Connect with us

News

നീതി കിട്ടാതെ പൊലിഞ്ഞ ജീവിതം; മണിപ്പൂര്‍ കലാപത്തിലെ ലൈംഗിക അതിക്രമത്തിനിരയായ യുവതി മരിച്ചു

അതിക്രമത്തെ തുടര്‍ന്ന് ഉണ്ടായ ഗുരുതരമായ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം അറിയിച്ചു.

Published

on

ഇംഫാല്‍: മണിപ്പൂരില്‍ 2023-ല്‍ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ കുക്കി വിഭാഗത്തില്‍പ്പെട്ട യുവതി ദീര്‍ഘകാല ചികിത്സയ്‌ക്കൊടുവില്‍ മരിച്ചു. അതിക്രമത്തെ തുടര്‍ന്ന് ഉണ്ടായ ഗുരുതരമായ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം അറിയിച്ചു.

കലാപം ആരംഭിച്ച ആദ്യ ദിവസങ്ങളിലായിരുന്നു സംഭവം. ഇംഫാലില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവതിയെ ഒരു സംഘം ആള്‍ക്കാര്‍ ബലമായി തട്ടിക്കൊണ്ടുപോയത്. തോക്കുധാരികളായ നാലുപേര്‍ ചേര്‍ന്ന് ബൊലേറോ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ യുവതിയെ പിന്നീട് മൂന്നു പേര്‍ ക്രൂരമായി പീഡിപ്പിച്ചതായാണ് പരാതി.

അവശനിലയില്‍ കുന്നിന്‍ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ പച്ചക്കറികളുടെ ഇടയില്‍ ഒളിപ്പിച്ച് യുവതിയെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചതോടെയാണ് അവള്‍ക്ക് ജീവന്‍ രക്ഷിക്കാനായത്.

കലാപം രൂക്ഷമായിരുന്നതിനാല്‍ സംഭവത്തിന് രണ്ട് മാസം കഴിഞ്ഞ് 2023 ജൂലൈ 21-നാണ് യുവതിക്ക് പൊലീസില്‍ പരാതി നല്‍കാന്‍ സാധിച്ചത്. ഇതിനിടയില്‍ യുവതിക്ക് ഗുരുതരമായ പരിക്കുകളും ശ്വാസതടസ്സവും കടുത്ത മാനസിക ആഘാതവും അനുഭവിക്കേണ്ടിവന്നു.

ഗുവാഹത്തിയിലെ ആശുപത്രിയില്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെടാതെ 2026 ജനുവരി 10-നാണ് 22 വയസ്സുകാരിയായ യുവതി മരണത്തിന് കീഴടങ്ങിയത്.

”സംഭവത്തിന് മുമ്പ് വളരെ സന്തോഷവതിയായിരുന്ന എന്റെ മകള്‍, ആ ക്രൂരതയ്ക്ക് ശേഷം ചിരിക്കാന്‍ പോലും മറന്നു,” അമ്മ കണ്ണീരോടെ പ്രതികരിച്ചു. ഇംഫാലിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തിരുന്ന യുവതിക്ക് നീതി ലഭിക്കാതെയാണ് അവള്‍ ലോകത്തോട് വിടപറഞ്ഞതെന്നും കുടുംബം പറഞ്ഞു.

യുവതിയുടെ മരണത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്ത് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്ന് കുക്കി സംഘടനയായ ഐ.ടി.എല്‍.എഫ് ആവശ്യപ്പെട്ടു.

മണിപ്പൂരിലെ വംശീയ കലാപത്തില്‍ ഇതുവരെ 260-ലധികം പേര്‍ കൊല്ലപ്പെടുകയും 50,000-ത്തിലധികം പേര്‍ വീടുവിട്ടൊഴിയേണ്ടിവരികയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending