തിരുവനന്തപുരം: മുഖ്യമന്ത്രി – മോഹന്‍ലാല്‍ അഭിമുഖത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത് 11,21,000 ലക്ഷം രൂപ. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ വിവരം നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ ഇത്തരം പിആര്‍ വര്‍ക്കുകള്‍ക്കായി ഇത്രയധികം തുക ചിലവാക്കിയത് ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇരുവര്‍ എന്ന പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും തമ്മില്‍ അഭിമുഖം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോഹന്‍ലാല്‍ ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം നടത്തിയത്. അഭിമുഖം നടത്തിയതിന് മോഹന്‍ലാല്‍ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
വാര്‍ത്താ വിനിമയ വകുപ്പിന്റെ (PRD) ഫണ്ട് ഉപയോഗിച്ചാണ് ഈ തുക നല്‍കിയിരിക്കുന്നത്. അഭിമുഖത്തിന്റെ ചിത്രീകരണം, എഡിറ്റിംഗ്, അനുബന്ധ സാങ്കേതിക ജോലികള്‍ എന്നിവയ്ക്കായിട്ടാണ് ഇത്രയും തുക വിനിയോഗിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സംവിധായകന്‍ ടികെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അഭിമുഖത്തിന്റെ ടീസറും ഏറെ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം.
പരിപാടിയുടെ നിര്‍മ്മാണത്തിനായി ഒരു സ്വകാര്യ ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സാധാരണയായി ഇത്തരം അഭിമുഖങ്ങള്‍ ചാനലുകള്‍ നേരിട്ടാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ പണം നല്‍കി ഒരു അഭിമുഖം തയ്യാറാക്കി ചാനലുകള്‍ക്ക് നല്‍കുകയായിരുന്നു.