Connect with us

india

മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ ബില്‍കീസ് ബാനു കേസ് പ്രതികള്‍; ക്യാമറക്ക് മുന്നില്‍ നിന്ന് ഒളിച്ചോടി

രന്ദിക്പൂരിലേക്ക് കഴിഞ്ഞ ദിവസം എന്‍.ഡി.ടി.വി പ്രതിനിധികള്‍ ഒരു യാത്ര നടത്തി. ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പേ വിട്ടയക്കപ്പെട്ട പ്രതികള്‍ എവിടെ എന്നന്വേഷിക്കുകയായിരുന്നു ലക്ഷ്യം. 4,000ത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന രന്ദിക്പൂരില്‍ അവരുടെ വീടുകള്‍ തേടി എത്തുമ്പോള്‍ പലരും വീട്ടിനകത്ത് ഒളിക്കുകയായിരുന്നു. ചിലര്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ന്യായീകരിച്ചു. മറ്റു ചിലര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒന്നും ഉരിയാടിയില്ല. മറ്റു ചിലരാവട്ടെ ക്യാമറകള്‍ക്ക് മുന്നില്‍ പോലും വരാതെ ഓടിയൊളിച്ചു.

Published

on

ന്യൂഡല്‍ഹി: ബീല്‍കീസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷാ കാലാവധി തീരും മുമ്പെ വിട്ടയച്ച നടപടിയാണ് രന്ദിക്പൂരിനെ ഒരിക്കല്‍കൂടി വാര്‍ത്തകളില്‍ എത്തിച്ചത്. ഗുജറാത്ത് കലാപത്തിനിടെയുണ്ടായ ഏറ്റവും ദാരുണ സംഭവങ്ങളില്‍ ഒന്നായ ബില്‍കീസ് ബാനു കേസ് അരങ്ങേറിയത് ഇവിടെയായിരുന്നു. ബില്‍കീസ് ബാനുവിന്റെ കുടുംബത്തിലെ 14 പേരെയാണ് അന്ന് കലാപകാരികള്‍ കൂട്ടക്കൊല ചെയ്തത്. മൂന്നു വയസ്സു മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്‍മുന്നിലിട്ട് നിലത്തടിച്ചു കൊന്നു. ക്രൂരമായ രീതിയില്‍ കൂട്ടമാനഭംഗത്തിനിരയാക്കപ്പെട്ടു. കൊടിയ യാതനകളെ അതിജീവിച്ച് അവര്‍ ജീവിതത്തിലേക്ക് തിരികെ വന്നെങ്കിലും പിന്നീടൊരിലും രന്ദിക്പൂരിലേക്ക് പോയില്ല. അത്രമേല്‍ ഭയമായിരുന്നു അവര്‍ക്ക് ആ നാടിനെ.

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ജയിലിലെ നല്ല നടപ്പു ചൂണ്ടിക്കാട്ടി മോചിപ്പിക്കാനുള്ള തീരുമാനം പുറത്തുവന്നത് രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസമായിരുന്നു. ആ രന്ദിക്പൂരിലേക്ക് കഴിഞ്ഞ ദിവസം എന്‍.ഡി.ടി.വി പ്രതിനിധികള്‍ ഒരു യാത്ര നടത്തി. ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പേ വിട്ടയക്കപ്പെട്ട പ്രതികള്‍ എവിടെ എന്നന്വേഷിക്കുകയായിരുന്നു ലക്ഷ്യം. 4,000ത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന രന്ദിക്പൂരില്‍ അവരുടെ വീടുകള്‍ തേടി എത്തുമ്പോള്‍ പലരും വീട്ടിനകത്ത് ഒളിക്കുകയായിരുന്നു. ചിലര്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ന്യായീകരിച്ചു. മറ്റു ചിലര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒന്നും ഉരിയാടിയില്ല. മറ്റു ചിലരാവട്ടെ ക്യാമറകള്‍ക്ക് മുന്നില്‍ പോലും വരാതെ ഓടിയൊളിച്ചു.

ഞങ്ങള്‍ നിരപരാധികളാണ്. സ്വന്തം അമ്മാവനും അനന്തിരവനും പരസ്പരം മുന്നിലിട്ട് ഒരു പെണ്ണിനെ ബലാത്സംഗം ചെയ്യുമോ? ഹിന്ദു സമുദായത്തില്‍ അങ്ങനെ സംഭവിക്കുമോ? ഒരിക്കലും ഹിന്ദുക്കള്‍ അങ്ങനെ ചെയ്യില്ല- ജയില്‍ മോചനം ലഭിച്ച പ്രതികളില്‍ ഒരാളായ ഗോവിന്ദ് നായ് നിരത്തിയ വാദങ്ങളായിരുന്നു ഇതെല്ലാം. നേരത്തെ 2017ല്‍ പരോളില്‍ ഇറങ്ങിയ കാലത്ത് തനിക്കെതിരെ മൊഴി നല്‍കിയ രണ്ട് സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഗോവിന്ദ് നായികിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. അതേ പ്രതിയെയാണ് നല്ല നടപ്പ് ചൂണ്ടിക്കാട്ടി നേരത്തെ മോചിപ്പിച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പക്ഷേ ഗോവിന്ദ് നായിക് പ്രതികരിച്ചില്ല. എന്റെ നാട്ടില്‍ നിന്ന് കടന്നുപോകൂ എന്നായിരുന്നു ഈ ചോദ്യത്തോട് മാധ്യമ സംഘത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി. വീടിനു സമീപത്ത് ഗോവിന്ദിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളുമുണ്ടായിരുന്നു. അവരോട് സംസാരിക്കാനുള്ള സംഘത്തിന്റെ ശ്രമവും അദ്ദേഹം ഇടപെട്ട് തടഞ്ഞു.

തെരുവിലൂടെ മുന്നോട്ടു പോകുമ്പോള്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് വില്‍പ്പനക്ക് തൂക്കിയിട്ടിരിക്കുന്ന ചെറിയൊരു കട കാണാം. ചുറ്റളവ് കുറഞ്ഞ ഒന്നിലധികം നിലകളുള്ള കെട്ടിടം. ബില്‍കീസ് ബാനുവിന്റെ വീടായിരുന്നു ഇത്. ഇപ്പോഴത് അവിടെത്തന്നെയുള്ള ഒരു ഹിന്ദു സ്ത്രീക്ക് കട നടത്താന്‍ വാടകക്ക് നല്‍കിയിരിക്കുകയാണ്. പിന്നീടൊരിക്കലും ആ വീട്ടിലേക്ക് ബില്‍കീസ് ചെന്നിട്ടില്ല. കാരണം പ്രതികളില്‍ ഏറെയും ആ ചുറ്റുപാടും തന്നെയുള്ളവരായിരുന്നു. തൊട്ടു എതിര്‍വശത്തായി ചെറിയൊരു പടക്കക്കടയുണ്ട്. ദീപാവലി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് കടയുടമ ആശിഷ് ഷാ. ബില്‍കീസ് ബാനു കേസിലെ മറ്റൊരു പ്രതി രാധേശ്യാം ഷായുടെ ഇളയ സഹോദരനാണ് ആശിഷ് ഷാ. ജയില്‍ മോചിതനായ ശേഷം രാധേശ്യാം ഷാ ഇവിടേക്ക് വന്നിട്ടില്ലെന്നായിരുന്നു ആശിഷിന്റെ പ്രതികരണം. പരോളിലിറങ്ങിയ സമയത്ത് ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രാധേശ്യാമിനും ഇതേ കേസിലെ മറ്റൊരു പ്രതിക്കും ആശിഷ് ഷാമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നിട്ടും ഭരണകൂടത്തിന്റെ കണക്കില്‍ അവര്‍ നല്ല നടപ്പുകാരായിരുന്നു. ശിക്ഷ പൂര്‍ത്തിയാകും മുമ്പേ ജയില്‍ മോചനം ലഭിക്കാന്‍ അര്‍ഹരും. ഇതേക്കുറിച്ച ചോദ്യത്തിന്, അടിസ്ഥാന രഹിതമായിരുന്നു ഈ കേസ് എന്നാണ് ആശിഷ് ഷായുടെ വാദം. എന്നാല്‍ ഈ ചോദ്യത്തോടെ മാധ്യമ സംഘത്തോടുള്ള സംസാരം അദ്ദേഹം നിര്‍ത്തി. ഈ കേസില്‍ പരാതിക്കാരായ സെബര്‍ബെന്‍ അയ്യൂബിനേയും പിന്തു ഭായിയേയും സംഘം കണ്ടു. ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിലെ അപൂര്‍വം ചില മുസ്്‌ലിം നിവാസികളില്‍ ചിലരായിരുന്നു ഇരുവരും. അന്ന് ഉന്നയിച്ച അതേ ആരോപണങ്ങള്‍ അവര്‍ എന്‍.ഡി.ടി.വി സംഘത്തിനു മുന്നിലും ആവര്‍ത്തിച്ചു.

മറ്റൊരു പ്രതി രജുഭായ് സോനിയെ തേടിയായിരുന്നു അടുത്ത യാത്ര. അവിടെ തന്നെ ജ്വല്ലറി നടത്തുകയാണ് അദ്ദേഹം. ക്യാമറ കണ്ടതും ഉള്‍വലിഞ്ഞു. ഏറെ നേരം കാത്തിരുന്നെങ്കിലും പുറത്തേക്ക് വരാന്‍ അയാള്‍ കൂട്ടാക്കിയില്ല.പ്രതികളുടെ നല്ല നടപ്പ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുകയും അതില്‍ ഒപ്പുവെക്കുകയും ചെയ്ത സര്‍ക്കാര്‍ ജീവനക്കാരെയും സംഘം ബന്ധപ്പെടാന്‍ ശ്രമിച്ചു. നിരാശയായിരുന്നു ഫലം. ജില്ലാ കളക്ടറെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. ജില്ലാ പൊലീസ് മേധാവിയെ ഫോണില്‍ വിളിച്ചെങ്കിലും കാര്യം പറഞ്ഞതോടെ ഒന്നും മറുപടി നല്‍കാതെ അദ്ദേഹം ഫോണ്‍ ഡിസ്‌കണക്ട് ചെയ്യുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം; ഗുജറാത്തില്‍ പാകിസ്താന്‍ സ്വദേശിയെ സേന വെടിവെച്ചുകൊന്നു

Published

on

ഇന്ത്യയിലേക്ക് ഗുജറാത്ത് അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ സ്വദേശിയെ സേന വെടിവെച്ചുകൊന്നു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു ബിഎസ്എഫിന്റെ നടപടി.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. നുഴഞ്ഞുകയറാൻ ശ്രമിച്ചത് പാകിസ്താൻ ചാരൻ. അതിർത്തി കടന്നുവരരുതെന്ന് മുന്നറിയിപ്പ് സൈന്യം നൽകിയിട്ടും അവഗണിച്ചതോടെയാണ് വെടിവെച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു. പിന്തിരിയാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും, വ്യക്തി മുന്നോട്ട് നീങ്ങിയതായും സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിയേറ്റ് മരിച്ചതായും അവർ കൂട്ടിച്ചേർത്തു.

ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തെയും തുടർന്നുണ്ടായ സൈനിക നീക്കങ്ങളെയും തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യ-പാക് അതിർത്തിയിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ ഈ സംഭവം നടന്നത്.

ഈ മാസം ആദ്യം സമാനമായ ഒരു സംഭവത്തിൽ, പഞ്ചാബിലെ ഫിറോസ്പൂരിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ (ഐബി) ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച മറ്റൊരു പാകിസ്താൻ പൗരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു. നുഴഞ്ഞുകയറ്റക്കാരൻ ഐബി കടന്ന് ഇരുട്ടിന്റെ മറവിൽ അതിർത്തി സുരക്ഷാ വേലിയിലേക്ക് നീങ്ങുന്നത് കണ്ടു. ബിഎസ്എഫ് സൈനികർ വെല്ലുവിളിച്ചിട്ടും, അയാൾ മുന്നോട്ട് നീങ്ങി, ഇത് ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കാൻ പ്രേരണയായി.

കൂടാതെ, പഹൽഗാം ആക്രമണത്തെത്തുടർന്ന്, സമീപ ദിവസങ്ങളിൽ നിരവധി പാക് പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരിൽ ഒരു പാക് റേഞ്ചറും ഉൾപ്പെടുന്നു, അയാൾ ചാരവൃത്തി ദൗത്യത്തിലായിരിക്കാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.

Continue Reading

india

ഇനി ഗില്‍ യുഗം; ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

Published

on

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

Continue Reading

india

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

Published

on

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.

റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.

Continue Reading

Trending