Connect with us

Video Stories

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ ദേശസാല്‍കൃത ബാങ്കുകളിലേക്ക്

Published

on

കണ്ണൂര്‍: സഹകരണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ സഹകരണ ബാങ്കുകളിലെ പണം ദേശസാല്‍കൃത ബാങ്കുകളിലേക്ക് മാറ്റുന്ന പ്രവണത വര്‍ദ്ധിച്ചു. ഇതിനകം നൂറു കോടിയിലധികം സഹകരണ നിക്ഷേപങ്ങള്‍ ദേശസാല്‍കൃത ബാങ്കുകളിലെത്തിയതായാണ് അറിയുന്നത്. സഹകരണ ബാങ്കിന്റെ ചെക്ക് അക്കൗണ്ടുള്ള ദേശസാല്‍കൃത ബാങ്കുകളില്‍ നല്‍കിയാണ് നിക്ഷേപങ്ങള്‍ മാറ്റുന്നത്. സഹകരണ ബാങ്കുകളില്‍ പണം ഉള്ളത് ഫിക്‌സഡ് ഡെപോസിറ്റ് ആണെങ്കില്‍ ആദ്യം ആ പണം അതേ ബാങ്കിലെ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് സറണ്ടര്‍ ചെയ്യുന്നു.

 

പിന്നീട് ആ തുകക്കുള്ള ചെക്ക് ദേശസാല്‍കൃത ബാങ്കിലെ അക്കൗണ്ടിലേക്ക് നല്‍കുന്നു. ചെക്ക് കളക്ക്ഷനാവുമ്പോള്‍ ആഴ്ചയില്‍ 24000 രൂപ വീതം പിന്‍വലിക്കുന്നു. കൃത്യമായ ഉറവിടമുള്ള നിക്ഷേപങ്ങളാണ് ഇങ്ങനെ പിന്‍വലിയുന്നത്. ആദായ നികുതി പരിധിയില്‍ വരാത്ത 2.5 ലക്ഷം രൂപയില്‍ കുറഞ്ഞ നിക്ഷേപങ്ങളും രേഖപ്രകാരമുള്ള വാര്‍ഷിക വരുമാനം രണ്ടര ലക്ഷം ഇല്ലാതിരിക്കുകയും പലിശ ഇനത്തില്‍ പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ കൂടുതല്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്ന നിക്ഷേപങ്ങളും പിന്‍വലിക്കുന്ന കൂട്ടത്തിലുണ്ട്.
രണ്ടര ലക്ഷം വരെയുള്ള പലിശക്ക് 10 ശതമാനം ആദായ നികുതി ബാധകമാണെങ്കിലും ഉറവിടവും റിട്ടേണും സമര്‍പ്പിക്കുമ്പോള്‍ അത് തിരിച്ചുകിട്ടുന്നതിനാലാണ് ഇത്തരം നിക്ഷേപങ്ങള്‍ നിര്‍ഭയമായി ദേശസാല്‍കൃത ബാങ്കുകളിലേക്ക് മാറ്റുന്നത്.

 

സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള സഹകരണ ബാങ്കുകള്‍ ബാങ്കുകളല്ല സൊസൈറ്റികള്‍ മാത്രമാണെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയതും നിക്ഷേപം മാറ്റുന്നതിന് കാരണമായിട്ടുണ്ടെന്ന് കരുതപ്പെടുന്നു. നിക്ഷേപങ്ങള്‍ ഇങ്ങനെ ചോര്‍ന്നു തുടങ്ങിയതോടെ ഇത് തടയാനുള്ള തീവ്രശ്രമത്തിലാണ് സഹകരണ ബാങ്കുകള്‍. ഫിക്‌സഡ് ഡെപോസിറ്റ് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറ്റാന്‍ എത്തുന്നവരെ പരമാവധി നിരുത്സാഹപ്പെടുത്തിയും അറിവില്ലാത്തവരെ ഇല്ലാത്ത നിയമം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തിരിച്ചയച്ചുമാണ് പിടിച്ചുനില്‍ക്കുന്നത്. സേവിംഗ്‌സ് ബാങ്കില്‍ നിലവില്‍ പണമുള്ളവരുടെ ദേശസാല്‍കൃത ബാങ്കുകളിലൂടെ എത്തുന്ന ചെക്കുകളോട് പ്രതികരിക്കാതെയും ചില ബാങ്കുകള്‍ പ്രതിരോധിക്കുന്നു. ചെക്കുകള്‍ പിടിച്ചുവെക്കുന്ന ഓരോ ദിവസത്തിനും ദേശസാല്‍കൃത ബാങ്കുകള്‍ക്ക് പിഴ നല്‍കേണ്ടിവരുമെന്ന നിയമം പോലും വിസ്മരിച്ചാണ് ഈ നടപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വിമാനങ്ങളിൽ പവർ ബാങ്ക് നിയന്ത്രണം കടുപ്പിച്ചു; കൈയ്യിലിരിക്കുന്ന ലഗേജിൽ മാത്രം അനുമതി

സീറ്റിനോട് ചേർന്നുള്ള പവർ സപ്ലൈ സിസ്റ്റത്തിൽ നിന്ന് ഡിവൈസുകൾ ചാർജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

Published

on

ന്യൂഡൽഹി: യാത്രക്കിടെ ലിഥിയം ബാറ്ററികൾ ചൂടുപിടിച്ച് തീപിടിത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗത്തിൽ ഡയർക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി പവർ ബാങ്കുകളും അധിക ബാറ്ററികളും കൈയ്യിലിരിക്കുന്ന (കാബിൻ) ലഗേജുകളിൽ മാത്രം കൊണ്ടുപോകാൻ അനുവദിക്കും. സീറ്റിനോട് ചേർന്നുള്ള പവർ സപ്ലൈ സിസ്റ്റത്തിൽ നിന്ന് ഡിവൈസുകൾ ചാർജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

ഒക്ടോബറിൽ ദീമാപൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്ക് കത്തി തീപിടിച്ചതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി ഇറക്കിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലായിരുന്നു.

യാത്രക്കിടെ ഇലക്ട്രോണിക് ഉപകരണങ്ങൾ അസാധാരണമായി ചൂടുപിടിക്കുക, പുക ഉയരുക, അല്ലെങ്കിൽ ഗന്ധം അനുഭവപ്പെടുക തുടങ്ങിയ സാഹചര്യം ഉണ്ടായാൽ ഉടൻ കാബിൻ ക്രൂവിനെ അറിയിക്കണമെന്ന് ഡിജിസിഎ യാത്രക്കാരോട് നിർദേശിച്ചു.

നിലവിൽ 100 വാട്ടിൽ താഴെയുള്ള പവർ ബാങ്കുകൾക്ക് മാത്രമാണ് വിമാനത്തിൽ അനുമതി. മുൻപ് എമിറേറ്റ്‌സ് എയർലൈൻസ് പവർ ബാങ്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സിംഗപ്പൂർ എയർലൈൻസും ഖത്തർ എയർവേയ്സും സമാന നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്.

യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ നിർദേശങ്ങളെന്ന് ഡിജിസിഎ അറിയിച്ചു.

Continue Reading

Video Stories

ഫുഡ് റീലുകള്‍ കണ്ട് വെള്ളമിറക്കാറില്ലേ? എങ്കില്‍ ശ്രദ്ധിക്കുക; നിങ്ങള്‍ ‘ഡോപ്പമിന്‍ ട്രാപ്പിന്റെ കെണിയിലാണ്

തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ഇത്തരം വീഡിയോകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Published

on

പുതിയ കാലത്ത് ഫുഡ് റീലുകള്‍ കണ്ട് വെള്ളമിറക്കാത്ത ആരും തന്നെയില്ല. സോഷ്യല്‍ മീഡിയയില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ മനോഹരമായി എഡിറ്റ് ചെയ്ത, ചീസും മസാലകളും നിറഞ്ഞ ഒരു ഭക്ഷണ വീഡിയോ കണ്ടുനില്‍ക്കാത്തവര്‍ ചുരുക്കമാണ്. ചൂടുള്ള ദം ബിരിയാണിയോ, മന്തിയോ അല്ലെങ്കില്‍ ആവി പറക്കുന്ന ചായയോ കണ്ടാല്‍ പോലും കണ്ണുടക്കി ഇത്തിരി നേരമിരിക്കാറുണ്ട്.

എന്നാല്‍ ഇങ്ങനെയുള്ള ഫുഡ് റീലുകള്‍ കണ്ട് വെള്ളമിറക്കാറുള്ളവരാണെങ്കില്‍ ശ്രദ്ധിക്കുക, നിങ്ങളൊരു കെണിയിലാണ്. തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ഇത്തരം വീഡിയോകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനെയാണ് ശാസ്ത്രലോകം ‘ഡോപ്പമിന്‍ ട്രാപ്പ്’ എന്ന് വിളിക്കുന്നത്.

എന്താണ് ഈ ഡോപ്പമിന്‍ ട്രാപ്പ്?

നമ്മുടെ തലച്ചോറില്‍ സന്തോഷവും സംതൃപ്തിയും ഉത്പാദിപ്പിക്കുന്ന ഒരു രാസവസ്തുവാണ് ഡോപ്പമിന്‍. എന്തെങ്കിലും ഒരു നല്ല കാര്യം സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീക്ഷയുണ്ടാകുമ്പോഴാണ് ഡോപ്പമിന്‍ കൂടുതല്‍ പുറപ്പെടുവിക്കപ്പെടുന്നത്.

ഭക്ഷണ വീഡിയോകള്‍ കാണുമ്പോള്‍, ആ രുചി നാം അനുഭവിക്കാന്‍ പോകുന്നു എന്നൊരു മിഥ്യാധാരണ തലച്ചോറില്‍ ഉണ്ടാകുന്നു. ഈ പ്രതീക്ഷ ഡോപ്പമിന്‍ അളവ് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇത് നല്‍കുന്ന താല്‍ക്കാലിക ആനന്ദം നിലനിര്‍ത്താന്‍ നാം വീണ്ടും വീണ്ടും ഇത്തരം വീഡിയോകള്‍ കാണുകയും, വീഡിയോയില്‍ കണ്ട അതേ ആഹാരം (അത് എത്ര അനാരോഗ്യകരമാണെങ്കിലും) കഴിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ ചക്രവ്യൂഹത്തെയാണ് ‘ഡോപ്പമിന്‍ ട്രാപ്പ്’ എന്ന് പറയുന്നത്.

ഫുഡ് റീലുകള്‍ കാണുമ്പോള്‍ ശരീരത്തില്‍ വയര്‍ നിറഞ്ഞിരിക്കുമ്പോഴും കണ്ണുകള്‍ കാണുന്ന കാഴ്ച വിശപ്പിന്റെ ഹോര്‍മോണായ ‘ഗ്രെലിന്‍’ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു. ഇത് അനാവശ്യമായ വിശപ്പിലേക്ക് നയിക്കുന്നു. കഠിനാധ്വാനം ചെയ്യാതെ തന്നെ തലച്ചോറിന് ലഭിക്കുന്ന ഈ ‘സന്തോഷം’ നമ്മളെ അലസരാക്കുന്നു. ഇത് ക്രമേണ യഥാര്‍ഥ ഭക്ഷണത്തേക്കാള്‍ ഇത്തരം വീഡിയോകളോടുള്ള അടിമത്തമായി മാറുന്നു. റീലുകളില്‍ കാണുന്ന ഭക്ഷണങ്ങള്‍ മിക്കവാറും അമിതമായി വറുത്തതോ മധുരമുള്ളതോ ആയിരിക്കും. ഡോപ്പമിന്‍ നല്‍കുന്ന ആവേശത്തില്‍ നാം ഇത്തരം ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കഴിക്കുമ്പോള്‍ അത് പ്രമേഹം, അമിതവണ്ണം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

എങ്ങനെ ഇതിനെ പ്രതിരോധിക്കാം?

ബോധവത്കരണം: റീലുകള്‍ കാണുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ ഉണ്ടാകുന്ന ആഗ്രഹം യഥാര്‍ഥ വിശപ്പല്ല, മറിച്ച് തലച്ചോറിലെ രാസമാറ്റമാണെന്ന് തിരിച്ചറിയുക.
ഫോണ്‍ ഉപയോഗം കുറക്കുക: ഭക്ഷണം കഴിക്കുന്ന സമയത്തോ അതിന് തൊട്ടുമുന്‍പോ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.
ശ്രദ്ധയോടെ കഴിക്കുക: നിങ്ങളുടെ മുന്നിലുള്ള ഭക്ഷണത്തിന്റെ മണവും രുചിയും ആസ്വദിച്ച് സാവധാനം കഴിക്കുക. ഇത് ശരീരത്തിന് കൃത്യമായ സംതൃപ്തി നല്‍കും.
സാങ്കേതികവിദ്യയുടെ കാലത്ത് സോഷ്യല്‍ മീഡിയയിലെ കെണികള്‍ പല രൂപത്തില്‍ വരാം. അതിലൊന്നാണ് നമ്മുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കുന്ന ഈ ഡോപ്പമിന്‍ ട്രാപ്പ്. കണ്ണുകള്‍ കാണുന്നതെല്ലാം വയറിന് നല്ലതല്ല എന്ന തിരിച്ചറിവ് ഉണ്ടായാല്‍ മാത്രമേ ഈ ഡിജിറ്റല്‍ യുഗത്തില്‍ ആരോഗ്യം സംരക്ഷിക്കാന്‍ നമുക്ക് സാധിക്കൂ. കാഴ്ചയിലെ ആനന്ദത്തേക്കാള്‍ ശരീരത്തിന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാം.

 

Continue Reading

Video Stories

സ്ഥലജല വിഭ്രമത്തില്‍ ഭരണകൂടം

EDITORIAL

Published

on

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാഠിന്യത്തില്‍ സ്ഥലജലവിഭ്രമത്തില്‍ അകപ്പെട്ടിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. തിരിച്ചടിയുടെ കലിപ്പ് ആരോട് തീര്‍ക്കുമെന്ന നെട്ടോട്ടത്തിനിടയില്‍ തൊടുന്നതെല്ലാം പിഴക്കുകയും, നാണക്കേടില്‍ നിന്ന് നാണക്കേടിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുമ്പോള്‍ ഈ സര്‍ക്കാറിന്റെ ഗതികേടോര്‍ത്ത് സഹതപിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റിട്ടും ശതമാനക്കണക്കുകളുമായി പരാജയത്തെ സമ്മതിക്കാന്‍ വിസമ്മതിച്ച സി.പി.എമ്മിന് ഈ ജനവിധിയില്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ളയോ ഭരണവിരുദ്ധ വികാരമോ മഷിയിട്ട് നോക്കിയിട്ട് പോലും കണ്ടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സ്വര്‍ണക്കൊള്ള ചര്‍ച്ചയായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പാ രഡി ഗാനം വിനയായെന്നായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ഇതേ പാരഡി ഗാനത്തിന്റെ പേരില്‍ നടപടിക്കൊരുങ്ങി വഷളായിട്ടും അതേ മാതൃകയില്‍ വീണ്ടും കേസുമായി രംഗത്തെത്തുന്നത് തിരിച്ചടി സമ്മാനിച്ച ആഘാതത്തില്‍ നിന്ന് അവര്‍ മുക്തമായിട്ടില്ലെന്നതാണ് വ്യക്തമാക്കുന്നത്. പാട്ടിനെതിരായ പരാതിയില്‍ കേസെടുത്ത തിരുവനന്തപുരം സൈബര്‍ പൊലീസിന്റെ ന്യായം അയ്യപ്പന്റെ പേര് ഉപ യോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നതായിരുന്നു. ഗാനരചയിതാവും സംഗീത സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയായിരുന്നു കേസ്. ആവിഷാകാര സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയവായില്‍ സംസാരിക്കുന്ന സി.പി.എമ്മിന് ഈ ദയനീയമായ നീക്കത്തില്‍നിന്ന്, പ്രതിരോധിക്കാന്‍ കഴിയാത്ത പ്രതിഷേധത്തെത്തുടര്‍ന്നും തല ഉയര്‍ത്താന്‍ കഴിയാത്ത പരിഹാസത്തെ തുടര്‍ന്നും നിര്‍ലജ്ജം യുടേണ്‍ അടിക്കേണ്ടിവന്നിരുന്നു. പാട്ട് പാടുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ വ്യാപകമായി കേസെടുത്ത് ഭയപ്പെടുത്താമെന്ന മണ്ടന്‍ തീരുമാനത്തില്‍ നിന്നും പിന്നീട് പാര്‍ട്ടി പിറകോട്ട് പോയിരുന്നു. കൂടുതല്‍ കേസെടുക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസിലെ തുടര്‍ നടപടി മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്‍ പോറ്റിയുമൊത്തുള്ള മുഖ്യമന്ത്രിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തത്. ശബരിമല സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉന്നത സി.പി.എം നേതാക്കളുമായി ബന്ധമുണ്ടെന്നും ഭരണതലത്തില്‍ സ്വാധീനമുണ്ടെന്നും വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തെ നേതാക്കള്‍ക്കെതിരെ കേസെടുത്ത് സര്‍ ക്കാര്‍ പരിഹാസ്യരാവുന്നത്. പിണറായിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെ പേരില്‍ സമൂഹത്തില്‍ ക ലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് സുബ്രഹ്‌മണ്യത്തിനെതിരെ പൊലീസ് കേസെടുത്തത്.
ഹാജരാകാന്‍ നോട്ടീസ് പോലും നല്‍കാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയിട്ടുള്ള ഈ അറസ്റ്റും തീര്‍ത്തും ദുരൂഹമായിരുന്നുവെന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. പോറ്റി – പിണറായി ബന്ധത്തെക്കുറിച്ചുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്ക് തടയിടുകയെന്ന ലക്ഷ്യംമാത്രമാണ് ഈ അസാധാരണ നീക്കത്തിനു പിന്നിലുണ്ടായിരുന്നത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, പാരഡിഗാനം മോഡലില്‍ ഈ കേസും തിരിച്ചടിക്കുമെന്ന് ബോധ്യമാവുകയും ചെയ്തതോടെ സുബ്രഹ്‌മണ്യനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരിക്കുകയാണ്. സാമാന്യരീതിക്ക് നിരക്കാത്ത രീതിയില്‍, ഒരിക്കലും നിലനില്‍ക്കാത്ത വകുപ്പുകള്‍ ചുമത്തിയുള്ള കേസും, അസാധാരണ രീതിയിലുള്ള അറസ്റ്റുമെല്ലാം സൂചിപ്പിക്കുന്നത് ഇതൊന്നും കേരളാ പൊലീസ് സ്വമേധയാ നടത്തുന്ന നീക്കങ്ങളല്ല എന്നതാണ്. ജനവിധിയില്‍ സമനില നഷ്ടപ്പെട്ട പിണറായി ഭരണ കൂടത്തിന്റെയും സി.പി.എം പാര്‍ട്ടിയുടെയും ഇംഗിതത്തിനനുസരിച്ചു തുള്ളേണ്ടിവരുന്ന ക്രമസമാധാന സംവിധാനത്തിന്റെ ഗതികേടാണിതെന്നകാര്യം സുനിശ്ചിതമാണ്. പാട്ടിന്റെയും പോസ്റ്റിന്റെയും പേരില്‍ കേസും കൂട്ടവുമായി ഭികരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇതേ പൊലീസും ആഭ്യന്തര വകുപ്പും തന്നെയാണ് ക്രിമിനലുകളെയും പീഢകരെയുമെല്ലാം അകമഴിഞ്ഞു സംരക്ഷിക്കുന്നത്. കൊലപാതകക്കേസുകളിലെ പ്രതികള്‍ക്കുള്‍പ്പെടെ തരാതരംപോലെ പരോള്‍ അനുവദിച്ച് നാട്ടില്‍ അഴിഞ്ഞാടാന്‍ അവസരം ഒരുക്കുകയും സ്ത്രീപീഢനങ്ങളുള്‍പ്പെടെയുള്ള പരാധികള്‍ പുഴ്ത്തിവെക്കുകയും ചെയ്യുന്നതിനാണ് നിലവില്‍ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എം സഹയാത്രികനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഢന പരാതിയില്‍ സര്‍ക്കാറിന് മെല്ലെപ്പോക്കാണെന്നും ജാമ്യം നല്‍കി പ്രതിയെ സംരക്ഷിക്കുകയാണെന്നുമാണ് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി കഴിഞ്ഞ ദിവസം ആരോപിച്ചിരിക്കുന്നത്. ഏതായാലും വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എടുത്തുചാടുന്ന പരുവത്തിലേക്കാണ് പിണറായി സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

 

Continue Reading

Trending