Connect with us

Video Stories

ബാഫഖി തങ്ങളുടെ കത്ത് നെഞ്ചോട് ചേര്‍ത്ത് വെച്ച് ഒടുവില്‍ മൊയ്തീന്‍ ഹാജി യാത്രയായി

Published

on

കുറ്റിക്കാട്ടൂര്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളേയും ജീവന് തുല്യം സ്‌നേഹിച്ച വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ കെ.എം മൊയ്തീന്‍ ഹാജി. മരണം വരെ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചേറ്റിയ അദ്ദേഹത്തിന്റെ പാര്‍ട്ടി സ്‌നേഹത്തിന് പിന്നില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെന്ന ഇതിഹാസനായകന്‍ തന്റെ പാര്‍ട്ടിയോടും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടും എത്ര കരുതല്‍ കാണിച്ചിരുന്നുവെന്നതിന്റെ ഒരു കഥ കൂടിയുണ്ട്.

മൊയ്തീന്‍ ഹാജിയുടെ യവ്വനകാലത്ത് തന്നെ അദ്ദേഹം കുറ്റിക്കാട്ടൂരിലേയും പരിസര പ്രദേശത്തേയും ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ലീഗിന്റെ ഏത് പരിപാടികളിലും സമരമുഖങ്ങളിലും മുന്നണി പോരാളിയായി മൊയ്തീന്‍ ഹാജി ഉണ്ടാവുമായിരുന്നു. അതുകൊണ്ട് തന്നെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും അദ്ദേഹം സുപരിചിതനായിരുന്നു. ഇതിനിടയില്‍ അദ്ദേഹത്തിന് പ്രാദേശിക ലീഗ് നേതാക്കളുമായി ചില അഭിപ്രായ ഭിന്നതകളുണ്ടാവുകയും പ്രവര്‍ത്തനരംഗത്ത് നിന്ന് അല്‍പം മാറി നില്‍ക്കുകയും ചെയ്ത സമയത്താണ് പ്രശ്‌നത്തില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ഇടപെടുന്നത്.

ബാഫഖി തങ്ങള്‍ തന്നെ സ്വന്തം ലെറ്റര്‍ പാഡില്‍ മൊയ്തീന്‍ ഹാജിക്ക് കത്തയച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ വന്ന് തന്നെ കാണണമെന്നായിരുന്നു നിര്‍ദേശം. തന്റേടിയും കര്‍ക്കശക്കാരനുമായിരുന്ന മൊയ്തീന്‍ ഹാജി പ്രശ്‌നങ്ങളെല്ലാം തങ്ങളോട് ശക്തമായി തന്നെ പറയണമെന്ന ചിന്തയോടെയാണ് ലീഗ് ഹൗസിലെത്തിയത്. അവിടെ ഒരു കസേരയില്‍ നീണ്ട് നിവര്‍ന്നിരിക്കുന്ന അതികായകനായ ബാഫഖി തങ്ങളെ കണ്ടു. പ്രകാശം ഗോപുരം പോലെയുള്ള ആ മുഖത്തേക്ക് നോക്കിയപ്പോള്‍ തനിക്ക് പറയാനുള്ളതെല്ലാം മറന്നുപോയെന്ന് മൊയ്തീന്‍ ഹാജിയുടെ അനുഭവ സാക്ഷ്യം. നീയാണോ മൊയ്തീന്‍ എന്നായിരുന്നു ബാഫഖി തങ്ങളുടെ ചോദ്യം..അതെ എന്ന വിനയാന്വിതമായ മറുപടിക്ക് പിന്നാലെ തങ്ങളുടെ കല്‍പന ‘മരണം വരെ ലീഗില്‍ തന്നെ തുടരണം’. ആ കല്‍പന ഹൃദയത്തിലേറ്റു വാങ്ങി അവിടെ നിന്ന് മടങ്ങിയ മൊയ്തീന്‍ ഹാജി മരണം വരെ അത് നിറവേറ്റി.

ബാഫഖി തങ്ങളുമായുള്ള കൂടിക്കാഴ്ച്ചയുടെ അനുഭവം പങ്കുവെക്കുമ്പോഴെല്ലാം മൊയ്തീന്‍ ഹാജി വികാരാധീനനാവുമായിരുന്നു. തങ്ങള്‍ തനിക്കയച്ച കത്ത് തന്റെ ജീവിതത്തിലെ അമൂല്യ നിധിയായി കരുതിയിരുന്ന അദ്ദേഹം അത് ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. രോഗിയായിരിക്കുന്ന അവസ്ഥയില്‍ തന്നെ കാണാന്‍ വന്ന പ്രാദേശിക ലീഗ് നേതാക്കളോടെല്ലാം മൊയ്തീന്‍ ഹാജിക്ക് പറയാനുള്ള ഏക ആഗ്രഹം തന്നെ മയ്യിത്തിന് മേല്‍ പച്ചപ്പതാക പുതപ്പിക്കണം എന്നത് മാത്രമായിരുന്നു.

ഏറെക്കാലം പ്രവാസ ജീവിതം നയിച്ച അദ്ദേഹം കെ.എം.സി.സിയുടേയും സജീവ പ്രവര്‍ത്തകനായിരുന്നു. അബുദാബി ചന്ദ്രിക റീഡേഴ്‌സ് ഫോറം അംഗം, കെ.എം.സി.സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, കുറ്റിക്കാട്ടൂര്‍ മുസ്ലിം യതീംഖാന വര്‍ക്കിംഗ് കമ്മിറ്റി അംഗം, പൈങ്ങോട്ടുപുറം പതിനേഴാം വാര്‍ഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending