Connect with us

Video Stories

സി.പി.എം കത്തിക്കുന്ന വര്‍ഗീയത

Published

on


ഉമ്മന്‍ ചാണ്ടി

കോഴിക്കോട് പേരാമ്പ്രയിലെ ജുമാ മസ്ജിദിന് നേരേ കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം നടന്ന കല്ലേറില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റു ചെയ്യുകയും കേസെടുക്കുകയും ചെയ്ത സംഭവം വളരെ ഗൗരവത്തോടെ കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇരുപതോളം ഡിവൈഎഫ്‌ഐ/ സിപിഎം പ്രവര്‍ത്തകര്‍ മതസ്പര്‍ധയുണ്ടാക്കുക, ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹള ഉണ്ടാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ജുമാ മസ്ജിദ് പള്ളിക്ക് കല്ലെറിഞ്ഞ് കേടുപാടുണ്ടാക്കി എന്നാണ് എഫ്‌ഐആര്‍. തുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറിയെ ഈ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തപ്പോള്‍, അതിനെതിരേ മന്ത്രി ഇ.പി. ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റും രംഗത്തുവന്നത് കേരളത്തെ ഞെട്ടിച്ചു.
ബ്രാഞ്ച് സെക്രട്ടറിയെ പൂര്‍ണമായി സംരക്ഷിക്കുകയും നിയമപരമായി പ്രവര്‍ത്തിച്ച പൊലീസിനെ തള്ളിപ്പറയുകയുമാണ് സിപിഎം ചെയ്തത്. പൊലീസിന്റെ തലതിരിഞ്ഞ നടപടിയെന്നുപോലും ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി വിശേഷിപ്പിച്ചു. കേരളത്തില്‍ വര്‍ഗീയത കത്തിച്ച് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതിലൂടെ വിജയം നേടുകയെന്ന കുറുക്കുവഴിയാണ് സിപിഎം പയറ്റുന്നത്. മസ്ജിദ് ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നും അവര്‍ പ്രചരിപ്പിച്ചു. ന്യൂനപക്ഷവികാരം ആളിക്കത്തിക്കാനാണ് അവരുടെ ശ്രമം. വര്‍ഗീയത ചീറ്റുന്ന ബിജെപിയുടെ അതേലൈന്‍.
ഇരുമുന്നണികളും മത്സരിച്ച് വര്‍ഗീയത കത്തിക്കുകയാണു കേരളത്തില്‍. ഒരു കൂട്ടര്‍ ഭൂരിപക്ഷ വര്‍ഗീയതയേയും മറ്റേ കൂട്ടര്‍ ന്യൂനപക്ഷ വര്‍ഗീയതയേയും താലോലിക്കുന്നു. പ്രധാനമന്ത്രിപോലും വര്‍ഗീയതയുടെ ഈ ഘോഷയാത്രയില്‍ പങ്കാളിയായി. ശബരിമലയില്‍ മതസൗഹാര്‍ദവും ആചാരക്രമങ്ങളും സംരക്ഷിക്കുന്നതിനു പകരം സംഘര്‍ഷം ആളിക്കത്തിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, അടല്‍ബിഹാരി വാജ്‌പേയ്, രാജീവ് ഗാന്ധി, ഡോ. മന്‍മോഹന്‍സിംഗ് തുടങ്ങിയ പ്രഗത്ഭരായ പ്രധാനമന്ത്രിമാരുടെ പ്രസംഗം കേട്ട് കയ്യടിച്ചിട്ടുള്ള കേരളത്തിന് നരേന്ദ്രമോദിയുടെ പ്രസംഗം കേട്ടപ്പോള്‍ ഇച്ഛാഭംഗമാണു തോന്നിയത്. മോദി എന്നും പഴയ മോദി തന്നെ.
രണ്ട് ആക്ടിവിസ്റ്റുകളെ രഹസ്യമായി പൊലീസ് സംരക്ഷണയില്‍, സ്റ്റാഫ് ഗേറ്റിലൂടെ സന്നിധാനത്ത് ദര്‍ശനത്തിന് എത്തിക്കുകയും അതു മുഖ്യമന്ത്രിതന്നെ പരസ്യമായി പ്രഖ്യാപിക്കുകയും വിശ്വാസികളെ പ്രകോപിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ജനുവരി 2 മുതല്‍ കേരളത്തില്‍ നടന്ന കലാപങ്ങള്‍ സിപിഎം- ആര്‍എസ്എസ് അജണ്ട ആയിരുന്നെന്ന് പകല്‍പോലെ വ്യക്തമാണ്. കേരളത്തില്‍ മുമ്പും ഒറ്റപ്പെട്ട ചില സമുദായ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്ര വ്യാപകമായും ആസൂത്രിതമായും ഇതാദ്യമായാണ്. പുതവത്സര സമ്മാനമായി കേരളത്തിനു ലഭിച്ചത് മിന്നല്‍ ഹര്‍ത്താലുകളുടെ ഘോഷയാത്രയും അതിനിടയില്‍ ഉണ്ടായ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളുമാണ്.
ഹര്‍ത്താല്‍ ദിവസം കേരളം പൂര്‍ണമായി ക്രിമിനലുകളുടെയും ഗുണ്ടകളുടെയും പിടിയിലായിരുന്നു. നിയമം കയ്യിലെടുത്ത് അവര്‍ അഴിഞ്ഞാടി. അക്രമികള്‍ക്ക് എല്ലാ സൗകര്യവുമൊരുക്കി പൊലീസ് മാളത്തിലൊളിച്ചു. ജില്ലാ പൊലീസ് മേധാവികള്‍ തന്റെ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നു ഡിജിപി തന്നെ തുറന്നടിച്ചു. ക്രമസമാധാന പാലനത്തിനു ഭീഷണി ഉയര്‍ത്തുന്ന ക്രിമിനലുകളെ കരുതല്‍ തടങ്കലില്‍ എടുക്കണമെന്ന ഡിജിപിയുടെ ഉത്തരവ് ഒരിടത്തും പാലിച്ചില്ല. എസ്പിമാര്‍ സിപിഎം ഓഫീസില്‍ നിന്നു ലഭിച്ച തിട്ടൂരം മാത്രമാണ് നടപ്പാക്കിയത്. ന്യൂനപക്ഷ മേഖലകളില്‍ ആര്‍എസ്എസും അവരുടെ പേരില്‍ സിപിഎമ്മും നടത്തിയ അക്രമങ്ങളിലൂടെ ഉണ്ടാകുന്ന അരാജകത്വവും ഭീതിയും മുതലെടുക്കുന്ന തന്ത്രമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
1983ല്‍ ശബരിമല പുണ്യപൂങ്കാവനത്തില്‍പ്പെട്ട നിലയ്ക്കലില്‍ ഒരു കുരിശുമായി ബന്ധപ്പെട്ട പ്രശ്‌നം രൂക്ഷമായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ നടത്തിയ സക്രിയമായി ഇടപെടല്‍ കേരളം മറക്കില്ല. ഒരു പൊട്ടിത്തെറിയിലേക്കു പോകാമായിരുന്ന വൈകാരികവും മതപരവുമായ ഒരു വിഷയത്തെ കരുണാകരന്‍ തന്റെ രാഷ്ട്രീയ തന്ത്രജ്ഞതയിലൂടെ പരിഹരിച്ചു. കരുണാകരന്‍ പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാന്‍ സമര്‍ത്ഥനായ ഭരണാധികാരി ആയിരുന്നു. 1992 ഡിസം 6ന് ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍, ഇന്ത്യ മുഴുവന്‍ പ്രക്ഷുബ്ധമായി. അതിന്റെ അലയൊലി കേരളത്തിലും ഉണ്ടായി. വിവേകത്തിനും വികാരത്തിനു ഇടയിലുള്ള നേരിയ നൂല്‍പ്പാലത്തിലായിരുന്നു കേരളം. എന്തും സംഭവിക്കാവുന്ന ഒരു സാഹചര്യം ഉടലെടുത്തു. അപ്പോഴാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ ധീരമായ നിലപാടെടുത്തത്. ബാബരി മസ്ജിദിന്റെ പേരില്‍ കേരളത്തില്‍ ഒരിലപോലും അനങ്ങാതിരുന്നത് അദ്ദേഹം ഉയര്‍ത്തിയ പ്രതിരോധക്കോട്ട മൂലമാണ്. രാഷ്ട്രീയമായ കനത്ത നഷ്ടം സംഭവിക്കാമായിരുന്നിട്ടും ഒരു മഹാമേരുവിനെപ്പോലെ അദ്ദേഹം കേരളത്തിന്റെ മതസൗഹാര്‍ദത്തിനുമേല്‍ കാവല്‍ നിന്നു. കാലം എത്ര കഴിഞ്ഞാലും കരുണാകരനെയും തങ്ങളെയും കേരളം മറക്കില്ല.
പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിലാണ് വൈദഗ്ധ്യം. ശബരിമല വിഷയം അദ്ദേഹം കൈകാര്യം ചെയ്ത രീതി ഇതിന് അടിവരയിടുന്നു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരമോന്നത നീതിപീഠത്തില്‍ നിന്ന് വിധി ഉണ്ടായപ്പോല്‍ കോടതിവിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട് എന്ന ഏകവാദം ഉയര്‍ത്തി കണ്ണുകെട്ടിയ കുതിരയെപ്പോലെ പായുകയാണ് അദ്ദേഹം ചെയ്തത്. ഭരണഘടനാ ബഞ്ചിലെ അഞ്ചു പേര്‍ക്കു പോലും യോജിക്കാന്‍ പറ്റാത്ത ഒരു കാര്യം. ഭരണഘടയിലെ വകുപ്പുകള്‍ വ്യാഖ്യാനിക്കുന്നതില്‍പോലും വ്യത്യസ്ഥ വീക്ഷണമുള്ള ജഡ്ജിമാര്‍. ഇതില്‍നിന്നൊക്കെ തന്നെ വിഷയത്തിന്റെ സങ്കീര്‍ണത വ്യക്തം.
ഇത്രയും സങ്കീര്‍ണമായ ഒരു വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുക എന്ന ഒരേയൊരു പോംവഴി മുഖ്യമന്ത്രി സ്വീകരിച്ചതോടെ മറ്റെല്ലാ വഴികളും കൊട്ടിയടക്കപ്പെട്ടു. അഭിപ്രായ സമന്വയത്തിനുള്ള സാധ്യത തുടക്കത്തിലേ തള്ളിക്കളഞ്ഞു. കോടതിവിധി നടപ്പാക്കാന്‍ ബാധ്യതയില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട് എന്നു തന്നെയാണ് ഉത്തരം. എന്നാല്‍, അതോടൊപ്പം ഗവ.നു മറ്റു പല ബാധ്യതകളും ഉണ്ട്. എല്ലാ വിഭാഗം ആളുകളുടെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും വികാരങ്ങളും മാനിക്കാന്‍ ബാധ്യതയില്ലേ? ഒരു തുറന്ന മനസും സമന്വയത്തിനുവേണ്ടിയുള്ള ചര്‍ച്ചയും ഈ വിഷയത്തില്‍ ആവശ്യമായിരുന്നില്ലേ? സുപ്രീം കോടതി വിധി ഒറ്റയടിക്കു നടപ്പാക്കുന്നതിനു മുമ്പ് പുന:പരിശോധനാ ഹര്‍ജി, വിധി നടപ്പാക്കാനുള്ള സാവകാശം തേടി കോടതിയെ സമീപിക്കല്‍ തുടങ്ങി പല സാധ്യതകളും തുറന്നുകിടന്നിരുന്നു.
ഭരണഘടനയുടെ 25,26 വകുപ്പുകള്‍ പ്രകാരം സവിശേഷമായ മതവിഭാഗം എന്ന നിലയിലുള്ള ഭരണഘടനാ പദവി അയ്യപ്പഭക്തര്‍ക്കു ലഭിക്കേണ്ടതാണ്. അതാണ് ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷവിധി. യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ടത് ഭരണഘടനയുടെ 25,26 വകുപ്പുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശനാവകാശം നിരോധിച്ചുകൊണ്ടുള്ള 1991ലെ ഹൈക്കോടതിയുടെ മഹീന്ദ്രന്‍ കേസിലെ വിധിയും ശബരിമലയില്‍ ദര്‍ശനവും പൂജയും മറ്റും നടത്തേണ്ടത് ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന 1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപനനിയമം 31-ാം വകുപ്പും ഇതിന് ഉപോദ്ബലകമായി ഉദ്ധരിക്കപ്പെട്ടു. ഇക്കാര്യങ്ങള്‍ ഇടതുസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ ബോധപൂര്‍വം മറച്ചുവയ്ക്കുകയും ചെയ്തു. ഇവ രണ്ടും 2018 സെപ്. 28ലെ സുപ്രീംകോടതി വിധിയില്‍ റദ്ദു ചെയ്തിട്ടില്ല.
ഹിന്ദു സമുദായത്തില്‍ വിശേഷമായ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന പ്രത്യേക വിഭാഗമാണ് അയ്യപ്പഭക്തര്‍. 41 ദിവസത്തെ വ്രതാനുഷ്ഠാനം അവര്‍ക്ക് നിര്‍ബന്ധമാണ്. അവര്‍ക്ക് പ്രത്യേക പേരുകള്‍ ഉണ്ട്. ആദ്യം ദര്‍ശനത്തിനുപോകുന്ന ആളെ കന്നി അയ്യപ്പനെന്നും പിന്നീടവരെ അയ്യപ്പനെന്നും 18 പ്രാവശ്യം മലചവിട്ടുന്നവരെ ഗുരുസ്വാമിയെന്നും ശബരിമലയില്‍ പോയ സ്ത്രീകളെ മാളികപ്പുറം എന്നുമാണു വിളിക്കുന്നത്. 41 ദിവസം വ്രതം, കറുത്ത വസ്ത്രം, ഇരുമുടിക്കെട്ട് തുടങ്ങിയവ തീര്‍ത്ഥാടകരുടെ പ്രത്യേകതകളാണ്. സ്ത്രീകളില്‍ 10നും 50നും ഇടയ്ക്കു പ്രായമുള്ളവര്‍ക്കു മാത്രമാണ് നിയന്ത്രണം. അത് അവിടത്തെ വിശ്വാസവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. മഹീന്ദ്രന്‍ കേസില്‍ വിദഗ്ധരായ തന്ത്രിമാരേയും ഹിന്ദുമത പണ്ഡിതരേയും വിസ്തരിച്ചു മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ശബരിമല അയ്യപ്പഭക്തര്‍ സവിശേഷമായ മതവിഭാഗമായതിനാല്‍, ഭരണഘടനയുടെ 26 ബി അനുച്ഛേദമനുസരിച്ച് ആചാരസംരക്ഷണത്തിന്റെ ഭാഗമായി 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി വിധിച്ചത്. സമാനമായ കാര്യങ്ങള്‍ തന്നെയാണ് ശബരിമല കേസില്‍ ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയിലുള്ളത്.
മുത്തലാഖ് കേസില്‍ സുപ്രീം കോടതിയുടെ ന്യൂനപക്ഷ വിധിയിലെ പരാമര്‍ശം മാത്രം അടിസ്ഥാനമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ടു നിയമനിര്‍മാണം നടത്തിയത്. അത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ചടുല നീക്കമായിരുന്നു. ശബരിമല കേസില്‍ ന്യൂനപക്ഷ വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിനു അയ്യപ്പഭക്തര്‍ക്കു നഷ്ടപ്പെട്ട സവിശേഷമായ ഭരണഘടാ പദവി നിയമനിര്‍മാണത്തിലൂടെ വീണ്ടെടുക്കാമായിരുന്നു. അതിനു പകരം തുടരെത്തുടരെ ഹര്‍ത്താലുകളും അക്രമങ്ങളും നടത്തി കേരളത്തെ തകര്‍ച്ചയിലേക്കു തള്ളിയിട്ടു.
പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു പകരം ശബരിമലയ്ക്കുവേണ്ടി നിയമനിര്‍മാണം നടത്തുമെന്ന പ്രഖ്യാപനത്തിനാണു നാം കാതോര്‍ത്തത്. നിര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊക്കെ ശബരിമല ഒരു രാഷ്ട്രീയ ആയുധമാണ്; വോട്ട് രാഷ്ട്രീയമാണ്. യുഡിഎഫ് സര്‍ക്കാര്‍ 2016 ഫെബ്രു രണ്ടിനു നല്‍കിയ സത്യവാങ്മൂലം മുതല്‍ പ്രശ്‌നപരിഹാരത്തിനു മറ്റു സാധ്യതകള്‍ ഇല്ലെങ്കില്‍ വിശ്വാസ, ആചാര, അനുഷ്ഠാന സംരക്ഷണം ഉറപ്പുവരുത്തുന്നതിന് നിയമനിര്‍മാണം വരെ എന്ന യുഡിഎഫ് നിലപാടില്‍ സ്ഫടിക സമാനമായ വ്യക്തത കാണാം. ശബരിമല വിഷയത്തില്‍ അല്‍പം പോലും മായം ചേര്‍ക്കാതെ വിശ്വാസികളോടൊപ്പം എക്കാലവും നിന്നത് യുഡിഎഫ് മാത്രമാണെന്ന് എനിക്ക് എവിടെയും എത്ര ഉച്ചത്തില്‍ വേണമെങ്കിലും പറയാന്‍ കഴിയും. പത്തനംതിട്ടയിലും പാര്‍ലമെന്റിലും നിയമസഭയിലും ഒറ്റ നിലപാടുമാത്രം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദേശീയ പാതയിലെ മൊറയൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേര്‍ മരിച്ചു

ഇന്ന്‌
രാവിലെ എട്ടരയോടെയാണ് അപകടം.

Published

on

വള്ളുവമ്പ്രം: കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലെ മൊറയൂര്‍ വാലഞ്ചേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഇന്ന്‌
രാവിലെ എട്ടരയോടെയാണ് അപകടം. കാര്‍ യാത്രക്കാരായ മേലാറ്റൂര്‍ സ്വദേശികളായ സക്കീന (42), ബാസില (19), ഡ്രൈവര്‍ ഷിയാസ് (23) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബന്ധുവിനെ ഇറക്കി തിരിച്ചു വന്ന കുടുംബക്കാര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പാലക്കാട് ഭാഗത്ത് നിന്ന് വന്ന എതിര്‍ദിശയിലെ സ്വകാര്യ ബസിലേക്ക് നേര്‍ക്കുനേര്‍ ഇടിച്ചു കയറുകയായിരുന്നു. കാറിലെ ഡ്രൈവര്‍ ഉറങ്ങിപോയതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഫ്രിദ, ഇബ്രാഹീം എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മണ്ണാര്‍കാട് സ്വദേശിയായ കാര്‍ ഡ്രൈവര്‍ ഷിയാസിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലും സക്കീനയുടെയും ബാസിലയുടെയും മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലുമാണ് ഉള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പൂര്‍ത്തിയാക്കി മഞ്ചേരി മെഡിക്കല്‍ കോളേജിലേ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

 

Continue Reading

Cricket

‘ചേട്ടന്‍ വന്നല്ലോ…’; ലോകകപ്പ് ഹീറോ സഞ്ജുവിന് തിരുവനന്തപുരത്ത് വന്‍ സ്വീകരണം

ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് സഞ്ജു സാംസണ്‍.

Published

on

തിരുവനന്തപുരം: 2026 ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിച്ച മിന്നും പ്രകടനത്തിന് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ജന്മനാട്ടിലെത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭാര്യ ചാരുലതയ്‌ക്കൊപ്പമെത്തിയ സഞ്ജുവിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. മന്ത്രി വി. ശിവന്‍കുട്ടി, എ.എ. റഹീം എം.പി എന്നിവര്‍ ചേര്‍ന്ന് താരത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡിനെതിരെയുള്ള ഫൈനലില്‍ സഞ്ജുവിന്റെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. ഒരു ലോകകപ്പ് പതിപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് അങ്ങനെ സഞ്ജു സ്വന്തമാക്കി. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ടി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യ ഇതോടെ സ്വന്തമാക്കിക്കഴിഞ്ഞു.

Continue Reading

News

ഇറാനുമായുള്ള യുദ്ധം ഇസ്രാഈല്‍ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയേക്കും

Published

on

ഇറാനുമായുള്ള യുദ്ധം സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രാഈല്‍ ധനകാര്യ മന്ത്രാലയം. നിലവിലെ സുരക്ഷാ നിയന്ത്രണങ്ങള്‍ ഇതേപടി തുടരുകയാണെങ്കില്‍ രാജ്യത്തിന് ആഴ്ചയില്‍ ഏകദേശം 3 ബില്യണ്‍ ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) നഷ്ടമുണ്ടാകുമെന്നാണ് കണക്കുകളില്‍ സൂചിപ്പിക്കുന്നത്. ഇറാനുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോം ഫ്രണ്ട് കമാന്‍ഡ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഇസ്രാഈലിന്റെ ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും ബാധിച്ചിട്ടുണ്ട്.

രാജ്യവ്യാപകമായി സ്‌കൂളുകളും കോളേജുകളും അടച്ചിട്ടതോടെ രക്ഷിതാക്കള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കൂടാതെ, ഭൂരിഭാഗം സാധാരണ ജീവനക്കാരെയും സൈനിക സേവനത്തിനായി നിയോഗിച്ചത് വിവിധ മേഖലകളിലെ ഉത്പാദനം സ്തംഭിപ്പിച്ചു. അവശ്യ സേവനങ്ങളൊഴികെ ഒട്ടുമിക്ക തൊഴിലിടങ്ങളും അടഞ്ഞുകിടക്കുന്നതും രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കുന്നുണ്ട്.

നിലവിലെ ‘റെഡ്’ ലെവല്‍ നിയന്ത്രണങ്ങളില്‍ നിന്ന് മാറി കൂടുതല്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്ന ‘ഓറഞ്ച്’ ലെവലിലേക്ക് മാറണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഇങ്ങനെ ചെയ്താല്‍ പ്രതിവാര നഷ്ടം 1.4 ബില്യണ്‍ ഡോളറായി കുറയ്ക്കാന്‍ കഴിയുമെന്നാണ് ഇലാന്‍ റോം ചൂണ്ടിക്കാട്ടുന്നത്.

അതേസമയം അദാനി ടോട്ടല്‍ ഗ്യാസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ വ്യാവസായിക വാതക വില വര്‍ദ്ധിപ്പിച്ചു. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ധനവില വര്‍ദ്ധനവിന് കാരണമായേക്കാം. കെമിക്കല്‍, ടെക്‌നോളജി മേഖലകളിലെ സപ്ലൈ ചെയിന്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Continue Reading

Trending