Connect with us

Culture

മദ്യമൊഴുക്കാനുള്ള ശ്രമത്തിന് തിരിച്ചടി

Published

on

എങ്ങനെയായാലും യു.ഡി.എഫ് സര്‍ക്കാര്‍ നിയന്ത്രിച്ചുനിര്‍ത്തിയ മദ്യമൊഴുക്ക് സംസ്ഥാനത്ത് തിരിച്ചുകൊണ്ടുവരുമെന്നുറപ്പിച്ച സര്‍ക്കാരിന് കനത്ത പ്രഹരമാണ് ഇന്നലത്തെ കേരളഹൈക്കോടതി വിധി. ഏതോ വാറോലയുടെ പേരില്‍ സുപ്രീംകോടതിയുടെ ഉത്തരവിന്റെ അന്തസ്സത്ത മറികടന്നുകൊണ്ട് സംസ്ഥാനത്തെ ദേശീയ പാതയോരങ്ങളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ ഇടതുസര്‍ക്കാരിന് ഹൈക്കോടതി നല്‍കിയത് സെന്‍കുമാര്‍ കേസിലെ വിധിക്കുശേഷമുള്ള രണ്ടാമത്തെ കനത്ത അടിയാണ്.
ദേശീയ-സംസ്ഥാന പാതകള്‍ക്കരികെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മദ്യശാലകള്‍ അഞ്ഞൂറ് മീറ്റര്‍ അകലേക്ക് മാറ്റണമെന്നായിരുന്നു ഏപ്രില്‍ ഒന്നിലെ സുപ്രീംകോടതിയുടെ ഉത്തരവ്. ഇതനുസരിച്ച് കേരളത്തിലെ ഇത്തരത്തിലുള്ള എല്ലാ മദ്യശാലകളും മാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് ബാറുടമകള്‍ ഏതോ ഒരു ഔദ്യോഗിക ഉത്തരവുമായി ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും കഴക്കൂട്ടം മുതല്‍ ചേര്‍ത്തല വരെയുമുള്ള ദേശീയ പാതകളുടെ അംഗീകാരം റദ്ദാക്കിയിരിക്കുകയാണെന്നാണ് ബാറുടമകള്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടിയത്. ഇത് നിഷേധിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ തയ്യാറായതുമില്ല. ദേശീയ പാതയുടെ സ്ഥലമെടുപ്പു നടപടികളുമായി ബന്ധപ്പെട്ട് 2014ല്‍ കേന്ദ്ര ദേശീയപാതാ അതോറിറ്റി ഈ ദേശീയ പാതകളുടെ ഭാഗങ്ങള്‍ ഡീനോട്ടിഫൈ ചെയ്തുവെന്നായിരുന്നു ബാറുടമകള്‍ ചൂണ്ടിക്കാട്ടിയത്. ഇത് പരിശോധിച്ച ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച്, അങ്ങനെയെങ്കില്‍ മദ്യശാലകള്‍ തുറക്കാമല്ലോ എന്ന് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് ഹൈക്കോടതി ബാറുടമകളുടെ പരാതിയില്‍ വിധി പ്രസ്താവിച്ചത്. ഇതാണ് മദ്യശാലകള്‍ തുറക്കാന്‍ കോടതി വിധിച്ചതായി കേരള സര്‍ക്കാരും ബാറുടമകളും ദുര്‍വ്യാഖ്യാനം ചെയ്തത്. ഇതിലൂടെ കോടതിയുടെ വിശ്വാസ്യത തന്നെ സംശയത്തിലുമായി. ഇരുപതോളം ബാറുകളാണ് ഇതിനകം സംസ്ഥാനത്ത് കോടതിവിധിയുടെ മറപറ്റി തുറന്നത്.
രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല് എന്ന രീതിയിലായിരുന്നു സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ കോടതി വിധിയെ തുടര്‍ന്നുള്ള നടപടികള്‍. വിധിയനുസരിച്ച് അപ്പീല്‍ പോകില്ലെന്നും ലൈസന്‍സുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുമെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. അതിനിടെയാണ് പൊതുമരാമത്തുവകുപ്പ് മറുവാദവുമായി രംഗത്തെത്തിയത്. ഇങ്ങനെയൊരു ഡീനോട്ടിഫിക്കേഷന്‍ ഇല്ലെന്നാണ് മന്ത്രി ജി. സുധാകരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞത്. ഇതറിഞ്ഞിട്ടും കോടതിയെ കബളിപ്പിക്കുകയായിരുന്നു മന:പൂര്‍വം സര്‍ക്കാരെന്ന് വ്യക്തമാണ്. ഇതാണ് കോടതിയുടെ തോളില്‍വെച്ച് സര്‍ക്കാര്‍ വെടിയുതിര്‍ത്തുവെന്ന ഹൈക്കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. കഴിഞ്ഞയാഴ്ചയിലെ വിധിയിലെ അപ്പീലിന്മേല്‍ ഇന്നാണ് ഹൈക്കോടതി വിധി പറയുകയെങ്കിലും എന്തുകൊണ്ട് പൊതുമരാമത്തുവകുപ്പും സര്‍ക്കാര്‍ അഭിഭാഷകനായ അക്കൗണ്ടന്റ് ജനറലും കോടതിയില്‍ ഇക്കാര്യം ബോധിപ്പിച്ചില്ല. കോടതിയെ മറയാക്കി മദ്യമൊഴുക്കിന് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് വ്യക്തം.
കോടതി ഉത്തരവില്‍ ബാറുകള്‍ തുറക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, സുപ്രീംകോടതി ഉത്തരവ് മാനിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനെയും ബാറുടമകളെയും ഓര്‍മിപ്പിക്കുകയുണ്ടായി. സുപ്രീംകോടതി വിധിയുടെ അന്ത:സത്ത മനസ്സിലാക്കിയാണ് തങ്ങള്‍ വിധി പുറപ്പെടുവിച്ചതെന്ന് ഹൈക്കോടതി പറയുമ്പോള്‍ ആരാണ് ഇതിനിടയില്‍ കളിച്ചതെന്നത് വ്യക്തമാകുകയാണ്. കേന്ദ്ര ഉപരിതല മന്ത്രാലയം ജൂണ്‍ ആദ്യം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സുപ്രീംകോടതിയുടെ വിധി പാലിക്കണമെന്ന് സര്‍ക്കുലര്‍ അയച്ചതുമാണ്. എന്നാല്‍ മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ് തങ്ങളുടെ നയമെന്ന അഴകൊഴമ്പന്‍ നയം അകത്തുവെച്ച് മദ്യമൊഴുക്കിനുള്ള അവസരമൊരുക്കുന്നതിനാണ് സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ശ്രമിച്ചുവരുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. പഞ്ച നക്ഷത്രം വരെയുള്ള ബാറുകളില്‍ മദ്യ വില്‍പന പാടില്ലെന്നും വര്‍ഷംതോറും പത്തു ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്നുമുള്ള തീരുമാനത്തെ അട്ടിമറിക്കുകയായിരുന്നു ഇടതു സര്‍ക്കാര്‍ ചെയ്തത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മദ്യശാലകള്‍ തുടങ്ങാന്‍ അനുമതിപത്രം വേണമെന്ന യു. ഡി.എഫ് സര്‍ക്കാര്‍ നിയമം റദ്ദാക്കി ഓര്‍ഡിനന്‍സ് ഇറക്കിയതും കഴിഞ്ഞ ദിവസമായിരുന്നു. അതിനിടെയാണ് ഹൈക്കോടതി വിധി ഉയര്‍ത്തിപ്പിടിച്ച് കുറുക്കന്റെ കൗശലത്തോടെ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ കൊടുത്ത അനുമതി. വാഹനാപകടങ്ങളില്‍ ലക്ഷക്കണക്കിന് പൗരന്മാര്‍ തുടരെത്തുടരെ മരിച്ചുവീഴുകയും വര്‍ഷങ്ങളോളം പരിക്കേറ്റ് ജീവച്ഛവമായി കിടക്കേണ്ടിവരികയും ചെയ്യുന്ന ദുരവസ്ഥ മനസ്സിലാക്കി പൗരാവകാശ സംഘടനകള്‍ നല്‍കിയ പരാതി ദീര്‍ഘകാലം പഠിച്ച ശേഷമാണ് ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ഒരര്‍ഥത്തില്‍ അതിനകംതന്നെ കേരളത്തില്‍ യു.ഡി.എഫ് നടപ്പാക്കിയ മദ്യനിയന്ത്രണത്തിന് അംഗീകാരം നല്‍കുക കൂടിയായിരുന്നു ഉന്നതനീതിപീഠം. ഇതിന് വിവിധ കോണുകളില്‍ നിന്ന്, കുടുംബിനികളും മദ്യവിരുദ്ധ പ്രവര്‍ത്തകരുമൊക്കെ, അനുകൂലമായി രംഗത്തുവന്നിരിക്കെയാണ് ഇടതു സര്‍ക്കാര്‍ മദ്യ വ്യാപനത്തിനുള്ള ത്വരിത നീക്കവുമായി രംഗത്തെത്തിയത്.
കോടതിയെ കബളിപ്പിക്കലിന് നേരത്തെ പല തവണ ഇതേ സര്‍ക്കാര്‍ വിമര്‍ശനം ഏറ്റുവാങ്ങിയതാണ്. സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് റദ്ദാക്കി അദ്ദേഹത്തെ അതേ തസ്തികയില്‍ നിയമിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് പത്തു ദിവസത്തോളം പൂഴ്ത്തിവെച്ച് കോടതിയുടെ ശാസനയും പിഴയും ഏറ്റുവാങ്ങിയ സര്‍ക്കാര്‍ തന്നെയാണ് ഒരു ഉളുപ്പുമില്ലാതെ ഇന്നലെയും വടികൊടുത്ത് അടി വാങ്ങിയിരിക്കുന്നത്. കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന് പറയുന്ന വികൃതിക്കുട്ടിയുടെ അവസ്ഥയിലാണ് നമ്മുടെ സര്‍ക്കാരെന്നത് മലയാളികള്‍ക്കാകെ നാണക്കേടുണ്ടാക്കുന്നു.
‘കുറെപേരെങ്കിലും കുടി നിര്‍ത്തട്ടേന്നേ’ എന്നാണ് സുപ്രീംകോടതി വിധി വന്നയുടന്‍ സംസ്ഥാന പൊതുമരാമത്തുവകുപ്പുമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞതെങ്കില്‍ സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്നായി സുധാകര സഖാവിന്റെ ഇന്നലത്തെ കമന്റ്. ഇതുമാത്രം മതി ഇടതുപക്ഷ സര്‍ക്കാരിന്റെ മദ്യ നയത്തെക്കുറിച്ചുള്ള പൂച്ച് പുറത്താകാന്‍. അകത്തൊന്നും പുറത്ത് മറ്റൊന്നും പറയുക എന്നത് കമ്യൂണിസ്റ്റ് രീതിയാണെങ്കിലും ഈ കുതന്ത്രം തിരിച്ചറിയാന്‍ കോടതിയിലെ ന്യായാധിപന്മാര്‍ക്ക് കഴിയില്ലെന്ന് ധരിച്ചതാണ് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് പറ്റിയ തെറ്റ്. കോടതിയുടെ ശാസനയിലെ ഉള്ളടക്കം മനസ്സിലാക്കി ഇനിയെങ്കിലും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കാം. ഈ വിധി അവരുടെ മദ്യനയത്തിന് പുതിയ ദിശാബോധം നല്‍കുമെങ്കില്‍ അവരും നാടും രക്ഷപ്പെട്ടേക്കും.

Film

ബോക്സ് ഓഫീസിൽ ‘കളങ്കാവൽ’ തരംഗം; അതിവേഗം 100 കോടി ക്ലബ്ബിലേക്ക്

ഡിസംബർ 5-ന് തിയേറ്ററുകളിലെത്തിയ അന്വേഷണാത്മക ക്രൈം ത്രില്ലർ വെറും 11 ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 75.50 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി 2025-ലെ മികച്ച ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി.

Published

on

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ ബോക്സ് ഓഫീസിൽ തരംഗം തീർക്കുന്നു. ഡിസംബർ 5-ന് തിയേറ്ററുകളിലെത്തിയ അന്വേഷണാത്മക ക്രൈം ത്രില്ലർ വെറും 11 ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 75.50 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി 2025-ലെ മികച്ച ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി. ഈ വാരാന്ത്യത്തോടെ ചിത്രം 100 കോടി പിന്നിടുമെന്നാണ് കരുതുന്നത്.

റിലീസ് ദിനത്തിൽ 4.75 കോടി രൂപ നേടി മികച്ച തുടക്കം കുറിച്ച ചിത്രം, ആദ്യ ആഴ്ചയിൽ തന്നെ 62.50 കോടി രൂപ സ്വന്തമാക്കിയിരുന്നു. വിദേശ വിപണിയിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ, ചിത്രത്തിന് ലഭിക്കുന്ന അഭൂതപൂർവ്വമായ സ്വീകാര്യതയാണ് ഈ കുതിപ്പിന് കാരണം. പലപ്പോഴും കേരളത്തിലെ കളക്ഷനേക്കാൾ മികച്ച പ്രകടനമാണ് വിദേശ സെന്ററുകളിൽ ചിത്രം കാഴ്ചവെക്കുന്നത്. കേരളത്തിൽ ഇതിനകം 32.5 കോടിയാണ് കളക്ഷൻ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രതിനായക ഛായയുള്ള മമ്മൂട്ടിയുടെ കഥാപാത്രവും വിനായകൻ അവതരിപ്പിക്കുന്ന പോലീസ് വേഷവും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രജിഷ വിജയൻ, ഗായത്രി അരുൺ എന്നിവരുടെ പ്രകടനങ്ങളും സാങ്കേതിക തികവും ചിത്രത്തിന് മാറ്റുകൂട്ടുന്നു. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Continue Reading

Film

ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറും ഭാര്യയും കൊല്ലപ്പെട്ടു; മകന്‍ അറസ്റ്റില്‍

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറിനെയും ഭാര്യ മിഷേല്‍ സിംഗര്‍ റൈനറിനെയും ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Published

on

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറിനെയും ഭാര്യ മിഷേല്‍ സിംഗര്‍ റൈനറിനെയും ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു. മകന്‍ നിക്ക് റൈനറെ (32) ലോസ് ഏഞ്ചല്‍സ് പോലീസ് അറസ്റ്റ് ചെയ്തു. ബ്രെന്റ്വുഡിലാണ് ഇരുവരും താമസിച്ചിരുന്നത്.

ഇവരുടെ മകള്‍ റോമിയാണ് മാതാപിതാക്കളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ ശരീരത്തില്‍ പലതവണ കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് പ്രതികരിച്ചു.

എന്നാല്‍ പ്രതി നേരത്തേ ലഹരിക്കടിമപ്പെട്ടിരുന്നതായാണ് വിവരം.

‘വെന്‍ ഹാരി മെറ്റ് സാലി’, ‘ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ്’, ‘സ്റ്റാന്‍ഡ് ബൈ മീ’, ‘മിസറി’, ‘എ ഫ്യൂ ഗുഡ് മെന്‍’ എന്നീ സിനിമകളാണ് റോബ് റൈനറെ പ്രശസ്തിയിലേക്ക് എത്തിച്ചത്. റോബ് റൈനര്‍ പ്രശസ്ത ഹാസ്യതാരം കാള്‍ റൈനറുടെ മകനാണ്. 1960-കളിലാണ് കരിയര്‍ ആരംഭിച്ചത്. ‘ഓള്‍ ഇന്‍ ദി ഫാമിലി’ എന്ന ടിവി സിറ്റ്‌കോമില്‍ ‘മീറ്റ്‌ഹെഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്.

1989ല്‍ നടിയും ഫോട്ടോഗ്രാഫറും നിര്‍മ്മാതാവുമായിരുന്ന മിഷേലിനെ വിവാഹം കഴിക്കുകയായിരുന്നു.

Continue Reading

Film

36 വർഷങ്ങൾക്ക് ശേഷം മണിരത്നത്തിന്റെ ‘ഗീതാഞ്ജലി’ വീണ്ടും തിയറ്ററുകളിലേക്ക്

ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദ് സ്വന്തമാക്കി.

Published

on

ചെന്നൈ: മണിരത്നം സംവിധാനം ചെയ്ത് നാഗാർജുന അക്കിനേനിയെയും ഗിരിജ ഷെട്ടാറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 1989ൽ പുറത്തിറങ്ങിയ ക്ലാസിക് റൊമാന്റിക് ചിത്രം ‘ഗീതാഞ്ജലി’ 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലെത്തുന്നു. ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദ് സ്വന്തമാക്കി.

‘എനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ഗീതാഞ്ജലി. അതിനാൽ തന്നെ ഈ ചിത്രത്തിന്റെ റീ-റിലീസ് അവകാശം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. പ്രേക്ഷകർ ഈ മനോഹരമായ ചിത്രം വീണ്ടും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ ശിവപ്രസാദ് പറഞ്ഞു. ചിത്രം 4K റസ്റ്റോർഡ് പതിപ്പിലാണ് വീണ്ടും പ്രദർശനത്തിനെത്തുന്നത്.

തെലുങ്കിൽ മണിരത്നം സംവിധാനം ചെയ്ത ഒരേയൊരു ചിത്രമാണ് ഗീതാഞ്ജലി. നാഗാർജുനയുമായി മണിരത്നം ഒന്നിച്ച ഏക ചിത്രമെന്ന പ്രത്യേകതയും ഇതിന് ഉണ്ട്. ഭാഗ്യലക്ഷ്മി എന്റർപ്രൈസസ് ബാനറിൽ സി. പദ്മജയും ചിറ്റമൂരു പ്രവീൺ കുമാർ റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമിച്ചത്.

മരണാസന്നരായ രണ്ട് യുവാക്കളുടെ ഹൃദയസ്പർശിയായ പ്രണയകഥയാണ് ചിത്രം പറയുന്നത്. കാൻസർ ബാധിതനായ പ്രകാശ് (നാഗാർജുന) എന്ന യുവാവും ഹൃദ്രോഗിയായ ഗീതാഞ്ജലി (ഗിരിജ ഷെട്ടാർ) എന്ന പെൺകുട്ടിയും ഊട്ടിയിൽ വെച്ച് കണ്ടുമുട്ടുന്നതോടെയാണ് കഥ മുന്നേറുന്നത്. മരണം അടുത്തുണ്ടെന്ന ബോധ്യത്തിനിടയിലും ജീവിതത്തെ സ്നേഹിക്കാനും ആഘോഷിക്കാനും അവർ തീരുമാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഇളയരാജയുടെ സംഗീതം ചിത്രത്തിന് വേറിട്ട തിളക്കം നൽകി. ‘ഓ പ്രിയാ പ്രിയാ’, ‘ജല്ലന്ത കവിന്ത’ തുടങ്ങിയ ഗാനങ്ങൾ ഇന്നും വലിയ ആരാധകപിന്തുണ നേടുന്നവയാണ്. നാഗാർജുന, ഗിരിജ ഷെട്ടാർ, വിജയകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം, ആക്ഷൻ ഹീറോ ഇമേജിൽ നിന്നു മാറി നാഗാർജുനയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

ചിത്രം മലയാളത്തിലും മൊഴിമാറ്റം ചെയ്ത് പുറത്തിറങ്ങിയിരുന്നു. ഗീതാഞ്ജലി റിലീസ് ചെയ്ത അതേ വർഷം പുറത്തിറങ്ങിയ നാഗാർജുനയുടെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രം ‘ശിവ’ ഏതാനും ആഴ്ചകൾക്ക് മുൻപ് വിജയകരമായ റീ-റിലീസ് നടത്തിയിരുന്നു.

Continue Reading

Trending