Connect with us

Article

ജുഡീഷ്യറിക്ക് മൂക്കുകയറിടാന്‍ ഫാസിസത്തിനാവില്ല

നേരത്തെ ജഡ്ജി നിയമനത്തിലെ കൊളീജിയം സിസ്റ്റം അവസാനിപ്പിക്കാന്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചതും കൊളീജിയം സമ്പ്രദായം നിലനിര്‍ത്തിയതും സുപ്രീം കോടതിയാണ്. എന്നാല്‍ അതേ ആവശ്യം തന്നെയാണ് ഇപ്പോഴും നിയമ മന്ത്രിയും സര്‍ക്കാറും ഉയര്‍ത്തികൊണ്ട്‌വരുന്നത്.

Published

on

അഡ്വ. കെ.എ ലത്തീഫ്

നിക്ഷ്പക്ഷവും സ്വതന്ത്രവുമായ ജുഡീഷ്യറിക്കുമുകളില്‍ സ്വാധീനം ഉറപ്പിക്കാനും അതുവഴി മഹത്തായ ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ ഇളക്കാനുമുള്ള ശ്രമം ഭയാനകമാംവിധം ശക്തിപ്രാപിക്കുന്നു എന്നതിന്റെ അവസാനത്തെ ഉദാഹരണങ്ങളാണ് സുപ്രീംകോടതി മുമ്പാകെ ഉള്ള ജഡ്ജി നിയമന കേസില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് രാജ്യസഭ അധ്യക്ഷനും രാജ്യത്തിന്റെ വൈസ് പ്രസിഡണ്ടുമായ ജഗദീപ് ധന്‍കറിന്റെ വിവാദമായ പ്രസംഗവും. സുപ്രീം കോടതികളിലും ഹൈക്കോടതികളിലുമുള്ള ജഡ്ജി നിയമനത്തിനുള്ള കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികൂടി ഉണ്ടാവണം എന്നാണ് കേന്ദ്രം ജഡ്ജി നിയമന കേസില്‍ സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്.

നേരത്തെ ജഡ്ജി നിയമനത്തിലെ കൊളീജിയം സിസ്റ്റം അവസാനിപ്പിക്കാന്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചതും കൊളീജിയം സമ്പ്രദായം നിലനിര്‍ത്തിയതും സുപ്രീം കോടതിയാണ്. എന്നാല്‍ അതേ ആവശ്യം തന്നെയാണ് ഇപ്പോഴും നിയമ മന്ത്രിയും സര്‍ക്കാറും ഉയര്‍ത്തികൊണ്ട്‌വരുന്നത്. ഈ പശ്ചാത്തലത്തില്‍നിന്ന് വേണം ഉപരാഷ്ട്രപതിയുടെ രാജസ്ഥാന്‍ വിധാന്‍സഭയില്‍ നടന്ന 83 ാമത് അഖിലേന്ത്യ പ്രിസൈഡിങ് ഓഫീസര്‍മാരുടെ സമ്മേളനത്തിലെ പ്രസംഗം വിശകലനം ചെയ്യേണ്ടത്. ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലിമെന്റാണ് പരമാധികാര സഭയെന്നും പാര്‍ലിമെന്റ് പാസാക്കുന്ന നിയമങ്ങളെ അസാധുവാക്കുന്ന സുപ്രീംകോടതി നടപടി ജനങ്ങളുടെ പരമാധികാര സഭയായ പാര്‍ലിമെന്റിനെ ശോഷിപ്പിക്കുന്ന നടപടിയാണ് എന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്.

ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യസഭ അധ്യക്ഷനായി ചുമതല ഏറ്റ ശേഷം നടത്തിയ പ്രസംഗത്തിലും സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലെയും ന്യായാധിപന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2015ല്‍ പാര്‍ലമെന്റ് പാസാക്കിയ ചമശേീിമഹ ഖൗറശരശമഹ അുുീശിാേലി േ(ഖചഅഇ) അര േറദ്ദാക്കിയ സുപ്രീം കോടതി വിധിയെ അതിരൂക്ഷമായി വിമര്‍ശിക്കുകയും പ്രസ്തുത വിധി ജനഹിതത്തിന് എതിരായിരുന്നു എന്നുവരെ പറയുകയുണ്ടായി. രാജസ്ഥാന്‍ നിയമസഭഹാളില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഏത് വിധത്തിലുള്ള ഭേദഗതിയും വരുത്താന്‍ പാര്‍ലിമെന്റിന് അധികാരമുണ്ടെന്നും ജനാധിപത്യത്തില്‍ പരമാധികാര സഭയായ പാര്‍ലിമെന്റിന്റെ അധികാരത്തിന് മുകളില്‍ കടന്ന്കയറാന്‍ ജുഡീഷ്യറിക്ക് യാതൊരു അധികാരവും ഇല്ലെന്നും അതുകൊണ്ട്തന്നെ 1973ല്‍ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ കേശവാനന്ദ ഭാരതി കേസിലെ ഭൂരിപക്ഷ വിധി തെറ്റായിരുന്നു എന്നും അത് ഇന്ത്യാ മഹാരാജ്യത്ത് തെറ്റായ കീഴ്‌വഴക്കത്തിന് ആരംഭം കുറിച്ചതായും അദ്ദേഹം പറയുകയുണ്ടായി.

എന്തുകൊണ്ടാണ് ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനുമായ വലിയ ഭരണഘടന പദവി വഹിക്കുന്ന ആള്‍ ഇത്രമാത്രം പ്രകോപിതനായി സംസാരിച്ചത്. സംഘ്പരിവാര്‍ ആശയങ്ങളുടെ പൂര്‍ത്തീകരണത്തിന് തടസ്സമാവുന്ന സ്വതന്ത്ര ജുഡീഷ്യറി രാജ്യത്ത് ഉണ്ടാവാന്‍ പാടില്ല എന്ന ബോധപൂര്‍വമായ തീരുമാനത്തിന്റ ഭാഗമായി തന്നെയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുപ്രീംകോടതിയും ഗവണ്‍മെന്റും ജഡ്ജി നിയമന രീതിയുമായി ബന്ധപ്പെട്ട് അസാധാരണമായ അസ്വാരസ്യത്തിലാണ്. ജഡ്ജിമാരുടെ നിയമന അധികാരം കവര്‍ന്നെടുക്കാന്‍ ഭരണകൂടം നടത്തിയ നീക്കമായിരുന്നു 2014ലെ നാഷനല്‍ ജുഡീഷ്യല്‍ അപ്പോയ്‌മെന്റ് കമ്മിറ്റി നിയമവും അതിന് വേണ്ടിയുള്ള 99ാമത് ഭരണഘടന ഭേദഗതി നിയമവും. പ്രസ്തുത നിയമത്തിലൂടെ നിലവിലുള്ള ജഡ്ജി നിയമന കൊളീജിയം സംവിധാനം തകര്‍ത്ത് ന്യായാധിപര്‍ക്കൊപ്പം ഭരണകൂടം തീരുമാനിക്കുന്നവരെകൂടി ഉള്‍പ്പെടുത്തി ജഡ്ജി നിയമനത്തില്‍ എക്‌സിക്യൂട്ടീവിന്റെ രംഗപ്രവേശംകൂടി സാധ്യമാക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ പ്രസ്തുത നിയമം സുപ്രീംകോടതി 2016ല്‍ ഭരണഘടനാവിരുദ്ധമായും അസാധുവുമായി പ്രഖ്യാപിക്കുകയുണ്ടായി. അവിടെ നിന്ന് ഇങ്ങോട്ട് ഭരണകൂടം സുപ്രീംകോടതിയെ വെല്ലുവിളിക്കുന്ന രൂപത്തിലാണ് പ്രതികരിച്ചത്.

സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജി നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും സുപ്രീംകോടതി കൊളീജിയം നല്‍കുന്ന ശുപാര്‍ശകള്‍ക്ക് മുകളില്‍ മാസങ്ങളോളം അടയിരിക്കുന്ന സര്‍ക്കാര്‍ പ്രവണത സുപ്രീംകോടതിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. സുപ്രീം കോടതി കൊളീജിയം അയച്ച പട്ടിക പരിഗണിക്കാതെ ഗവണ്‍മെന്റ് തിരിച്ചയക്കുകയും പ്രസ്തുത പട്ടികതന്നെ സുപ്രീം കോടതി കൊളീജിയം രണ്ടാമതും മൂന്നാമതും ഗവണ്‍മെന്റിലേക്ക് അയക്കുകയും ചെയ്താല്‍ യാതൊരു വിമുഖതയും കാണിക്കാതെ കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് ഉത്തരവിറക്കുക എന്നത് കീഴ്‌വഴക്കവും ജനാധിപത്യബോധവുമുള്ള സര്‍ക്കാരിന്റെ ബാധ്യതയുമാണ്. എന്നാല്‍ ആ കീഴ്‌വഴക്കം അടിമേല്‍മറിക്കാനും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇംഗിതത്തിന് അനുസരിച്ച് ജഡ്ജി നിയമനം മാറ്റിയെടുക്കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

രണ്ട് തവണയാണ് സുപ്രീംകോടതി കൊളീജിയം കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിയായി അഡ്വ. നാഗേന്ദ്രരാമചന്ദ്രനായിക്കിനെ നിയമിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിലേക്ക് അയച്ചത്. 2023 ജനുവരി 10ന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയം വീണ്ടും ഈ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. അതോടൊപ്പം മറ്റ് അഞ്ച് ഹൈക്കോടതികളിലെ 8 ന്യായാധിപന്മാരുടെ നിയമന ശുപാര്‍ശയും കൊളീജിയം കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. നാഗേന്ദ്ര രാമചന്ദ്രനായിക്കിനെ 2019 ഒക്‌ടോബര്‍ 3നാണ് കൊളീജിയം ആദ്യമായി ശുപാര്‍ശ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ മടക്കിയെങ്കിലും 2021 മാര്‍ച്ച് 2നും 2021 സെപ്തംബര്‍ ഒന്നിനും വീണ്ടും കൊളീജിയം ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു. 2022 നവംബറില്‍ നാഗേന്ദ്ര രാമചന്ദ്രനായിക്ക് ഉള്‍പ്പെടെയുള്ള കൊളീജിയം ശുപാര്‍ശ ചെയ്ത 19 പേരുടെ പട്ടികയാണ് കേന്ദ്രസര്‍ക്കാര്‍ മടക്കിയത്.

ലജിസ്‌ലേച്ചറും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയുമാണ് ജനാധിപത്യത്തിന്റെ മൂന്ന് തൂണുകള്‍. ഈ തൂണുകളെ താങ്ങി നിര്‍ത്തുന്ന അടിത്തറ ഭരണഘടനയാണ്. ആ അടിത്തറ ഭദ്രമായിരിക്കണം എന്ന ഭരണഘടന ശില്‍പികളുടെ ആഗ്രഹത്തിന്റെ നിര്‍വചനമാണ് കേശവാനന്ദ ഭാരതി കേസിന്റെ വിധിയിലൂടെ പുറത്ത്‌വന്നത്. കേശവാനന്ദ ഭാരതി കേസിലെ വിധിന്യായം ഭരണഘടനയെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും വിശിഷ്യാ മത-ഭാഷ-ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. വ്യക്തി എന്ന നിലയില്‍ തന്റെ കീഴിലുള്ള മഠത്തിന് അവകാശപ്പെട്ട മിച്ചഭൂമി ഭൂ പരിഷ്‌കരണ നിയമത്തെതുടര്‍ന്ന് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കി എടുക്കാന്‍ കേശവാനന്ദ ഭാരതിക്ക് സാധിച്ചില്ലെങ്കിലും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്തുന്ന ഭേദഗതികള്‍ പാര്‍ലിമെന്റിന് അസാധ്യമാണെന്ന് മേല്‍ കേസില്‍ ഭരണഘടനാബെഞ്ചിന്റെ ഭൂരിപക്ഷ വിധിയില്‍ വ്യക്തമായി പറയുകയുണ്ടായി. ജുഡീഷ്യറിയെ നിയന്ത്രിക്കാനുള്ള എക്‌സിക്യൂട്ടീവിന്റെ ശ്രമത്തിന്‌മേല്‍ വിധി ന്യായം തടസ്സമാണ് എന്ന തിരിച്ചറിവില്‍ നിന്ന് തന്നെയാണ് ഉപരാഷ്ട്രപതി പ്രകോപിതനാവുന്നത്. എത്രമാത്രം അപകടകരമായ പ്രസ്താവനയാണ് ഉപരാഷ്ട്രപതി നടത്തിയത് എന്ന് ഒരു മുഖ്യധാര മാധ്യമവും ചര്‍ച്ച ചെയ്തില്ല.
ഇന്ത്യ എന്ന വിശാലമായ രാജ്യത്ത് ജാതി-മത-വര്‍ഗ-വര്‍ണ-ഭാഷാ വൈജാത്യങ്ങള്‍ക്ക് അതീതമായി പൗരന് അവസര സമത്വവും തുല്യനീതിയും ചിന്ത-ആവിഷ്‌കാര-വിശ്വാസ-ആരാധന സ്വാതന്ത്ര്യവും സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ നീതിയും ഉറപ്പ്‌വരുത്തുക എന്നതാണ് ഭരണഘടനയുടെ കാതല്‍. മേല്‍പറഞ്ഞവയും ഭരണഘടനയുടെ ആമുഖത്തില്‍ വിശദീകരിച്ചിട്ടുള്ള ഉദ്ദേശ ലക്ഷ്യങ്ങളും തന്നെയാണ് ഭരണഘടനയുടെ അടിസ്ഥാന ഘടന. ഈ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്താന്‍ ഒരു പാര്‍ലിമെന്റിനും ഭരണകൂടത്തിനും അവകാശമില്ല. അതുകൊണ്ട് തന്നെയാണ് ഹിന്ദുത്വവാദികള്‍ ഒരിക്കലും അംഗീകരിക്കാത്ത ഭരണഘടനയിലെ പരമാധികാര (ടീ്‌ലൃലശഴി) സ്ഥിതിസമത്വ (ീെരശമഹശാെ) മതേതരത്വ (ടലരൗഹമൃ) ജനാധിപത്യ (ഉലാീരൃമര്യ) റിപ്പബ്ലിക്ക് എന്ന ഘടകം അതേപടി നിലനില്‍ക്കുന്നത്. എസ്.ആര്‍ ബൊമ്മെ കേസില്‍ മേല്‍ഘടകങ്ങള്‍ കൂടാതെ ജുഡീഷ്യല്‍ റിവ്യുവും ഭരണഘടനയുടെ അടിത്തറയാണെന്ന് അസന്നിഗ്ധമായി പറയുകയുണ്ടായി. എന്നാല്‍ ഇത്തരം വിധിന്യായങ്ങളെ മറികടന്ന് അതിര് കടക്കുന്ന പാര്‍ലിമെന്റ് ഏകാധിപത്യത്തിന് മൂക്ക്കയറിടുന്ന ‘ജൂഡീഷ്യല്‍ റിവ്യു’ എന്ന സുപ്രീംകോടതിയുടെ അധികാരം പോലും എടുത്തുമാറ്റേണ്ടതുണ്ട് എന്നതാണ് ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ കാതല്‍. അദ്ദേഹം പറയുന്നത് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലിമെന്റ് പാസാക്കുന്ന നിയമങ്ങളെ പരിശോധിക്കാനുള്ള അവകാശം ജുഡീഷ്യറിക്ക് ഇല്ല എന്നാണ് ചഖഅഇ ആക്ട്, കേശവാനന്ദഭാരതി കേസ് എന്നിവയുടെ വിധിന്യായം ഒക്കെയാണ് അദ്ദേഹം എടുത്ത് ഉദ്ധരിച്ചത്. ജനാധിപത്യമാര്‍ഗത്തില്‍ രൂപംകൊണ്ട പാര്‍ലിമെന്റ് എന്നത് എന്ത് തെമ്മാടിത്തരവും കാണിക്കാനുള്ള സ്ഥാപനമാണ് എന്ന് ധരിച്ചു വെക്കുന്നത്തന്നെ ഏറ്റവും വലിയ അപകടമാണ്. ജഡ്ജി നിയമന കേസിന്റെ വാദത്തിനിടയില്‍ കൊളീജിയം ശുപാര്‍ശ നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതില്‍ സുപ്രീംകോടതിക്കുള്ള ഉത്കണ്ഠ സര്‍ക്കാരിനെ അറിയിക്കണം എന്ന് സുപ്രീംകോടതി അറ്റോര്‍ണി ജനറലിനോട് പറഞ്ഞതിലും ഉപരാഷ്ട്രപതി ആശ്ചര്യം രേഖപ്പെടുത്തുന്നുണ്ട്. ലെജിസ്ലേച്ചറിനെ ശോഷിപ്പിക്കുന്ന പ്രവര്‍ത്തനമാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമെന്നും അതിന് കൂട്ടുനില്‍ക്കാന്‍ തനിക്കാവില്ല എന്നും പറയുന്ന അദ്ദേഹം സുപ്രീംകോടതിയെ പരിഹസിക്കുന്നുമുണ്ട്. പാര്‍ലിമെന്റാണ് പരമാധികാരി എന്ന് ധനകറിന്റെ കാഴ്ചപ്പാടിനെ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. പാര്‍ലിമെന്റ് അല്ല ഭരണഘടനയാണ് പരമാധികാരി എന്ന് അദ്ദേഹം പറഞ്ഞു. നാളെ ബി.ജെ.പി ഗവണ്‍മെന്റിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷവും പകുതിയില്‍ അധികം സംസ്ഥാനങ്ങളിലെ ഭരണവും ലഭിച്ചാല്‍ ഭരണഘടനയെ ആകെ മാറ്റിമറിക്കാന്‍ ആവുമോ. രാജ്യത്തിന്റെ മതേതര ജനാധിപത്യ-പരമാധികാര റിപ്പബ്ലിക്ക് എന്ന സങ്കല്‍പ്പം എടുത്ത് മാറ്റി രാജ്യം ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനോ അല്ലെങ്കില്‍ പാര്‍ലിമെന്റിന്റെ കാലാവധി അഞ്ച് വര്‍ഷം എന്നത് മാറ്റി പത്തോ ഇരുപതോ വര്‍ഷത്തേക്ക് നീട്ടി ആജീവനാന്ത ബി.ജെ.പി ഭരണത്തിന് കളമൊരുക്കാനേ സാധിക്കുമോ പാര്‍ലിമെന്റ് ഐകകണ്‌ഠ്യേന വിചാരിച്ചാലും അത് സാധിക്കില്ല. കാരണം അത് ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് എതിരാണ്. അത്തരം ഭരണഘടന ഭേദഗതികളെ തിരുത്താന്‍ ഇന്ത്യക്ക് മഹത്തായ ജുഡീഷ്യറി നിലവിലുണ്ട്. ആ ജുഡീഷ്യറിയെ തകര്‍ത്ത് ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ കൊളീജിയവുമായുള്ള ഏറ്റ്മുട്ടലും ഉപരാഷ്ട്രപതിയുടെ ജയ്പൂര്‍ പ്രസംഗവും.

 

Article

ഭൂതകാലത്തിന്റെ തടവുകാര്‍

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ സ്ഥലനാമമാറ്റത്തിന് പുതിയ രാഷ്ട്രീയ മാനം കൈവന്നിട്ടുണ്ട്. അത് ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നല്‍കാന്‍ വേണ്ടിയെല്ലന്നത് വ്യക്തമാണ്. ആ ദുസ്സൂചനയിലേക്കാണ് ഹരജി തള്ളിക്കൊണ്ട് കോടതി വിരല്‍ചൂണ്ടിയത്.

Published

on

ഷംസീര്‍ കേളോത്ത്

ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ സുപ്രീംകോടതിയില്‍ ഒരു ഹരജി പരിഗണനക്ക് വന്നു. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ് ആയിരുന്നു ഹരജിക്കാരന്‍. ചില്ലറക്കാരനല്ല കക്ഷി. മുസ്‌ലിംകളാദി പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിഷലിപ്തമായ പല ഹരജികള്‍ക്കും പിറകില്‍ ഇദ്ദേഹമായിരുന്നു. മതംമാറ്റം തടയല്‍, വഖഫ് നിയമം, കശ്മീര്‍ പ്രത്യേക പദവി, ദലിത് മതംമാറ്റം തുടങ്ങി നിരവധി വിഷയങ്ങളില്‍ നീതിയുടെ ഇടനാഴികളില്‍ അനീതിയുടെ ഒളിയജണ്ടകളുമായി ഇദ്ദേഹത്തെ കാണാം.

ഹരജികള്‍കൊണ്ട് മാത്രമല്ല, വിദ്വേഷ പ്രസംഗത്തിനും കുപ്രസിദ്ധനാണ്. ഈ അഭിഭാഷകന്‍ സമര്‍പ്പിച്ച പ്രധാന ഹരജിയോട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ മറുപടി ശ്രദ്ധ പതിയേണ്ട ഒന്നാണ്. ഒരുപക്ഷേ ഇന്ത്യ ഇന്ന് നേരിടുന്ന പരമപ്രധാനമായ പ്രശ്‌നത്തിലേക്ക് വെളിച്ചംവീശുന്ന പ്രതികരണമാണ് സുപ്രീംകോടതി ന്യായാധിപരില്‍ നിന്നുണ്ടായത്.

രോഗവും അതിനുള്ള ചികിത്സയുമെന്ന പോലെ ഹരജിയും പ്രതികരണവും മാറി. നൂറുകണക്കിന് പേജ് നീളുന്ന വിധിന്യായമൊന്നുമായിരുന്നില്ല അത്. ഹരജി തള്ളിക്കൊണ്ട് കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍കൊണ്ടാണത് ശ്രദ്ധേയമായത്. ആ വാക്കുകളില്‍ ഗൗരവതരവും രാജ്യനന്മയെ കാംക്ഷിക്കുന്നതുമായ ചില ആശയങ്ങളടങ്ങിയിരുന്നു. പ്രതിഷേധവും രോഷവും നിറഞ്ഞുനിന്നവയായിരുന്നു അവ. രാജ്യത്തെ ജനങ്ങള്‍ പറയാന്‍ ആഗ്രഹിച്ചതെന്തോ അത് കോടതി പറഞ്ഞു. അനുദിനം ഏറെ വഷളായികൊണ്ടിരിക്കുന്ന രോഗത്തിന് പ്രാഥമിക ചികിത്സയായി വേണമെങ്കില്‍ അതിനെ കാണാം. രോഗത്തിന് ചികിത്സ നല്‍കേണ്ട ഭരണകൂടം പ്രത്യേകിച്ച് രോഗവാഹകരായി മാറുന്ന സാഹചര്യത്തില്‍.

യഥാര്‍ത്ഥ ഇന്ത്യക്കാര്‍
ഇന്ത്യയിലെ പൊതു ഇടങ്ങള്‍ക്ക് പട്ടണങ്ങള്‍ക്ക് അധിനിവേശക്കാരുടെ നാമമാണ് നല്‍കപ്പെട്ടിരിക്കുന്നതെന്നും യഥാര്‍ത്ഥ ഇന്ത്യയെ അവ പ്രതിനിധീകരിക്കുന്നില്ലെന്നുമായിരുന്നു ഹരജിയിലെ പ്രധാന വാദം. ലോദി റോഡും ഫരീദാബാദുമൊക്കെ ക്രൂരന്മാരായ അധിനിവേശകരുടെ പേരുകളില്‍ നിന്നുണ്ടായാതാണെന്നാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. പരിവ്രാജകനായി മതഭേദമില്ലാതെ ജനങ്ങളെ സേവിച്ച ശൈഖ് ഷറഫുദ്ദീന്‍ യഹ്യാ ബിഹാരിയെ പോലുള്ള സൂഫിവര്യന്മാരെ മതപരിവര്‍ത്തന നേതാക്കളായാണ് ഹരജിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അവരുടെ മഹത്വം ഉള്‍കൊണ്ട് ജനത ആ പ്രദേശങ്ങള്‍ക്ക് നല്‍കിയ സ്ഥലനാമങ്ങളാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഹരജിക്കാരനെയും കൂട്ടരേയും വിറളിപിടിപ്പിക്കുന്നത്. അഹമദാബാദും ബീഹാര്‍ ശരീഫുമടക്കം നിരവധി സ്ഥലനാമങ്ങളുടെ വിവരങ്ങളും അവയുടെ ‘യഥാര്‍ത്ഥ’ പേരും അദ്ദേഹം ഹരജിയില്‍ നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല, ഇതേ യുക്തിയില്‍ ലിസ്റ്റില്‍ ആദ്യം ഇടം പിടിക്കേണ്ടിയിരുന്ന ഹസ്രത് നിസാമുദ്ദീനും ചിറാഗ് ദില്ലിയുമൊന്നും കാണുന്നില്ല.

ഇത്തരം സ്ഥലനാമങ്ങളൊക്കെ തിരുത്തി പുതിയ പേരുകള്‍ നല്‍കാന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാന്‍ കോടതിയോട് ഹരജിക്കാരന്‍ അഭ്യര്‍ഥിച്ചു. ഒരു കമ്മീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീഷനും വനിതാകമ്മീഷനുമൊക്കെ പോലെ പേരുമാറ്റ കമ്മീഷന്‍!. രാജ്യം സ്വതന്ത്രമായിട്ട് എഴുപത്തഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഒരു ഭരണകൂടവും ഈ സ്ഥലങ്ങളുടെ പേരുമാറ്റത്തിന് തയ്യാറാവുന്നില്ലെന്നും ഹരജിക്കാരന്‍ പരാതിപ്പെട്ടു.

സ്വതന്ത്ര ഭാരതത്തില്‍ സ്ഥല ദേശ നാമ മാറ്റം ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷേ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നീതിയുടെയും പുതുപുലരിയെ സൂചിപ്പിക്കാന്‍ വേണ്ടിയായിരുന്നു അതൊക്കെ നടപ്പാക്കിയത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്നു ഡല്‍ഹിയിലെ ക്വീന്‍സ് വേ പോലുള്ള നിരത്തുകള്‍ ജന്‍പഥ് ആയി മാറിയതിന്പിന്നില്‍ നീതിയുടെയും സമത്വത്തിന്റെയും സന്ദേശമുണ്ടായിരുന്നു. വെറുപ്പിന്റെയും അനൈക്യത്തിന്റെയും അജണ്ടയായിരുന്നില്ല ആ നീക്കങ്ങള്‍ക്ക് പിറികിലുണ്ടായിരുന്നത്.

ചരിത്ര നഗരികളായിരുന്ന അലഹബാദിന്റെയും ഫൈസാബാദിന്റെയുമടക്കം പല പട്ടണങ്ങളുടെയും പേര് മാറ്റാനും പുതിയ ‘പുരാതന’ പേര് നല്‍കാനും സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. മഹാരാഷ്ട്രയിലെ വിമത ശിവസേന-ബി.ജെ.പി സഖ്യസര്‍ക്കാര്‍ ഔറംഗാബാദിന്റെ പേര് മാറ്റിയത് ഈയിടെയാണ്. വൈസ്രോയി ഹൗസിലെ (ഇന്നത്തെ രാഷ്ട്രപതി ഭവന്‍) പൂന്തോട്ടത്തിന് ഉദ്യാനങ്ങളെ ഏറെ സ്‌നേഹിച്ച മുഗളരുടെ പേര് നല്‍കിയത് വന്‍ അപരാധമായി കണ്ടാണ് ഈയിടെ പ്രശസ്തമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റിയത്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന രാഷ്ട്രീയ സംഭവങ്ങളെ വര്‍ത്തമാനകാല രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവര്‍ ഇന്നിന്റെ കാലത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ നേരിടാന്‍ ഭയമുള്ളവരോ താല്‍പര്യമില്ലാത്തവരോ ആണ്. ചവിട്ടി നില്‍ക്കുന്ന മണ്ണില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍നിന്ന് കുതറിമാറുകയും എങ്ങോ കഴിഞ്ഞുപോയ കാലത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നവര്‍ ചരിത്ര വിരുദ്ധരും വര്‍ത്തമാന കാലത്തോട് നീതികാണിക്കാത്തവരുമാണ്.

ആരാണ് അധിനിവേശകര്‍? ആരാണ് അക്രമി എന്നത് നിര്‍വചിക്കപ്പെടേണ്ടത് വര്‍ഗീയ അജണ്ടയെ മുന്‍നിര്‍ത്തിയല്ല. ചരിത്രപരമായ ശത്രു ബിംബങ്ങള്‍ നിര്‍മിക്കുന്നത് വര്‍ത്തമാനകാലത്തെ മനുഷ്യന്റെ ശിരസ്സ് ലക്ഷ്യംവെച്ച് കൊണ്ടാവരുത്. ചരിത്ര വ്യക്തിത്വങ്ങളെ വര്‍ത്തമാനകാല യുക്തികൊണ്ട് വിധിക്കുന്നത്‌പോലെ മണ്ടത്തരം മറ്റൊന്നില്ലെന്ന് ചരിത്രകാരന്‍മാര്‍ പലവുരു വ്യക്തമാക്കിയിട്ടുണ്ട്.

ഉദാഹരണത്തിന് കര്‍ണാടകത്തിലെ പ്രധാന ഹിന്ദു ആരാധനാകേന്ദ്രമായ ശൃംഗേരി മഠത്തിന് സംരക്ഷണവും സഹായവും നല്‍കിയ ടിപ്പുസുല്‍ത്താന്‍ ഹിന്ദു വിരുദ്ധനും മഠത്തെ ആരുടെ അക്രമത്തില്‍നിന്നാണോ ടിപ്പുസുല്‍ത്താന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത് അവര്‍ ആരാധിക്കപ്പെടേണ്ട ഹിന്ദു പ്രതീകങ്ങളുമായാണ് ചിലര്‍ അവതരിപ്പിക്കുന്നത്. ചരിത്ര വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും അതത് കാലത്തെ മുന്‍നിര്‍ത്തിയാണ്. അല്ലാതെ വര്‍ത്തമാനകാല രാഷ്ട്രീയ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയല്ല. പരിശീലനം ലഭിച്ച ചരിത്രകാരന്‍മാരുടെ ജോലിയാണത്.

സാഹോദര്യം മുഖ്യം
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ സ്ഥലനാമമാറ്റത്തിന് പുതിയ രാഷ്ട്രീയ മാനം കൈവന്നിട്ടുണ്ട്. അത് ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നല്‍കാന്‍ വേണ്ടിയെല്ലന്നത് വ്യക്തമാണ്. ആ ദുസ്സൂചനയിലേക്കാണ് ഹരജി തള്ളിക്കൊണ്ട് കോടതി വിരല്‍ചൂണ്ടിയത്. ജസ്റ്റിസ് കെ.എം ജോസഫും ബി.വി നാഗരത്‌നയുമടങ്ങുന്ന ബെഞ്ച് ഹരജിക്കാരന്റെ വര്‍ഗീയ അജണ്ട വ്യക്തമായി മനസ്സിലാക്കുകയുണ്ടായി. ഭൂതകാലത്തിന്റെ തടവുകാരായി ഒരു രാജ്യത്തിന് തുടരനാവില്ലെന്നും ഭരണഘടനാമൂല്യമായ സഹോദര്യമാണ് മറ്റെല്ലാകാര്യങ്ങളേക്കാളും മുഖ്യമെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍തന്നെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും കൂടെ രേഖപ്പെടുത്തപ്പെട്ട മഹത്തായ ആശയമാണ് സാഹോദര്യമെന്നത്. രാജ്യത്തെ ജനങ്ങള്‍ തമ്മില്‍ സാഹോദര്യമില്ലാതെ രാഷ്ട്രത്തിന് നിലനില്‍പ്പില്ലന്ന തിരിച്ചറിവില്‍നിന്നാണ് രാഷ്ട്രനിര്‍മാതാക്കള്‍ സാഹോദര്യത്തിന് ഇത്ര പ്രാധാന്യം നല്‍കിയത്. മലയാളികൂടിയായ ജസ്റ്റിസ് കെ.എം ജോസഫ് സഹിഷ്ണുതയുടെ പര്യായങ്ങളായിരുന്ന കേരളത്തിലെ ഹിന്ദു രാജാക്കന്‍മാരെയും അവര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സ്ഥലം ദാനം നല്‍കിയതിനെയും പറ്റി ഉണര്‍ത്തിയപ്പോള്‍ അതുകൊണ്ടാണ് ഇന്ന് ഹിന്ദുക്കള്‍ പലയിടങ്ങളില്‍നിന്നും നിഷ്‌കാസനം ചെയ്യപ്പെട്ടതെന്നായിരുന്നു ഹരജിക്കാരന്‍ മറുപടി നല്‍കിയത്. യു.എ.ഇയില്‍ ക്ഷേത്ര നിര്‍മിതിക്ക് അനുമതി നല്‍കിയ അറബ് ഭരണാധികരികളെ പുകഴ്ത്തുന്ന സംഘ്പരിവാറുകാരന്‍ പക്ഷേ ജസ്റ്റിസ് ജോസഫിന്റെ മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണത്തെ മറ്റൊരു രീതിയിലാണ് സമീപിക്കുന്നത്.തികച്ചും വക്രീകരിക്കപ്പെട്ടതും വര്‍ഗീയവത്കരിക്കപ്പെട്ടതുമായ ചരിത്രബോധം അപകടകരമാണെന്നതിന്റെ സങ്കടകരമായ ഉദാഹരണമാണ് നിലവില്‍ രാജ്യം.

വികല ചരിത്ര ബോധമാണ് ഹരജിക്കാരനെകൊണ്ട് ഈ ചോദ്യംചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതും രാജ്യത്തെ പരമോന്നത കോടതിയോട്. ആരാണ് ആദിമവാസികളായ ഇന്ത്യക്കാരെന്നും ആര്‍ക്കാണ് ഈ മണ്ണിനുമേലുള്ള അന്തിമമായ അവകാശമെന്നതും അസംബന്ധം നിറഞ്ഞ ചോദ്യമാണ്. കാരണം ലോകമനുഷ്യരാശിയുടെ ചരിത്രംതന്നെ കുടിയേറ്റങ്ങളുടെതാണ്. ആശയങ്ങളുടെയും ജനങ്ങളുടെ തന്നെയും പരസ്പര കൈമാറ്റങ്ങളുടേതുമാണ്.

 

Continue Reading

Article

വിദ്യാര്‍ത്ഥികളെയും വിടാത്ത സര്‍ക്കാര്‍ – എഡിറ്റോറിയല്‍

വിദ്യാര്‍ത്ഥികളുടെ സുഖമമായ യാത്രക്കുള്ള ഏക ആശ്രയം സര്‍ക്കാര്‍ സംവിധാനമായ കെ.എസ്.ആര്‍.ടി.സിയാണ്. എന്നാല്‍ പൊതു ഗതാഗത സംവിധാനവും ഈ രീതിയില്‍ വിദ്യാര്‍ത്ഥികളെ കൈയ്യൊഴുന്ന തീരുമാനത്തിലേക്കെത്തുമ്പോള്‍ അത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ തന്നെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല

Published

on

ബജറ്റിലൂടെ 4500കോടി രൂപയുടെ അധികബാധ്യത ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെയും കഴുത്തിന് പിടിച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യ യാത്രാ കണസഷന്‍ കട്ട് ചെയ്ത്‌കൊണ്ടാണ് വിദ്യാര്‍ത്ഥികളോടുള്ള യുദ്ധപ്രഖ്യാപനം. അണ്‍ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ ഒഴികയുള്ളവരുടെയും ആദായ നികുതിയോ ജി.എസ്.ടി റിട്ടേണോ നലകുന്നവരുടെ മക്കളെയുമാണ് കണ്‍സഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത്.

യാത്രാ ഇളവിനുള്ള പ്രായ പരിധി 25 ആക്കി നിജപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സൗജന്യ യാത്രക്ക് മാത്രം വര്‍ഷത്തില്‍ 130 കോടി രൂപ കോര്‍പറേഷന് അധിക ബാധ്യത വരുന്നുണ്ടെന്നും ഇത് സ്ഥാപനത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളിലൊന്നാണെന്നും പറഞ്ഞാണ് ഈ കടുംവെട്ട് തീരുമാനത്തിലേക്ക് മാനേജ്‌മെന്റ് നീങ്ങിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം നമ്മുടെ നാട്ടിലെ വലിയ ചര്‍ച്ചാവിഷയമാണ്. കുട്ടികള്‍ക്ക് സ്‌കൂളുകളിലും കോളജുകളിലുമെല്ലാം എത്താന്‍ ഇന്നും നരകയാതന തന്നെ അനുഭവിക്കേണ്ട സാഹചര്യമാണുള്ളത്. സ്വകാര്യ ബസുകള്‍ അവരെ രണ്ടാം നിര പൗരന്‍മാരായി കാണുകയും ടിക്കറ്റില്‍ ഇളവ് നല്‍കുന്നു എന്ന കാരണത്താല്‍ യാത്രയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് പതിവാണ്.

സീറ്റ് ഒഴിവുണ്ടെങ്കിലും ഇരിക്കാന്‍ പാടില്ല, ബസ് പുറപ്പെടുമ്പോള്‍ മാത്രമേ കയറാന്‍ പാടുള്ളൂ, കണ്‍സഷന്‍ തുക കൃത്യമായല്ല നല്‍കുന്നതെങ്കില്‍ ബാക്കിലഭിക്കില്ല തുടങ്ങിയ അലിഖിത നിയമങ്ങള്‍ അവയില്‍ ചിലതുമാത്രമാണ്. ഇങ്ങനെ ബസുകളുടെ മത്സരയോട്ടത്തിന്റെ ഫലമായി ബലിയാക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ സുഖമമായ യാത്രക്കുള്ള ഏക ആശ്രയം സര്‍ക്കാര്‍ സംവിധാനമായ കെ.എസ്.ആര്‍.ടി.സിയാണ്. എന്നാല്‍ പൊതു ഗതാഗത സംവിധാനവും ഈ രീതിയില്‍ വിദ്യാര്‍ത്ഥികളെ കൈയ്യൊഴുന്ന തീരുമാനത്തിലേക്കെത്തുമ്പോള്‍ അത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ തന്നെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല സ്റ്റുഡന്റ് ടിക്കറ്റിന്റെ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് കാലങ്ങളായി സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ തീരുമാനം അവരുടെ ആവശ്യത്തിന് ആക്കം കൂട്ടുകയും ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.

വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍, സ്വശ്രയം എന്ന് രണ്ടായിത്തിരിക്കുന്ന ഇടതു സര്‍ക്കാറിന്റെ പിന്തിരിപ്പന്‍ നീക്കത്തിനും പുതിയ തീരുമാനം അടിവരയിടുന്നു. യഥാര്‍ത്ഥത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത്‌കൊടുക്കുന്നതിലുള്ള സര്‍ക്കാറിന്റെ അപര്യാപ്തതയില്‍ നിന്നാണ് ഈ സംവിധാനങ്ങള്‍ ഉടലെടുത്തത്.

എസ്.എസ്.എല്‍.സിയും പ്ലസ്.ടുവും ഉന്നതമാര്‍ക്കോടെ തന്നെ വിജയിച്ചിട്ടും തുടര്‍ പഠനത്തിന് അവസരം ലഭിക്കാത്ത നമ്മുടെ കുട്ടകള്‍ ഇതര സംസ്ഥാനങ്ങളിലേക്കും അന്യ നാടുകളിലേക്കും കൂട്ടത്തോടെ പലായനം ചെയ്യുകയും നാടിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗപ്പെടുത്തേണ്ട വിഭവ ശേഷി ചോര്‍ന്നുപോകുകയും ചെയ്യുന്ന സാഹചര്യം വന്നപ്പോഴാണ് 2001 ലെ ആന്റണി സര്‍ക്കാര്‍ വിപ്ലവകരമായ നീക്കത്തിലൂടെ സ്വാശ്രയ വിദ്യാഭ്യാസ സംരംഭത്തിന് തുടക്കമിട്ടത്. എന്നാല്‍ ഈ സംവിധാനത്തിന്റെ ബീജാവാപം മുതല്‍ അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇടതുപക്ഷം നടത്തിക്കൊണ്ടിരുന്നത്. കാലമെത്ര മാറിയിട്ടും ഈ വരട്ടു തത്വശാസത്രം ഇനിയും ഉപേക്ഷിച്ചിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലെന്ന പ്രഖ്യാപനത്തിന്റെ പ്രതിഫലനംകൂടി സ്വാശ്രയ, അണ്‍ എയ്ഡഡ് വിദ്യാര്‍ത്ഥികളെ പൂര്‍ണമായും കണ്‍സഷനില്‍നിന്ന് ഒഴിവാക്കിയിതലൂടെ പ്രകടമാകുന്നു.

ഇതര സംസ്ഥാനങ്ങളും വിട്ട് മറ്റുരാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം നിയമസഭയില്‍പോലും കനത്ത ചര്‍ച്ചക്കുവഴിവെക്കുമ്പോള്‍ അതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ കുലങ്കശമായ ചര്‍ച്ചകളുടെയൊന്നും ആവശ്യമില്ലെന്നും കെ.എസ്.ആര്‍.ടി.സിയുടെ പുതിയ തീരുമാനം വിളിച്ചുപറയുന്നു.

പൊതുസംവിധാനങ്ങളെ ലാഭംകൊണ്ടുവരുന്ന വ്യവസായങ്ങളായി കാണുകയും അതിന്റെ സാമൂഹ്യ പ്രസക്തിക്ക് ഒരുവിലയും കല്‍പ്പിക്കാതെ നഷ്ടത്തിലാകുമ്പോള്‍ അടച്ചുപൂട്ടുകയും ചെയ്യുന്ന സമീപനമാണ് നരേന്ദ്രമോദി സര്‍ക്കാറിന്റേത്. പലകാര്യങ്ങളിലും മോദി സര്‍ക്കാറിന്റെ രീതികളെ പകര്‍ത്താന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ പൊതു ഗതാഗതത്തിന്റെ കാര്യത്തിലും ഇത് പിന്തുടരുകയാണ്. അത്‌കൊണ്ടാണ് കെ.എസ്.ആര്‍.ടി.സി വാഹന ഗതാഗത രംഗത്ത് നാടിന് നല്‍കുന്ന സംഭാവനകളെ തിരിച്ചറിയാതെ ലാഭ നഷ്ടങ്ങളുടെ കണക്കുനോക്കി അതിനെ വിലയിരിത്തുന്നതും ജീവനക്കാരെയും യാത്രക്കാരെയും ഒരു പോലെ തള്ളിപ്പറയുന്നതും.

ചുരുക്കത്തില്‍ നികുതി വര്‍ധനയിലൂടെയും ഇന്ധന വില വര്‍ധനയിലൂടെയുമെല്ലാം ജീവിതം വഴിമുട്ടിയ നാട്ടിലെ സാധാരണക്കാന്‍ തന്നെയാണ് കെ.എസ്.ആര്‍.ടിസിയുടെ പുതിയ തീരുമാനത്തിന്റെയും പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക. കാരണം അവരുടെ മക്കള്‍ അമേരിക്കയിലും ഇംഗ്ലണ്ടിലുമൊന്നുമല്ലല്ലോ പഠിക്കുന്നത്.

Continue Reading

Article

ആര്‍.എസ്.എസും മുസ്‌ലിം സംഘടനകളും

ബഹറില്‍ മുസല്ലയിട്ട് നമസ്‌കരിച്ച് കാണിച്ചാല്‍ പോലും ആര്‍.എസ്.എസിനെ മുസ്‌ലിം സമുദായം വിശ്വസിക്കില്ല എന്ന സി.എച്ചിന്റെ വാഗ്‌ധോരണികള്‍ മുഴങ്ങിയത്.

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

1978 ല്‍ കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂളില്‍ മുസ്‌ലിംലീഗ് യംഗ് സ്പീക്കേഴ്‌സ് ഫോറത്തിന്റെ പഠനക്യാമ്പിനെ അഭിസംബോധന ചെയ്തു സി.എച്ച് മുഹമ്മദ്‌കോയ പറഞ്ഞു: ‘ബഹറില്‍ മുസല്ലയിട്ട് നമസ്‌കരിച്ചാലും ഞാന്‍ ആര്‍. എസ്.എസിനെ വിശ്വസിക്കുകയില്ല’. സി.എച്ചിന്റെ ദീര്‍ഘദൃഷ്ടിയോടെയുള്ള ഈ പ്രസ്താവന ആര്‍.എസ്.എസിനോടുള്ള മതനിരപേക്ഷ സമൂഹത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും സമീപനമാണ് വ്യക്തമാക്കുന്നത്. മുപ്പത് വര്‍ഷം തുടര്‍ച്ചയായി രാജ്യം ഭരിച്ച കോണ്‍ഗ്രസ് പരാജയപ്പെടുകയും മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാസഖ്യം ഭരണത്തിലേറുകയും ചെയ്ത 1977 ലെ തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു സി.എച്ചിന്റെ പ്രസിദ്ധമായ പ്രസ്താവന.

1975 ജൂണ്‍ മുതല്‍ 1977 മാര്‍ച്ച് വരെ നീണ്ട അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകള്‍ നിരോധിക്കപ്പെട്ടിരുന്നു. നിരോധിത സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും ജയിലിലടക്കപ്പെടുകയുണ്ടായി. ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കിടയിലും ഊഷ്മളമായ സ്‌നേഹബന്ധം വളര്‍ന്നു. ആര്‍.എസ്.എസ് പത്രങ്ങള്‍ ജമാഅത്തിനെ പുകഴ്ത്തി ലേഖനങ്ങളെഴുതി. അവര്‍ പരസ്പരം അടുക്കുകയും ശത്രുതയുടെ അന്തരീക്ഷം മാറ്റിയെടുക്കുകയും ചെയ്തു. ഈ സ്‌നേഹബന്ധത്തെ ജമാഅത്ത് നേതാക്കള്‍ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു ലേഖനങ്ങള്‍ എഴുതുകയും ചെയ്തു.

അടിയന്തരാവസ്ഥക്ക് ശേഷം 1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ രൂപപ്പെട്ട ജനതാസഖ്യത്തില്‍ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ മുഖമായിരുന്ന ഭാരതീയ ജനസംഘവും ഉണ്ടായിരുന്നു. 1969 ല്‍ കോണ്‍ഗ്രസിലുണ്ടായ ഭിന്നിപ്പിനെ തുടര്‍ന്ന് രൂപംകൊണ്ട ‘മഹാസഖ്യ’ത്തിലൂടെയാണ് മഹാത്മജിയെ വധിച്ചുവെന്ന മഹാപാതകത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ടിരുന്ന ആര്‍.എസ്.എസിന് രാജ്യത്ത് രാഷ്ട്രീയ അംഗീകാരം ലഭിച്ചുതുടങ്ങിയത്. കോണ്‍ഗ്രസ് വിരോധവും ആര്‍.എസ്.എസ് സ്‌നേഹവും സ്വാഭാവികമായും 1977 ലെ തിരഞ്ഞെടുപ്പില്‍ ജനസംഘമടങ്ങുന്ന ജനതാസഖ്യത്തിന് പിന്തുണ നല്‍കാന്‍ ജമാഅത്തിന് പ്രേരണയായി.

1977 ലെ തിരഞ്ഞെടുപ്പ് ഫലം ജമാഅത്തെ ഇസ്‌ലാമിയെ വല്ലാതെ സന്തോഷിപ്പിച്ചു. അവര്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തി. ജമാഅത്ത് നേതാക്കള്‍ ആര്‍.എസ്. എസുമായുള്ള ബന്ധത്തിലെ ഊഷ്മളതയെ കുറിച്ചും ജയിലില്‍ വെച്ച് ആര്‍.എസ്.എസുകാര്‍ അവര്‍ക്ക് വുളു ചെയ്യാന്‍ വെള്ളം നല്‍കിയതിനെ കുറിച്ചുമെല്ലാം പറഞ്ഞപ്പോഴായിരുന്നു ‘വുളു ചെയ്യാനുള്ള വെള്ളം തരികയല്ല, ബഹറില്‍ മുസല്ലയിട്ട് നമസ്‌കരിച്ച് കാണിച്ചാല്‍ പോലും ആര്‍.എസ്.എസിനെ മുസ്‌ലിം സമുദായം വിശ്വസിക്കില്ല എന്ന സി.എച്ചിന്റെ വാഗ്‌ധോരണികള്‍ മുഴങ്ങിയത്.

ആര്‍.എസ്.എസിനെയും അവര്‍ പിന്തുണക്കുന്ന സര്‍ക്കാറിനെയും സി.എച്ച് അതിശക്തമായി വിമര്‍ശിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. കാരണം ജനതാ ഭരണത്തിന്റെ മറവില്‍ ആര്‍.എസ്.എസ് തഴച്ചുവളരുകയും മുസ്‌ലിം വിരുദ്ധ ലഹളകള്‍ വര്‍ധിക്കുകയും ചെയ്ത കാലമായിരുന്നു. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി അധികാരത്തില്‍ വന്ന ജനതാസഖ്യത്തെ പിന്നില്‍ നിന്ന് നയിച്ചത് ആര്‍.എസ്.എസ് ആയിരുന്നതിനാല്‍ സി.എച്ചിന്റെ ശരങ്ങള്‍ക്ക് മൂര്‍ച്ചയേറി. സി.എച്ച്. പറഞ്ഞു: ‘രാമന്‍ ഭരിച്ചാലും രാവണന്‍ ഭരിച്ചാലും മുസ്‌ലിംകള്‍ക്ക് ഒരേ അനുഭവമാണ്. ജനത വന്നതുകൊണ്ടോ കോണ്‍ഗ്രസ് പോയതുകൊണ്ടോ കാര്യമില്ല. മുസ്‌ലിംകളുടെ സംഘടിത രാഷ്ട്രീയ ശക്തി ഒന്നുകൊണ്ട് മാത്രമേ ഈ ശാപത്തിന് വിരാമമിടാന്‍ കഴിയൂ’.

ആര്‍.എസ്.എസിനെ കരുതിയിരിക്കണമെന്നും അവരേത് വേഷത്തില്‍ വന്നാലും അവരെ വിശ്വസിക്കാന്‍ കഴിയില്ലെന്നും മുസ്‌ലിം സമുദായത്തെ ബോധ്യപ്പെടുത്തിയ നേതാവാണ് സി.എച്ച്. ഇന്ത്യയോടുള്ള ആര്‍.എസ്.എസിന്റെ നിലപാടാണ് ഒന്നാമത്തെ പ്രശ്‌നം. ഇന്ത്യയെ അടിസ്ഥാനപരമായി ആര്‍.എസ്.എസ് അംഗീകരിച്ചിട്ടില്ല. ഇന്ത്യയുടെ ദേശീയ പതാകയോട് പുറംതിരിഞ്ഞുനിന്ന അവര്‍ ഭരണഘടനയോട് കൂറ്പുലര്‍ത്തുന്നില്ല. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും അംഗീകരിക്കുന്നില്ല. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ നിരോധിക്കപ്പെടുകയുണ്ടായി. രാഷ്ട്രത്തോട് സത്യസന്ധതയില്ലാത്ത കക്ഷിയെ എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും? ആര്‍. എസ്.എസ് മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യത്തെ അടിസ്ഥാനപരമായി അംഗീകരിക്കാത്ത ഒരു കക്ഷിയെയും ഇന്ത്യയോട് കൂറുള്ള കക്ഷിയായി അംഗീകരിക്കാന്‍ യഥാര്‍ത്ഥ ഇന്ത്യക്കാരന് സാധിക്കില്ല.

മുസ്‌ലിം സമുദായത്തെ പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളെ പൊതുവായും ഉന്മൂലനം ചെയ്യുക എന്നത് ലക്ഷ്യമായി പ്രഖ്യാപിച്ചവരാണ് അവര്‍ എന്നതാണ് രണ്ടാമത്തെ പ്രശ്‌നം. 1977 ല്‍ ജമാഅത്തെ ഇസ്‌ലാമി ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തുകയും പരസ്പരം സ്‌നേഹം പങ്കിടുകയും ചെയ്തിട്ട് ആര്‍.എസ്.എസിന്റെ മുസ്‌ലിംകളോടുള്ള രൗദ്രഭാവത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. ബാബരിക്ക്‌ശേഷം ഇനിയൊന്നും ഞങ്ങള്‍ ചോദിക്കില്ലെന്ന് കോടതി മുഖാന്തരം മുസ്‌ലിംകള്‍ക്ക് വാക്ക് നല്‍കിയവര്‍ ഇപ്പോള്‍ മഥുര, കാശി, വാരാണസി പള്ളികള്‍ക്ക്‌മേല്‍ അവകാശം ഉന്നയിച്ചിരിക്കുന്നു.

ഗുജറാത്ത് അടക്കമുള്ള എത്ര സ്ഥലങ്ങളില്‍ വീണ്ടും അവര്‍ മുസ്‌ലിംകളെ കശാപ്പ് ചെയ്തു. അധികാരം ലഭിച്ചപ്പോള്‍ അത് കൂടുതല്‍ വര്‍ധിച്ചു. ആര്‍.എസ്.എസിനെ ബോധ്യപ്പെടുത്തിയോ ബോധം കെടുത്തിയോ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. കാരണം അവര്‍ക്ക് മുസ്‌ലിംകളോടുള്ള ശത്രുത അറിവില്ലായ്മയില്‍ നിന്നോ തെറ്റിധാരണകളില്‍ നിന്നോ ഉണ്ടായതല്ല. ബോധപൂര്‍വമായ സുചിന്തിതമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണത്. മുസ്‌ലിം സമുദായത്തിലേക്ക് നുഴഞ്ഞുകയറാനുള്ള ആര്‍. എസ്.എസിന്റെ ബോധപൂര്‍വമായ ശ്രമമായിട്ട് മാത്രമേ അടുത്തകാലങ്ങളിലായി അവര്‍ ചില മുസ്‌ലിം വിഭാഗങ്ങളുമായി നടത്തുന്ന ചര്‍ച്ചകളെ കാണാന്‍ സാധിക്കൂ.

ആര്‍.എസ്.എസിന് മുസ്‌ലിം സമുദായത്തോടുള്ള നിലപാടില്‍ മാറ്റം വരണമെങ്കില്‍ മുസ്‌ലിംകള്‍ സംഘടിതമായ രാഷ്ട്രീയ കക്ഷിയായി സ്ഥിതി ചെയ്യണമെന്നാണ് മുസ്‌ലിംലീഗിന്റെ കാഴ്ചപ്പാട്. (സീതിസാഹിബ്, ചന്ദ്രിക ആഴ്ചപ്പതിപ്പ് 07/01/1951). അതിന് പകരം ആര്‍.എസ്.എസിന് വിധേയമാവുകയോ അവരോട് കായികമായി ഏറ്റുമുട്ടുകയോ ചെയ്യുന്നത് ആത്മഹത്യാപരമായിരിക്കും. അതുകൊണ്ടാണ് ഇന്ത്യയുടെ ജനാധിപത്യ മതേതര കാഴ്ചപ്പാടുകളെ പൂര്‍ണമായി അംഗീകരിക്കുകയും മുസ്‌ലിം സമുദായത്തോട് ഏറെ അടുപ്പം കാണിക്കുകയും ചെയ്യുന്ന കക്ഷികളുമായി മുസ്‌ലിംലീഗ് ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ അവര്‍ക്കനുകൂലമായി ശബ്ദിക്കുന്ന മതേതരകക്ഷികളില്‍ മുസ്‌ലിംകളെ കുറിച്ച് സംശയം ജനിപ്പിക്കാനും മതേതരകക്ഷികള്‍ മുസ്‌ലിംകളില്‍നിന്ന് അകന്നുപോകാനും മാത്രമേ ആര്‍.എസ്.എസുമായുള്ള രഹസ്യ ചര്‍ച്ചകള്‍ ഉപകരിക്കുകയുള്ളൂ.

മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറൈഷിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആഗസ്തില്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് അഞ്ച് മുസ്‌ലിം ബുദ്ധിജീവികള്‍ മോഹന്‍ ഭാഗവതിനോട് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ആര്‍.എസ്.എസ് ചീഫ് മുന്നോട്ട്‌വെച്ച ഉപാധികള്‍ മുസ്‌ലിം സമുദായത്തെ അപഹസിക്കാനും അവരെ പ്രകോപിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് വ്യക്തമാണ്. ഇന്ത്യയിലെ മുസ്‌ലിംകള്‍ ‘ഹിന്ദു മുസല്‍മാന്‍’ എന്ന പേരില്‍ അറിയപ്പെടണമെന്നും അവര്‍ ജനസംഖ്യ നിയന്ത്രിക്കണമെന്നും തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു പ്രധാനമായും മുമ്പോട്ട്‌വെച്ചിരുന്നത്. ഹൈന്ദവതയുടെ ഭാഗം മാത്രമായിരിക്കണം മുസ്‌ലിംകള്‍ എന്നര്‍ത്ഥം. എന്നാല്‍ ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ തുടങ്ങി മറ്റു മതവിഭാഗങ്ങള്‍ക്ക് അവരുടെ മതത്തിന്റെ പേരില്‍ അറിയപ്പെടാനും മതം പ്രയോഗവത്കരിക്കാനും പ്രബോധനം ചെയ്യാനും ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. പിന്നെയെന്തിന് ആര്‍.എസ്.എസിന്റെ തിട്ടൂരത്തിനായി ഇന്ത്യയിലെ മുസ്‌ലിംകള്‍ കാത്തിരിക്കണം.

ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയതിന് ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുന്ന സി.പി.എം, നിര്‍ണായക ഘട്ടത്തില്‍ സംഘ്പരിവാറിനെ അധികാരത്തിലേറാന്‍ സഹായിച്ചവരാണെന്ന കാര്യം വിസ്മരിക്കരുത്. ജ്യോതിബസുവും ഇ.എം.എസും എല്‍.കെ അദ്വാനി, എ.ബി വാജ്‌പേയ് എന്നിവരുമായി ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ചര്‍ച്ചയുടെ ഫലമായിരുന്നു 1989 ലെ വി.പി സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണിയുടെ ആവിര്‍ഭാവം.

ആര്‍.എസ്.എസിന് രാഷ്ട്രീയ ബലം ലഭിച്ച് അവര്‍ അധികാരത്തിന്റെ സോപാനത്തിലേക്ക് ഉയര്‍ന്നുവന്നത് വി. പി സിംഗും ഇ.എം.എസും ജ്യോതിബസുവും നല്‍കിയ പിന്തുണയുടെ ബലത്തിലായിരുന്നു. അതാണ് പിന്നീട് രഥയാത്ര, കര്‍സേവ, ബാബരി മസ്ജിദ് ധ്വംസനം തുടങ്ങിയവക്കെല്ലാം സംഘ്പരിവാറിന് ഊര്‍ജ്ജം നല്‍കിയത്. ബാബരി മസ്ജിദ് തകര്‍ത്ത ആര്‍.എസ്.എസിനും ബി.ജെ. പിക്കുമെതിരെ കോണ്‍ഗ്രസ് അടക്കമുള്ള മതനിരപേക്ഷ കക്ഷികളുടെ കൂടെ നില്‍ക്കുന്നതിന്പകരം സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയും പരസ്പരം കൈകോര്‍ത്ത് പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

‘തകരുന്ന കമ്യൂണിസമല്ല, വളരുന്ന ഫാസിസമാണ് പ്രശ്‌നം’ എന്നായിരുന്നു അതിനവര്‍ പറഞ്ഞിരുന്ന ന്യായം. 2016 ല്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍.എസ്.എസുമായി സി.പി. എം നടത്തിയ രഹസ്യ ചര്‍ച്ച മാലോകര്‍ അറിയുന്നത് നാലഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഇത്തരം ചര്‍ച്ചകള്‍ ഇതിനു മുമ്പും സി.പി.എം എത്രയോ നടത്തിയിട്ടുണ്ട്. 1980 ല്‍ ഇ.കെ നായനാരും പി. പരമേശ്വരനും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ച ഇതില്‍ പ്രസിദ്ധമാണ്. അന്നും ഇന്നും വളരുന്ന ഫാസിസത്തിന് കൈത്താങ്ങുകള്‍ നല്‍കുക എന്നതാണ് തളരുന്ന കമ്യൂണിസം നിര്‍വഹിക്കുന്ന പ്രധാന ദൗത്യം.

മതനിരപേക്ഷ കക്ഷികള്‍ക്കും മുസ്‌ലിം സംഘടനകള്‍ക്കും ആര്‍.എസ്.എസിനെ അഭിമുഖീകരിക്കുന്നതില്‍ സുതാര്യമല്ലാത്ത നിലപാടുകള്‍ ഉണ്ടാവാന്‍ പാടില്ല. പരസ്പരം അറിയാതെ ഓരോ കക്ഷിയുമായും ആര്‍.എസ്.എസ് രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നതിന്റെ പിന്നില്‍ മുസ്‌ലിം സമുദായത്തില്‍ ഭിന്നതകള്‍ വര്‍ധിപ്പിക്കുകയും മതനിരപേക്ഷ കക്ഷികളെ മുസ്‌ലിം സമുദായത്തില്‍നിന്നും അകറ്റുകയും ചെയ്യുക എന്ന ലക്ഷ്യങ്ങള്‍ മാത്രമാണുള്ളത്. ‘അവരുടെ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ അവര്‍ ചര്‍ച്ച ചെയ്യണം’ എന്ന ഖുര്‍ആനിക വചനം ഏറെ വെളിച്ചം നല്‍കുന്നതാണ്. ആര്‍.എസ്.എസ്. ബഹറില്‍ മുസല്ല വിരിച്ചാല്‍ അവിടെയും വിരിയുന്നത് താമരകള്‍ മാത്രമായിരിക്കുമെന്ന് തിരിച്ചറിയാനുള്ള വിവേകം മതനിരപേക്ഷ സമൂഹങ്ങള്‍ക്കും മുസ്‌ലിം ബുദ്ധിജീവികള്‍ക്കും സംഘടനകള്‍ക്കും ഉണ്ടാവുക അനിവാര്യമാണ്.

Continue Reading

Trending