Connect with us

Video Stories

തളരുന്ന മാനസികാരോഗ്യം

Published

on

കേരളത്തില്‍ ഒന്‍പതു ശതമാനം പേരില്‍ സാധാരണ മാനസിക രോഗം ഉള്ളതായാണ് പുതിയ സര്‍വേ കണ്ടെത്തിയിരിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് 5.86 ശതമാനം മലയാളികളിലാണ് ഇത്തരം മാനസിക രോഗ ബാധ കണ്ടതെങ്കില്‍ ഇപ്പോഴതില്‍ ഏതാണ്ട് മുപ്പത് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. സാധാരണ മാനസിക പ്രശ്‌നങ്ങള്‍ (സി.എം.ഡി) എന്ന പട്ടികയിലാണ് ഇവയെ ഉള്‍പെടുത്തിയിരിക്കുന്നത്. മുതിര്‍ന്നവരില്‍ മാത്രം 12.43 ശതമാനം പേര്‍ക്ക് മാനസിക രോഗം ഉള്ളതായാണ് സര്‍വേ വെളിപ്പെടുത്തിയിരിക്കുന്നത്.

 

ദേശീയ ശരാശരി മൂന്നു ശതമാനത്തില്‍ താഴെയായിരിക്കുമ്പോഴാണിതെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന വസ്തുതയാണ്. സര്‍ക്കാരിന് അടിയന്തിരമായി ഇടപെടേണ്ടതും.കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ 45,886 കുടുംബങ്ങളിലായി 1,92,980 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. രോഗികളില്‍ തുടര്‍ ചികില്‍സ ലഭിക്കുന്നത് 55.9 ശതമാനത്തിന് മാത്രമാണ്. 18 വയസ്സിന് താഴെയുള്ളവരില്‍ 3.79 ശതമാനം പേരും മദ്യത്തിന് അടിമകളാണെന്നും പഠനം പറയുന്നു.

 

ഇടുക്കിയാണ് ഇതില്‍ മുന്നില്‍. ദാരിദ്ര്യവും അവബോധക്കുറവുമാണ് മതിയായ ചികില്‍സ കിട്ടാതിരിക്കാന്‍ കാരണമത്രെ. ജീവിത കാലം മുഴുവനും മാനസിക രോഗത്തിന് അടിമകളായവര്‍ സംസ്ഥാനത്ത് 0.77 ശതമാനമാണ്. ഭ്രാന്ത് (സ്‌കീസോഫ്രീനിയ) 0.29 ശതമാനം പേര്‍ക്കും സംശയ രോഗം 0.37 ശതമാനം പേര്‍ക്കും ഉണ്ട്. മറവി രോഗവും അനുബന്ധ രോഗങ്ങളും അറുപത് കഴിഞ്ഞവരില്‍ 10.48 ശതമാനമാണ്. ആരോഗ്യ വകുപ്പിനു കീഴിലെ വര്‍ക്കര്‍മാരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി പഠനത്തിന് നേതൃത്വം നല്‍കി. പഠനത്തിലെ പരിമിതികള്‍ പരിഗണിക്കുമ്പോള്‍ വിവരങ്ങള്‍ യഥാര്‍ഥത്തിലുള്ളതിനേക്കാള്‍ കുറവായിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

 
ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യമാണ് ഒരു വ്യക്തിയുടെ ആരോഗ്യമെന്നതുകൊണ്ട് വിവക്ഷിക്കുന്നത്. പല കാരണങ്ങളാല്‍ രോഗത്തിനടിപ്പെടുന്നവര്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും തിരസ്‌കരിക്കപ്പെടുന്നു. 1993 ലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സംസ്ഥാനം മാനസികാരോഗ്യ അതോറിറ്റിക്ക് രൂപം നല്‍കിയത്. 2012ല്‍ കേരളം മാനസികാരോഗ്യം സംബന്ധിച്ച നിയമങ്ങള്‍ ഉണ്ടാക്കി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 2013ല്‍ മാനസികാരോഗ്യ നയത്തിനും രൂപം നല്‍കി. കേവലം ചികില്‍സ മാത്രമല്ല മാനസികാരോഗ്യ പരിപാലനം എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്ന് നയത്തില്‍ എഴുതിവെച്ചിട്ടുണ്ട്. ഇതൊക്കെയായിട്ടും ഈ മേഖലയില്‍ പിറകോട്ടുപോകുകയാണെന്നാണ് മേല്‍വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നത്.

 
തകരുന്ന മനസ്സുകളുടെ പ്രതിഫലനമാണ് കുറ്റകൃത്യം സംബന്ധിച്ച കണക്ക്. കേരളത്തില്‍ മദ്യപാനവും ആത്മഹത്യാനിരക്കും കുറ്റകൃത്യങ്ങളും താരതമ്യേന വര്‍ധിച്ചതാണെന്ന് വിവിധ റിപ്പോര്‍ട്ടുകളും പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലും അധികമാണ്. 2014ല്‍ കേരളത്തില്‍ ലക്ഷത്തിന് 24.9 ഉം ഇന്ത്യയില്‍ പത്തും . 1991ല്‍ ഇത് 28.9 ആയിരുന്നുവെന്നത് ആശ്വസിക്കാവുന്നതാണെങ്കിലും. മലപ്പുറമാണ് രാജ്യത്തുതന്നെ ഏറ്റവും കുറവ് ആത്മഹത്യയുള്ള ജില്ല (ലക്ഷത്തിന് 8.3) എന്നത് ചില സൂചകങ്ങള്‍ നല്‍കുന്നു.

 

2015ലെ ദേശീയ കുറ്റാന്വേഷണ ബ്യൂറോ (എന്‍.സി.ആര്‍.ബി) യുടെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യം നടന്ന ജില്ല കൊല്ലമാണ്. 13257 കുറ്റകൃത്യമാണ് ഈ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത മഹാനഗരങ്ങളെപോലും കവച്ചുവെക്കുകയായിരുന്നു കൊല്ലം.ഉയര്‍ന്ന വിദ്യാഭ്യാസ-ജീവിത നിലവാരവും ആരോഗ്യ ക്ഷേമ രംഗത്തെ നേട്ടങ്ങളുമൊന്നും കേരളീയരുടെ മാനസികാരോഗ്യനിലയെ അനുകൂലമായി സ്വാധീനിച്ചിട്ടില്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

 

പണം സമ്പാദിക്കുകയും ചെലവഴിക്കുകയും ചെയ്യുമ്പോഴും മലയാളി മനസ്സ് തീക്കനലിലാണെന്നാണ് മേല്‍പഠനഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. യൂറോപ്പിന് തക്ക ജീവിത നിലവാരം കൈവരിച്ചപ്പോള്‍ തന്നെ മാനസികോല്ലാസപരമായ കാര്യങ്ങള്‍ക്ക് നാം വേണ്ടത്ര സമയം കണ്ടെത്തുന്നില്ല എന്നത് പലരും ചൂണ്ടിക്കാട്ടാറുണ്ട്. ഒരു വിനോദ സഞ്ചാരം വഴി കിട്ടുന്ന ഉല്ലാസത്തേക്കാള്‍ മലയാളി പെട്ടെന്ന് ചെല്ലുക മാനസിക രോഗ വിദഗ്ധരുടെ അടുത്തേക്കാണ്.

 

സംസ്ഥാന തലത്തില്‍ ഉയര്‍ന്ന റാങ്ക് നേടുന്ന കുട്ടികളില്‍ പലരും ദേശീയ തലത്തില്‍ പല മല്‍സര പരീക്ഷകളിലും പിന്നിലെത്തുകയോ പരാജയപ്പെടുകയോ ചെയ്യുന്നതിന്റെ കാരണവും മറ്റൊന്നല്ല. ലൈംഗികമായ അറിവ് മുമ്പുമുതല്‍ തന്നെ മതപാഠശാലകളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമൊക്കെ നമുക്ക് ലഭിച്ചിരുന്നതാണ്. എന്നാലിന്ന് രക്ഷിതാക്കളാലും അധ്യാപകരാലും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നിരവധി വരുന്നു. കുരുന്നുകളിലുണ്ടാകുന്ന ഇത്തരം മാനസികാഘാതങ്ങള്‍ പിന്നീട് അവരുടെ വളര്‍ച്ചയെയും വ്യക്തിത്വത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇവരാണ് മദ്യം, മയക്കുമരുന്ന് പോലുള്ള വിപത്തുകളില്‍ ചെന്ന് ചാടുന്നതും രക്ഷപ്പെടാന്‍ കഴിയാത്ത വിധം കുരുക്കിലാകുന്നതും.

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും ഇവിടെ താരതമ്യേന കൂടുതലാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ നമുക്ക് ആശ്രയിക്കേണ്ടിവന്നതുമൂലമുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ പോകുന്നു. സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ വിദ്യാഭ്യാസവും ജോലിയും കാരണം അവരുടെ വിലപേശല്‍ ശേഷി വര്‍ധിച്ചപ്പോള്‍ യാഥാസ്ഥിതിക കുടുംബങ്ങളില്‍ കലഹങ്ങളും അരക്ഷിതാവസ്ഥയും വര്‍ധിച്ചു. ഭിന്നിച്ചുകഴിയുന്ന മാതാപിതാക്കളുടെ മക്കളില്‍ മാനസിക-പഠനവൈകല്യങ്ങള്‍ ഇന്ന് തുലോം കൂടുതലാണ്. കുട്ടികളുമായി കൗണ്‍സലര്‍മാരുടെയും മനോരോഗ വിദഗ്ധരുടെയും പക്കലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതില്‍ കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയും കാരണമാണ്.

 

ആഗോളവത്കരണവും കൃഷിനാശവും അനുബന്ധ കാരണങ്ങള്‍. ആസ്പത്രികളുടെ എണ്ണം വര്‍ധിക്കുമ്പോഴും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം സര്‍ക്കാര്‍ മേഖലയില്‍ പോലും കൂടുന്നില്ല. ഈ വിഷയത്തില്‍ പഠനത്തിനെത്തുന്നവരും കുറവാണ്. സ്‌കൂളുകളില്‍ കൗണ്‍സലിങ് സൗകര്യം ഏര്‍പെടുത്തണമെന്ന നിര്‍ദേശത്തിന് ഇന്നും സമ്പൂര്‍ണമായ പ്രതികരണം ലഭിച്ചിട്ടില്ല. രക്ഷിതാക്കളിലും കുട്ടികളിലും അധ്യാപകരിലും ഒരേ സമയം അവബോധം സൃഷ്ടിക്കാനുള്ള നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.

 

കേരളത്തിന് ലഭിക്കുന്ന മാനസികാരോഗ്യം സംബന്ധിച്ച ഫണ്ടില്‍ പലപ്പോഴും പകുതിയോളവും ചെലവാക്കപ്പെടാതെ പോകുന്നുവെന്ന ആരോപണം നിലവിലുണ്ട്. 2005-2010ല്‍ ഇടതുമുന്നണി ഭരണകാലത്ത് കേന്ദ്രം ഇക്കാര്യത്തില്‍ അനുവദിച്ച 9.98 കോടിയില്‍ 4.07 കോടിയും ലാപ്‌സാകുകയായിരുന്നു. ഇതിനിടെയാണ് മദ്യനിരോധനത്തിന് കഴിഞ്ഞ സര്‍ക്കാറെടുത്ത ധീരോദാത്തമായ നടപടികളെ പൊളിച്ചടുക്കുന്ന നയം ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending