News
ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ച്; ഐ.സി.സി ആവശ്യം തള്ളി
തീരുമാനം പുനപരിശോധിക്കണമെന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ആവശ്യം ബംഗ്ലാദേശ് തള്ളിക്കളഞ്ഞു.
ദുബൈ: അടുത്ത മാസം ഇന്ത്യ–ശ്രീലങ്ക സംയുക്തമായി വേദിയാകുന്ന ട്വന്റി20 ലോകകപ്പിന് ഇന്ത്യയിലേക്ക് പോകില്ലെന്ന നിലപാട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) വീണ്ടും ആവർത്തിച്ചു. തീരുമാനം പുനപരിശോധിക്കണമെന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ആവശ്യം ബംഗ്ലാദേശ് തള്ളിക്കളഞ്ഞു.
സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ കളിക്കില്ലെന്നും തങ്ങളുടെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്നും ബി.സി.ബി ആവശ്യപ്പെട്ടത്. ടൂർണമെന്റിന്റെ മത്സരക്രമങ്ങൾ നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി തീരുമാനം പുനപരിശോധിക്കാൻ ഐ.സി.സി ആവശ്യപ്പെട്ടിരുന്നെങ്കിലും, നിലപാട് മാറ്റാനില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി.
ഈ വിഷയത്തിൽ ബി.സി.ബി–ഐ.സി.സി പ്രതിനിധികൾ വിഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്കില്ലെന്ന നിലപാട് ബി.സി.ബി പ്രതിനിധികൾ യോഗത്തിൽ ആവർത്തിച്ചതായി ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തിൽ ബോർഡ് ഉറച്ചുനിന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.
യോഗത്തിൽ ബി.സി.ബി പ്രസിഡന്‍റ് അമീനുൽ ഇസ്ലാം, വൈസ് പ്രസിഡന്‍റുമാരായ ശകാവത്ത് ഹുസ്സൈൻ, ഫാറൂഖ് അഹ്മദ് എന്നിവർ പങ്കെടുത്തു. എന്നാൽ ഇന്ത്യയിൽ കാര്യമായ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും, ഈ സാഹചര്യത്തിൽ ബംഗ്ലാദേശിന്റെ മത്സരങ്ങൾ മറ്റൊരു വേദിയിലേക്ക് മാറ്റേണ്ടതില്ലെന്നുമാണ് ഐ.സി.സി നിലപാട്.
സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐ.പി.എല്ലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇന്ത്യയിൽ ട്വന്റി20 ലോകകപ്പ് കളിക്കില്ലെന്ന നിലപാട് ബി.സി.ബി കടുപ്പിച്ചത്. എന്നാൽ സുരക്ഷാ വിദഗ്ധർ നടത്തിയ പരിശോധനയിൽ ഇന്ത്യയിൽ ബംഗ്ലാദേശ് ടീമിന് പ്രത്യേക ഭീഷണിയൊന്നും കണ്ടെത്താനായില്ലെന്ന് ഐ.സി.സി വൃത്തങ്ങൾ അറിയിച്ചു.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ്, മുംബൈ വാങ്കഡെ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
india
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്‍.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
ഡല്‍ഹി കേശവ് കുഞ്ചിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിലെത്തിയ സംഘം ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെയുമായി ഏകദേശം ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തി.
ന്യൂഡല്‍ഹി: ബി.ജെ.പിയ്ക്ക് പിന്നാലെ ആര്‍.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.സി) പ്രതിനിധി സംഘം. ഡല്‍ഹി കേശവ് കുഞ്ചിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിലെത്തിയ സംഘം ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെയുമായി ഏകദേശം ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തി.
സണ്‍ ഹൈയാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തിങ്കളാഴ്ച ബി.ജെ.പി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസ് സന്ദര്‍ശനം.
സംഭവത്തെ തുടര്‍ന്ന് ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ‘സൗമ്യമായ കീഴടങ്ങല്‍’ എന്നാണ് ബി.ജെ.പിയുടെ നിലപാടിനെ കോണ്‍ഗ്രസ് പരിഹസിച്ചത്. ചൈനീസ് പ്രതിനിധികളുമായി കോണ്‍ഗ്രസ് കൂടിക്കാഴ്ച നടത്തുമ്പോള്‍ ചോദ്യം ചെയ്യുന്ന പതിവ് ബി.ജെ.പിക്കുണ്ടെന്നും, എന്നാല്‍ ഇപ്പോഴത്തെ സ്വന്തം കൂടിക്കാഴ്ചകളില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു.
ചൈനയുമായുള്ള ഇടപാടുകളില്‍ ബി.ജെ.പി കാപട്യം കാണിക്കുകയാണെന്നും, അതിര്‍ത്തി ലംഘനങ്ങള്‍ പോലുള്ള ഗൗരവ വിഷയങ്ങള്‍ ഈ കൂടിക്കാഴ്ചകളില്‍ ചര്‍ച്ച ചെയ്തുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ചൈനയോടുള്ള നയത്തില്‍ സര്‍ക്കാര്‍ പൂര്‍ണ സുതാര്യതയും ഉത്തരവാദിത്തവും പുലര്‍ത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇന്ത്യചൈന ബന്ധങ്ങളില്‍ നിലനിന്നിരുന്ന അസ്വാരസ്യം മാറുന്നതിന്റെ സൂചനയായാണ് ഈ ഉയര്‍ന്നതലത്തിലുള്ള പാര്‍ട്ടിതല കൂടിക്കാഴ്ചകളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2024 ഒക്ടോബറില്‍ റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കിഴക്കന്‍ ലഡാക്കില്‍ സൈനിക പിന്മാറ്റവും നയതന്ത്ര ചര്‍ച്ചകളും പുനരാരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സന്ദര്‍ശനം.
india
ജാര്‍ഖണ്ഡില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ മതം ചോദിച്ച് ആക്രമിച്ച കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍
മംഗളൂരു താലൂക്കിലെ കുളൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന രതീഷ് ദാസ് എന്ന ലാലു (32), ധനുഷ് (24), സാഗര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
മംഗളൂരു: ജാര്‍ഖണ്ഡില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ മതം ചോദിച്ചറിഞ്ഞ ശേഷം ബംഗ്ലാദേശി പൗരനാണെന്ന് ആരോപിച്ച് അധിക്ഷേപിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേരെ മംഗളൂരു കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു താലൂക്കിലെ കുളൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന രതീഷ് ദാസ് എന്ന ലാലു (32), ധനുഷ് (24), സാഗര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകിട്ട് 6.05 ഓടെ, കഴിഞ്ഞ 15 വര്‍ഷമായി കര്‍ണാടകയില്‍ ജോലി ചെയ്യുന്ന ദില്‍ജന്‍ അന്‍സാരിയെ നാല് പേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിച്ചു. പേര് പറഞ്ഞതോടെ ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് അസഭ്യം പറയുകയും ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തലപൊട്ടി രക്തസ്രാവമുണ്ടായിരുന്നിട്ടും അക്രമം തുടരുന്നതിനിടെ സമീപവാസിയായ ഒരു സ്ത്രീ ഇടപെട്ട് യുവാവിനെ രക്ഷപ്പെടുത്തി.
ഭീഷണിയും ഭയവും കാരണം ദില്‍ജന്‍ അന്‍സാരി ഉടന്‍ പരാതി നല്‍കിയിരുന്നില്ല. പിന്നീട് പ്രാദേശിക പൊതുപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 03/2026 ആയി കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിത, 2023 ലെ സെക്ഷന്‍ 126(2), 352, 351(3), 353, 109, 118(1), 3(5) എന്നിവ പ്രകാരമാണ് കേസ്.
gulf
ഷോപ്പിങ് ബാഗുകളിലും പാക്കിങ് സാമഗ്രികളിലും ദൈവനാമങ്ങള്‍ അച്ചടിക്കുന്നത് വിലക്കി സൗദി വാണിജ്യ മന്ത്രാലയം
ദൈവനിന്ദ ഒഴിവാക്കുന്നതിനും ദൈവനാമങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ് തീരുമാനം എടുത്തതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുറഹ്‌മാന്‍ അല്‍ ഹുസൈന്‍ വ്യക്തമാക്കി.
റിയാദ്: വാണിജ്യ സ്ഥാപനങ്ങള്‍ അവരുടെ ഷോപ്പിങ് ബാഗുകള്‍, പാക്കിങ് സാമഗ്രികള്‍ എന്നിവയില്‍ ദൈവനാമങ്ങള്‍ അച്ചടിക്കുന്നത് സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയം വിലക്കി. ദൈവനിന്ദ ഒഴിവാക്കുന്നതിനും ദൈവനാമങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ് തീരുമാനം എടുത്തതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുറഹ്‌മാന്‍ അല്‍ ഹുസൈന്‍ വ്യക്തമാക്കി.
ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വാണിജ്യ മന്ത്രാലയം തന്റെ എക്സ് (ട്വിറ്റര്‍) അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ തന്നെ പൊതു സ്ഥാപനങ്ങള്‍ക്ക് പേരിടുമ്പോള്‍ ദൈവനാമങ്ങള്‍ ഉപയോഗിക്കരുതെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
വാണിജ്യ മന്ത്രാലയം അംഗീകരിച്ച ട്രേഡ് നെയിംസ് നിയമപ്രകാരം, നിരോധിത നാമങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന പേരുകളോ, സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരുകളോ വ്യാപാരനാമമായി ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ വ്യവസ്ഥകളുടെ തുടര്‍ച്ചയായാണ് പുതിയ വിലക്ക് നടപ്പാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
-
kerala2 days agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News2 days agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News2 days agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
News2 days agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്‌സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala2 days ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
kerala2 days agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF2 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala2 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
