലും, രണ്ടര മുതല്‍ അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യ യാത്രക്ക് മൂന്ന് മണിക്കൂര്‍ നേരം വൈകുകയാണെങ്കിലും അഞ്ചു മണിക്കൂറിലധികം യാത്ര ഉണ്ടെങ്കില്‍ നാല് മണിക്കൂര്‍ നേരം വൈകുമെങ്കിലും ഭക്ഷണം ലഭ്യമാക്കണം. ഇരുപത്തിനാല് മണിക്കൂറില്‍ കൂടുതല്‍ വിമാനം പുറപ്പെടുന്നതിന് നേരം വൈകിയാല്‍ ഹോട്ടല്‍ അക്കമഡേഷനും ലഭ്യമാക്കണം. എന്നാല്‍ എയര്‍ലൈന്‍ കമ്പനിയുടെ നിയന്ത്രണത്തിനതീതമായ മേല്‍ വിവരിച്ച കാരണങ്ങളാല്‍ നേരം വൈകിയാല്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ എയര്‍ലൈന്‍ ബാധ്യസ്ഥരല്ല.
2016 നവമ്പറില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ കീഴില്‍ തുടക്കം കുറിച്ച എയര്‍ സേവാ ആപ്പ്, യാത്രക്കാരുടെ പരാതി പരിഹാരത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ എയര്‍ ലൈന്‍, എയര്‍ പോര്‍ട്ട്, സെക്യൂരിറ്റി, ഇമിേേഗ്രഷന്‍, കസ്റ്റംസ്, ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍ എന്നിവയെല്ലാം ഈ നെറ്റ്‌വര്‍ക്കില്‍ വരും. ഇതു പ്രകാരം ടിക്കറ്റിങ്, ടിക്കറ്റ് ഫെയര്‍ / റീഫണ്ടിങ്, ഭക്ഷണം, മെയ്ന്റനന്‍സ്, ചെക്ക് ഇന്‍ ബോര്‍ഡിങ് വൃത്തി, സ്റ്റാഫ് പെരുമാറ്റം, വിമാനം വൈകല്‍, ബാഗേജ് നഷ്ടം തുടങ്ങിയ എല്ലാ പരാതികളും സമര്‍പ്പിക്കാം. ഈ സൈറ്റിലൂടെ ലഭിച്ച പരാതികള്‍ മുകളില്‍ വിവരിച്ച ഏത് വകുപ്പില്‍ പെട്ടതാണോ അതാതിടത്തേക്ക് പരിഹാരത്തിനായി അയക്കുകയും പരിഹാരം കാണുകയും ചെയ്യും. ഇതെല്ലാം മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലുമാണ് നടക്കുന്നതാണ് ഏറെ ശ്രദ്ധേയം. ഒരു പരാതി രജിസ്റ്റര്‍ ചെയ്താല്‍ പരാതിക്കാരന് തന്റെ പരാതിയുടെ നിജസ്ഥതി അറിയാനായി ഒരു നമ്പറും നല്‍കും. ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പരാതികള്‍ ഈ നോഡല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സമയ പരിധിക്കുള്ളില്‍, സമയപരിധി കഴിഞ്ഞിട്ടും തീര്‍പ്പാക്കാത്തത്, തീര്‍പ്പായത് എങ്ങിങ്ങനെ തരം തിരിച്ച് നടപടികള്‍ കൈകൊള്ളും. തീര്‍പ്പാക്കിയ പരാതിയിലും എയര്‍ സേവയുടെ സേവനത്തിനും ഫീഡ്ബാക്കിനുള്ള അവസരവും നല്‍കി സുതാര്യതയും ഉറപ്പ്‌വരുത്തുന്നുവെന്ന പ്രത്യേകതയും എടുത്തുപറയേണ്ട സവിശേഷതയാണ്. ഈ അവസരത്തെക്കുറിച്ച് ഓരോ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ടതും പ്രയോഗത്തില്‍ വരുത്തേണ്ടതുമാണ്.
യാത്ര സുഖകരമാക്കാന്‍ നമ്മുടെ അവകാശ സംരക്ഷണത്തോടൊപ്പം മറ്റു യാത്രക്കാര്‍, എയര്‍ ലൈന്‍ ജീവനക്കാര്‍, എയര്‍പോര്‍ട്ട് സുരക്ഷ എന്നിവ സംരക്ഷിക്കാനാവശ്യമായ നിയമങ്ങളും രാജ്യം മുന്നോട്ടു വച്ചിട്ടുണ്ട്. മോശം പെരുമാറ്റം യാത്രക്കാരുടെ ഭാഗത്തു നിന്നുണ്ടായാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് വരെ ശിക്ഷ ഉറപ്പാക്കി േവ്യാമയാന വകുപ്പ് മുന്നോട്ടുനീങ്ങുന്നു. ഈ നടപടികള്‍ മൂന്ന് തരത്തിലുള്ള പ്രശനക്കാരെയാണ് ഉന്നംവെക്കുന്നത്. 1. വാക്കാലുള്ള അക്രമണം: മാന്യതക്ക് നിരക്കാത്ത വാക്കുകള്‍പ്രയോഗിക്കുക, മോശം ആംഗ്യം കാണിക്കല്‍, മദ്യപിച്ച് ലക്കുകെട്ടു സംസാരിക്കുക മുതലായവ ഈ ഗണത്തില്‍പെടുന്നു. ഇങ്ങിനെയുള്ള യാത്രക്കാര്‍ക്ക് മൂന്ന് മാസം വരെ യാത്രാവിലക്ക് ലഭിക്കും. 2. ശാരീരിക ആക്രമണം: ഉന്തുക,തള്ളുക ചവിട്ടുക തുടങ്ങി അനാവശ്യ തൊടലുകള്‍, ലൈംഗിക ആക്രമണം തുടങ്ങിയവയില്‍ ഏര്‍പ്പെട്ട യാത്രക്കാരന് ആറു മാസം വരെ യാത്രാവിലക്ക്. 3. ജീവന് ഭീഷണിയാവുന്ന പെരുമാറ്റങ്ങള്‍: ജീവന് ഭീഷിണിയുള്ളതോ എയര്‍ ക്രാഫ്റ്റിന് കേടുപാടു വരുത്തുന്ന പ്രവര്‍ത്തികളിലോ ഏര്‍പ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷം മുതല്‍ ആജീവനാന്ത വിലക്ക് വരെ ലഭിക്കും. മറ്റു നിയമ പ്രകാരമുള്ള ശിക്ഷക്ക് പുറമെയാണിത്.

(കാലിക്കറ്റ് എയര്‍പോര്‍ട്ട് അഡൈ്വസറി ബോര്‍ഡ് മെമ്പറാണ് ലേഖകന്‍)

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending