Video Stories
മുത്തലാക്കിനെ ജയിലിടുമ്പോള്‍ തടവ് ചാടുന്ന സ്ത്രീ സുരക്ഷ
ലുഖ്മാന് മമ്പാട്
സ്ത്രീയുടെ സംരക്ഷണമോ കുടുംബത്തിന്റെ ഭദ്രതയോ ഒന്നും പരിഗണിക്കാത്ത രാജ്യസഭയില്‍ വേവാത്ത പരിപ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കിയത്. മുത്തലാഖ് മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാക്കുമ്പോള്‍ ജയിലില്‍ കഴിയുന്ന നിരപരാധികളായ അനേകം മുസ്ലിം പുരുഷന്മാരുടെ വഴിയെ ഇനിയുമെത്രപേര്‍ എന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ ഡിസംബറില്‍ ലോക്സഭയില്‍ അവതരിപ്പിച്ച മുസ്ലിം വനിതാ വിവാഹ സംരക്ഷണാവകാശ ബില്‍ പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി ഒരൊറ്റ ദിവസം കൊണ്ടാണ് കേന്ദ്രം പാസാക്കിയത്. എന്നാല്‍ ഒരു പരാതിയുടെ പേരില്‍ ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ തള്ളുന്നത് ഒഴിവാക്കണം എന്നതുള്‍പ്പെടെയുള്ള പ്രതിപക്ഷ ആവശ്യത്തില്‍ കരുങ്ങി രാജ്യസഭയില്‍ ബില്ല് പാസ്സാക്കാനായില്ല. അന്ന് രാജ്യസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ ഭാഗികമായി ഉള്‍ക്കൊള്ളിച്ചതാണ് മുത്തലാഖ് ഓര്‍ഡിനന്‍സ്. ജാമ്യം കിട്ടാത്ത ക്രിമിനല്‍ കുറ്റമാണെങ്കിലും ഭാര്യയുടെ വാദം കേട്ട ശേഷം മജിസ്ട്രേറ്റിന് ജാമ്യം നല്‍കാം, ഭാര്യയും ഭര്‍ത്താവും പരസ്പരം പൊരുത്തപ്പെട്ട് മുന്നോട്ടു പോകാന്‍ തീരുമാനിച്ചാല്‍ കേസ് അവസാനിപ്പിക്കാം, മുത്തലാഖിന് വിധേയമായ സ്ത്രീയോ രക്തബന്ധത്തിലുള്ളവരോ പരാതിപ്പെട്ടാല്‍ കേസെടുക്കാം എന്നീ വ്യവസ്ഥകള്‍ ലോക്സഭയില്‍ പാസാക്കിയ ബില്ലില്‍ ഉള്‍കൊള്ളിച്ചെങ്കിലും വിവാഹ മോചിതയായ സ്ത്രീക്കും മക്കള്‍ക്കും ജീവനാംശത്തിന് മജിസ്ട്രേറ്റിനെ സമീപിക്കാമെന്ന ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ നിര്‍ദേശം നിലനിര്‍ത്തിയിട്ടുമുണ്ട്. മുത്തലാഖ് പരാതിയോടെ തന്നെ (വിചാരണക്ക് ശേഷമല്ല) കക്ഷി ജാമ്യമില്ലാ വകുപ്പില്‍ ജയിലിലാവുന്നതോടെ കുടുംബത്തിന്റെ സംരക്ഷണം തന്നെ അവതാളത്തിലാകുമെന്നതാണ് ബില്ലിലെയും പ്രധാന ന്യൂനത. വിവാഹ മോചിതക്ക് ഇദ്ദാ കാലത്തിന് ശേഷം ഭര്‍ത്താവ് ആയിരുന്നയാള് ചെലവിന് നല്‍കേണ്ടതില്ലെന്ന ഇസ്ലാമിക ശരീഅത്തിന് നിരക്കാത്ത നിയമ തിട്ടൂരമാവട്ടെ വ്യക്തി നിയമത്തിനു നേര്‍ക്കുള്ള നേരത്തെ തന്നെയുള്ള കടന്നുകയറ്റത്തിന്റെ തുടര്‍ച്ചയുമാണ്.
എന്തുകൊണ്ട് ഹിന്ദു മാര്യേജ് ആക്ട് പോലെ നിയമ നിര്‍മ്മാണം നടത്തി മുസ്ലിം വിവാഹവും വിവാഹമോചനവും നിയന്ത്രിച്ചുകൂടാ എന്ന ചോദ്യം ഉയര്‍ത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇസ്ലാമില്‍ സ്ത്രീകള്‍ സ്വാതന്ത്ര്യം ലഭിക്കാതെ വീര്‍പ്പുമുട്ടിക്കഴിയുകയാണെന്നും അവരെ മോചിപ്പിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നുമാണ് വിമര്‍ശം. മുസ്ലിം പുരുഷന് ഇഷ്ടംപോലെ കെട്ടുന്നു; ഒഴിവാക്കുന്നു. സ്ത്രീകളാവട്ടെ മുത്തലാഖിന്റെ ഇരകളായി കണ്ണീരിലും ദുരിതത്തിലുമാണ്. ഇസ്ലാമിക ശരീഅത്ത് പൊളിച്ചെഴുതുകയോ ഒരു കോമണ്‍ സിവില്‍കോഡ് നടപ്പാക്കി മുസ്ലിം സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയോ ചെയ്യണമെന്ന ചര്‍ച്ചക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാര്‍ലമെന്റിലും കോടതികളിലും ഇതുസംബന്ധിച്ചുണ്ടായ ചര്‍ച്ചകളും വാദങ്ങളും തീര്‍പ്പുകളും 2017 ആഗസ്റ്റ് 22നു സുപ്രീംകോടതി മുത്തലാഖിന്റെ നിയമ സാധുതയെ കുറിച്ച് നടത്തിയ വിധിയുടെ ചുവടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതോടെ നിയമ നിര്‍മ്മാണ പ്രക്രിയ പുതിയ ദിശയിലേക്ക് നീങ്ങിയിരിക്കുന്നു.
ഇസ്ലാമികമായി വിവാഹം ചെയ്തവരുടെ കുടുംബ ജീവിതം മറ്റുള്ളവരേക്കാള്‍ ഒട്ടും മോശമല്ലെന്നും വിവാഹ മോചനം താരതമ്യേന കുറവാണെന്നുമാണ് പുറത്തുവന്ന പഠനങ്ങളെല്ലാം അടിവരയിടുന്നത്. മുത്തലാഖിന് ഇരയായ മുസ്ലിം സ്ത്രീകള്‍ സുപ്രീം കോടതിയിലെത്തി കേസ് നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ അവരെ സഹായിച്ചുവെന്നുമാണ് തെറ്റിദ്ധാരണ പരത്തുന്നത്. ഗൂഢതാല്‍പര്യത്തോടെ സുപ്രീംകോടതി അസാധാരണ നടപടിക്രമത്തിലൂടെ കേന്ദ്രത്തിലെ കാറ്റിനനുസരിച്ച് ചലിക്കുകയായിരുന്നു എന്ന നിരീക്ഷണത്തിലും കഴമ്പുണ്ട്. 1956ലെ ഹിന്ദു പിന്തുടര്ച്ചാവകാശ നിയമവുമായി ബന്ധപ്പെട്ട കേസ് 2015 ഒക്ടോബര്‍ 16ന് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അനില്‍ ദവേ, എ.കെ ഗോയല്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന അനീതികളെ കുറിച്ചു പരാമര്‍ശിച്ചത്. വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലുള്ള മുസ്ലിം വ്യക്തിനിയമത്തെ ഒന്നാകെ അന്നവര്‍ ചോദ്യംചെയ്തു. മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല തുടങ്ങിയ നടപടികള്‍ സ്ത്രീകളുടെ അഭിമാനത്തെ ഹനിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ കോടതി തന്നെ സ്വമേധയാ പൊതുതാല്പര്യ ഹര്‍ജിയായി വിഷയം കുത്തിപ്പൊക്കുകയുമായിരുന്നു.
ഇതോടൊപ്പം, വിവാഹമോചനത്തിന്റെ കാര്യത്തില്‍ മുസ്ലിം സ്ത്രീകള്‍ വിവേചനം നേരിടുണ്ടോയെന്നു പരിശോധിക്കാന്‍ ഒരു ബെഞ്ച് സ്ഥാപിക്കണമെന്നും ഈ രണ്ടംഗ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതോടെയാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിധി പുറപ്പെടുവിച്ച സുപ്രീം കോടതിയിലെ ബെഞ്ച് രൂപപ്പെട്ടത്. പിന്നീട് അതിനു ബലം ലഭിക്കാന്‍ 18 കോടി മുസ്ലിംകളില് നിന്ന് അഞ്ചു വനിതകളെ തെരഞ്ഞുപിടിച്ച് വാര്‍ട്സ്ആപ്പിലൂടെയും മറ്റും പരാതി സംഘടിപ്പിച്ച് കക്ഷി ചേര്‍ക്കുകയായിരുന്നു. ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ വിഷയം പരമാവധി പൊലിപ്പിച്ചെടുക്കാന്‍ കേന്ദ്രവും സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ശ്രമിച്ചു. എന്നിട്ടും ചീഫ് ജസ്റ്റിസുള്‍പ്പെടെ അഞ്ചില്‍ രണ്ടു പേരും വൈകാരികതക്ക് കീഴടങ്ങാതെ നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ വൈവിധ്യങ്ങളെ ഉള്‍കൊള്ളാനുള്ള ശക്തി ഒരിക്കല്‍കൂടി വ്യക്തമായി. അതേസമയം, ഇസ്ലാമിക വിവാഹത്തില്‍ സ്ത്രീകള്‍ ലിംഗവിവേചനം അനുഭവിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ നിയുക്തമായ അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചപ്പോള്‍ അക്കാര്യത്തെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചില്ലെന്നതാണ് കൗതുകകരം.
നേരത്തെയും ഇത്തരം മുന്‍വിധികള്‍ വിവിധ കോടതികളില്‍നിന്ന് എത്രയോ തവണ ഉണ്ടായിട്ടുണ്ട്. 2002ലെ ശമീം ആറ കേസില്‍, തലാഖിനു മതിയായ കാരണം വേണമെന്നും മൊഴി ചൊല്ലുന്നതിനു മുമ്പായി ഭാര്യക്കും ഭര്ത്താവിനുമിടയില് അനുരഞ്ജന ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്നു വന്ന മസ്റൂര്‍ അഹ്്മദ് കേസില്‍ ജസ്റ്റിസ് അഹ്്മദ് ദറാസ് മേല്‍ കേസിലെ വിധിന്യായം തന്നെയാണ് അവലംബിച്ചത്. കേവലം മൊഴിചൊല്ലല്‍ മാത്രം പോരെന്നും അനുരഞ്ജനശ്രമങ്ങള്‍ നടന്നതിനു മതിയായ കാരണം ബോധിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2016ല്‍ കേരള ഹൈക്കോടതിക്കു മുമ്പാകെ വന്ന നസീര്‍ ശമീമാ കേസിലും ശമീം ആറ കേസിലെ വിധി ഉദ്ധരിച്ച് കോടതി മുത്തലാഖിനെ നിരാകരിച്ചിരുന്നു. അതിന്റെയൊക്കെ ക്രോഡീകരണമായി പുതിയ വിധിയെയും കാണാമെന്നുമാത്രം.
വിശ്വാസത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം സംരക്ഷിക്കപ്പെടാനുള്ള ഉപാധിയായാണ് ഇസ്ലാമില്‍ വിവാഹത്തെ കണക്കാക്കുന്നത്. സദാചാര നിഷ്ഠ, ധര്‍മബോധം, ലൈംഗിക അച്ചടക്കം, ഭദ്രമായ കുടുംബ സംവിധാനം തുടങ്ങിവയൊക്കെ അതിന്റെ ലക്ഷ്യങ്ങളാണ്. വിവാഹം തീരുമാനിക്കുന്നതില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശമുണ്ട്. അഭിപ്രായ രൂപീകരണത്തിനുള്ള പ്രായവും പക്വതയുമുള്ള സ്ത്രീയുടെ സമ്മതത്തോടുകൂടിയാണ് വിവാഹം നടത്തേണ്ടത്. രക്ഷിതാവിന് അവളുടെ ഇംഗിതം അറിയാനുള്ള ബാധ്യതയുണ്ട്. വളരെ ലളിതമായ ചടങ്ങില്‍ രക്ഷിതാവ് രണ്ടു സാക്ഷികള്‍ മുഖേന സ്ത്രീക്ക് വിവാഹ മൂല്യം ഉറപ്പാക്കി ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ പുരുഷന് സ്ത്രീയെ ഏല്‍പ്പിച്ചുകൊടുക്കുന്ന ചടങ്ങാണ് ഇസ്ലാമിലെ വിവാഹം. ‘ഏല്‍പ്പിച്ചു’ എന്ന് രക്ഷിതാവും ‘സ്വീകരിച്ചു’ എന്നു പുരുഷനും പറയുന്നതോടെ ഒന്നാവുന്ന ഇണകളെ പരസ്പരം ഒരേമനസ്സോടെ മുന്നോട്ടുനയിക്കുമെന്ന് സ്രഷ്ടാവിന്റെ വാഗ്ദാനമാണ്.
തോന്നുംപോലെ മൊഴിചൊല്ലുകയും വേറെ കെട്ടുകയും ചെയ്യുന്നതാണ് ഇസ്ലാമിക വൈവാഹിക കുടുംബ വ്യവസ്ഥയെന്ന് തെറ്റിദ്ധരിപ്പിക്കുന്നവര്‍ സ്ത്രീയുടെ സുരക്ഷക്ക് നല്കിയ പ്രാധാന്യം ബോധപൂര്‍വം വിസ്മരിക്കുകയാണ്. തലാഖ് അഥവാ മൊഴി ചൊല്ലുന്നത് ഇസ്ലാമില്‍ അനുവദിക്കപ്പെട്ടതില്‍ ഏറ്റവും വെറുപ്പുള്ള കാര്യമാണ്. ആര്‍ത്തവ സമയത്ത് അവള് ആവശ്യപ്പെടാതെയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശുദ്ധിയില്‍ ഗര്‍ഭധാരണം വ്യക്തമാവുംമുമ്പും ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ അവളുടെ ഊഴ ദിവസം അനുവദിക്കാതെയും മൊഴിചൊല്ലല്‍ നിഷിദ്ധമാണെന്നാണ് ഇസ്ലാമിക കര്‍മ്മ ശാസ്ത്രം പറയുന്നത്. മൂന്നു മൊഴികള്‍ (മുത്തലാഖ്) ചൊല്ലിയാല്‍ പിന്നെ വീണ്ടും ഭാര്യയായി തിരിച്ചെടുക്കാന്‍ ഇദ്ദക്ക് (മൂന്നു മാസം) ശേഷം വേറൊരാള് വിവാഹം കഴിക്കുകയും സ്വന്തം ഇഷ്ടപ്രകാരം മൊഴി ചൊല്ലുകയും ഇദ്ദക്ക് ശേഷം വിവാഹം ചെയ്യുകയും വേണമെന്നതാണ് കര്‍ശന നിബന്ധന. ദേഷ്യത്തിലോ എടുത്തുചാട്ടത്തിലോ അറിയാതെ പോലും വന്നുഭവിക്കാന്‍ പാടില്ലാത്ത ഒന്നാണ് മൊഴി ചൊല്ലല്‍ എന്നതാണ് ഇതിന്റെ സാരം. അനിവാര്യ ഘട്ടങ്ങളില്‍ മൊഴി ചൊല്ലാമെങ്കിലും ഇതിനെകുറിച്ച് ദൈവത്തിന്റെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതാണ് അതിലേറെ വലിയ ഉള്‍സാരം. ഒന്നിച്ചു മൂന്ന് തലാഖും ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമോ വെവ്വേറെ മൂന്നെണ്ണം ചൊല്ലുന്നതാണോ മുത്തലാഖ് എന്നതില്‍ ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ ഏകാഭിപ്രായമില്ല.
ഭാര്യക്ക് ഭര്‍ത്താവിനെയും മൊഴി (ഫസ്ഖ്) ചൊല്ലാമെന്നത് അവളുടെ വ്യക്തിത്വത്തെ എത്രമാത്രം ഇസ്ലാം അംഗീകരിക്കുന്നുവെന്നതിന്റെ സാക്ഷ്യമാണ്. വിവാഹ സമയത്തെ ഉടമ്പടി പാലിക്കാതിരിക്കുക, ലൈംഗിക ശേഷി നഷ്ടപ്പെടുക, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവയും സംരക്ഷണവും നല്‍കാതിരിക്കുക, വിവാഹ മൂല്യമായ മഹറ് നല്‍കാനാവാത്തവനാണെന്ന് ആദ്യ ലൈംഗിക ബന്ധത്തിന് മുമ്പ് ബോധ്യപ്പെടുക തുടങ്ങിയ കാരണങ്ങളുണ്ടെങ്കില്‍ ഖാസിയുടെ അടുത്ത് കാര്യങ്ങള്‍ ബോധിപ്പിച്ച് അദ്ദേഹം വഴി മൊഴിചൊല്ലാവുന്നതാണ്. അതോടെ അവളുടെ സംരക്ഷണ ചുമതല നിര്‍വചിക്കപ്പെടാനാണ് ഖാസിയുമായി ഫസ്ഖ് ബന്ധിപ്പിച്ചത്.
ബാല്യത്തില്‍ പിതാവും സഹോദരങ്ങളും ഭാര്യയാവുമ്പോള്‍ ഭര്‍ത്താവും പിന്നെ മക്കളുമാണ് പെണ്ണിനെ സംരക്ഷിക്കേണ്ടത്. ഇവരാരുമില്ലെങ്കില്‍ സ്റ്റേറ്റിനാണ് ഉത്തരവാദിത്വം. ആരും നോക്കാനില്ലാത്തവരുടെ സംരക്ഷണത്തിന്, സാമ്പത്തികമായി ശേഷിയുള്ളവര്‍ക്കും ബാധ്യതയുണ്ട്. പിതാവോ സഹോദരനോ ഭര്‍ത്താവോ മകനോ ഖാസിയോ എല്ലാ ചെലവുകളും വഹിച്ച് നോക്കല്‍ ബാധ്യതപ്പെട്ടിട്ടും കുടുംബ സ്വത്ത് ഓഹരിവെക്കുമ്പോള്‍ പുരുഷന്റെ പാതി അവള്‍ക്ക് നല്‍കിയിരിക്കണമെന്നാണ് കല്പന. ആണിന് ലഭിക്കുന്നതിന്റെ പാതിയില്‍ കുറയാതെ നല്‍കിയിരിക്കണം എന്ന് പറയുന്ന ഇസ്ലാം അവളുടെ സംരക്ഷണം അപ്പാടെ പുരുഷ കേന്ദ്രീകൃതമായി ഏല്‍പ്പിക്കുന്നു. ഒരു പിതാവിന്റെ എല്ലാ ആണ് മക്കളും ചേര്‍ന്ന് പെണ്‍കുട്ടിക്ക് എല്ലാ സ്വത്തും നല്‍കുന്നതിന് യോജിച്ച് തീരുമാനിച്ചാല്‍ ഇസ്ലാം എതിരല്ല. ഭാര്യയുടെ സ്വത്തില്‍നിന്ന് അവളുടെ സമ്മതമില്ലാതെ ഭര്‍ത്താവിന് എടുത്തുപയോഗിക്കാന്‍ പാടില്ല. എന്നാല്‍, ഭാര്യക്ക് അവന് കഴിക്കുന്നതില്‍ വിവേചനമില്ലാത്ത ഭക്ഷണം, വര്‍ഷത്തില്‍ രണ്ടു ജോഡിയില്‍ കുറയാത്ത വസ്ത്രം, സുരക്ഷിതമായ താമസം എന്നിവയൊക്കെ ഒരുക്കേണ്ട ബാധ്യത ഭര്‍ത്താവിനുണ്ട്. പ്രസവിച്ച് നാലാം ദിവസം മുതല്‍ മുലപ്പാല്‍ നല്കാന് ഭര്‍ത്താവിനോട് പണം ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നുവരെ ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ പറയുന്നുണ്ട്. ദൈവ മാര്‍ഗത്തില്‍ പണം ചെലവഴിക്കുന്നതിനെയും അടിമ മോചനത്തിന്റെ പ്രാധാന്യത്തെയും അതിന് ലഭിക്കുന്ന മോഹിപ്പിക്കുന്ന മഹാ പ്രതിഫലത്തെ കുറിച്ചും ശരിക്കും ബോധ്യപ്പെടുത്തിയ ശേഷം പ്രവാചകന് പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നല്കിയ ഒരു നാണയം, അടിമ മോചനത്തിന് നീ ചെവഴിച്ച ഒരു നാണയം, അഗതിക്ക് വേണ്ടി ദാനം നല്കിയ ഒരു നാണയം, ഭാര്യക്ക് വേണ്ടി നീ ചെലവഴിച്ച ഒരു നാണയം. ഇവയില്‍ ഭാര്യക്ക് വേണ്ടി നീ ചെലവഴിച്ച നാണയത്തിനാണ് കൂടുതല്‍ പ്രതിഫലമുള്ളത്’. (തുടരും)
News
‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്
ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.
മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര് ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.
മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര് കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
-
kerala22 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india21 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala22 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
kerala21 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
More23 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

