Connect with us

kerala

എ. പ്രദീപ്കുമാറിനെ വെട്ടാന്‍ രഞ്ജിത്തിനെ ഇറക്കിയത് റിയാസ്

കോഴിക്കോട് നോര്‍ത്തില്‍ പ്രദീപിനെ വെട്ടിയാല്‍ അതിന്റെ പ്രത്യാഘാതവും അടിവലിയും ബേപ്പൂരില്‍ ഉണ്ടാവുമെന്ന് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി കളി മാറ്റിയത്. സുരക്ഷിതമെന്ന് കരുതിയ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ ഒരിക്കല്‍ തോറ്റ റിയാസിനെ ബേപ്പൂരില്‍ എന്തുവില നല്‍കിയും വിജയിപ്പിക്കേണ്ടത് പിണറായി വിജയന്റെ അഭിമാന പ്രശ്‌നം കൂടിയാണ്.

Published

on

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: ബോംബ് എത്ര വേണമെങ്കിലും മലപ്പുറത്തു കിട്ടുമെന്ന് ആറാന്‍ തമ്പുരാനില്‍ മോഹന്‍ലാലിനെകൊണ്ട് പറയിപ്പിച്ച് തന്റെ രാഷ്ട്രീയം വെളിപ്പെടുത്തിയ സംവിധായകന്‍ രഞ്ജിത്തിനെ വിളിച്ചുണര്‍ത്തി സീറ്റില്ലെന്ന് അറിയിച്ച് സി.പി.എം നാണംകെടുത്തി. എല്‍.ഡി.എഫിന്റെ താര പ്രചാരകമനായി കുറെ കാലമായി രംഗത്തുള്ള രഞ്ജിത്തിന്റെ വരവോടെ, ആന്റി ക്ലൈമാക്‌സിലേക്ക് നീളുന്ന സിനിമാക്കഥ പോലെ കോഴിക്കോട്ടെ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കവും.
തന്റെ രാഷ്ട്രീയഭാവിക്ക് തുരങ്കം വെക്കാന്‍ ശ്രമിച്ച എ പ്രദീപ്കുമാറിനെ വെട്ടാന്‍ സംവിധായകന്‍ രഞ്ജിത്തിനെ ഇറക്കിയ ഡി.വൈ.എഫ.്‌ഐ നേതാവും മുഖ്യമന്ത്രിയുടെ മരുമകനുമായ പി.എ മുഹമ്മദ് റിയാസ്, അപകടം മണത്ത് മലക്കം മറിഞ്ഞു. ഗ്രൂപ്പ് പോരിനിടയില്‍ കളിയറിയാതെ ആട്ടംകണ്ട രഞ്ജിത്തിന് ഒടുവില്‍ തലകുനിച്ച് പിന്‍മാറേണ്ടി വന്നു. ഇന്നലെ ചേര്‍ന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിലാണ് നാടകീയ നീക്കങ്ങളുണ്ടായത്. രണ്ടു ദിവസം മുമ്പ് കോഴിക്കോട് നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച സംവിധായകന്‍ രഞ്ജിത്തിനെ ജില്ലാ സെക്രട്ടറിയേറ്റ് നിഷ്‌കരുണം തള്ളി. സിറ്റിങ് എം.എല്‍.എ എ പ്രദീപ്കുമാര്‍ തന്നെ കോഴിക്കോട് മത്സരിച്ചാല്‍ മതിയെന്ന നിലയിലേക്ക് എത്താന്‍ എതിര്‍പക്ഷവും തത്കാലം നിര്‍ബന്ധിതരായി.
പി.എ മുഹമ്മദ് റിയാസും കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പിയുമാണ് രഞ്ജിത്തിനെ അവതരിപ്പിച്ചതിന് പിന്നില്‍. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പത്രത്തിന്റെ മേധാവിയും രാജ്യസഭാ എംപിയുമായ നേതാവാണ് രഞ്ജിത്തിന് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് കരീമിനെ അറിയിച്ചത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പ്രദീപ്കുമാറിനെ വെട്ടാനുള്ള ആയുധമായി മുഹമ്മദ് റിയാസും രഞ്ജിത്തിനെ ഉപയോഗിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറിയും ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചതോടെയാണ് രഞ്ജിത്ത് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. തുടര്‍ന്ന് സി.പി.എമ്മിന്റെ സാഹിത്യ സംഘാടകനായ അബ്ദുല്‍ ഹക്കീമിന്റെ നേതൃത്വത്തില്‍ എസ്.എസ്.എയില്‍ തട്ടിക്കൂട്ട് പരിപാടി സംഘടിപ്പിച്ച് രഞ്ജിത്തിനെ ലോഞ്ച് ചെയ്തു. നാലാം വട്ടം മത്സരിക്കാന്‍ കരുനീക്കിയ പ്രദീപ്കുമാര്‍ ക്യാമ്പ് ഞെട്ടലോടെയാണ് ഇതിനെ കണ്ടത്. അപ്പോഴേക്കും മത്സരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് രഞ്ജിത്തും മാധ്യമങ്ങളോട് പരസ്യമായി പ്രതികരിച്ചു.
എന്നാല്‍ ഈ നീക്കത്തിലെ അപകടം മണത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്ത്രപൂര്‍വം നീങ്ങി. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍, രഞ്ജിത്തിന് എതിരായ നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. തന്റെ മനസാക്ഷിയും മരുമകനുമായ മുഹമ്മദ് റിയാസിന് ബേപ്പൂര്‍ സീറ്റ് ഏകദേശം ഉറപ്പിച്ചിരിക്കയാണ് പിണറായി. പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ടെങ്കിലും വി.കെ.സി മമ്മദ് കോയയുടെ സിറ്റിങ് സീറ്റിലാണ് റിയാസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.
കോഴിക്കോട് നോര്‍ത്തില്‍ പ്രദീപിനെ വെട്ടിയാല്‍ അതിന്റെ പ്രത്യാഘാതവും അടിവലിയും ബേപ്പൂരില്‍ ഉണ്ടാവുമെന്ന് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി കളി മാറ്റിയത്. സുരക്ഷിതമെന്ന് കരുതിയ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ ഒരിക്കല്‍ തോറ്റ റിയാസിനെ ബേപ്പൂരില്‍ എന്തുവില നല്‍കിയും വിജയിപ്പിക്കേണ്ടത് പിണറായി വിജയന്റെ അഭിമാന പ്രശ്‌നം കൂടിയാണ്. തനിക്ക് പാര വെച്ചാല്‍ പഴയ വി.എസ് പക്ഷക്കാരനായ പ്രദീപ് കുമാര്‍ ബേപ്പൂരില്‍ തിരിച്ചുപണിയുമെന്ന് തിരിച്ചറിഞ്ഞതോടെ റിയാസും നിശബ്ദനായി. എന്നാല്‍, അവസാന നിമിഷം മാനദണ്ഡം കര്‍ശനമാക്കിയാല്‍ നാലാം വട്ടം മത്സരത്തിന് ഇറങ്ങുന്ന പ്രദീപ്കുമാറിന് മാത്രം ഇളവ് കിട്ടില്ല. ഇതിലാണ് പ്രദീപ് വിരുദ്ധ ചേരിയുടെ പ്രതീക്ഷ. മൂന്നു തവണ നോര്‍ത്തില്‍ നിന്ന് ജയിച്ച പ്രദീപ് കുമാറിന്റെ നില മണ്ഡലത്തില്‍ ഇത്തവണ സുരക്ഷിതമല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ എം.കെ രാഘവനോട് 85000 വോട്ടിന് തോറ്റ പ്രദീപ്കുമാര്‍ 4558 വോട്ടിനാണ് നോര്‍ത്തില്‍ പിറകില്‍ പോയത്. യു.ഡി.എഫിന് ശക്തനായ സ്ഥാനാര്‍ത്ഥി വരുന്നതോടെ എല്‍.ഡി. എഫിന് രക്ഷപ്പെടാനാവില്ല.

 

kerala

അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

ഇതില്‍ രണ്ടു പേരുടെ
നില ഗുരുതരമാണ്.

Published

on

പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പന്തളം സ്വദേശികളായ വിഷ്ണു, ആദര്‍ശ്, സബിന്‍, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ
നില ഗുരുതരമാണ്.

കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. തിരുവനന്തപുരം കിള്ളിപ്പാലം കാര്‍ വാഷ് സെന്ററില്‍ ജോലിക്കാരായിരുന്നു നാലുപേരും. തിരുവനന്തപുരത്തുനിന്നും മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ലോറി മറിഞ്ഞു

ഇതില്‍ വിഷ്ണു, ആദര്‍ശ് എന്നിവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം.

കാര്‍ അമിതവേഗത്തില്‍ തെറ്റായ ദിശയില്‍ നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

kerala

ലൈംഗികാധിക്ഷേപ പരാമര്‍ശം; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Published

on

നടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടിക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം പരാമര്‍ശങ്ങളെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ബോബി ചെമ്മണ്ണൂരിനെതിരെ രണ്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപം നടത്തിയതിനു പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ചുമത്തി. അതേസമയം ബോബി ചെമ്മണ്ണൂര്‍ സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുമെതിരെ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസടുത്തത്.

നടി നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂര്‍ അറസ്റ്റിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങിയത്. ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും ബോബി ചെമ്മണ്ണൂരിന് ഒരു പ്രത്യേക പരിഗണനയും നല്‍കാനാവില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം ജയില്‍ നിന്ന് ഇറങ്ങിയ ബോബി ചെമ്മണ്ണൂര്‍ പരസ്യമായി മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു.

Continue Reading

kerala

കപ്പലപകടം; കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്‌നറുകളും കണ്ടെത്താന്‍ മാപ്പിങ് നടത്തും

കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഡിജി ഷിപ്പിങ് ആയിരിക്കും മള്‍ട്ടി-ബീം സര്‍വേ സംവിധാനം ഉപയോഗിച്ച് വെള്ളത്തില്‍ മുങ്ങിയ കണ്ടെയ്‌നര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടത്തുക.

Published

on

കൊച്ചി തീരത്തിനടുത്ത് പുറംകടലില്‍ അപടത്തില്‍പ്പെട്ട ചരക്ക് കപ്പലായ എംഎസ്സി എല്‍എസ്എ 3 ല്‍ നിന്ന് വീണ കണ്ടെയ്നറുകള്‍ ഇനിയും കണ്ടുകിട്ടാത്തതിനാലും എണ്ണ മലിനീകരണവും പ്ലാസ്റ്റിക് പെല്ലറ്റുകളുടെ വ്യാപകമായ വ്യാപനവും സംബന്ധിച്ചുള്ള ആശങ്കയുള്ളതിനാലും മാപ്പിങ് നടത്താന്‍ തീരുമാനിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് ഇതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഡിജി ഷിപ്പിങ് ആയിരിക്കും മള്‍ട്ടി-ബീം സര്‍വേ സംവിധാനം ഉപയോഗിച്ച് വെള്ളത്തില്‍ മുങ്ങിയ കണ്ടെയ്‌നര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടത്തുക.

കണ്ടെയ്നറുകള്‍ വീണ്ടെടുക്കുന്നതിനും എണ്ണ നീക്കം ചെയ്യുന്നതിനും സമുദ്ര, പരിസ്ഥിതി മലിനീകരണം തടയുന്നതിനുമായി കപ്പല്‍കമ്പനി ടി & ടി സാല്‍വേജ് എന്ന സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. കണ്ടെയ്നറുകള്‍ വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിനായി ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സാച്ചുറേഷന്‍ ഡൈവേഴ്സ് ഉള്‍പ്പെടെയുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘത്തെ കമ്പനി സജ്ജമാക്കിയിട്ടുണ്ട്.

കടല്‍ത്തട്ട് മാപ്പിങ് നടത്തുന്നതിന് വാട്ടര്‍ ലില്ലി എന്ന ടോ കപ്പലില്‍ മള്‍ട്ടിബീം സര്‍വേ സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. സീമാക് എന്ന കപ്പല്‍ ഡൈവിങ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കും.

അപകടങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ നടന്നുവരികയാണെന്ന് മെര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ് (കൊച്ചി) പ്രിന്‍സിപ്പല്‍ ഓഫീസര്‍ ജെ സെന്തില്‍ കുമാര്‍ പറഞ്ഞു.
മെയ് 25 ന് കൊച്ചിയില്‍ നിന്ന് ഏകദേശം 14.6 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് മാറി അപകടകരമായ ചരക്കുകള്‍ ഉള്‍പ്പെടെ 640 കണ്ടെയ്‌നറുകളുമായി പോയ എംഎസ്സി എല്‍എസ്എ 3 എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. 120 കിലോമീറ്റര്‍ തീരപ്രദേശത്ത് കരയ്ക്കടിഞ്ഞ 59 കണ്ടെയ്‌നറുകള്‍ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തിരിച്ചറിഞ്ഞിട്ടുണ്ട്.

Continue Reading

Trending