Video Stories
ട്രംപിന്റെ നയംമാറ്റം വിമര്‍ശിക്കപ്പെടുന്നു
കെ. മൊയ്തീന്‍കോയ
ഫലസ്തീന് കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നയംമാറ്റം പ്രതീക്ഷിച്ചത് തന്നെ. വിവിധ പ്രശ്നങ്ങളില്‍ സ്വീകരിക്കുന്ന ഏകപക്ഷീയവും അപക്വവുമായ നിലപാട് ഇതിനകം തന്നെ വിവാദം സൃഷ്ടിച്ചു. കുടിയേറ്റ വിരുദ്ധ നിലപാട് കോടതിയുടെ വിമര്‍ശനത്തിന് വിധേയമായി. ചൈനീസ് എതിര്‍പ്പ് കനത്തതോടെ തായ്വാന് ഭക്തി മാറ്റി ഏക ചൈന നിലപാടിലേക്ക് തിരുത്തി. ഐക്യരാഷ്ട്രസഭയെ പുച്ഛിച്ചും നാറ്റോ സഖ്യത്തെ തള്ളിപ്പറഞ്ഞതും വിവാദം സൃഷ്ടിക്കുകയും ചെയ്തു. ട്രംപിന്റെ നിലപാടും വിവാദവും അമേരിക്ക ലോക സമൂഹത്തില്‍ ഒറ്റപ്പെടുമെന്നതിന്റെ സൂചനയാണ് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ ലോകസംഘടനകളില്‍ നിന്ന് ഫലസ്തീന് കാര്യത്തില്‍ ഉയര്‍ന്ന വിമര്‍ശനം.
വെള്ള കൊട്ടാരത്തില്‍ കഴിഞ്ഞാഴ്ച ക്ഷണിച്ചുവരുത്തി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ട്രംപ് സമ്മാനിച്ചത് കൈനിറയെ ആനുകൂല്യങ്ങള്‍. ഫലസ്തീന് മണ്ണില്‍ അനധികൃത കുടിയേറ്റത്തിനെതിരെ യു.എന്‍ രക്ഷാസമിതി അംഗീകരിച്ച പ്രമേയവും പാരീസില്‍ അന്താരാഷ്ട്ര ഫലസ്തീന് സമാധാന സമ്മേളന തീരുമാനവും കാരണം കനത്ത പ്രഹരമേറ്റ ഇസ്രാഈലിന് ട്രംപിന്റെ സമ്മാനങ്ങള്‍ പുല്കൊടിയായി. 1993-ല്‍ അമേരിക്കയുടെ മാധ്യസ്ഥതയില്‍ ഇസ്രാഈലും ഫലസ്തീനും ഒപ്പുവെച്ച ഓസ്ലോ കരാറിന്റെ സ്പിരിറ്റിന് കടകവിരുദ്ധമാണ് ട്രംപ് സ്വീകരിച്ച സമീപനം.
ഫലസ്തീന് ഭൂമിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരം മാത്രം നല്കി ഫലസ്തീന് അതോറിട്ടി രൂപീകരിച്ചപ്പോള്‍ ലക്ഷ്യം സ്വതന്ത്ര ഫലസ്തീന് എന്ന് വ്യക്തമാക്കുന്ന വ്യവസ്ഥ ഓസ്ലോ കരാറിലുണ്ട്. (അതോറിറ്റിക്ക് പ്രസിഡന്റും പ്രധാനമന്ത്രിയും മന്ത്രിമാരുമൊക്കെയുണ്ടെങ്കിലും ഫലസ്തീന് ഭൂമിയില്‍ എല്ലാ നിയന്ത്രണവും ഇസ്രാഈലിന്, സൈനികര്‍ക്ക്) അന്നത്തെ ദ്വിരാഷ്ട്ര ഫോര്‍മുലയിപ്പോള്‍ കരാറിന് കാര്‍മികത്വം വഹിച്ച അമേരിക്കയുടെ അമരക്കാരന് നിരാകരിക്കുന്നത് വിചിത്രമായ വിരോധാഭാസമായി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 1947 നവംബര്‍ 29ന് അംഗീകരിച്ച ഫലസ്തീന് വിഭജന പദ്ധതിപ്രകാരം അന്നത്തെ ഫലസ്തീന് രാഷ്ട്രത്തെ മൂന്ന് ഭാഗങ്ങളാക്കി.
4000 ച.മൈല്‍ അറബികള്‍ക്കും (ഫലസ്തീന്) 5300 ച.മൈല്‍ ജൂതര്‍ക്കും നല്‍കാനും ജറൂസലം ഉള്‍പ്പെടെ 289 ച. മൈല്‍ ഐക്യരാഷ്ട്രസഭക്ക് കീഴിലാക്കാനുമാണ് പദ്ധതി. ബ്രിട്ടനും റഷ്യയും ചേര്‍ന്നാണ് വിഭജന പ്രമേയം അവതരിപ്പിച്ചത്. ഈ ഘട്ടത്തില്‍ ഫലസ്തീന് ബ്രിട്ടീഷ് കോളനിയായിരുന്നു. അറബ് രാഷ്ട്രങ്ങള്‍ എതിര്‍ത്തുവെങ്കിലും പ്രമേയം പാസായി. സൈനിക മുഷ്ക്കില്‍ 1948 മെയ് 15ന് ടെല്‍ അവീവ് തലസ്ഥാനമായി ഇസ്രാഈല്‍ നിലവില്‍ വന്നു.
സ്വാതന്ത്ര്യം നേടി ഏതാനും വര്‍ഷങ്ങള്‍ മാത്രമായ മിക്ക അറബ് രാഷ്ട്രങ്ങള്‍ക്കും അധികകാലം ചെറുത്തുനില്‍ക്കാനായില്ല. ഗാസ മുനമ്പ് പ്രദേശം ഈജിപ്തും മധ്യഫലസ്തീനും (വെസ്റ്റ് ബാങ്ക്) പഴയ ജറൂസലം പട്ടണവും ജോര്‍ദ്ദാനും സംരക്ഷണത്തിലാക്കി. ഇസ്രാഈല്‍ രൂപീകരണത്തെ എതിര്‍ത്ത അറബ് രാഷ്ട്രങ്ങള്‍, അവശിഷ്ട ഫലസ്തീന് ഭൂമിയില്‍ ഫലസ്തീന് രാഷ്ട്രം നിലനിര്‍ത്തുന്നതില്‍ അബദ്ധം കാണിച്ചു. പിന്നീട് വിവിധ യുദ്ധങ്ങളിലൂടെ പ്രസ്തുത ഭൂമി ഇസ്രാഈല്‍ വെട്ടിപ്പിടിച്ചു. ഇതിനുപുറമെ സിറിയയുടെ ഗോലാന്‍ കുന്നും ഈജിപ്തിന്റെ സിനായ് പ്രദേശവും ജറൂസലമും ഇസ്രാഈല്‍ കയ്യടക്കി.
ഇസ്രാഈലിനെ അംഗീകരിച്ച് ഈജിപ്ത് പ്രസിഡന്റ് അന്‍വര്‍ സാദാത്ത് കേമ്പ് ഡേവിഡ് കരാറില്‍ ഒപ്പ് വെച്ച് സിനായ് ഈജിപ്തിന് തിരിച്ചു കിട്ടി. ഗോലാന്‍ കുന്നിലും ഫലസ്തീന് ഭൂമിയിലും ഇസ്രാഈല്‍ അധിനിവേശം തുടരുന്നു. യു.എന്‍ വിഭജിച്ച് നല്കിയ ഭൂമിയിലാണ് ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ വൈകിയാണെങ്കിലും മുന്നോട്ടുവന്നത്. ഗാസയില്‍ ഹമാസിന്റെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ഇസ്രാഈല്‍ പിന്മാറിയിട്ടുണ്ടെങ്കിലും വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലം പട്ടണവും തിരിച്ചുനല്‍കാന്‍ അവര്‍ തയാറാകുന്നില്ല. യു.എന്‍ വിഭജന പദ്ധതി പ്രകാരം ഫലസ്തീന്‍കാര്‍ക്ക് അനുവദിച്ച ഭൂമിയില്‍ സ്വതന്ത്ര രാഷ്ട്രം ആരുടേയും ഔദാര്യമല്ല.
അവരുടെ ജന്മാവകാശമാണ്. ‘ഫലസ്തീന് സ്വയം ഭരണാവകാശം നല്കുന്ന ഇസ്രാഈല്‍ എന്ന ഏക രാഷ്ട്രം നെതന്യാഹുവിന്റെ പുത്തന്‍ നിര്‍ദ്ദേശം, ട്രംപ് അവ അംഗീകരിക്കുന്നു. സ്വതന്ത്ര ഫലസ്തീന് അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യം നിറഞ്ഞ പ്രഖ്യാപനമാണ് വൈറ്റ് ഹൗസിലെ ട്രംപ്-നെതന്യാഹു സംയുക്ത വാര്‍ത്താസമ്മേളനം. ഇവരുടെ സംയുക്ത നീക്കം എന്ത് തന്നെയായാലും മാറുന്ന ലോകക്രമം കാണാതെ അമേരിക്കന്‍ ഭരണകൂടത്തിന് മുന്നോട്ടുപോകാനാവില്ല. ജൂത കുടിയേറ്റ വിരുദ്ധ യു.എന്‍ പ്രമേയവും പാരീസ് സമ്മേളന തീരുമാനവുമൊക്കെ ഫലസ്തീന് ജനതക്കുള്ള അംഗീകാരമാണ്. യു.എന്‍ പ്രമേയം അമേരിക്കന്‍ ഭരണകൂടത്തിനും തള്ളിപ്പറയാന്‍ കഴിയില്ലെന്നതിന്റെ സൂചനയാണ് കുടിയേറ്റം നിര്‍ത്തിവെക്കാന്‍ ട്രംപ് ഇസ്രാഈലിന് നല്കിയ നിര്‍ദ്ദേശം.
പശ്ചിമേഷ്യയില്‍ സമാധാനം വീണ്ടെടുക്കാന്‍ ട്രംപിന്റെ ഇപ്പോഴത്തെ നിലപാട് കൊണ്ട് സാധിക്കില്ല. ‘ഫലസ്തീന്’ എന്ന മുഖ്യ അജണ്ടയില്‍ നിന്ന് അറബ് ലോകത്തെ വഴിമാറി സഞ്ചരിക്കാന്‍ പാശ്ചാത്യലോബി എത്ര നീക്കം നടത്തിയാലും വൈകാരിക പ്രശ്നം എന്ന നിലയില്‍ അത് പതിന്മടങ്ങ് ശക്തിയോടെ അറബ് ലോകത്ത് തിരിച്ചുവരും. അതാണിപ്പോള്‍ കാണുന്നത്. മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ഇസ്രാഈലി വിരുദ്ധരും ശക്തരുമായ ഭരണാധികാരികളെ സ്ഥാനഭ്രഷ്ടരാക്കിയതിന് പിന്നില്‍ സയണിസ്റ്റ് ഗൂഢ ലക്ഷ്യമുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് സംഭവങ്ങള്‍ നല്കുന്ന സൂചന.
ലിബിയയിലും ഇറാഖിലും ജനകീയ വിപ്ലവത്തേക്കാള്‍ മുന്‍പന്തിയില്‍ അമേരിക്കയും മറ്റും നടത്തിയ സൈനിക ഇടപെടലായിരുന്നുവല്ലോ. അതേസമയം, ഈജിപ്തില്‍ പാശ്ചാത്യാനുകൂല ഭരണകൂടം തകര്‍ന്ന് ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നുവെങ്കിലും അധികകാലം ഭരിക്കാന്‍ അനുവദിച്ചില്ല. വീണ്ടും പാശ്ചാത്യാനുകൂല സൈനിക നേതൃത്വം ഭരണം കയ്യടക്കി. ഇതിന് പുറമെ മേഖലയില്‍ സുന്നി-ശിയാ വംശീയ വിഭജനത്തിലൂടെ തമ്മിലടിയും രൂക്ഷമായപ്പോള്‍ അറബ് ലോകത്തിന്റെ മുഖ്യ അജണ്ടയില്‍ നിന്ന് ഫലസ്തീന് വിസ്മൃതിയിലായിരുന്നു. അവക്ക് ഇപ്പോള്‍ മാറ്റം വരുന്നു. ഫലസ്തീന് സജീവ ചര്‍ച്ചയായി.
‘ഇസ്രാഈലിനെ അയല്‍ക്കാരും ഫലസ്തീനികളും അംഗീകരിക്കണമെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും’ ട്രംപും നെതന്യാഹുവും അഭ്യര്‍ത്ഥിക്കുമ്പോള്‍ തിരിച്ചുള്ള അംഗീകാരത്തെക്കുറിച്ച് മൗനം ദീക്ഷിക്കുന്നത് കബളിപ്പിക്കല്‍ തന്ത്രമാണ്. ഫലസ്തീനെ അംഗീകരിക്കാന്‍ ഇസ്രാഈല്‍ തയാറാകണമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചില്ല. ഇസ്രാഈലിനെ അംഗീകരിക്കാന്‍ അയല്പക്ക അറബ് രാഷ്ട്രങ്ങള്‍ തയാറായതാണല്ലോ. ആദ്യം വേണ്ടത് ഫലസ്തീനിലെ അധിനിവേശം അവസാനിപ്പിക്കുകയാണ്. സഊദി അറേബ്യയുടെ നേതൃത്വത്തില്‍ തയാറാക്കിയ റോഡ് മാപ്പ് പദ്ധതിയും ഇതാണ് നിര്‍ദ്ദേശിച്ചത്. അറബ് ലീഗ് പദ്ധതി അംഗീകരിച്ചിട്ടുണ്ട്.
മുഖം തിരിച്ച് നില്‍ക്കുന്നത് ഇസ്രാഈല്‍ മാത്രം. ട്രംപിന്റെ അപക്വമായ സമീപനം ഫലസ്തീന് സമൂഹത്തെ അസ്വസ്ഥരാക്കും. ഫലസ്തീന് യുവതയുടെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഒന്നാം ഇന്‍തിഫാദയെ തുടര്‍ന്നാണ് ഇസ്രാഈല്‍ ചര്‍ച്ചക്ക് തയാറായത്. ഓസ്ലോ സമ്മേളനത്തില്‍ കരാറ് രൂപപ്പെടുത്തി ‘ഫലസ്തീന് അതോറിട്ടി’ രൂപീകരണത്തിന് ഇസ്രാഈല്‍ നിര്‍ബന്ധിതരായത്. ട്രംപിന്റെ നയം മാറ്റം, ആറ് പതിറ്റാണ്ടായി ജന്മനാട് നഷ്ടപ്പെട്ട ഫലസ്തീന്റെ അമര്‍ഷത്തിന് കാരണമാകും. അതൊഴിവാക്കുകയാണ് ആവശ്യം. പ്രശ്നപരിഹാരം ദ്വിരാഷ്ട്ര ഫോര്‍മുലയല്ലാതെ മറ്റൊന്നുമില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചത് സന്ദര്‍ഭോചിതവും പ്രതീക്ഷാനിര്‍ഭരവുമെന്നാണ് ഫലസ്തീന് പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് സ്വാഗതം ചെയ്തത്.
രണ്ട് രാഷ്ട്രങ്ങള്‍ അല്ലാതെ മറ്റൊരു ബദല്‍ നിര്ദ്ദേശവുമില്ല.ഒബാമ ഭരണകൂടം മാത്രമല്ല, ട്രംപിന്റെ മുന്‍ റിപ്പബ്ലിക്കന്‍ ഭരണകൂടവും അംഗീകരിച്ചത് ദ്വിരാഷ്ട്ര ഫോര്‍മുലയാണല്ലോ. പശ്ചിമേഷ്യയില്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടാന്‍ ഐക്യരാഷ്ട്ര സഭയെ മറ്റ് ലോക വേദികളും അനുവദിക്കരുത്. ബദ്ധവൈരികളായ ഫലസ്തീന് പോരാളി
സംഘടനകള്‍ എല്ലാം മറന്ന് ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാവുകയും രാഷ്ട്രാന്തരീയ സമൂഹവുമായി കൈകോര്‍ത്ത് സ്വതന്ത്ര ഫലസ്തീന് പുനസ്ഥാപിക്കാനും മുന്നോട്ട് വരുമ്പോള്‍, ട്രംപ് അവരെ തിരിച്ച് നടത്തരുത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പരിചയക്കുറവും അപക്വമായ നിലപാടുകളും ലോകത്തെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടാനേ സഹായകമാവൂ. സംസ്കാര സമ്പന്നമായ ഒരു നാടിന്റെ അധിപന് തീരുമാനമെടുക്കുമ്പോള്‍ ചരിത്രവും പാശ്ചാത്തലവും തിരിച്ചറിയണം.
Video Stories
ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതോടെ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം ഗുരുതരാവസ്ഥയില്‍; കെഡിഎഫ്എ
സ്റ്റേഡിയത്തിനുള്ളില്‍ ഭാരമേറിയ ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി.
കോഴിക്കോട്: സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങള്‍ക്ക് വിട്ടുനല്‍കിയ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം ഗുരുതരമായി തകര്‍ന്ന നിലയിലാണെന്ന് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് (കെഡിഎഫ്എ) വിലയിരുത്തല്‍. സ്റ്റേഡിയത്തിനുള്ളില്‍ ഭാരമേറിയ ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി.
ഒരു ടണ്ണില്‍ താഴെ മാത്രം ഭാരമുള്ള റോളറുകള്‍ ഉപയോഗിക്കാമെന്ന കരാര്‍ വ്യവസ്ഥ നിലനില്‍ക്കെയാണു ഏകദേശം 80 ടണ്‍ ഭാരമുള്ള ടിപ്പര്‍ ലോറികള്‍ മൈതാനത്ത് തലങ്ങും വിലങ്ങും ഓടിയതെന്ന് കെഡിഎഫ്എ വ്യക്തമാക്കി. ഇതിന്റെ ഫലമായി മൈതാനത്തിന് കീഴിലൂടെ വെള്ളം ഒഴുകിപ്പോകാന്‍ ഒരുക്കിയിരുന്ന ഡ്രെയിനേജ് പൈപ്പുകള്‍ തകര്‍ന്നതായും, മണ്ണിന്റെ സ്വാഭാവിക മൃദുഘടന പൂര്‍ണമായി നഷ്ടപ്പെട്ടതായും കണ്ടെത്തല്‍.
മൈതാനത്തെ പുല്ല് കരിഞ്ഞുണങ്ങിയ നിലയിലാണെന്നും, യൂറിയ ഉപയോഗിച്ചും വെള്ളമൊഴിച്ചും പച്ചപ്പ് തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്നും കെഡിഎഫ്എ പ്രതിനിധികള്‍ മുന്നറിയിപ്പ് നല്കി. ഇത്തരമൊരു കട്ടിയായ മൈതാനത്ത് മത്സരങ്ങള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ കളിക്കാര്‍ക്ക് ഗുരുതര പരുക്കുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടന്നും, ഇതുമൂലം അന്താരാഷ്ട്ര താരങ്ങള്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും സാധ്യതയുണ്ടെന്ന് അറിയിച്ചു.
പുല്ല് നശിച്ചതായി ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് ജില്ലാ ഫുട്ബോള്‍ അസോസിയേഷനെ വിളിപ്പിച്ച് മേയറുടെ നേതൃത്വത്തില്‍ സ്റ്റേഡിയം പരിശോധിച്ചത്. സംഭവത്തില്‍ രണ്ട് ദിവസത്തിനകം വിദഗ്ധരുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിച്ച് സ്റ്റേഡിയം പൂര്‍വ്വസ്ഥിതിയിലാക്കി തിരിച്ചു നല്‍കുമെന്ന് സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് സംഘാടകര്‍ അറിയിച്ചു. മൈതാനം കൈമാറിയ കരാര്‍ കാലാവധി ഈ മാസം 25ന് അവസാനിക്കും.
News
വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വിമാനത്താവളത്തില്‍ പിടിയില്‍
കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു.
തിരുവനന്തപുരം: രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായ യുവാവിനെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മുറിഞ്ഞപാലം സ്വദേശി ഷിജുവിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.
കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയത്. 2006, 2009 എന്നീ വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളേജ്, കഴക്കൂട്ടം പൊലീസ് സ്റ്റേഷന് പരിധികളില്‍ നടന്ന രണ്ട് കൊലപാതക കേസുകളിലാണ് ഷിജു പ്രതിയാകുന്നത്.
ഇയാള്‍ മെഡിക്കല്‍ കോളേജ് പൊലീസിന്റെ റൗഡി ലിസ്റ്റിലുമുള്ളയാളാണ്. വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പൊലീസ് ഇയാളെ പിടികൂടിയത്. പിടിയിലായ പ്രതിയെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
editorial
സാമ്രാജ്യത്വത്തിന്റെ നരനായാട്ട്
സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്‍ രാഷഷ്ട്രം ചേര്‍ത്തു വെക്കപ്പെടുകയാണ്.
രാഷ്ട്രാന്തരീയ സമൂഹത്തെ നോക്കുകുത്തിയാക്കി വെനസ്വേലയില്‍ അമേരിക്ക നടത്തിയ നരനായാട്ടിനെ ലോകമനസാക്ഷിയോടുള്ള സാമ്രാജ്യത്വത്തിന്റെ വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി, കെട്ടിച്ചമച്ച കഥകളുമായി ഒരു രാഷ്ട്രത്തിന്റെകൂടി പരമാധികാരത്തിനുമേല്‍ അമേരിക്കയുടെ കരാള ഹസ്തങ്ങള്‍ പതിയുമ്പോള്‍ സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്‍ രാഷഷ്ട്രം ചേര്‍ത്തു വെക്കപ്പെടുകയാണ്.
വെനസ്വേലയില്‍ വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മദുറോയെയും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ളോറസിനെയും പിടികൂ ടിയതായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുമ്പോള്‍ അമേരിക്ക വെല്ലുവിളിക്കുന്നത് അവരൊഴികെയുള്ള ലോകരാജ്യങ്ങളെ ഒന്നടങ്കമാണ്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുകയും ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ഇതിനൊക്കെ ആരാണ് അമേരിക്കക്ക് അവകാശം നല്‍കിയത് എന്ന ചോദ്യമാണ് ലോകം ഉയര്‍ത്തുന്നത്.
അധികാരത്തിലെത്തിയതുമുതല്‍ ‘അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യവുമായി ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ലോകത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടംമറിക്കാന്‍ പര്യാപ്തമായതരത്തിലുള്ളതാണ്. അപകടകരമായ ആ നീക്കങ്ങള്‍ക്കു മുന്നില്‍ വന്‍ശക്തികള്‍ എ ന്നവകാശപ്പെടുന്നവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പ്രോത്സാഹനാജനകമായ മൗനംകൂടിച്ചേര്‍ന്നപ്പോള്‍ സാമ്രാജ്യത്വം അതിന്റെ ദംഷ്ട്രകള്‍ കൂടുതല്‍ പുറത്തുകാണിച്ചു കൊണ്ടരിക്കുകയാണ്.
അമേരിക്ക നടത്തിയിട്ടുള്ള അധിനിവേശങ്ങള്‍ക്കു പിന്നിലെല്ലാം ഒളിയജണ്ടകളുണ്ടായിരുന്നുവെന്നത് ചരിത്രപരമായ വസ്തുതയാണ്. വിയറ്റ്നാമിലായാലും, ഇറാഖിലായായാലും, അഫ്ഗാനിസ്താനിലായാലും, ഇസ്രാഈലിനെ മുന്നില്‍ നിര്‍ത്തി ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്നതിലായാലും രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ താല്പര്യങ്ങള് അതിലെല്ലാം പ്രകടമാണ്. അവയില്‍ മഹാഭൂരിപക്ഷവുമാകട്ടേ എണ്ണയില്‍ കണ്ണുനട്ടുള്ള തും. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പേരില്‍ അഫ്ഗാനിസ്താനിലും സദ്ദാമിന്റെ രാസായുധത്തിന്റെ പേരില്‍ ഇറാഖിലും നടത്തിയ അധിനിവേശങ്ങളുടെയും ലക്ഷ്യം മറ്റൊന്നായിരുന്നില്ല. വെനസ്വേലയിലും സാഹചര്യങ്ങള്‍ സമാനമാണ്.
ഇവിടെ ഭീകരവാദത്തിനു പകരം ലഹരിയാണ് കാരണമായിക്കണ്ടെത്തിയതെന്ന മാറ്റംമാത്രമേയുള്ളൂ. വെനസ്വേലയുടെ എണ്ണയുടെ കരുതല്‍ ശേഖരം അമേരിക്കയുടേതിന്റെ അഞ്ചിരട്ടിയാണ്. കിഴക്കന്‍ മേഖലയിലെ ഒറിനോകോ മേഖലയില്‍ ഏകദേശം 55,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുകയാണ് രാജ്യത്തിന്റെ എണ്ണ സമ്പത്ത്. ഇത്രയും വലിയ എണ്ണശേഖരം നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക് ആഗോള ഇന്ധന വിപണിയിയില്‍ വലിയ സ്വാധീനം ചെലുത്താനാകും. 1998 ല്‍ ഹ്യൂഗോ ഷാവേസ് ആണ് എണ്ണ വ്യവസായം ദേശസാല്‍ക്കരിച്ചത്. അതുവരെ വെനസ്വേലന്‍ എണ്ണസമ്പത്ത് അമേരിക്കന്‍ കമ്പനികള്‍ തുച്ഛവിലയ്ക്ക് കൊള്ളയടിക്കുകയായിരുന്നു.
ദേശസാത്കരിച്ചതോടെ ഈ മേഖലയില്‍ അമേരിക്കന്‍ കമ്പനികളുടെ സ്വാധീനം പാടേ ഇല്ലാതായി. ഷാവേസിന്റെ പിന്മുറക്കാരനായി 2013 ല്‍ മഡുറോ അധികാരത്തില്‍ വന്നപ്പോഴും ഇതേ നയം തുടരുകയായിരുന്നു. റഷ്യയുടെയും ചൈനയുടെയും സ്വാധീനം ലാറ്റിന്‍ അമേരിക്കയില്‍ കുറയ്ക്കുക എന്നതും അമേരിക്കയുടെ പ്രധാന ലക്ഷ്യമാണ്. വെനസ്വേലയെ വരുതിയിലാക്കിയാല്‍ മറ്റുരാജ്യങ്ങളുടെ വാണിജ്യ സാധ്യതകള്‍ തകര്‍ക്കാമെന്നും എണ്ണക്കുത്തക വി ണ്ടെടുക്കാമെന്നും ഡെണാള്‍ഡ് ട്രംപ് കരുതുന്നു. ഈ ലക്ഷ്യംമുന്‍ നിര്‍ത്തി മയക്കുമരുന്ന് കടത്ത് ആരോപിച്ച് പതിറ്റാണ്ടിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ട്രംപ് ഭരണകൂടം കരീബിയന്‍ സമുദ്രത്തില്‍ നടത്തിയത്. വെനസ്വേലയുടെ കണക്കനുസരിച്ച്, കരീബിയന്‍ കടലിലും പസിഫിക് സമുദ്രത്തിലും വച്ച് 21 വെനസ്വേലന്‍ ബോട്ടുകള്‍ അമേരിക്കന്‍ സൈന്യം ആക്രമിക്കുകയും 87 പേര് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ ബോട്ടുകള്‍ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചതാണെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് തെളിവ് ഹാജരാക്കാനായിട്ടില്ല. അമേരിക്കന്‍ അധിനിവേശങ്ങളില്‍ പലതാല്‍പര്യങ്ങളുടെയും പേരില്‍ റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ സ്വീകരിച്ച സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വെനിസ്വലെ. ഫലസ്തീനുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലൊക്കെ ചെങ്ങാതിമാരെ കൂട്ടുപിടിച്ച് സാമ്രാജ്യത്വം നടത്തിയ നിയമലംഘനങ്ങളെ കൈയ്യുംകെട്ടി നോക്കിനിന്നവര്‍ ഇന്നു പക്ഷേ സ്വന്തക്കാര്‍ക്കുനേരെ അതിക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ നഖംകടിക്കുന്ന അവസ്ഥയി ലാണ്. വിധേയത്വം അവസാനിപ്പിച്ച് സാമ്രാജ്യത്വ വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാനും ലോകത്ത് നീതി പുന സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ഇനിയും വൈകിക്കൂടാ എന്ന് വന്‍ശക്തികളെ ഓര്‍മിപ്പിക്കുകയാണ് വെനസ്വേലയിലെ സാഹചര്യം.
-
kerala13 hours ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala12 hours agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala1 day ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf1 day agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala2 days agoമുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
