16 സമ്മേളനങ്ങളിലായി 204 ദിവസം ചേര്‍ന്ന പതിനഞ്ചാം നിയമസഭാ സമ്മേളനത്തിന് ചൊവ്വാഴ്ച്ച പരിസമാപ്തിയായിരിക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അവസാന ദിവസവും പ്രതിപക്ഷത്തിന് സഭ ബഹിഷ്‌കരിക്കേണ്ടിവരികയായിരുന്നു. അമ്പലക്കൊള്ളക്കാര്‍ക്ക് കേരളം മാപ്പുനല്‍കില്ലെന്ന പ്രതിപക്ഷത്തിന്റെ പ്ലക്കാര്‍ഡ് അവസാന ദിവസവും സഭയില്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തീര്‍ത്തും പ്രതിരോധത്തിലാവുകയും പ്രതിപക്ഷം ശക്തമായി ആഞ്ഞടിക്കുകയും ചെയ്യുന്ന കാഴ്ച്ചയായിരുന്നു നിയമസഭയുടെ അവസാനത്തെ രണ്ടു സമ്മേളനങ്ങളിലും.
പ്രതിഛായ മിനുക്കുന്നതിനുവേണ്ടിയുള്ള കൈവിട്ട കളികള്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുമ്പോഴും നിയമസഭകളില്‍ അവരുടെ തൊലിയുരിക്കപ്പെടുന്നതിനാണ് ഇക്കഴിഞ്ഞ സഭയും സാക്ഷ്യംവഹിച്ചത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ദോശ ചുടുന്ന ലാഘവത്തില്‍ ബില്ലുകള്‍ പാസാക്കിയെടുക്കുന്നതിന് അവസാന സഭാ സമ്മേളനത്തിന്റെ അവസാന ദിവസവും ഒരുമുടക്കവമുണ്ടായില്ല. കേവലം ഒരു മണിക്കൂറിനിടെ ഏഴുബില്ലുകളാണ് സഭയില്‍ ചുട്ടെടുത്തത്. ഒന്ന് ധനകാര്യബില്ലും മറ്റൊന്ന് ധനവിനയോഗ ബില്ലുമായിരുന്നെങ്കില്‍ അഞ്ചെണ്ണം നിയമനിര്‍മാണമായിരുന്നു. ദോശ ചുട്ടെടുക്കുന്നതുപോലെ ബില്ലുകള്‍ പാസാക്കിയെടുക്കരുതെന്ന് മുതിര്‍ന്ന അംഗങ്ങള്‍തന്നെ നിര്‍ദ്ദേശം വെച്ചുവെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തിനും ബഹിഷ്‌കരണത്തിനുമിടെ ഒരു ചര്‍ച്ചയുമില്ലാതെയാണ് നിഷ്‌കരുണം ബില്ലുകള്‍ പാസാക്കിയെടുത്തത്. ഏറെ ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വിഷയീഭവിപ്പിക്കപ്പെടേണ്ട കേരള നേറ്റിവിറ്റി കാര്‍ഡ് ബില്ലുള്‍പ്പെടെയാണ് ഇത്തരുണത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകടത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ വിവിധ സേവനങ്ങള്‍ക്കും സാമൂഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനുതകുംവിധം ആധികാരിക രേഖയായി അംഗീകരിക്കേണ്ടതാണ് നേറ്റിവിറ്റികാര്‍ഡ്. ജൈവ വൈവിധ്യ ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍, അഡ്വക്കറ്റ് ക്ലാര്‍ക്ക് ക്ഷേമനിധി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ തുടങ്ങിയ കുലങ്കുശമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടേണ്ട ബില്ലുകളാണ് പ്രതിഷേധത്തിന്റെയും ബഹളത്തിന്റെയും മറവില്‍ പാസാക്കപ്പെട്ടിരിക്കുന്നത്. നിയമനിര്‍മാണത്തിന് 270 മണിക്കൂറും ധനകാര്യത്തിന് 279 മണിക്കൂറും ചിലവിട്ടെന്ന് സ്പീക്കര്‍ അവകാശപ്പെടുന്ന ഒരു സഭാകാലാവധിയിലാണ് ഇത്തരത്തില്‍ ബില്ലുകള്‍ പാസാക്കപ്പെട്ടത്.
മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് രീതികള്‍ക്കെതിരെ പ്രചണ്ഡമായ പ്രചരണം നടത്തുന്നുവെന്നവകാശപ്പെടുന്ന പിണറായി സര്‍ക്കാറാണ് കേന്ദ്രഭരണകൂടത്തിന്റെ അതേ രീതികള്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ പ്രതിപക്ഷമുന്നയിക്കുന്ന കാര്യമാത്രപ്രസക്തമായ വിഷയങ്ങളെ അവഗണിക്കുകയും അതുവഴി രൂപപ്പെടുന്ന പ്രതിഷേധങ്ങള്‍ക്കും ബഹിഷ്‌കരണങ്ങള്‍ക്കുമിടെ തന്ത്രപ്രധാനമായ ബില്ലുകളില്‍ തീരുമാനമെടുക്കുന്ന സമീപനമാണ് മോദി സര്‍ക്കാറിന്റേത്. തങ്ങളുടെ ഹിഡണ്‍ അജണ്‍കള്‍ ഒളിച്ചുകടത്തലാണ് ഇത്തരം നീക്കങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെക്കാറുള്ളത്. കുത്തകകള്‍ക്കും വിദേശ ശക്തികള്‍ക്കും രാജ്യത്തിന്റെ സമ്പത്ത് തീറെയുതിക്കൊടുക്കാനും ഇന്ത്യയുടെ ആത്മാഭിമാനത്തെ തന്നെ പണയപ്പെടുത്താനുമെല്ലാം ഇങ്ങനെയുള്ള വളഞ്ഞവഴികളാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കാറുള്ളത്. മോദി സര്‍ക്കാറിന്റെ ഈ നീക്കങ്ങള്‍ അതേപടി പകര്‍ത്തുകയാണ് ഇക്കാര്യത്തിലും പിണറായി സര്‍ക്കാര്‍ ഈ സഭാകാലയളവില്‍ ചെയ്തുകൂട്ടിയത്.
ഈ നീക്കത്തിലൂടെ പ്രതിപക്ഷത്തെയല്ല, കേരളത്തിലെ ജനങ്ങളെ ഒന്നടങ്കമാണ് ഭരണകൂടം ഇരുട്ടില്‍ നിര്‍ത്തിയത്. നിയമനിര്‍മാണംകൊണ്ട് മാത്രമല്ല, അതില്‍ നടന്നിട്ടുള്ള ചര്‍ച്ചകളിന്മേല്‍കൂടിയാണ് കേരള നിയമസഭ ഇന്ത്യയിലെ ശ്രദ്ധേയമായ നിയമ നിര്‍മാണ സഭയായിത്തീര്‍ന്നിട്ടുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നിയമസഭയില്‍ കാട്ടിക്കൂട്ടിയ കോപ്രാട്ടിത്തരങ്ങളുടെ പേരിലാണ് നമ്മുടെ നിയമനിര്‍മാണ സഭക്ക് കളങ്കംചാര്‍ത്തിയതെങ്കില്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ കാലത്ത് സഭയെ വിശ്വാസത്തിലെടുക്കാതെയുള്ള നിയമ നിര്‍മാണത്തിലൂടെയാണ് ആ കടുംകൈ തുടര്‍ന്നുപോന്നത്.
പെരുമ്പറ മുഴക്കിയുള്ള പി.ആര്‍ പ്രവര്‍ത്തനങ്ങളിലൂടെയും നരേന്ദ്രമോദിയെ അച്ചട്ട പിന്തുടരുകയാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായി ബോളിവുഡ് പ്രമുഖനായ അക്ഷയ്കുമാറുമായുള്ള ഇന്റര്‍വ്യൂവിലൂടെയാണ് മോദി കളംനിറയാന്‍ ശ്രമിച്ചതെങ്കില്‍ നടന്‍ മോഹന്‍ലാലുമായി ഇന്റര്‍വ്യൂവിലേര്‍പ്പെട്ട് ശ്രദ്ധകവരാനാണ് പിണറായി വിജയന്റെ തീരുമാനം. സിനിമകളെ വെല്ലുന്ന ട്രീസറുകള്‍ പുറത്തിറക്കി ഹൃദയങ്ങള്‍ കീഴടക്കാമെന്ന ധാരണയിലാണ് മുഖ്യമന്ത്രിയെങ്കില്‍ സര്‍ക്കാര്‍ ചിലവിലുള്ള പി.ആര്‍ ധൂര്‍ത്തിനെക്കുറിച്ചാണ് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത്.