Connect with us

Culture

വെള്ളമിറങ്ങുമ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത്.

Published

on

 

മുരളി തുമ്മാരുക്കുടി

മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം വിട്ടില്ലെങ്കില്‍ ഇന്ന് വൈകീട്ടോടെ ആലുവ തൊട്ടു പറവൂര്‍ വരെയുള്ള വെള്ളപ്പൊക്കത്തില്‍ നല്ല മാറ്റം ഉണ്ടാകണം. മറ്റു ചെറുപുഴകളുടെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ കുറവുണ്ടായിക്കാണണം.

വെള്ളം ശരിക്കിറങ്ങി, ഇനി ഉടന്‍ വേറെ വെള്ളപ്പൊക്കം വരുന്നില്ല എന്നുറപ്പു വരുത്തിയതിന് ശേഷം വീട്ടിലേക്ക് പോവുക എന്നതാണ് ഏറ്റവും ശരിയായ കാര്യം. പക്ഷെ കൂടുതല്‍ പേരും ആ ഉപദേശം സ്വീകരിക്കാന്‍ വഴിയില്ല. വെള്ളമിറങ്ങുന്നതോടെ ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരിച്ചെത്താനുള്ള തിരക്കായിരിക്കും എല്ലാവര്‍ക്കും. ഇതിന് പല കാര്യങ്ങള്‍ ഉണ്ട്.

1. ക്യാമ്പിലോ ബന്ധുവീട്ടിലോ എന്തിന് റിസോര്‍ട്ടില്‍ തന്നെ ആണ് താമസം എങ്കിലും അത് സ്വന്തം വീട്ടിലെ പോലെ ആകില്ല.

2. ഉപേക്ഷിച്ചുപോന്ന വീടിനോ വസ്തുവകള്‍ക്കോ നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന പേടി എല്ലാവര്‍ക്കും ഉണ്ടാകാം.

3. വീട്ടില്‍ കള്ളന്മാരോ മറ്റോ കയറിയിട്ടുണ്ടോ എന്ന പേടി.

നമ്മള്‍ എത്ര നിര്‍ബന്ധിച്ചാലും ആളുകള്‍ വേഗത്തില്‍ വീട്ടിലേക്ക് മടങ്ങും. ഇക്കാര്യത്തില്‍ കുറച്ചു പ്രായോഗിക നിര്‍ദേശങ്ങള്‍ തരാം.

1. ഒറ്റക്ക് വീട്ടിലേക്ക് മടങ്ങരുത്. മുതിര്‍ന്നവര്‍ രണ്ടോ അതിലധികമോ പേര്‍ ഒരുമിച്ചു പോകണം. എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ പരസ്പരം സഹായിക്കാന്‍ പറ്റുമല്ലോ (സ്വന്തം വീടിന്റെ നാശം കണ്ട് ഹൃദയസ്തംഭനം വരെ ഉണ്ടാകുന്നവരുണ്ട്).

2. ആദ്യമായി വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്. എന്താണ് അവിടെ കാണാന്‍ പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങള്‍ ഉണ്ടെന്നോ പറയാന്‍ പറ്റില്ല, കുട്ടികള്‍ക്ക് അപകടം ഉണ്ടായില്ലെങ്കിലും മാനസിക ആഘാതം ഉണ്ടാകും. ഒഴിവാക്കണം.

3. ഒരു കാരണവശാലും രാത്രിയില്‍ വീട്ടിലേക്ക് ചെല്ലരുത്. വീടിനകത്ത് പാമ്പു മുതല്‍ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും. രാത്രി കയറിച്ചെല്ലുന്നത് കൂടുതല്‍ അപകടം വിളിച്ചുവരുത്തുകയാണ്.

4. വീട്ടിലേക്കുള്ള വഴിയിലും വീടിന്റെ മുറ്റത്തുമെല്ലാം ഒരടിയോളം കനത്തില്‍ ചെളി ആയിരിക്കാനാണ് സാധ്യത. ഗേറ്റ് ഉണ്ടെങ്കില്‍ തുറക്കാന്‍ പ്രയാസപ്പെടും.

5. മതിലിന്റെ നിര്‍മ്മാണം മിക്കവാറും നല്ല ബലത്തിലല്ല. അതുകൊണ്ടു തന്നെ ഗേറ്റ് ശക്തമായി തള്ളി തുറക്കുന്നത് മതിലിടിഞ്ഞ് അപകടം ഉണ്ടാക്കും. സൂക്ഷിക്കണം.

6. റോഡിലോ മുറ്റത്തോ ചെളിയില്‍ തെന്നിവീഴാതെ നോക്കണം. പറ്റുമെങ്കില്‍ ചെളിയുടെ നിരപ്പിന് മുകളില്‍ ഉള്ള ചെരുപ്പുകള്‍ ധരിക്കണം. വ്യക്ത്തി സുരക്ഷക്ക് വേണ്ടി ഒരു മാസ്‌ക് ഉപയോഗിക്കണം, അത് ലഭ്യമല്ലെങ്കില്‍ ഒരു തോര്‍ത്ത് മൂക്കിന് മുകളിലൂടെ ചുറ്റിക്കെട്ടണം. കയ്യില്‍ കട്ടിയുള്ള കൈയുറകള്‍ ഉണ്ടെങ്കില്‍ നല്ലതാണ്.

7. നമ്മുടെ വീടിന്റെ ചുറ്റും മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുക. അങ്ങനെ ഉണ്ടെങ്കില്‍ ഒരിക്കലും അത് കൈകൊണ്ടു തൊടരുത്. മനുഷ്യരുടെ മൃതദേഹം ആണെങ്കില്‍ പോലീസിനെ അറിയിക്കണം.

8. വീടിനകത്ത് കയറുന്നതിന് മുന്‍പ് വീടിന്റെ ഭിത്തിയില്‍ പ്രളയജലം എത്രമാത്രം എത്തിയിരുന്നു എന്നതിന്റെ അടയാളം കാണും. അത് കൂടുതല്‍ വ്യക്തമായി ചോക്കുകൊണ്ടോ പെയിന്റ് കൊണ്ടോ മാര്‍ക്ക് ചെയ്തു വക്കുക. ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന വന്‍ പ്രളയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 1924 ല്‍ ഉണ്ടായതുപോലെ ഒന്ന്. അന്നത്തെ പ്രളയം ആളുകള്‍ രേഖപ്പെടുത്തി വെക്കാത്തതുകൊണ്ടാണ് പ്രളയ സാധ്യതയുള്ള പുഴത്തീരങ്ങള്‍ ജനവാസ കേന്ദ്രമായത്. അത്തരം ഒരു തെറ്റ് നാം നമ്മുടെ അടുത്ത തലമുറയോട് കാണിക്കരുത്.

9. വീടിനകത്തേക്ക് കയറുന്നതിന് മുന്‍പ് വീടിന്റെ നാല് ഭാഗത്തുനിന്നും ധാരാളം ചിത്രങ്ങള്‍ എടുത്തു വെക്കണം. വെള്ളം എവിടെ എത്തി എന്ന മാര്‍ക്ക് ഉള്‍പ്പടെ. വീടിന്റെ ചുമരുകളും മേല്‍ക്കൂരയും ശക്തമാണോ നശിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.

10. വീടിന്റെ ജനാലകള്‍ പുറത്തുനിന്ന് തുറക്കാന്‍ പറ്റുമെങ്കില്‍ അവ തുറന്നിട്ട് കുറച്ചു സമയം കഴിഞ്ഞ് വേണം അകത്ത് പ്രവേശിക്കാന്‍.

11. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം. 99 ലെ വെള്ളപ്പൊക്കം കഴിഞ്ഞപ്പോള്‍ പത്തായത്തില്‍ നിന്നും വരാലിനെ കിട്ടിയ കഥ കേട്ടിട്ടുണ്ട്.

12. വീടിനകത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഇലക്ട്രിക്കല്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യണം. ഇലക്ട്രിക്കല്‍ സ്‌ഫേറ്റിയെ പറ്റി പിന്നാലെ പറയാം. വീടിനു പുറത്തു നിന്നും പൈപ്പ് വഴിയാണ് ഗ്യാസ് സപ്ലൈ ചെയ്യുന്നതെങ്കില്‍ അഥവാ ഗ്യാസിന്റെ സിലിണ്ടര്‍ വീടിന് വെളിയിലാണെങ്കില്‍ അത് ഓഫ് ചെയ്യണം.

13. വീടിന്റെ വാതിലിന്റെ ഇരുവശവും ചെളി ആയതിനാല്‍ തുറക്കുക ശ്രമകരം ആയിരിക്കാനാണ് വഴി. ബലം പ്രയോഗിക്കേണ്ടി വരും. പഴയ വീടാണെങ്കില്‍ അത് ഭിത്തിയെയോ മേല്‍ക്കൂരയെയോ അസ്ഥിരപ്പെടുത്താന്‍ വഴിയുണ്ട്, സൂക്ഷിക്കണം.

14. വീടിനകത്ത് കയറുന്നതിന് മുന്‍പ് ഏതെങ്കിലും തരത്തിലുള്ള ഗ്യാസ് ലീക്ക് ഉള്ളതായി (അസ്വാഭാവിക ഗന്ധം) തോന്നിയാല്‍ വാതില്‍ തുറന്ന് കുറെ കഴിഞ്ഞിട്ട് അകത്ത് കയറിയാല്‍ മതി.

15. നമ്മള്‍ അറേഞ്ച് ചെയ്തു വെച്ചിട്ടുപോയ വീടായിരിക്കില്ല നമ്മള്‍ അകത്ത് കാണാന്‍ പോകുന്നത്. വെള്ളത്തില്‍ വസ്തുക്കള്‍ ഒഴുകി നടക്കും, പലതും ഫാനിന്റെ മുകളിലോ മറ്റോ തങ്ങിനിന്ന് നമ്മുടെ തലയില്‍ വീഴാനുള്ള സാധ്യതയും മുന്നില്‍ കാണണം.

15. ഒരു കാരണവശാലും വീടിനകത്ത് ലൈറ്റര്‍ ഉപയോഗിക്കരുത്, സിഗരറ്റോ മെഴുകുതിരിയോ കത്തിക്കുകയും അരുത്.

16. വീടിനകത്തെ എല്ലാ ഇലകട്രിക്കല്‍ ഉപകരണങ്ങളുടെയും പ്ലഗ്ഗ് സൂക്ഷിച്ച് ഊരിയിടണം.

17. ഫ്രിഡ്ജില്‍ ഇറച്ചിയോ മീനോ ഉണ്ടായിരുന്നുവെങ്കില്‍ അത് കേടായിക്കാണും, വലിയ ഫ്രീസര്‍ ആണെങ്കില്‍ മത്സ്യമാംസാദികള്‍ അഴുകി മീഥേന്‍ ഗ്യാസ് ഉണ്ടാകാന്‍ വഴിയുണ്ട്. ഫ്രീസര്‍ തുറക്കുമ്പോള്‍ ഈ ഗ്യാസ് ശക്തമായി ഫ്രീസറിന്റെ മൂടിയെ തള്ളിത്തെറിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്.

18. വീട്ടില്‍ നഷ്ടം പറ്റിയ ഓരോ വസ്തുവിന്റെയും കണക്കെടുക്കുക, അതിന്റെ ഫോട്ടോ എടുക്കുക. ഇവ ഒരു ഡാമേജ് ആന്‍ഡ് ലോസ് എസ്റ്റിമേറ്റിന് സഹായിക്കും. അതിനെപ്പറ്റി പിന്നീട് പറയാം.

19. വീട്ടില്‍ ഫ്‌ലഷും വെള്ള പൈപ്പും വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെകില്‍ അതിലൂടെ വരുന്നത് ശുദ്ധജലമാണോ കലക്ക വെള്ളമാണോ എന്ന് ശ്രദ്ധിക്കുക.

20. വീടിന്റെ അകത്തുള്ള മിക്കവാറും വസ്തുക്കള്‍ (ഫര്‍ണിച്ചര്‍, പുസ്തകങ്ങള്‍) എല്ലാം ചെളിയില്‍ മുങ്ങിയിരിക്കാനാണ് സാധ്യത. ഇവയുടെ ചിത്രം എടുത്തുവെക്കണം.

21. വീടിന്റെ വാതിലും ജനാലയും വെയിലുള്ള സമയത്ത് തുറന്നിടുക. ശുദ്ധമായ വായു പ്രവഹിക്കട്ടെ.

വീടിനകവും പുറവും വൃത്തിയാക്കുക എന്നതാണ് അടുത്ത കാര്യം. പക്ഷെ അക്കാര്യം ചെയ്യുന്നതിന് മുന്‍പ് മണ്ണ് കയറി നാശമാക്കിയ വസ്തുക്കള്‍ എല്ലാം എവിടെ കൊണ്ടുപോയി കളയാം എന്നതില്‍ കുറച്ച് അറിവ് വേണം. ഇക്കാര്യത്തെപ്പറ്റി പുതിയ ലഘുലേഖ തയ്യാറാകുന്നുണ്ട്.

കടപ്പാട്; വെള്ളപ്പൊക്കം കഴിഞ്ഞ വീട്ടിലേക്ക് തിരിച്ചെത്തുന്നതിന് ലോകത്ത് അനവധി നല്ല മാര്‍ഗ്ഗ നിര്‍ദേശങ്ങളും വീഡിയോയും ഉണ്ട്. ഞാനും അബുദാബിയിലെ സുഹൃത്തുക്കളും കൂടി സംഭരിച്ച വസ്തുതകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

ഷെയര്‍ ചെയ്യണം. വെള്ളമിറങ്ങിക്കഴിഞ്ഞതിന് ശേഷം ഉണ്ടാകാവുന്ന ഓരോ മരണങ്ങളും ഒഴിവാക്കേണ്ടതാണ്.

(വീട് വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ കൂടാതെ, ദുരന്തം കുട്ടികളുടെയും മറ്റുള്ളവരുടെയും മാനസിക ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു, അവരെ എങ്ങനെ സഹായിക്കാം എന്നുള്‍പ്പെടെ പല കുറിപ്പുകള്‍ തയ്യാറാക്കുകയാണ്. വരും ദിവസങ്ങളില്‍ പോസ്റ്റ് ചെയ്യാം. അബുദാബിയിലെ സുഹൃത്തുക്കള്‍ക്ക് നന്ദി !

 

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending