Connect with us

News

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

ഇവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.

Published

on

ബംഗളൂരു: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് നാല് മരണം. ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേരാണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടകയിലെ കൊപ്പളയിലാണ് സംഭവം. ഇവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം.

india

വ്യാജ നിയമന കത്ത് തട്ടിപ്പ്: കേരളമടക്കം ആറു സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്

കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കേരളത്തിൽ എറണാകുളം, പന്തളം, അടൂർ എന്നിവിടങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്

Published

on

ന്യൂഡൽഹി: സർക്കാർ ജോലികൾക്കായി വ്യാജ നിയമന കത്തുകൾ അയച്ച് വൻതോതിൽ തട്ടിപ്പ് നടത്തിയ കേസിൽ കേരളമടക്കം ആറു സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കേരളത്തിൽ എറണാകുളം, പന്തളം, അടൂർ എന്നിവിടങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്.

ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെയും റെയ്ഡുകൾ പട്‌നയിലെ ഇ.ഡി ഓഫീസിന്റെ നേതൃത്വത്തിലാണ് നടന്നത്. റെയിൽവേയുടെ പേരിൽ നടത്തിയ വ്യാജ നിയമന തട്ടിപ്പാണ് ആദ്യം പുറത്തുവന്നത്. തുടർന്ന് വനംവകുപ്പ്, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്, ഇന്ത്യ പോസ്റ്റ്, ആദായനികുതി വകുപ്പ്, ഹൈക്കോടതികൾ, പി.ഡബ്ല്യു.ഡി, ബിഹാർ സർക്കാർ, ഡൽഹി വികസന അതോറിറ്റി, രാജസ്ഥാൻ സെക്രട്ടേറിയറ്റ് തുടങ്ങിയ 40ലധികം സ്ഥാപനങ്ങളിലെ ജോലികൾക്കെന്ന പേരിലും തട്ടിപ്പ് നടത്തിയതായി ഇ.ഡി കണ്ടെത്തി.

വ്യാജ നിയമന കത്തുകൾ അയയ്ക്കാൻ തട്ടിപ്പുസംഘം വ്യാജ ഇ-മെയിൽ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായും ഉദ്യോഗാർഥികളുടെ വിശ്വാസം നേടുന്നതിനായി മൂന്നു മാസത്തെ ശമ്പളം മുൻകൂറായി നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ആർ.പി.എഫ്, ടി.ടി.ഇ, ടെക്നീഷ്യൻ തുടങ്ങിയ പദവികളിലേക്കാണ് വ്യാജ നിയമനങ്ങൾ നൽകിയിരുന്നത്.

ബിഹാറിലെ മുസാഫർപൂർ, മോത്തിഹാരി, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, തമിഴ്‌നാട്ടിലെ കൊടൂർ, ചെന്നൈ, ഗുജറാത്തിലെ രാജ്കോട്ട്, ഉത്തർപ്രദേശിലെ ഗോരഖ്പൂർ, പ്രയാഗ്‌രാജ്, ലഖ്‌നോ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണം തുടരുമെന്നും ഇ.ഡി അറിയിച്ചു.

Continue Reading

kerala

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ്: ഒത്തുതീർപ്പിന് പണം വാങ്ങിയ നാല് പൊലീസുകാർ സസ്‌പെൻഷനിൽ

ഗ്രേഡ് എസ്ഐ റൗഫ്, സിപിഒമാരായ ഷഫീക്ക്, ഷക്കീർ, സഞ്ജു എന്നിവർക്കെതിരെയാണ് നടപടി.

Published

on

കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒത്തുതീർപ്പിനായി പ്രതികളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിൽ എറണാകുളം കുറുപ്പുംപടി പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഗ്രേഡ് എസ്ഐ റൗഫ്, സിപിഒമാരായ ഷഫീക്ക്, ഷക്കീർ, സഞ്ജു എന്നിവർക്കെതിരെയാണ് നടപടി.

ഗുജറാത്ത് കേന്ദ്രീകരിച്ച് നടന്ന ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി ഗുജറാത്തിലെ രണ്ട് പൊലീസുകാർ കൊച്ചിയിലെത്തി കേരള പൊലീസിനോട് സഹായം തേടിയിരുന്നു. തുടർന്ന് പ്രതികളെ കണ്ടെത്തുന്നതിൽ കുറുപ്പുംപടി പൊലീസ് നിർണായക പങ്ക് വഹിച്ചു.

എന്നാൽ, കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികളിൽ നിന്ന് ഏകദേശം ആറുലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന പരാതി. ഈ തുക നാല് ഉദ്യോഗസ്ഥരും തമ്മിൽ വീതിച്ചെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി.

പരാതിയെ തുടർന്ന് വിജിലൻസ് കൊച്ചി യൂണിറ്റ് നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ശേഖരിച്ചതോടെയാണ് സസ്‌പെൻഷൻ നടപടി ഉണ്ടായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസുകാർക്കെതിരെ തുടർനടപടികൾ ഉണ്ടാകുമെന്ന സൂചനയും അധികൃതർ നൽകി.

Continue Reading

News

ടി20 ലോകകപ്പിന് മുന്നേ ഇന്ത്യക്ക് ആശങ്ക; തിലക് വർമ്മയുടെ തിരിച്ചുവരവ് വൈകും

ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് തിലക് വർമ്മയെ ഒഴിവാക്കിയതായി ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

Published

on

ന്യൂഡൽഹി: ടി20 ലോകകപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശങ്കയായി യുവതാരം തിലക് വർമ്മയുടെ പരിക്ക്. കളിക്കിടെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന്റെ തിരിച്ചുവരവ് വൈകുമെന്ന സൂചനയാണ് ബിസിസിഐ നൽകുന്നത്. ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് തിലക് വർമ്മയെ ഒഴിവാക്കിയതായി ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ഫിറ്റ്‌നസ് വിലയിരുത്തലിന് ശേഷമേ പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ടീമിലേക്ക് താരത്തെ പരിഗണിക്കൂവെന്ന് ബിസിസിഐ വ്യക്തമാക്കി. ടി20 ലോകകപ്പ് അടുത്തിരിക്കെ താരത്തിന് മതിയായ വിശ്രമവും പൂർണ്ണ സുഖപ്രാപ്തിയും നൽകാനാണ് ബോർഡിന്റെ തീരുമാനം.

അതേസമയം, കഴിഞ്ഞ ദിവസം ശസ്ത്രക്രിയ പൂർത്തിയാക്കിയ തിലക് വർമ്മ മൂന്ന് മുതൽ നാല് ദിവസത്തെ വിശ്രമത്തിന് ശേഷം പരിശീലനം ആരംഭിക്കാമെന്നായിരുന്നു ഹൈദരാബാദ് ക്രിക്കറ്റ് ടീം പരിശീലകൻ ഡി.ബി. രവി തേജയുടെ പ്രതികരണം. എന്നാൽ ലോകകപ്പ് മുന്നിൽ നിൽക്കുന്നതിനാൽ ഉടൻ കളത്തിലിറക്കാനുള്ള റിസ്ക് എടുക്കാനില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ സുഖപ്രാപ്തിയുടെ പാതയിലാണെന്ന് തിലക് വർമ്മ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ‘എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണക്കും നന്ദി. വേഗത്തിൽ കളത്തിലേക്ക് മടങ്ങിയെത്തും,’ എന്നാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്.

ഫെബ്രുവരി 7നാണ് ടി20 ലോകകപ്പിന് തുടക്കമാകുക. ശസ്ത്രക്രിയക്ക് ശേഷം താരത്തിന്റെ തിരിച്ചുവരവിന് മാസങ്ങളെടുക്കുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. പകരക്കാരനായി ശ്രേയസ് അയ്യർ ടീമിലെത്തുമെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നുവെങ്കിലും, കിവീസിനെതിരായ ടി20 പരമ്പരയിൽ തിലക് വർമ്മയെ മാറ്റിനിർത്തിയതോടെ പകരം ആരെയാകും ഉൾപ്പെടുത്തുക എന്നതിൽ ബിസിസിഐ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

പാകിസ്താനെതിരായ ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയശിൽപിയായ ഹൈദരാബാദ് സ്വദേശിയായ തിലക് വർമ്മ, നിലവിൽ മികച്ച ഫോമിലാണ്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ മോശം ഫോമിനെ തുടർന്ന് ഇന്ത്യൻ മധ്യനിരയിൽ ബാലൻസ് നിലനിർത്തുന്നതിലും 23കാരനായ താരത്തിന് നിർണായക പങ്കുണ്ട്. നിലവിൽ നടന്നുവരുന്ന വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനായി കളത്തിലിറങ്ങിയ തിലക് വർമ്മ രണ്ട് മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ചുറി ഉൾപ്പെടെ 143 റൺസും നേടിയിരുന്നു.

Continue Reading

Trending