Connect with us

Video Stories

ഇന്ന് ലോക എയ്ഡ്‌സ് ദിനം ആശയുണ്ട്, പക്ഷേ ആശ്വാസം അകലെ

Published

on

പി.വി. അബ്ദുല്‍ വഹാബ് എംപി

സൂര്യന്‍ ഉദിക്കുന്നുണ്ട്, ഉച്ചസ്ഥായിയിലെത്തുന്നുണ്ട്, അടുത്തദിവസം തിരിച്ചെത്തുമെന്ന പ്രതീക്ഷ നല്‍കി മടങ്ങുന്നുമുണ്ട്. ഈ പ്രത്യാശയാണ് ജീവജാലങ്ങളെ നയിക്കുന്നത്. പക്ഷേ ഈ സീസണില്‍ നമ്മുടെ രാത്രികള്‍ക്ക് പകലിനെക്കാള്‍ നീളമുണ്ട്. പ്രത്യാശയുടെ കിരണങ്ങളെത്താന്‍ വൈകുന്നുവെന്നര്‍ഥം. ഇന്ന് ലോക എയ്ഡ്‌സ് ദിനം ആചരിക്കുമ്പോള്‍ പ്രത്യാശയുടെ കിരണങ്ങളെക്കുറിച്ച് ആശ്വസിക്കാം. പക്ഷേ അതിലേക്കുള്ള സമയം വല്ലാതെ നീളുന്നുവെന്ന് സൂചിപ്പിക്കാന്‍ ഇപ്പോഴത്തെ ഒരുദാഹരണം പറഞ്ഞെന്നേയുള്ളു.

 

ആ രോഗത്തിനു പണ്ട് കല്പിച്ച ഭീകരതയും വിവേചനവും ഇന്ന് അത്ര രൂക്ഷമായി തോന്നുന്നില്ല. പക്ഷേ എന്തുകൊണ്ടോ ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് ആശ്വസിക്കാന്‍ തോന്നുന്നില്ല. പ്രത്യാശയുടെ പ്രകാശരശ്മികളുണ്ടെന്നു പറയാന്‍ കാരണമുണ്ട്. എച്ച്‌ഐവി ബാധിതര്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള ബില്‍ കേന്ദ്ര മന്ത്രിസഭ പാസാക്കി പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചിരിക്കുകയാണ്. എച്ച്‌ഐവി ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് അടക്കമുള്ള അവകാശങ്ങളാണ് ഈ ബില്ല് വിഭാവനം ചെയ്യുന്നത്. രോഗികളോടു കാണിക്കുന്ന വിവേചനം ശിക്ഷാര്‍ഹവുമാണ്.

 
മറ്റൊരു കാരണം, എയ്ഡ്‌സ് ഭീകരമായ ഒരു രോഗമെന്ന സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. മരുന്നുകളിലൂടെ രോഗികളുടെ ആയുസ് നീട്ടിക്കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്. എച്ച്‌ഐവി ബാധിതരായാല്‍ മരണം ഉറപ്പാണ് എന്ന സ്ഥിതി മാറിയിരിക്കുന്നു. വിദഗ്ധ ചികിത്സ ലഭിക്കുന്ന എത്രയോ പേര്‍ ഇന്ന് സാധാരണ ജീവിതം നയിക്കുന്നുണ്ട്. അവര്‍ക്ക് ചികിത്സയും സഹായവും നല്‍കാന്‍ കൂടുതല്‍ സംഘടനകളും വ്യക്തികളും മുന്നോട്ടുവന്നിരിക്കുന്നു. ഞാന്‍ ചെയര്‍മാനായിട്ടുള്ള കേരളീയത്തിന് ഇതിനായി ലോകത്തിന്റെ പല കോണുകളില്‍നിന്നും സഹായം ലഭിച്ചിട്ടുള്ളത് ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

 
മൂന്നാമതായി എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത്, എയ്ഡ്‌സിനോട് സമൂഹത്തിന്റെ സമീപനം ചെറിയ തോതിലെങ്കിലും മാറിയിരിക്കുന്നു എന്നതാണ്. കേരളീയം കുറേ വര്‍ഷം മുമ്പ് സാമ്പത്തിക സഹായം നല്‍കിയ രണ്ടു കുട്ടികള്‍ തന്നെ ഉദാഹരണം. അവരെ സമൂഹം ഒറ്റപ്പെടുത്തുകയും ജീവിക്കാന്‍ നിവൃത്തിയില്ലാതെ അമ്മയും രണ്ടു മക്കളും നാടുവിടുകയും ചെയ്തിരുന്നു. അവരെ സ്‌കൂളിലോ അംഗനവാടിയിലോ കയറ്റാന്‍ നമ്മുടെ പരിഷ്‌കൃത സമൂഹം തയാറായില്ല. ഒരു കുട്ടി അംഗനവാടിയില്‍ ചെന്നപ്പോള്‍ മറ്റുകുട്ടികളെ രക്ഷാകര്‍ത്താക്കള്‍ അവിടെനിന്ന് വിളിച്ചുകൊണ്ടുപോയി. ഇന്ന് അവര്‍ കോളജ് വിദ്യാര്‍ഥികളാണ്. പഴയ വിവേചനം അത്രയില്ല എന്നു പറയാം. എന്നാലും ഇതിലൊരു കുട്ടിയുമായി മുറിയില്‍ കൂടെ താമസിക്കാന്‍ മറ്റു കുട്ടികള്‍ തയാറാകാത്ത സ്ഥിതിയും പിന്നീടുണ്ടായി.

 

വീടും വിദ്യാഭ്യാസ സഹായവുമൊക്കെ ലഭിച്ച സ്ഥിതിക്ക് ഈ കുട്ടികളുടെ സ്ഥിതി മെച്ചമാകുമെന്ന് നമുക്ക് ആശിക്കാം. ഈ മൂന്നു സാഹചര്യങ്ങളും ഞാന്‍ വിശദീകരിച്ചത് സമൂഹത്തിന്റെ സമീപനത്തില്‍ വന്ന പുരോഗതി ചൂണ്ടിക്കാണിക്കാന്‍വേണ്ടി മാത്രമാണ്. പക്ഷേ കാര്യങ്ങള്‍ വിചാരിച്ചപോലെ മെച്ചപ്പെട്ടിട്ടില്ല. ‘എച്ച്‌ഐവി ആന്‍ഡ് എയ്ഡ്‌സ് (പ്രതിരോധവുംനിയന്ത്രണവും) ബില്‍ 2014’ ഈ സമ്മേളനക്കാലത്തെങ്കിലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഒരു എച്ച്‌ഐവി ബാധിതനെയോ എയ്ഡ്‌സ് രോഗിയെയോ എന്തെങ്കിലും കാരണത്താല്‍ ഒറ്റപ്പെടുത്തുന്നത് കുറ്റമായി കണ്ട് ശിക്ഷ നല്‍കാന്‍ ബില്‍ അനുശാസിക്കുന്നുണ്ട്.

 

ഈ വിവേചനത്തില്‍ വിദ്യാഭ്യാസം, തൊഴില്‍, പൊതുജനസേവനങ്ങള്‍, സ്വത്തവകാശം, പൊതുപ്രവര്‍ത്തകര്‍ക്കുള്ള അധികാരസ്ഥാനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. രോഗിയുടെ പ്രതിരോധശേഷി നശിക്കുമെന്നുകണ്ട് ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കുന്നതും കുറ്റകരമാണ്. വേണമെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് അല്പം കൂടിയ പ്രീമിയം ഈടാക്കാം. പക്ഷേ മറ്റുള്ളവര്‍ക്ക് നല്‍കുന്ന പരിരക്ഷ നിഷേധിക്കാന്‍ പാടില്ല. മാത്രമല്ല എച്ച്‌ഐവി ബാധിതനോ രോഗിക്കോ തങ്ങളുടെ ആരോഗ്യസ്ഥിതി രഹസ്യമാക്കി സൂക്ഷിക്കാന്‍ ബില്ല് അവകാശം നല്‍കുന്നുണ്ട്. ഡോക്ടര്‍മാരും ആസ്പത്രികളും രോഗിയുടെ അനുമതിയില്ലാതെ രോഗവിവരം പുറത്തുവിടുന്നത് ശിക്ഷാര്‍ഹമാണ്.

 
ഇതൊക്കെ നല്ലതുതന്നെ. എച്ച്‌ഐവി ബാധിതര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ ഇത് സഹായിക്കും. പക്ഷേ ബില്‍ നിയമമാകുകയും ബന്ധപ്പെട്ടവര്‍ അത് നടപ്പാക്കാനുള്ള സന്മനസ് കാണിക്കുകയും വേണം. സ്ത്രീപീഡനത്തിനെതിരെ കര്‍ശന നിയമങ്ങളുണ്ടാക്കിയിട്ടും സമൂഹവും മാധ്യമങ്ങളും ജാഗ്രത പാലിച്ചിട്ടും വേലിതന്നെ വിളവുതിന്നുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എന്തുകൊണ്ട് സ്ത്രീപീഡനവും എച്ച്‌ഐവിയും ബന്ധപ്പെട്ടിരിക്കുന്നു എന്നതിലേക്ക് ഞാന്‍ പിന്നീടു വരാം.
നേരത്തെ ഞാന്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച ഒരു കാര്യം എച്ച്‌ഐവി ബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും മറ്റു സഹായങ്ങളും ലഭിക്കുന്നതിലാണ്. പക്ഷേ ഇന്നും പല ആസ്പത്രികളും ഡോക്ടര്‍മാരും പോലും ഇക്കാര്യത്തില്‍ ഇടുങ്ങിയ മനസ്ഥിതിയാണ് കാണിക്കുന്നതെന്ന് പറയാതെ വയ്യ. ആസ്പത്രിയില്‍ മറ്റെന്തെങ്കിലും രോഗത്തിന് ചികിത്സയ്ക്കു ചെല്ലുമ്പോള്‍ മിക്ക എച്ച്‌ഐവി ബാധിതരും തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് അധികൃതരെ അറിയിക്കാനുള്ള മര്യാദ കാണിക്കുന്നുണ്ട്. അപ്പോള്‍ ആസ്പത്രിയിലുണ്ടാകുന്ന ബഹളവും വെപ്രാളവും കാണുമ്പോള്‍ ചിരി വരാറുണ്ടെന്ന് ഇവര്‍ മനോവിഷമം മറച്ചുവച്ച് തമാശപോലെ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. ആസ്പത്രി അധികൃതരുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ളവരെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ല. സാക്ഷരതയെയും പൊതുബോധത്തെയും കുറിച്ച് വീമ്പുപറയുന്ന കേരളത്തിലാണിതെന്ന് ഓര്‍ക്കണം.

 
രോഗബാധയെക്കുറിച്ച് അറിഞ്ഞാല്‍ ചികിത്സ നല്‍കാന്‍ ഇന്ന് മെച്ചപ്പെട്ട സംവിധാനങ്ങളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പക്ഷേ ഈ ചികിത്സാസഹായങ്ങള്‍ എല്ലാവര്‍ക്കും എത്തുന്നുണ്ട് എന്ന് തോന്നുന്നില്ല. എച്ച്‌ഐവി ബാധിതരായ പലരും തങ്ങളുടെ രോഗസ്ഥിതിയെക്കുറിച്ച് പുറത്തുപറയാത്തത് സമൂഹം തങ്ങളെ ഒറ്റപ്പെടുത്തുമെന്ന ഭയത്താലാണ്. രോഗം ഗുരുതരാവസ്ഥയിലാകുമ്പോള്‍ മാത്രമാണ് ഇവര്‍ ആതുരശുശ്രൂഷകരുടെ ശ്രദ്ധയില്‍ പെടുന്നത്. എച്ച്‌ഐവി ബാധിതര്‍ക്ക് കുറ്റമറ്റ ചികിത്സ ലഭിക്കുമെന്ന കാര്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയാണെങ്കില്‍ ഇവര്‍ മുന്നോട്ടുവരുമെന്നാണ് ഞാന്‍ കരുതുന്നത്. ഈ ചികിത്സ സാധ്യമാകണമെങ്കില്‍ ഇപ്പോഴത്തെ സംവിധാനങ്ങള്‍ കൂടുതല്‍ താഴേത്തെട്ടിലേക്കെത്തണം. അതിനുള്ള ശ്രമമാണ് ഇനി വേണ്ടത്.

 
സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 21 ലക്ഷം പേര്‍ എച്ച്‌ഐവി/എയ്ഡ്‌സ് ബാധിതരാണ്. ഇവരില്‍ നാല്പതു ശതമാനം സ്ത്രീകളും ഏഴു ശതമാനം കുട്ടികളുമാണ്. മൊത്തം രോഗികളില്‍ 43 ശതമാനത്തിനുമാത്രമേ ഇപ്പോഴത്തെ സ്ഥിതിയില്‍ ആന്റി റിട്രോവൈറല്‍ തെറാപ്പി എന്ന എആര്‍ടി ചികിത്സ ലഭിക്കുന്നുള്ളൂ എന്നാണ് ഔദ്യോഗികമായ കണക്ക്. എച്ച്‌ഐവി ബാധിതര്‍ക്ക് പ്രതിരോധശേഷി നഷ്ടപ്പെടുന്നതുകൊണ്ട് ഇവര്‍ വളരെ പെട്ടെന്ന് മറ്റു രോഗങ്ങള്‍ക്ക് അടിമപ്പെടും. ഓപ്പര്‍ച്യൂണിസ്റ്റിക് ഡിസീസസ് എന്നറിയപ്പെടുന്ന ഈ രോഗങ്ങളില്‍ ഏറ്റവും അപകടകാരി ക്ഷയരോഗമാണ്. നിരവധി എച്ച്‌ഐവി ബാധിതര്‍ ക്ഷയരോഗം മൂലം മരിക്കുന്നുവെന്ന് അധികൃതര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

 

സമയത്ത് ചികിത്സ നല്‍കിയാല്‍ ഇവരെ രക്ഷപ്പെടുത്താനാവും. എച്ച്‌ഐവി ബാധ മൂലമുള്ള മരണം ഇങ്ങനെ കുറയ്ക്കാനുമാവും. ഇനി ഞാന്‍ നേരത്തെ ഒരു സൂചന മാത്രം നല്‍കിയ കാര്യത്തിലേയ്ക്കു വരാം. എച്ച്‌ഐവി ഏറ്റവുമധികം ദോഷമുണ്ടാക്കുന്നത് കുട്ടികളിലാണ്. രോഗബാധിതരായ കുട്ടികളുടെ മാതാപിതാക്കള്‍ പെട്ടെന്ന് മരിക്കുന്നതുകൊണ്ട് പലരും അനാഥരായി മാറുന്നതാണ് നാം കാണുന്നത്. ഇവര്‍ പലപ്പോഴും സംരക്ഷിക്കപ്പെടുന്നില്ല. പെണ്‍കുട്ടികള്‍ നിരാലംബരായി സമൂഹമധ്യത്തിലേക്ക് എടുത്തെറിയപ്പെടുമ്പോഴുള്ള ആപത്ത് നമുക്ക് മനസിലാക്കാവുന്നതേയുള്ളു.

 
ഇതുമായി ബന്ധപ്പെടുത്തി പറയേണ്ട മറ്റൊരു കാര്യം. എച്ച്‌ഐവി ബാധിതരാല്‍ പീഡിപ്പിക്കപ്പെടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സ്ഥിതിയാണ്. ഞാന്‍ കേരളത്തിലെ മാത്രം കാര്യമാണ് പറയുന്നതെന്ന് കരുതരുത്. ഇത്തരത്തിലുള്ള നിരവധി കുട്ടികള്‍ ഇന്ത്യയുടെ പല ഭാഗത്തുമുണ്ടെന്ന് ഈയിടെ ഒരു പത്രം നടത്തിയ സര്‍വെയില്‍ കണ്ടിരുന്നു. ഈ കുട്ടികള്‍ മറ്റെന്തെങ്കിലും ചികിത്സയ്ക്കായി ആസ്പത്രിയിലെത്തുമ്പോഴാണ് തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് അറിയുന്നത്. മാതാപിതാക്കള്‍പോലും ഈ കുട്ടികളെ തള്ളിപ്പറഞ്ഞ സംഭവങ്ങളുണ്ട്.
കേരളം എയ്ഡ്‌സ് ബോധവല്‍കരണത്തിലും എച്ച്‌ഐവി ബാധ കൈകാര്യം ചെയ്യുന്നതിലും ഏറെ മുമ്പോട്ടുപോയിട്ടുണ്ടെങ്കിലും ചില പഴുതുകള്‍ ഇനിയും അടയ്ക്കപ്പെട്ടിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന തന്നെ ഇതില്‍ പ്രധാനം. ഇവര്‍ രോഗികളാണെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ നാട്ടില്‍നിന്ന് അകന്നു കഴിയുന്ന ഇവര്‍ ലൈംഗികത്തൊഴിലാളികളെ സമീപിക്കുമ്പോള്‍ എത്രത്തോളം സുരക്ഷിതത്വമാണ് ലഭിക്കുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. ഏറെക്കുറെ നിരക്ഷരരായ ഇവര്‍ക്കിടയില്‍ സുരക്ഷിതമായ ലൈംഗികവേഴ്ചയെക്കുറിച്ച് നടക്കുന്ന ബോധവല്‍കരണത്തെക്കുറിച്ച് എനിക്ക് സംശയമുണ്ട്.

 

ഇന്ത്യയിലെ 21 ലക്ഷം എച്ച്‌ഐവി ബാധിതരില്‍ 15 ലക്ഷത്തിനുമാത്രമെ തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് ബോധ്യമുള്ളു. ലൈംഗിക സ്ത്രീ തൊഴിലാളികളില്‍ 72 ശതമാനത്തിലും സ്വവര്‍ഗരതിക്കാരായ പുരുഷന്മാരില്‍ 70 ശതമാനത്തിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ 71 ശതമാനത്തിലുംമാത്രമേ എച്ച്‌ഐവി പരിശോധന നടത്തിയിട്ടുള്ളു എന്ന കണക്കുകള്‍ കാണിക്കുന്നത് ഇക്കാര്യത്തിലുള്ള ഭീകരാവസ്ഥയും അധികൃതരുടെ അനാസ്ഥയുമാണ്.
ഞാന്‍ അധികൃതരെ കുറ്റപ്പെടുത്തുകയല്ല. ഓരോ വര്‍ഷവും ഇന്ത്യ രണ്ടു ലക്ഷത്തോളം പുതിയ എച്ച്‌ഐവി ബാധിതരെ ലോകത്തിനു സംഭാവന ചെയ്യുന്നുവെന്നാണ് ആഗോള ഏജന്‍സികള്‍ പറയുന്നുത്.

 

നമ്മുടെ ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്‍ (നാക്കോ) പക്ഷേ ഇത് 86,000 മാത്രമാണെന്നാണ് വ്യക്തമാക്കുന്നത്. രോഗം നിയന്ത്രിക്കാനും ഒരു പരിധിവരെ തടയാനും കഴിയുമെന്ന് വൈദ്യശാസ്ത്രം അവകാശപ്പെടുമ്പോള്‍ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് കയറിക്കൂടാന്‍ ശ്രമിക്കുന്ന ഇന്ത്യ എയ്ഡ്‌സ് രോഗികളെ മറന്നുകൂടാ. എയ്ഡ്‌സിന് മരുന്നു കണ്ടുപിടിച്ചുവെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ 15 ദിവസം മുമ്പ് ‘എന്‍6’ എന്ന എയ്ഡ്‌സ് പ്രതിരോധ ആന്റിബോഡി കണ്ടുപിടിച്ചതടക്കമുള്ള ഗവേഷണങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകണം.

 

ലോകത്തിന്റെ ഔഷധഫാക്ടറിയെന്ന വിശേഷണത്തിലേക്ക് നീങ്ങുന്ന ഇന്ത്യ ലോകത്തില്‍ ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികളെ സൃഷ്ടിക്കുന്ന രാജ്യമാണെന്നും ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികള്‍ മരിക്കുന്ന രാജ്യമാണെന്നുമുള്ള നാണക്കേട് ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള പ്രതിജ്ഞ ഈ എയ്ഡ്‌സ് ദിനത്തിലെങ്കിലും നാം ഓരോരുത്തരും എടുക്കണം. ഇരുട്ടിന്റെ മിനിട്ടുകള്‍ക്ക് നീളംകുറയട്ടെ. പ്രകാശം പെട്ടെന്ന് എത്തട്ടെ.
( എയ്ഡ്‌സ് പ്രതിരോധരംഗത്തുപ്രവര്‍ത്തിക്കുന്നഗ്ലോബല്‍ കേരള ഇനിഷ്യേറ്റിവ്-കേരളീയത്തിന്റെ ചെയര്‍മാനാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending